May 20, 2025 |

” ഞാന്‍ ബൈജുവാണ്, ബൈജൂസിലെ… അഭിമാനത്തോടെ കാത്തിരിക്കുക, കൂടുതല്‍ ശക്തമായി തിരിച്ച് വരും… തെറ്റുകള്‍ക്ക് മാപ്പ്”

ഇ.വൈയ്ക്കും ഗ്ലാസ് ട്രസ്റ്റിനുമെതിരെ ആരോപണം
സോഷ്യല്‍ മീഡിയ പോസ്റ്റ് കുറച്ച് കഴിഞ്ഞ് നീക്കം ചെയ്തു

ബൈജൂസ് ശക്തമായി തിരിച്ച് വരുമെന്നും പറ്റിയ തെറ്റുകള്‍ക്ക് മാപ്പ് നല്‍കണമെന്നും ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍. ബൈജൂസ് എഡ്യുടെക് കമ്പിനി കടത്തിലും കേസുകളിലും വിവാദങ്ങളിലും അകപ്പെട്ടതിന് ശേഷം ആദ്യമായാണ് ബൈജു രവീന്ദ്രന്‍ പരസ്യ പ്രഖ്യാപനം നടത്തുന്നത്. തനിക്ക് വലിയ വായ്പ തന്ന കണ്‍സോര്‍ഷ്യമായ ഗ്ലാസ് ട്രസ്റ്റിനെതിരെയും കണ്‍സള്‍ട്ടസി സ്ഥാപനമായ ഇ.വൈയ്ക്ക് എതിരെയും റെസല്യൂഷന്‍ പ്രൊഫഷണല്‍ പങ്കജ് ശ്രീവാസ്തവയ്ക്ക് എതിരെയും ബൈജു ആരോപണങ്ങള്‍ ഉന്നയിച്ചു. ഇ.വൈ ഇന്ത്യയും ഗ്ലാസ് ട്രസ്റ്റും പങ്ക് ശ്രീവാസ്തവയുടെ നിര്‍ദ്ദേശ പ്രകാരം ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്ന് ഒരാള്‍ ലിങ്ഡ്ഇന്‍ സോഷ്യല്‍ മീഡിയ പേജില്‍ എഴുതുകയും അത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ബൈജൂ രവീന്ദ്രന്റെ കുറിപ്പ് വന്നത്. ഇതിനിടയില്‍ അമേരിക്കയിലെ ഡെല്‍വെയറിലുള്ള ബാങ്കറപ്റ്റ്സി കോടതി ബൈജൂസ് പണമിടപാടുകളില്‍ വിശ്വാസവഞ്ചനയും കള്ളത്തരവും കാണിച്ചതായി കണ്ടെത്തുകയും അവര്‍ക്കെതിരെ വിധി പറയുകയും ചെയ്തിരുന്നു. ലിങ്ക്ഡ് ഇന്നില്‍  പ്രസിദ്ധീകരിച്ച തന്റെ വൈകാരികമായ കുറിപ്പ് അധികം വൈകാതെ ലിങ്ക്ഡ്ഇന്‍  തന്നെ പേജ് ഡിലീറ്റ് ചെയ്തു. കുറച്ച് സമയത്തിന് ശേഷം ഡിലീറ്റ് ചെയ്ത പോസ്റ്റ് ലിങ്ക്ഡ് ഇന്‍ വീണ്ടും റീപോസ്റ്റ് ചെയ്തു.
Byju Raveendran shared the social media post; removed shortly after 

കുറിപ്പിന്റെ പ്രസക്തരൂപം

‘ഞാന്‍ ബൈജൂസിലെ ബൈജുവാണ്. ഞാന്‍ നേരത്തേ തന്നെ ഇവിടെ എത്തേണ്ടതായിരുന്നു. പക്ഷേ ഞാന്‍ കമ്പിനി പണിതുയര്‍ത്തുന്നതില്‍ വ്യാപൃതനായിരുന്നു. പിന്നെ ഞാന്‍ പണിതുയര്‍ത്തുന്നത് നിലനിര്‍ത്തുന്നതില്‍ ശ്രദ്ധാലുവായി. നിങ്ങളുമായി നേരിട്ട് സംസാരിക്കാന്‍ ഞാന്‍ കുറേയായി ആഗ്രഹിക്കുന്നു. പക്ഷേ നീതി നടപ്പാക്കാനും സത്യം ജയിക്കാനും ഞാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇന്നെനിക്ക് കാത്തു നില്‍ക്കേണ്ട, കാത്തു നില്‍ക്കാനാവില്ല.

byju raveendran

ഞങ്ങളുടെ ഓഹരികള്‍ വിറ്റ് ഞാനും എന്റെ കുടുംബവും വലിയ ലാഭമുണ്ടാക്കിയതായി നിങ്ങള്‍ കേട്ടിട്ടുണ്ട്. പക്ഷേ അത് കഥയുടെ ഒരു ഭാഗം മാത്രമാണ്. പക്ഷേ എന്റെ കമ്പിനിയില്‍ നിക്ഷേപിച്ചിരിക്കുന്ന വലിയ തുകകളെ പറ്റി ആര്‍ക്കും അറിയില്ല. നിങ്ങള്‍ക്ക് ബൈജൂസ് സൃഷ്ടിച്ച എന്നെ കുറിച്ചേ അറിയൂ. അതിനായി വീട് വിറ്റിട്ടുള്ള, കുടുംബത്തിന്റെ ഭാവി പണയം വച്ചിട്ടുള്ള ആളെ അറിയില്ല. ഞാന്‍ സമ്പാദിച്ചതൊക്കെ ബൈജൂസ് നിലനിര്‍ത്താന്‍ ഇന്നിപ്പോള്‍ വിറ്റിരിക്കുകയാണ്.

