May 20, 2025 |
Avatar
അമർനാഥ്‌
Share on

ഒരു ചതിയുടെ കഥ; വിപ്ലവകാരിയുടെ പോരാട്ടത്തിന്റെ അവസാന ദിവസം

ചന്ദ്രശേഖര്‍ ആസാദിന്റ ചരമ വാര്‍ഷികമാണിന്ന്

ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തിലെ ഉജ്ജ്വലമായ പോരാളിയായിരുന്ന ചന്ദ്രശേഖര്‍ ആസാദിന്റ ചരമ വാര്‍ഷികമാണിന്ന്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്ത് പോരാടിയ ചന്ദ്രശേഖര്‍ ആസാദ് ഇന്ത്യന്‍ വിപ്ലവകാരികളുടെ ധീരതയുടെ ഐക്കണായി ഇന്ത്യാ ചരിത്രത്തില്‍ അറിയപ്പെടുന്നു. ആ ധീരന്റെ ജീവിതത്തിലെ അവസാനത്തെ നാല് ദിവസങ്ങളിലൂടെ 94 വര്‍ഷം മുന്‍പ് നടന്ന ആ ചരിത്ര സംഭവത്തിലേക്ക് ഒരു യാത്ര.Chandrashekhar Azad; a brilliant fighter in the history of Indian freedom struggle 

അന്ന് 1925 ആഗസ്റ്റ് 9 ന് രാത്രിയിലായിരുന്നു ആ ചരിത്ര സംഭവം നടന്നത്. യുപിയിലെ ഷാജഹാന്‍പൂരില്‍ നിന്ന് ലഖ്നൗവിലേക്ക് പോകുന്ന 8-ാം നമ്പര്‍ പാസഞ്ചര്‍ തീവണ്ടി കകോരി റെയില്‍വേ സ്റ്റേഷന് മുന്‍പ് വിജനമായ ഒരു പ്രദേശത്ത് ചെയിന്‍ വലിച്ച് നിറുത്തപ്പെട്ടു. അതൊരു സാധാരണ ‘പാസഞ്ചര്‍ തീവണ്ടിയാണെങ്കിലും സര്‍ക്കാര്‍ ട്രഷറിയില്‍ നികുതിയായും മറ്റ് രീതിയില്‍ ലഭിക്കുന്ന പണം അടങ്ങുന്ന ട്രഷറിയിലെ കനമുള്ള ഇരുമ്പുപെട്ടി അതിലെ റെയില്‍വേ ഗാര്‍ഡിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്നു എന്നൊരു സവിശേഷത ആ തീവണ്ടിക്കുണ്ടായിരുന്നു.

വണ്ടി നിന്നു കഴിഞ്ഞപ്പോള്‍ കുറച്ച് യുവാക്കള്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടിയിറങ്ങി ഗാര്‍ഡിന്റെ കോച്ചിലേക്ക് ഓടിച്ചെന്നു. ഗാര്‍ഡിനെ കീഴ്‌പ്പെടുത്തി ബന്ധനസ്ഥനാക്കി. കൂറ്റന്‍ പണപ്പെട്ടി കൂടം കൊണ്ട് അടിച്ച് തകര്‍ക്കാന്‍ തുടങ്ങി. യാത്രക്കാര്‍ ഭയപ്പെടേണ്ടന്നും സര്‍ക്കാരിന്റെ പണം എടുക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ആരും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പണപ്പെട്ടി പൊളിച്ച് പണവുമായി ആ സംഘം കടന്നു കളഞ്ഞു. ബ്രിട്ടീഷ് അധികാരികളെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു നൂറ് വര്‍ഷം മുന്‍പ് നടന്ന കകോരി ഗൂഢാലോചന കേസ്. ഇത് കകോരി ട്രെയിന്‍ കവര്‍ച്ച എന്നുമറിയപ്പെടുന്നു.

ചന്ദശേഖര്‍ ആസാദ് എന്ന 24 കാരനായിരുന്നു കകോരി ട്രെയിന്‍ സംഭവത്തിന് തോക്കുമായി സംഘത്തെ നയിച്ചത്. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന വിപ്ലവസംഘടനയുടെ സായുധ കമാന്ററായിരുന്നു ആസാദ്. ബ്രിട്ടീഷ് ഭരണത്തെ കിടിലം കൊള്ളിച്ച ധീര ദേശാഭിമാനിയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. ഭഗത് സിങ്ങിനെപ്പോലെ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ വേറിട്ട ദേശാഭിമാനി. എന്തെന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് പിടികൊടുക്കാതെ, പോരാളിയായി തന്നെ അദ്ദേഹം ജീവന്‍ ബലിയര്‍പ്പിച്ച വിപ്ലവകാരിയായിരുന്നു.

Chandrashekhar Azad

ചന്ദ്രശേഖർ ആസാദ്

ഇന്ത്യയിലെ പൗരാണിക നഗരമായ വാരണാസിയിലാണ് ചന്ദ്രശേഖര്‍ ആദ്യമായി ബ്രിട്ടീഷ് അധികാരത്തെ നേരിട്ടത്. ‘ആസാദ്’ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട അദ്ദേഹവും സഹ വിപ്ലവകാരികളും ഇന്ത്യന്‍ ജനതയില്‍ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം ഉണര്‍ത്താന്‍ ജീവന്‍ ബലിയര്‍പ്പിച്ചു. 24-ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച ചന്ദ്രശേഖര്‍ ആസാദ് ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ മായാത്ത ധീര ദേശാഭിമാനിയാണ്.

1920 കളുടെ തുടക്കത്തില്‍, മഹാത്മാഗാന്ധി മുന്നോട്ടുവച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അഹിംസാത്മക സമീപനത്തോടുള്ള അതൃപ്തി നിരവധി വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തകര്‍ക്കാന്‍ നിരവധി യുവ ദേശീയവാദികള്‍ അക്രമാസക്തമായ രീതികളിലേക്ക് തിരിഞ്ഞു. അതിലൊന്നായിരുന്നു ട്രെയിനുകള്‍ വഴി കൊണ്ടുപോകുന്ന സര്‍ക്കാര്‍ ഫണ്ടുകള്‍ കൊള്ളയടിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റിന് നല്ല പ്രഹരം നല്‍കുക. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ (എച്ച്ആര്‍എ) യുടെ ആദ്യത്തെ ആക്ഷനായിരുന്നു ബ്രിട്ടീഷുകാരെ ഞെട്ടിച്ച കകോരി ട്രെയിന്‍ കവര്‍ച്ച. അതിന് നേതൃത്വം നല്‍കിയത് ചന്ദ്രശേഖര്‍ ആസാദ് എന്ന യുവവിപ്ലവകാരിയായിരുന്നു. ഒരു സാധാരണ ട്രെയിന്‍ കൊള്ളയാണെങ്കില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഗൗരവമായി അത് എടുക്കില്ലായിരുന്നു. ഇത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള ഇന്ത്യക്കാരുടെ സായുധ കലാപത്തിന്റെ ആരംഭമാണെന്ന് അവര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞ സംഭവമായിരുന്നു ഇത്.

