ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് അറ്റ്ലാന്റയിലെ പ്രശസ്തമായ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്നത്. ഫുട്ബോള്‍ പ്രേമികളെ സ്തബ്ധരാക്കിയ ആ മത്സരത്തില്‍, ലോകകപ്പില്‍ തങ്ങളുടെ കന്നി അങ്കത്തിനിറങ്ങിയ കേപ് വെര്‍ദെ എന്ന ചെറിയ ആഫ്രിക്കന്‍ ദ്വീപ് രാജ്യം, മുന്‍ ലോക ചാമ്പ്യന്മാരും യൂറോപ്പിലെ കരുത്തരുമായ സ്പെയിനെ ഗോള്‍രഹിത സമനിലയില്‍ (0-0) തളച്ചു. മത്സരത്തിലുടനീളം 75 ശതമാനത്തോളം പന്ത് കൈവശം വെച്ച് 27-ലധികം ഷോട്ടുകളുതിര്‍ത്ത സ്പാനിഷ് പടയ്ക്ക് മുന്നില്‍ ചൈനീസ് മതില് പോലെ ഉറച്ചുനിന്നത് കേപ് വെര്‍ദെയുടെ വെറ്ററന്‍ ഗോള്‍കീപ്പര്‍ വോസിന്യയായിരുന്നു. രണ്ടാം പകുതിയില്‍ സ്പെയിന്റെ യുവ സൂപ്പര്‍ താരം ലാമിന് യമാല്‍ കളത്തിലിറങ്ങിയിട്ട് പോലും വോസിന്യയുടെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ സ്പെയിനായില്ല. ഏഴിലധികം തകര്‍പ്പന്‍ സേവുകളുമായി മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഈ 40-കാരന്, ലോകകപ്പ് ചരിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡും സ്വന്തമാക്കി.
തടസ്സങ്ങള്‍ നിറഞ്ഞ കരിയറും റെക്കോര്‍ഡും
ഭൂരിഭാഗം കളിക്കാരും തങ്ങളുടെ ഇരുപതുകളിലാണ് ലോകകപ്പ് അരങ്ങേറ്റം സ്വപ്നം കാണാറുള്ളതെങ്കില്‍ വോസിന്യയ്ക്ക് അതിനായി 40 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. ‘ജോസിമര്‍ ജോസ് ഇവോറ ഡയസ്’ എന്ന വോസിന്യയുടെ ലോകകപ്പിലേക്കുള്ള വഴി അത്ര എളുപ്പമുള്ളതായിരുന്നില്ല. 25-ാം വയസ്സില്‍ മാത്രം പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് എത്തിയ താരമാണ് വോസിന്യ. വലിയ താരപ്പകിട്ടുകളൊന്നുമില്ലാതെ കേപ് വെര്‍ദെ, മോള്‍ഡോവ, റൊമാനിയ, സൈപ്രസ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകള്‍ക്കായി വര്‍ഷങ്ങളോളം പന്തുതട്ടിയാണ് അദ്ദേഹം തന്റെ കരിയര്‍ കെട്ടിപ്പടുത്തത്. നിലവില്‍ പോര്‍ച്ചുഗീസ് ക്ലബായ ഷാവേസിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. 2012 മുതല്‍ ദേശീയ ടീമിന്റെ വിശ്വസ്തനായ കാവല്‍ക്കാരനായ വോസിന്യ, രാജ്യാന്തര തലത്തില്‍ തന്റെ 90-ാം മത്സരം തികച്ച രാത്രിയിലാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന അപൂര്‍വ്വ റെക്കോര്‍ഡും വോസിന്യ സ്വന്തമാക്കി. 2018 ലോകകപ്പില്‍ 45-ാം വയസ്സില്‍ അരങ്ങേറിയ ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ എസ്സാം അല്‍ ഹദാരിയാണ് വോസിന്യയ്ക്ക് മുന്നിലുള്ളത്.

