July 16, 2026 |
Share on

യൂബര്‍, ഓല ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍

ബിസിനസ് കൂപ്പുകുത്തിയതോടെ മുംബൈയിലുണ്ടായിരുന്ന 45000 ടാക്‌സികളുടെ എണ്ണത്തില്‍ 20 ശതമാനമാണ് കുറവ് വന്നത്‌

യൂബര്‍, ഓല ടാക്‌സി ഡ്രൈവര്‍മാര്‍ ആഹ്വാനം ചെയ്തിരിക്കുന്ന അനിശ്ചിതകാല സമരം ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ചു. മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഹൈദ്രാബാദ്, പൂനെ തുടങ്ങിയ വന്‍ നഗരങ്ങളെ സമരം ബാധിക്കുമെന്നാണ് കരുതുന്നത്.

ഓലയും യൂബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍ ചെലവ് നേരിടാന്‍ പോലും അവര്‍ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. അഞ്ച് മുതല്‍ ഏഴ് ലക്ഷം രൂപ വരെ മുതല്‍ മുടക്കിയവരാണ് ഈ ഡ്രൈവര്‍മാര്‍. പ്രതിമാസം 1.5 ലക്ഷം രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പകുതി പോലും ലഭിക്കുന്നില്ലെന്നും സമരം സംഘടിപ്പിച്ചിരിക്കുന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വഹാതുക് സേന നേതാവ് സഞ്ജയ് നായിക് പറഞ്ഞു.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കാണ് പരിഗണനയെന്നതിനാല്‍ ഡ്രൈവര്‍മാരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ബിസിനസ് കുറവാണെന്നും നായിക് ചൂണ്ടിക്കാട്ടി. വായ്പ തിരിച്ചടവില്‍ കമ്പനി ഡ്രൈവര്‍മാര്‍ക്ക് മുദ്ര സ്‌കീമിലൂടെ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ഇതിന് രേഖാമൂലം ഉറപ്പൊന്നും നല്‍കിയിട്ടില്ല. പ്രതീക്ഷിച്ച തുക ലഭിക്കാതെ വന്നതോടെ പല ഡ്രൈവര്‍മാരും വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

മുംബൈയില്‍ മാത്രം 45,000 കാറുകളാണ് യൂബര്‍, ഓല സര്‍വീസുകള്‍ക്ക് കീഴിലുള്ളത്. എന്നാല്‍ ബിസിനസ് കൂപ്പുകുത്തിയതോടെ ഇതില്‍ 20 ശതമാനം കുറവു വന്നിരിക്കുകയാണ്. നേരത്തെ ഈ വിഷയം മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറയുടെ ശ്രദ്ധയില്‍പ്പെടുത്തിയ നായിക് ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഓല, യൂബര്‍ ഡ്രൈവര്‍മാരുടെ മറ്റ് യൂണിയനുകളും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്.

ഓല ഈ സമരത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും ഇത് വിലപേശലാണ് യൂബര്‍ വക്താക്കള്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×