1924 ല്‍ യുവാക്കള്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ രൂപീകരിച്ച വിപ്ലവ സംഘടനയായിരുന്നു ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ സ്ഥാപക അംഗങ്ങള്‍: രാം പ്രസാദ് ബിസ്മില്‍, അഷ്ഫഖുള്ള ഖാന്‍, സചീന്ദ്ര നാഥ് ബക്ഷി, സചീന്ദ്രനാഥ് സന്യാല്‍, ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി. സാര്‍വത്രിക വോട്ടവകാശവും മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നത് സാധ്യമാക്കുന്ന എല്ലാ സംവിധാനങ്ങളും നിര്‍ത്തലാക്കലുമായിരിക്കണമെന്ന് അസോസിയേഷന്റെ ലക്ഷ്യം.
1928-ല്‍ ഭഗത് സിംഗ്, സുഖ്ദേവ്, ശിവ് വര്‍മ്മ, ചന്ദ്രശേഖര്‍ ആസാദ്, വിജയ് കുമാര്‍ സിന്‍ഹ എന്നിവര്‍ എച്ച്ആര്‍എ പുനഃസംഘടിപ്പിക്കാനുള്ള ചുമതല ഏറ്റെടുക്കുകയും സോഷ്യലിസത്തെ ഒരു പ്രധാന ലക്ഷ്യമായി ഉള്‍പ്പെടുത്തുകയും ചെയ്തു.

അങ്ങനെ, എച്ച്ആര്‍എയെ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ (എച്ച്എസ്ആര്‍എ) എന്ന് പുനര്‍നാമകരണം ചെയ്തു.
സാമ്രാജ്യത്വ ഗവണ്‍മെന്റിനെ സായുധമായി അട്ടിമറിക്കല്‍: ‘വാളിന്റെ ന്യായീകരണമല്ലാതെ ഇന്ത്യയെ ഭരിക്കാന്‍ വിദേശികള്‍ക്ക് മറ്റൊരു ന്യായീകരണമില്ല, അതിനാല്‍ ഞങ്ങളും വാളെടുത്തിരിക്കുന്നു’ അവരുടെ പ്രകടന പത്രിക പ്രഖ്യാപിച്ചു. പിന്നീട് പ്രശസ്തരായ എഴുത്തുകാരായ മന്‍ മഥനാഥ് ഗുപ്ത, യശ്പാല്‍ എന്നിവര്‍ ഈ വിപ്ലവ സംഘടനയില്‍ പ്രവര്‍ത്തിച്ചു.

സചീന്ദ്രനാഥ് സന്യാല്‍ ‘വിപ്ലവകാരി’ (റെവല്യൂഷണറി) എന്ന പേരില്‍ ഒരു ലഘുരേഖ എഴുതി. 1925 ജനുവരി 1 ന് ഇത് വടക്കേ ഇന്ത്യയിലെ വലിയ നഗരങ്ങളില്‍ വിതരണം ചെയ്തു. ഈ മാനിഫെസ്റ്റോവില്‍ ഗാന്ധിജിയുടെ നയങ്ങള്‍ വിമര്‍ശിക്കപ്പെടുകയും യുവാക്കളെ തങ്ങളുടെ സംഘടനയില്‍ ചേരാന്‍ ക്ഷണിക്കുകയും ചെയ്തു. അതില്‍ ഉപയോഗിച്ച തീവ്ര ശൈലിയിലുള്ള ഭാഷ കണ്ട് പോലീസ് പോലും അമ്പരന്നു, വിപ്ലവകാരികള്‍ പ്രവര്‍ത്തനം ആരംഭിച്ചു എന്നറിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍ അതോടെ ജാഗരൂകരായി.

കകോരി ട്രെയിന്‍ കൊള്ളയെത്തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിപുലമായ അന്വേഷണം ആരംഭിച്ചു. ഒരു മാസത്തിനുള്ളില്‍, ഗൂഢാലോചനക്കാരില്‍ ഭൂരിഭാഗവും അറസ്റ്റിലായി. രാം പ്രസാദ് ബിസ്മില്‍, അഷ്ഫാഖുള്ള ഖാന്‍, രാജേന്ദ്ര ലാഹിരി, സചീന്ദ്രനാഥ് സന്യാല്‍, സചീന്ദ്രനാഥ് ബക്ഷി, ഗോവിന്ദ് ചരണ്‍ കര്‍, ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി, താക്കൂര്‍ റോഷന്‍ സിംഗ് തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തു. കകോരിയില്‍ തോക്കുമേന്തി ട്രെയിന്‍ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയ ചന്ദ്രശേഖര്‍ ആസാദിനെ പിടികൂടാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടും പോലീസിന് കഴിഞ്ഞില്ല.

kakori case verdict

കകോരി കേസ് വിധി, സ്‌റ്റേറ്റ്സ് മാൻ ദിനപത്രം

1925 നും 1926 നും ഇടയില്‍ ഹസ്രത്ത് ഗഞ്ച് ‘റിംഗ് തിയേറ്ററില്‍’ നടന്ന പ്രത്യേക കോടതി വിചാരണയില്‍, ബ്രിട്ടീഷുകാരനായ ജസ്റ്റീസ് ഹാമില്‍ ടണ്‍ പ്രതികള്‍ക്കെതിരെ കര്‍ശനമായ രാജ്യദ്രോഹ നിയമങ്ങള്‍ പ്രകാരം കവര്‍ച്ച, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി. 1927 ഏപ്രില്‍ 27 ന് ജസ്റ്റീസ് ഹാമില്‍ ടണ്‍ വിധി പ്രഖ്യാപിച്ചു. ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, രാം പ്രസാദ് ബിസ്മില്‍, അഷ്ഫാഖുള്ള ഖാന്‍ വാര്‍സി, രാജേന്ദ്ര ലാഹിരി, താക്കൂര്‍ റോഷന്‍ സിംഗ്. എന്നീ നാല് വിപ്ലവകാരികള്‍ക്ക് വധശിക്ഷ വിധിച്ചു. സചിന്ദ്രനാഥ് സന്യാല്‍, സചിന്ദ്രനാഥ് ബക്ഷി തുടങ്ങിയവരെ കാലാപാനിയിലേക്ക് (അന്തമാന്‍ നിക്കോബാര്‍) നാടുകടത്തി. മറ്റ് പലര്‍ക്കും 5 മുതല്‍ 14 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു.