ചരിത്രനേട്ടത്തിനിടയിലെ വ്യക്തിപരമായ സങ്കടം
എന്നാല്‍ മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ, ടീമംഗങ്ങള്‍ ചരിത്രനേട്ടം ആഘോഷിക്കുമ്പോള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തിനിന്ന് പൊട്ടിക്കരയുന്ന വോസിന്യയെയാണ് ലോകം കണ്ടത്. കരിയറിലെ ഏറ്റവും വലിയ ഈ നിമിഷത്തിലും അദ്ദേഹത്തെ വേട്ടയാടിയത് വലിയൊരു വ്യക്തിപരമായ സങ്കടമായിരുന്നു. മത്സരശേഷം വികാരാധീനനായി മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് താരം ആ കാരണം വെളിപ്പെടുത്തിയത്. തന്റെ കരിയറിലെ ഏറ്റവും സുവര്‍ണ്ണ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ സ്വന്തം അമ്മയ്ക്ക് സ്റ്റേഡിയത്തില്‍ എത്താന്‍ സാധിച്ചില്ല എന്നതായിരുന്നു ആ കണ്ണീരിന് പിന്നില്‍. അമേരിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ അമ്മയ്ക്ക് യു.എസ് വിസ ലഭിക്കാതിരുന്നതാണ് വോസിന്യയെ മാനസികമായി തളര്‍ത്തിയത്.
‘മത്സരശേഷം ഞാന്‍ കരഞ്ഞുപോയി, കാരണം കുട്ടിക്കാലത്ത് എന്നെ വളര്‍ത്തിയത് എന്റെ മുത്തശ്ശനും മുത്തശ്ശിയുമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ മരിച്ചുപോയി. എന്റെ അമ്മയ്ക്കാണെങ്കില്‍ വിസ പ്രശ്നങ്ങളും അതിനായി നല്‍കേണ്ടി വന്ന വലിയ തുകയും കാരണം സമയത്തിന് ഇവിടെയെത്താന്‍ സാധിച്ചില്ല. ഈ ചരിത്ര നിമിഷത്തില്‍ അവര്‍ ഇവിടെ ഉണ്ടാകണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു,’ വോസിന്യ സങ്കടത്തോടെ പറഞ്ഞു.
വിസ സംബന്ധിച്ച സങ്കീര്‍ണ്ണതകളും വലിയ സാമ്പത്തികച്ചെലവുകളും കാരണം കളി കാണാന്‍ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ കഴിയാതിരുന്ന വോസിന്യയുടെ അവസ്ഥ, നിലവില്‍ യു.എസിലെ വിസ അപേക്ഷകള്‍ വൈകുന്നതിനെക്കുറിച്ചും കര്‍ശനമായ നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള വലിയ ആഗോള ചര്‍ച്ചകള്‍ക്ക് ഫുട്ബോള്‍ ലോകത്ത് വഴിതുറന്നിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ വന്‍ കുതിച്ചുചാട്ടം
സ്പെയ്നിനെതിരായ അവിശ്വസനീയ പ്രകടനത്തിന് പിന്നാലെ വോസിന്യ ആഗോളതലത്തില്‍ ഫുട്ബോള്‍ ആരാധകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്. മത്സരത്തിന് തൊട്ടുപിന്നാലെ വോസിന്യയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ഒറ്റയടിക്ക് രണ്ട് മില്യണിലേക്ക് (20 ലക്ഷം) കുതിച്ചുയര്‍ന്നു. ഒരു ചെറിയ രാജ്യത്ത് നിന്ന് വന്ന്, കരിയറിലെ സമാനതകളില്ലാത്ത പ്രതിസന്ധികളെയും പ്രായത്തെയും കാറ്റില്‍പ്പറത്തി ലോകകപ്പ് വേദിയില്‍ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ ഈ നാല്പ്പതുകാരന്, ഇപ്പോള്‍ കേപ് വെര്‍ദെയുടെ പോരാട്ടവീര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ പ്രതീകമാണ്.
Content Summary; 40-year-old Cape Verde goalkeeper Vozinha makes a historic FIFA World Cup debut by holding Spain to a 0-0 draw, but breaks down in tears as his mother misses the match due to US visa issues.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.