June 04, 2026 |
Share on

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം വഴിയോരത്ത്

ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വൈദ്യുതി വിതരണ കമ്പനികള്‍ മുന്‍ഗണനാ ക്രമത്തില്‍ കണക്ഷന്‍ നല്‍കണം.

പെട്രോള്‍ പമ്പുകള്‍ പോലെ വഴിയോരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകളും വരുന്നു. മാനദണ്ഡങ്ങള്‍ക്കു വിധേയമായി ആര്‍ക്കും പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ കഴിയുന്ന നിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ കേന്ദ്ര വൈദ്യുതി വകുപ്പ് പുറത്തിറക്കി. ഇതിനു വിധേയമായി സംസ്ഥാന സര്‍ക്കാരും നടപടികളെടുക്കുന്നതോടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സംസ്ഥാനത്തു വ്യാപകമാകും.
ഇലക്ട്രിക് വാഹനങ്ങളുമായി നിര്‍മാണ കമ്പനികള്‍ വിപണിയില്‍ സജീവമാകുന്ന സാഹചര്യത്തിലാണു ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വന്നത്.

ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വൈദ്യുതി വിതരണ കമ്പനികള്‍ മുന്‍ഗണനാ ക്രമത്തില്‍ കണക്ഷന്‍ നല്‍കണം. കണക്ഷന്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും വേണം.33/11 കെവി ലൈന്‍, ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തനത്തിനു മാത്രമായി ട്രാന്‍സ്ഫോമര്‍, മീറ്റര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കണം. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള കിയോസ്‌കുകളും ഒരുക്കണം.

ആവശ്യമായ കെട്ടിടവും വാഹനങ്ങള്‍ കയറിയിറങ്ങാനുള്ള സൗകര്യവും എല്ലാതരം ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും വേണം. സൗകര്യങ്ങളെല്ലാം ഒരുക്കിയാല്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറും സാങ്കിതിക വിദഗ്ധനും സാക്ഷ്യപ്പെടുത്തണം.ഇത്രയുമായാല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കാമെന്നാണു മാര്‍ഗരേഖയില്‍ പറയുന്നത്.

പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ചും ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കാം. രണ്ടിനുമിടയില്‍ സുരക്ഷാ മതില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ തയാറുള്ളവരെ സഹായിക്കാന്‍ സംസ്ഥാനങ്ങളില്‍ നോഡല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ പുറത്തുനിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്ന കേരളത്തില്‍ പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ കൂടിയാലോചനകള്‍ വേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

×