ഇത് നടക്കുമ്പോള്‍ പുറത്ത് ഇതേ കേസിലെ പിടി കിട്ടാപ്പുള്ളിയായ ചന്ദ്രശേഖര്‍ ആസാദ് വിപ്ലവ സംഘടന തകര്‍ന്നിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് ദക്ഷിണേശ്വര്‍, ലാഹോര്‍, ഡല്‍ഹി, ചിറ്റഗോംങ്ങ്, മാച്ചു ബസാര്‍, മിഡ്‌നാപ്പൂര്‍ എന്നിവിടങ്ങളില്‍ ബ്രിട്ടീഷ് കേന്ദ്രങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി അവരെ വിറളി പിടിപ്പിച്ചു.

1906 ല്‍ മദ്ധ്യപ്രദേശിലെ ദാവരിയയില്‍ ഒരു യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ച ചന്ദ്രശേഖറിന്റെ പിതാവ് പണ്ഡിറ്റ് സീതാറാം തീവാരി കുറച്ചു കാലം വനം വകുപ്പില്‍ ജോലിക്കാരനായിരുന്നു. പിന്നെ അത് ഉപേക്ഷിച്ച് പശുക്കളെ വളര്‍ത്തിയാണ് അദ്ദേഹം കുടുംബം പോറ്റിയത്. രണ്ട് ആണ്‍മക്കളില്‍ ഇളയവനായിരുന്നു ചന്ദ്രശേഖര്‍.

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ചന്ദ്രശേഖര്‍ ജോലിക്കായ് ബോംബെയില്‍ പോയി. അവിടെ പെയ്ന്റ് പണിക്കാരുടെ സഹായിയായി കുറച്ച് നാള്‍ ജോലി നോക്കി. പിന്നീട് ബനാറസില്‍ സംസ്‌കൃതം പഠിക്കാനായി പോയി. പക്ഷേ, ശ്രദ്ധ പഠനത്തിലായിരുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ട കാലം. നിസ്സഹകരണ പ്രസ്ഥാനം ശക്തിപ്പെട്ട് വരികയായിരുന്നു. ചന്ദ്രശേഖര്‍ പഠനം ഉപേക്ഷിച്ച് വാരാണസിയില്‍ സമരത്തിലേക്ക് എടുത്തുചാടി. ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ച് പിക്കറ്റ് ചെയ്ത 15 വയസുകാരന്‍ ചന്ദ്രശേഖറിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
‘ഖരഘാട്ട് എന്ന കര്‍ശനനായ മജിസ്‌ട്രേറ്റായിരുന്നു കോടതിയില്‍..
അയാള്‍ പതിവ് ചോദ്യം ചോദിച്ചു.
എന്താണ് നിന്റെ പേര്?
ചന്ദ്രശേഖര്‍ പറഞ്ഞു: ‘ആസാദ്’
എന്താണ് നിന്റെ പിതാവിന്റെ പേര്?
ചന്ദ്രശേഖര്‍ : സ്വാതന്ത്യം
എവിടെയാണ് നിന്റെ വീട്
ചന്ദ്രശേഖര്‍ : ജയില്‍
ധിക്കാരപരമായ ഈ പെരുമാറ്റം കണ്ട് ക്ഷുഭിതനായ മജിസ്‌ട്രേറ്റ് പ്രതിക്ക് ചൂരല്‍ വടി കൊണ്ട് പതിനഞ്ചടി കൊടുക്കുവാന്‍ ശിക്ഷ വിധിച്ചു. ‘ഇത്ര ചെറുപ്പത്തിലെ ധിക്കാരവും ബ്രിട്ടീഷ് വിരോധവും ഉള്ളവന്‍ മുതിര്‍ന്നാല്‍ എന്തായിരിക്കും എന്ന ചിന്തയാണ് ഈ ശിക്ഷ നല്‍കാന്‍ മജിസ്‌ട്രേറ്റിനെ പ്രേരിപ്പിച്ചത്.വാരാണസി സെന്‍ട്രല്‍ ജയിലില്‍ വെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. ചന്ദ്രശേഖറിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ജയിലിലെ മുക്കാലിയില്‍ കൈകാലുകള്‍ ബന്ധിച്ചു. ജയിലറായ ഗണ്ടാ സിങ്ങ് ഒന്ന് എന്ന് പറഞ്ഞ മാത്രയില്‍ ആദ്യത്തെ ചൂരല്‍ അടി പൃഷ്ടഭാഗത്ത് വീണു. ചോരപൊടിഞ്ഞ് വേദന കൊണ്ട് പുളയുന്ന ചന്ദ്രശേഖര്‍ വിളിച്ചത് അമ്മേ എന്നല്ല. പകരം ‘മഹാത്മാഗാന്ധി കീ ജയ്’ എന്നായിരുന്നു. ഇന്ത്യയിലെ ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്‍ വിളിക്കുന്ന അന്നത്തെ മുദ്രാവാക്യമായിരുന്നു. ഒരോ തവണ പ്രഹരം ഏല്‍ക്കുമ്പോഴും, പതിനഞ്ച് തവണ അയാള്‍ ആ മുദ്രാവാക്യം ഉച്ചത്തില്‍ വിളിച്ചു. കണ്ടവരൊക്കെ സ്തബ്ധരായ കാഴ്ച്ചയായിരുന്നു അത്. നാലോ അഞ്ചോ അടി കിട്ടുമ്പോഴേക്കും സാധാരണ കുറ്റവാളികള്‍ ബോധം കെടും. ഇവിടെയിതാ ഒരു കുറ്റവാളി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നു.

നിയമമനുസരിച്ച് അടിശിക്ഷ ലഭിക്കുന്ന കുറ്റവാളിക്ക് മൂന്ന് അണ ജയിലില്‍ നിന്ന് നല്‍കും. തനിക്ക് നല്‍കിയ മൂന്ന് അണ ജയിലര്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ചന്ദ്രശേഖര്‍ വേച്ചു വേച്ച് ജയിലില്‍ നിന്നും പുറത്ത് കടന്നു. നേരെ പോയത് വൈദ്യരായ ഗൗരി ശങ്കര്‍ ശാസ്ത്രിയുടെ വീട്ടിലേക്കായിരുന്നു. വൈദ്യന്‍ മുറിവുകളില്‍ മരുന്ന് പുരട്ടി ചികിത്സിച്ചു. മുറിവുകള്‍ ഉണങ്ങി ഭേദമാകാന്‍ ഒരാഴ്ച സമയം എടുത്തു.