നിലനില്‍പ്പിന് വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഉള്ളതെല്ലാം അപായപ്പെടുത്തുന്ന തരത്തില്‍ ഇറങ്ങിയിക്കുന്നതെന്തിന് എന്ന ചോദ്യം ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷേ അതാണ് ഞാന്‍. ഇന്ന് ഞാന്‍ എന്റെ കുടുംബത്തിനെ ചിന്തിക്കാന്‍ അപ്പുറമുള്ള ദുരിതത്തിലാണ് അകപ്പെടുത്തിയിരിക്കുന്നത് എന്ന കുറ്റബോധത്തിലാണ് കഴിയുന്നത്. ബൈജൂസിന്റെ ഭാഗമായിരുന്നവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ പാലിക്കാന്‍ കഴിയാത്തതില്‍ എനിക്ക് ദുഃഖമുണ്ട്. പക്ഷേ ഈ പാപ്പരത്തത്തിലേയ്ക്ക് വഴുതി വീഴാതിരിക്കാന്‍ ഞാന്‍ കഴിയുന്നതെല്ലാം ചെയ്തതാണ്. എന്നാല്‍ ഈ തിരിച്ചടികളെല്ലാം ഒരു വലിയ തിരിച്ച് വരവിനുള്ളതാണ് എന്നാണ് ഞാന്‍ കരുതുന്നത്.

സാധാരണഗതിയില്‍ പരാതികള്‍ പറയാത്ത ആളാണ് ഞാന്‍ എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ചില സാഹചര്യങ്ങള്‍ തികച്ചും ന്യായരഹിതമാണ്. ഉദാഹരണത്തിന് എനിക്കും എന്റെ ജീവനക്കാര്‍ക്കും ചില രേഖകള്‍ ലഭിച്ചിട്ടുണ്ട്. അത് പ്രകാരം ഞാന്‍ പൊതുവേ ബഹുമാനത്തോടെ കണ്ടിരുന്ന ഇ.വൈ ഇന്ത്യയും ചില വായ്പാസ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നവരായി അവകാശപ്പെടുന്ന ഗ്ലാസ് ട്രസ്റ്റും ബൈജൂസിനെ സംരക്ഷിക്കാന്‍ കോടതി നിയമിച്ചിട്ടുള്ള ഒരു റസല്യൂഷന്‍ പ്രൊഫഷണലും (പങ്കജ് ശ്രീവാസ്തവ) ചേര്‍ന്ന് ബൈജൂസിനെ തകര്‍ക്കുകയായിരുന്നുവെന്ന് ആ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ തെളിവുകളുടെ ആധാരമാക്കിയുള്ള അന്വേഷണം സത്യം വെളിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പാണ്. ഈ വിഷയം ഉടന്‍ തന്നെ ഏറ്റെടുക്കണമെന്ന് ഞാന്‍ അധികാരികളോട് അപേക്ഷിക്കുന്നു.” എന്നാല്‍ ഇ.വൈ. ഇന്ത്യ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.

എ.ഐ അടിസ്ഥാനമാക്കിയുള്ള പുതിയ ഉത്പന്നങ്ങളുമായി തിരിച്ച് വരുമെന്നും അത് ടെക് എഡ്യുക്കേഷന്‍ രംഗത്തെ മാറ്റിയെഴുതുമെന്നും ചൂണ്ടിക്കാണിച്ചാണ് ബൈജൂ രവീന്ദ്രന്റെ കുറിപ്പ് അവസാനിക്കുന്നത്. ഇനി മുതല്‍ താന്‍ ഇത്തരത്തില്‍ നേരിട്ട് സംസാരിക്കുമെന്നും ബൈജൂസില്‍ വിശ്വസിക്കുന്ന എല്ലാവരോടും കരുത്തോടെ അഭിമാനത്തോടെ തുടരാനും ബൈജൂ രവീന്ദ്രന്‍ ആവശ്യപ്പെടുന്നു. തെറ്റുകള്‍ക്ക് മാപ്പ് നല്‍കണമെന്നും കരുത്താര്‍ജ്ജിച്ച് തിരിച്ച് വരുമെന്നും കുറിപ്പിലുണ്ട്.Byju Raveendran shared the social media post; removed shortly after 

Content Summary: Byju Raveendran shared the social media post; removed shortly after

Leave a Reply

Your email address will not be published. Required fields are marked *

×