കോടതിയില്‍ നടന്ന സംഭവവും ശിക്ഷാ വിധിയും ചൂരല്‍ അടിയും നാടെങ്ങും വാര്‍ത്തയായി പ്രചരിച്ചു. ഒറ്റ സംഭവം കൊണ്ട് ആ പതിനഞ്ചുകാരന്‍ നഗരത്തിന്റെ അഭിമാനമായി മാറി. വാരാണസിക്കാര്‍ ജ്ഞാന വ്യാപിയെന്ന നഗരപ്രാന്തത്തില്‍ ഒരു യോഗം വിളിച്ച് പൂമാലയിട്ട് ചന്ദശേഖരിനെ ആദരിച്ചു. അതോടെ ചന്ദ്രശേഖര്‍ എന്ന പേരിന്റെ കൂടെ ആസാദ് എന്ന് കൂടി ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി. സ്വാതന്ത്ര്യസമരസേനാനിയായ ബാബു സമ്പൂര്‍ണാനന്ദ് എഡിറ്ററായ
‘മര്യാദ’ എന്ന മാസികയില്‍ സ്വീകരണത്തിന്റെ വാര്‍ത്തയും ഫോട്ടോവും അച്ചടിച്ചു വന്നു. ഫോട്ടോവിന്റെ കീഴില്‍ ആ പേര് ആദ്യമായി അച്ചടിച്ചിരുന്നു. ‘ചന്ദ്രശേഖര്‍ ആസാദ്’.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്ക് അസോസിയേഷനില്‍ സമാനാശയക്കാരുമായി ചേര്‍ന്ന് ആസാദ് പ്രവര്‍ത്തനമാരംഭിച്ചു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലഘുരേഖകള്‍ വഴി ജനങ്ങളെ അറിയിക്കുക. ചെറുപ്പക്കാരെ സംഘടനയിലേക്ക് ആകര്‍ഷിക്കുക. ആയുധങ്ങള്‍ ശേഖരിക്കുക, അവ ഉപയോഗിക്കാന്‍ പഠിക്കുക. ഇതായിരുന്നു ആസാദിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പോലിസിന്റെ കണ്ണ് വെട്ടിച്ചായിരുന്നു ഇവയെല്ലാം ചെയ്തത്. അത്തരം കാര്യങ്ങള്‍ രഹസ്യമായി ചെയ്യാന്‍ ആസാദ് വിദഗ്ധനായിരുന്നു.

ഇത്തരമൊരു സംഭവം ആസാദിന്റെ സഹപ്രവര്‍ത്തകനായ ശിവനായിക്ക് മിശ്ര ഒരിക്കല്‍ വെളിപ്പെടുത്തി. തങ്ങളുടെ സന്ദേശങ്ങള്‍ അച്ചടിച്ച ഒരു പോസ്റ്റര്‍ പോലീസ് സ്റ്റേഷനില്‍ പതിക്കണം. 24 മണിക്കുറും പുറത്ത് കാവലുള്ള പോലീസ് സ്റ്റേഷനില്‍ പതിക്കാന്‍ ആസാദ് തയ്യാറായി. ആദ്യം പോസ്റ്ററില്‍ പശ തേച്ചു. ആ പോസ്റ്റര്‍ ആസാദ് തന്റെ പിറകുവശത്ത് അല്‍പ്പം പശ തേച്ച് ഒട്ടിച്ച് നേരെ പോലീസ് സ്റ്റേഷനിലേക്ക് നടന്നു. അവിടെ ചുമരില്‍ ചാരി നിന്ന് പുറത്ത് കണ്ട പോലിസുകാരനോട് അല്‍പം നേരം സംസാരിച്ചു. എന്നിട്ട് പുറത്തേക്ക് സാവധാനത്തില്‍ നടന്നു പോയി. പോസ്റ്റര്‍ ക്യത്യമായി പോലിസ് സ്റ്റേഷനിന്റെ ചുമരില്‍ ഒട്ടിക്കഴിഞ്ഞിരുന്നു. പുറത്ത് നിന്ന് ആളുകള്‍ വന്ന് പോസ്റ്റര്‍ വായിക്കാന്‍ തുടങ്ങിയപ്പോഴാണ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ അറിയുന്നത്. തങ്ങളുടെ മൂക്കിന്‍ കീഴില്‍ നടന്ന ഈ സംഭവം അവരെ ഞെട്ടിച്ചു.

കാശി വിദ്യാപീഠത്തില്‍ അധ്യാപകര്‍ക്ക് തങ്ങളുടെ ലഘുരേഖയെത്തിക്കാന്‍ ആസാദ് ഒരു മാര്‍ഗം കണ്ടെത്തി. അദ്ധ്യാപകരുടെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒരു പ്യൂണിന്റെ സഹായത്തോടെ ലഘുരേഖകളുടെ കോപ്പികള്‍ വെച്ചു. അങ്ങനെ എല്ലാ അദ്ധ്യാപകര്‍ക്കും അത് ലഭിച്ചു. ആസാദും സംഘവും യു.പി കേന്ദീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പഞ്ചാബില്‍ വിപ്ലവകാരികളെ സംഘടിപ്പിച്ച വ്യക്തിയായിരുന്നു ഭഗത് സിങ്ങ്

ഝാന്‍സിയില്‍ ആസാദ് ഒളിവില്‍ കഴിയുമ്പോഴാണ് കുന്ദന്‍ ലാല്‍ എന്ന സഹപ്രവര്‍ത്തകന്‍ കാണ്‍പുരിന് ആസാദിനെ കൂട്ടിക്കൊണ്ട് പോയി ഭഗത് സിങ്ങിനെ പരിചയപ്പെടുത്തുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ രണ്ട് യുവ ധീരന്മാരുടെ ആ കൂട്ടുകെട്ട് ബ്രിട്ടീഷുകാരെ കിടിലം കൊള്ളിച്ച് കളഞ്ഞ പല സാഹസിക സംഭവങ്ങള്‍ക്കും വഴിയൊരുക്കി.

കക്കോരി കേസില്‍ അറസ്റ്റിലായ യോഗേശ് ചാറ്റര്‍ജിയെ മോചിപ്പിക്കാന്‍ ആസാദും ഭഗത് സിങ്ങും പദ്ധതിയിട്ടു. ആഗ്രയില്‍ നിന്ന് യോഗേശ് ചാറ്റര്‍ജിയെ കൊണ്ടു പോകുമ്പോള്‍ കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ച് മോചിപ്പിക്കാനായിരുന്നു പരിപാടി. എന്നാല്‍ കനത്ത സുരക്ഷാ സംവിധാനം അതിന് തടസ്സമായി. ഒരാളെ മോചിപ്പിക്കാന്‍ കുറെപ്പേരെ ബലികൊടുക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ ആസാദ് ബുദ്ധിപൂര്‍വ്വം അതില്‍ നിന്ന് പിന്‍മാറി. ഇതേ സമയത്ത് തന്നെ ആസാദ് രണ്ട് ബോംബുകളുടെ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആഗ്രയില്‍ തുടങ്ങി. കൂടാതെ സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം, ആയുധപരീശീലനം എന്നിവ സംഘടനാംഗങ്ങള്‍ക്ക് നല്‍കി.

1928 – ഒക്ടോബര്‍ 30 ന് ലാഹോറില്‍ സൈമണ്‍ കമ്മീഷനെതിരെ നടന്ന സമാധാന പ്രതിഷേധ ‘പ്രകടനത്തിനെത്തിയവരെ പോലീസ് തല്ലിച്ചതച്ചു. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട ലാലാ ലജ്പത് റായി ആയിരുന്നു പ്രകടനം നയിച്ചത്. അദ്ദേഹത്തെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ‘എന്റെ മുതുകിലേറ്റ ഓരോ അടിയും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന ആണിയാണ്’ പ്രതിഷേധ യോഗത്തില്‍ ലജ്പത് റായി ഗര്‍ജ്ജിച്ചു. പക്ഷേ, മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റിരുന്ന അദ്ദേഹം നവംബര്‍ 17 ന് അന്തരിച്ചു.

ലജ്പത് റായിയുടെ മരണം ജനങ്ങളെ വല്ലാതെ ഉലച്ചു. ഇതിന് പ്രതികാരം ചെയ്യണമെന്ന് ഭഗത് സിങ്ങും ആസാദും സംഘടനയില്‍ തീരുമാനിച്ചു. പോലീസ് ലാത്തിച്ചാര്‍ജിന് ഉത്തരവിട്ട ജെയിംസ് സ്‌കോട്ടിനേയും ലാലാ ലജ്പത് റായിയെ ലാത്തി കൊണ്ടടിച്ച ജോണ്‍ സാന്‍ഡേഴ്‌സണനേയും വകവരുത്തണമെന്ന് ഇരുവരും തീരുമാനിച്ചു. ആസാദിന്റെ നേതൃത്വത്തില്‍ രാജ് ഗുരു, ഭഗത് സിങ്ങ്, ജയ്പാല്‍ എന്നിവര്‍ പദ്ധതിയൊരുക്കി.

1927 ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്ത് പുറപ്പെട്ട ജോണ്‍ സാന്‍ഡേഴ്‌സിനെ രാജ് ഗുരു തലയില്‍ വെടിവെച്ചു വീഴ്ത്തി. ഭഗത് സിങ്ങും സാന്‍ഡേഴ്‌സിന് നേരെ നാല് വെടി വെച്ചു. വെടിയൊച്ച കേട്ട് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസുകാര്‍ ഓടിയെത്തി. രക്തത്തില്‍ കുളിച്ച് കിടക്കുന്ന സാന്‍ഡേഴ്‌സിനെ അവര്‍ ഒരു ഞെട്ടലോടെ കണ്ടു. സമീപത്ത് നിന്ന് മാറിപ്പോകുന്ന ഭഗത് സിങ്ങിനെയും രാജ് ഗുരുവിനേയും പിടിക്കാനായി അവര്‍ കുതിച്ചു. ഭഗത് സിങ്ങ് തിരിഞ്ഞ്, ഓടി വരുന്ന ഇന്‍സ്‌പെക്ടറെ വെടി വെച്ചെങ്കിലും അയാള്‍ മാറിക്കളഞ്ഞതിനാല്‍ വെടി കൊണ്ടില്ല. ഭഗത് സിങ്ങിനും രാജ് ഗുരുവിനും രക്ഷപ്പെടാന്‍ വഴിയൊരുക്കുക എന്നതായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ ദൗത്യം.

മതിലിന്റെ പിറകില്‍ മറഞ്ഞു നിന്ന ചന്ദ്രശേഖര്‍ ആസാദ് അവര്‍ക്കിടയില്‍ ചാടി വീണു. ഓടിയെത്തിയ പോലീസുകാര്‍ക്ക് നേരെ പിസ്റ്റള്‍ ചൂണ്ടി. എന്നിട്ട് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. ‘പിന്‍തിരിയുക അല്ലെങ്കില്‍ വെടി വെയ്ക്കും.’ രണ്ടു പോലീസുകാര്‍ ഈ മുന്നറിയിപ്പില്‍ വിരണ്ടു പിന്‍മാറി. എന്നാല്‍ ചന്ദന്‍ സിംഗ് എന്ന പോലീസുകാരന്‍ അത് വക വെയ്ക്കാതെ ഭഗത് സിങ്ങിനെ പിടിക്കാനോടി. അയാള്‍ പിടികൂടുമെന്നായപ്പോള്‍ ആസാദ് നിറയൊഴിച്ചു. ഉന്നം തെറ്റാതെ പാഞ്ഞ വെടിയുണ്ടയേറ്റ് ചന്ദന്‍ സിംഗ് മരിച്ച് വീണു.

ഉന്നം പിഴയ്ക്കാത്ത ഒന്നാന്തരം വെടിവെയ്പ്പുകാരനായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. തോക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധന്‍. അങ്ങേയറ്റം അപകടകാരി. ‘Excellent Marksman’ എന്നാണ് ബ്രിട്ടീഷ് രഹസ്യ പോലീസിന്റെ റിപ്പോര്‍ട്ടില്‍ ആസാദിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നത്.

ജോണ്‍ സോണ്ടേഴ്സിനെ വധിച്ചതിന്റെ പിറ്റേന്ന് ലാഹോറിലെങ്ങും പോസ്റ്ററുകള്‍ പ്രതൃക്ഷപ്പെട്ടു. ”ഇന്ത്യയിലെ ജനങ്ങള്‍ നിര്‍ജീവമല്ലെന്ന് ലോകം കണ്ടു; അവരുടെ രക്തം തണുത്തിട്ടില്ല. രാജ്യത്തിനായി അവര്‍ക്ക് ജീവന്‍ ത്യജിക്കാന്‍ കഴിയും…. ഒരു മനുഷ്യനെ കൊന്നതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. പക്ഷേ ഈ മനുഷ്യന്‍ ക്രൂരവും നിന്ദ്യവും അന്യായവുമായ ഒരു വ്യവസ്ഥയുടെ ഭാഗമായിരുന്നു, അയാളെ കൊല്ലേണ്ടത് ഒരു അനിവാര്യതയായിരുന്നു’

ആക്രമണത്തിനുശേഷം, വിപ്ലവകാരികള്‍ കുറച്ചുകാലം പോലീസില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും 1929 ഏപ്രില്‍ 8 ന് ഭഗത് സിംഗും ബടുകേശ്വര്‍ ദത്തും ഡല്‍ഹിയിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിക്കുള്ളില്‍ രണ്ട് ബോംബുകള്‍ എറിഞ്ഞു. ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ല, പക്ഷേ ഇരുവരും അറസ്റ്റിലായി. ലാഹോറിലെ എച്ച്ആര്‍എസ്എയുടെ ബോംബ് ഫാക്ടറിയില്‍ നടത്തിയ റെയ്ഡിനിടെയാണ് സുഖ്ദേവ് അറസ്റ്റിലായത്. പിന്നീട്, ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ സോണ്ടേഴ്സിന്റെ കൊലപാതകക്കുറ്റം ചുമത്തി, വിചാരണയ്ക്ക് ശേഷം തൂക്കുശിക്ഷ വിധിച്ചു. 1931 മാര്‍ച്ച് 23 ന് വൈകുന്നേരം 7.30 ന് ലാഹോറില്‍ വെച്ച് മൂന്നു വിപ്ലവകാരികളേയും തൂക്കിലേറ്റി.

ഇതിനിടെ എന്ത് വില കൊടുത്തും ചന്ദ്രശേഖര്‍ ആസാദിനെ പിടി കൂടിയേ തീരൂ എന്ന് പോലീസിലെ ഉന്നതര്‍ തീരുമാനിച്ചു. ആസാദിനെ അറസ്റ്റ് ചെയ്യുന്ന ജോലി അന്ന് കാണ്‍പൂരില്‍ (ഇപ്പോള്‍ കാണ്‍പൂര്‍) സബ് ഇന്‍സ്‌പെക്ടറായിരുന്ന ശംഭുനാഥിനെ ഏല്‍പ്പിച്ചു. ശംഭുനാഥ് ജില്ലാ ഇന്റലിജന്‍സ് വകുപ്പിന്റെ ചുമതല ഏറ്റെടുത്തു.

കാവപൂര്‍, ജലൗണ്‍, അലഹാബാദ് എന്നിവിടങ്ങളില്‍ ആസാദ് പ്രവര്‍ത്തിച്ചിരുന്നതായി അയാള്‍ക്കറിയാമായിരുന്നു. സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥനായ അയാള്‍ പുതിയ പോലീസ് ഇന്‍ഫോര്‍മര്‍മാരെ രഹസ്യമായി നിയമിച്ചു. അയാളുടെ കഴിവുകളില്‍ മതിപ്പ് തോന്നിയ അധികാരികള്‍ രഹസ്യ സേവനത്തിനായി വന്‍ തുക ശംഭുനാഥിന് അനുവദിക്കുകയും ചെയ്തു.

വിപ്ലവകാരികള്‍ക്കിടയില്‍ തന്റെ ഒരു രഹസ്യ എജന്റിനെ സൃഷ്ടിക്കാനായിരുന്നു ശംഭുനാഥിന്റെ പദ്ധതി. ഏറെ പരിശ്രമിച്ചതിന് ശേഷം അയാള്‍ അതില്‍ വിജയിച്ചു. വിപ്ലവ സംഘടനയായ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ എക്‌സിക്യുട്ടീവിലെ ഒരു അംഗമായ വീര്‍ഭദ്ര തിവാരിയെ അയാള്‍ വശപ്പെടുത്തി തന്റെ ചാരനാക്കി. അയാള്‍ക്ക് ധാരാളം പണം നല്‍കി. അതീവ രഹസ്യമായ ഈ കൂട്ടുകെട്ട് ആരും അറിയാതെ സൂക്ഷിക്കാന്‍ ശംഭുനാഥിന് കഴിഞ്ഞു. ആസാദ് ആയിരുന്നു അന്തിമമായ ലക്ഷ്യം. ചന്ദ്രശേഖര്‍ ആസാദിന്റെ നിര്‍ണ്ണായകമായ നാലു നാളുകള്‍ അടുത്തു വരികയായിരുന്നു.

1931 ഫെബ്രുവരി 24 ചൊവ്വ : രാത്രി 10.15

ആ തണുത്ത രാത്രിയില്‍ കാണ്‍പൂര്‍ നഗരത്തിലെ പ്രശസ്തമായ വാദ്യോപകരണ കടയായ ‘ചൗഭായി ഹാര്‍മ്മോണിയം’ ഷോപ്പിന് അരികെയുള്ള വിജനമായ ആ റോസിലെ വിളക്ക് തൂണിന്റെ അരികെ ഖദര്‍ ജാക്കറ്റും പൈജാമയും ധരിച്ച ഒരാള്‍ ആരേയോ പ്രതീക്ഷിച്ച് കാത്ത് നില്‍ക്കുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ അവിടേക്ക് പതുക്കെ നടന്നു വരുന്നത് വഴി വിളക്കിന്റെ പ്രകാശത്തില്‍ കാത്ത് നിന്നയാള്‍ കണ്ടു. വന്നയാള്‍ അയാളോട് ഒരു വാചകം മാത്രം മന്ത്രിച്ചു. ‘മാസ്റ്റര്‍. അലഹബാദില്‍ ഖാത്രയിലുള്ള വീട്ടില്‍ കഴിഞ്ഞ ഏഴു ദിവസമായി പണ്ഡിറ്റ് ജിയുണ്ട്.’

കാത്ത് നിന്നയാള്‍ ഒരു കെട്ട് കറന്‍സി നോട്ടുകള്‍ എടുത്ത് വന്നയാളുടെ കൈയില്‍ കൊടുത്തു. ഉടനെ രണ്ടുപേരും രണ്ട് വശത്തേക്ക് പിരിഞ്ഞു നടന്നു പോയി. ഒരു മിനിറ്റ് എടുത്തു കാണും ആ കൂടിക്കാഴ്ചയ്ക്ക്. വന്നയാള്‍ പറഞ്ഞത് വഞ്ചന പുരണ്ട വാക്കുകളായിരുന്നു. ബ്രിട്ടീഷ് പോലീസ് സേന കേള്‍ക്കാന്‍ കാത്തിരുന്ന പ്രധാന വിവരം. അവിടെ കാത്തുനിന്നത് ശംഭുനാഥും രഹസ്യം പറഞ്ഞയാള്‍ വീര്‍ഭദ്ര തിവാരിയുമായിരുന്നു. ചന്ദ്രശേഖര്‍ ആസാദ് അലഹബാദില്‍ ഉണ്ടെന്ന വളരെ പ്രധാനപ്പെട്ട വിവരമായിരുന്നു വീരഭദ്ര തീവാരിയെന്ന ആ ഒറ്റുകാരന്‍ നല്‍കിയത്.

1931 ഫെബ്രുവരി 25 ബുധനാഴ്ച

രാവിലെയുള്ള ട്രെയിനില്‍ തന്നെ ശംഭുനാഥ് അലഹബാദിലെത്തി നേരെ സി.ഐ.ഡി. ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പോയി. സി.ഐ.ഡി. ഡി.എസ്.പി. താക്കൂര്‍ ബിഷേഷ്ബര്‍ സിങ്ങിനെ അദ്ദേഹം കണ്ടു. താക്കൂര്‍ ബിഷേഷ്ബര്‍ സിങ്ങ് ഉടന്‍ തന്നെ മേലുദ്യോഗസ്ഥനായ ഇംഗ്ലീഷുകാരനായ എസ്.പി.ജെ.ആര്‍.എച്ച്. നോട്ട്-ബോവിനെ കാര്യങ്ങള്‍ അറിയിച്ചു. എ.എസ്.പി. അലഹബാദ് എന്നിവരുമായി ബന്ധപ്പെട്ടു. ഉടന്‍ തന്നെ നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. റിസര്‍വ് പോലീസ് സാര്‍ജന്റ്മാരായ ഇ. എം. ഹാരിസ്, ജെ. ടിറ്റെര്‍ട്ടണ്‍ എന്നിവര്‍ 80 സായുധ പോലീസുകാരുമായി എപ്പോഴും ഓപ്പറേഷന് തയ്യാറായി നില്‍ക്കണമെന്ന് നിര്‍ദേശം നല്‍കി. അലഹബാദിന്റെ ഏത് ഭാഗത്തും പോലീസ് സേനയ്ക്ക് എത്താന്‍ 15 മിനിറ്റിനുള്ളില്‍ സാധിക്കണം. അതായിരുന്നു നിര്‍ദേശം.

വിവിധ വേഷങ്ങളില്‍ സഞ്ചരിക്കുന്നതില്‍ അതീവ വിദഗ്ധനാണെന്ന് ചന്ദ്രശേഖര്‍ ആസാദെന്ന് പോലീസ് നേതൃത്വത്തിന് നന്നായി അറിയാമായിരുന്നു. അതിനാല്‍ ആസാദിനെ തിരിച്ചറിയാന്‍ അലഹബാദില്‍ വീര്‍ ഭദ്ര തിവാരിയെയും കൊണ്ടുവരാന്‍ പോലീസ് നേതൃത്വം ശംഭു നാഥിനോട് ആവശ്യപ്പെട്ടു. തന്റെ ചാരന്‍ ആരാണെന്ന് പുറത്തു വരുന്നത് അയാളുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നും ശംഭുനാഥ് ചൂണ്ടിക്കാട്ടി, ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. അവര്‍ അതില്‍ ഉറച്ചു നിന്നു. ഒടുവില്‍ മനസില്ലാ മനസോടെ ശംഭുനാഥ് കാണ്‍പൂരിലേക്ക് പോയി. അതേ രാത്രിയില്‍ തന്നെ വീര്‍ ഭദ്ര തീവാരിയെ കൂട്ടിക്കൊണ്ടുവന്നു. ആസാദിനെ തിരിച്ചറിയാന്‍ കഴിയുന്ന എല്ലാ പോലീസുകാരെയും സേനയിലെടുത്തു, വന്‍ പോലീസ് സേന തന്നെ മഫ്റ്റിയില്‍ നഗരത്തില്‍ വിന്യസിച്ചിരുന്നു. ഉന്നത ബ്രിട്ടീഷ് പോലീസ് മേധാവികള്‍ ആസാദിനെ പിടികൂടിയാല്‍, പോലീസ് സേനയിലുള്ളവര്‍ക്ക് വാഗ്ദാനങ്ങള്‍ കൊണ്ട് മൂടി. അവര്‍ വിജയിച്ചാല്‍, പങ്കെടുത്ത എല്ലാവര്‍ക്കും സ്ഥാനക്കയറ്റം, വര്‍ദ്ധനവ്, ക്യാഷ് റിവാര്‍ഡ് എന്നിവ നല്‍കും.

amarchithra katha in chandrashekhar azad

ചന്ദ്രശേഖർ ആസാദ്; അമർ ചിത്ര കഥയിലെ ആസാദിൻ്റെ അവസാന നിമിഷങ്ങളിലെ ചിത്രീകരണം

1931 ഫെബ്രുവരി 26 വ്യാഴാഴ്ച

പോലീസ് സേന ഒരു രഹസ്യ കൂടിക്കാഴ്ചയില്‍ അവര്‍ ആസാദിന്റെ നീക്കങ്ങളെയും അവരുടെ പ്രതിരോധ ആസൂത്രണത്തെയും കുറിച്ച് ചര്‍ച്ച ചെയ്തു. പോലീസ് സൂപ്രണ്ട് നോട്ട്-ബോവര്‍, പോലീസ് ഓഫീസര്‍മാരായ പിഎച്ച്‌ജെ മേജേഴ്സ്, ഡബ്ല്യുഎച്ച് ആര്‍ച്ചിബാള്‍ഡ് എന്നിവരും അലഹബാദ് കളക്ടറും മറ്റ് ഉന്നത രഹസ്യ പോലീസ് ഉദ്യോഗസ്ഥരും ഹൗ-ടു-ഫിനിഷ്-ആസാദ്’ എന്ന ഓപ്പറേഷന്‍ ചര്‍ച്ച ചെയ്തു. ചന്ദ്രശേഖര്‍ ആസാദിനെ മരിച്ചോ ജീവനോടെയോ പിടിക്കാന്‍ സഹായിക്കുന്ന ആര്‍ക്കും അയ്യായിരം രൂപ പാരിതോഷികം പോലീസ് ഇതിനകം പ്രഖ്യാപിച്ചിരുന്നു.

അലഹബാദില്‍ ചന്ദ്രശേഖര്‍ ആസാദ് താമസിച്ചിരുന്ന വീട് ഇപ്പോള്‍ പോലീസിന് അറിയാമായിരുന്നെങ്കിലും അവര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല. കാരണം ഒരു പോരാട്ടം ഉറപ്പായിരുന്നു. വെടിവയ്പ്പ് ഉണ്ടാകുമെന്ന് ഉറപ്പായതിനാല്‍ ഒരു കരുത്തനായ പോരാളിയായ ആസാദിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് അലഹബാദ് കളക്ടര്‍ മിസ്റ്റര്‍ ബാംഫോര്‍ഡും മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും വാദിച്ചു. ചന്ദ്രശേഖര്‍ ആസാദ് എപ്പോഴും ഒരു ലോഡ് മൗസര്‍ പിസ്റ്റളും വെടിയുണ്ടകളും കൈവശം വയ്ക്കുമെന്ന് രഹസ്യ പോലീസിലെ ഉന്നതര്‍ക്ക് അറിയാമായിരുന്നു. അദ്ദേഹം ഉന്നം പിഴക്കാത്ത ഒരു തോക്കുധാരിയാണെന്നത് പ്രശസ്തമാണ്. മാത്രമല്ല ബ്രിട്ടീഷുകാരുമായി പോരാട്ടം നടന്നാല്‍ ജനങ്ങള്‍ വിപ്ലവകാരികളെ സഹായിക്കാനുള്ള സാധ്യത കൂടുതലാണ്. ആ നിഗമനം ഒടുവില്‍ ആ സുപ്രധാന തീരുമാനത്തിലവരെ എത്തിച്ചു. ഒടുവില്‍ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിധിച്ചു. ആസാദിനെ പിടികൂടണ്ട, ചന്ദ്രശേഖര്‍ ആസാദിനെ വെടിവച്ചുകൊല്ലുക. വിധി നിര്‍ണ്ണായകമായ ആ ദിവസം ഉടനെ വന്നെത്തും.

ഇതൊന്നും അറിയാതെ ആസാദ് തന്റെ ‘പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു. ഭഗത് സിങ്ങിനെയും സുഹൃത്തുക്കളെയും തൂക്കുമരത്തില്‍ നിന്ന് രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ ചന്ദ്രശേഖര്‍ ആസാദ് അസ്വസ്ഥനായിരുന്നു. ഭഗത് സിങ്ങിനെയും മറ്റ് വിപ്ലവകാരികളെയും മോചിപ്പിക്കുന്നതിനെക്കുറിച്ച് ഗാന്ധിജി ഇര്‍വിനോട് സംസാരിച്ചെങ്കിലും, ഗാന്ധിജി വളരെ കുറച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ. ‘രാജ്യമെമ്പാടും ഭഗത് സിങ്ങിനോടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടും വളരെയധികം സഹതാപമുണ്ട്. അവരുടെ വധശിക്ഷ റദ്ദാക്കാന്‍ നിങ്ങള്‍ ശ്രമിച്ചില്ലെങ്കില്‍, മാര്‍ച്ച് 26 ലെ കറാച്ചി കോണ്‍ഗ്രസ് സമ്മേളനം നിങ്ങള്‍ക്ക് എതിരാകാന്‍ സാധ്യതയുണ്ട്. ഇത് ഗാന്ധി-ഇര്‍വിന്‍ ഉടമ്പടിയുടെ തകര്‍ച്ചയിലേക്ക് നയിച്ചേക്കാം.’ ഗാന്ധിജി ഇര്‍വിന്‍ പ്രഭുവിനോട് പറഞ്ഞു.

തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ലോര്‍ഡ് ഇര്‍വിന്‍ പറഞ്ഞു. കറാച്ചി സമ്മേളനം കഴിയുന്നതുവരെ തൂക്കിക്കൊല്ലല്‍ മാറ്റിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതോടെ ഗാന്ധിജി ആ കാര്യം വിട്ടു. ഗാന്ധിജിയുടെ താല്‍പ്പര്യമില്ലായ്മയില്‍ ആസാദ് അങ്ങേയറ്റം ദുഃഖിതനായിരുന്നു.

പ്രസ്ഥാനത്തിന്റെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തന്റെ എല്ലാ വിപ്ലവകാരി സുഹൃത്തുക്കളെയും അലഹബാദിലേക്ക് ക്ഷണിച്ചു. ഫെബ്രുവരി 25 ന് കുറെപേര്‍ ഡല്‍ഹിയില്‍ നിന്ന് കല്‍ക്ക-ഹൗറ മെയില്‍ വഴി അലഹബാദിലെത്തി. കാണ്‍പൂരില്‍ നിന്ന് വന്ന ചിലര്‍ വീര്‍ ഭദ്ര തിവാരിയെ അതേ ട്രെയിനില്‍ കണ്ടിരുന്നു. അവര്‍ ആസാദിനെ ഇക്കാര്യം അറിയിച്ചെങ്കിലും, പ്രസ്ഥാനവുമായി അകന്നു കഴിഞ്ഞ വീര്‍ ഭദ്ര തിവാരിയെ തനിക്ക് ഭയമില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അത് അവഗണിച്ചു. ഫെബ്രുവരി 26 ന്, ആസാദ് സന്ദര്‍ശനത്തിനെത്തിയ വിപ്ലവകാരികളുടെ ഒരു യോഗം നടത്തി. അവര്‍ ഭഗത് സിങ്ങിന്റെ ശിക്ഷയെക്കുറിച്ച് സംസാരിച്ചു, പക്ഷേ ആ ദിവസം ഒരു തീരുമാനവും എടുത്തില്ല, അങ്ങനെ സമ്മേളനം അവസാനിച്ചു.

1931 ഫെബ്രുവരി 27 വെള്ളി

ചന്ദ്രശേഖര്‍ ആസാദ് വീടിന് പുറത്ത് പോകാനായി ഒരുങ്ങി. പരമ്പരാഗത ശൈലിയിലുള്ള ധോത്തിയും അതിനു മുകളില്‍ ഒരു കുര്‍ത്തയും സ്ലീവ്ലെസ് കോട്ടും ധരിച്ചു. ആസാദ് തന്റെ കുര്‍ത്ത പോക്കറ്റിലും സ്ലീവ്ലെസ് കോട്ടിന്റെ പോക്കറ്റിലും വെടിയുണ്ടകള്‍ നിറച്ചു. ആസാദിന് നിരവധി ആയുധങ്ങള്‍ ഉണ്ടായിരുന്നു. മികച്ച ആയുധമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മൗസര്‍ തോക്ക്. മൗസര്‍ കൂടി പോക്കറ്റില്‍ തിരുകി വെച്ച് ആസാദ് സായുധനായി ടൗണിലേക്ക് പോകാന്‍ തയ്യാറായി.

ആസാദിന്റെ സുഹൃത്തും വിപ്ലവകാരിയുമായ ഭവാനി സിംഗ് റൗത്ത് പ്രഭാതഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു. ആസാദ് പറഞ്ഞു, ‘എനിക്ക് ഒരാളെ പെട്ടെന്ന് കാണണം. എന്റെ പ്രാതല്‍ മാറ്റിവെച്ചോളൂ. തിരിച്ചെത്തുമ്പോള്‍ ഞാന്‍ കഴിക്കാം. ‘കതാര മൊഹല്ലയിലെ താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയ ആസാദ് സഹപ്രവര്‍ത്തകനായി സൈക്കിളില്‍ വന്ന സുഖ്ദേവ് രാജിനെ കണ്ടുമുട്ടി. ഇരുവരും ആല്‍ഫ് ഫ്രഡ് പാര്‍ക്കിലേക്ക് നടന്നു.

നേരം വെളുത്തു വരുന്നതേയുള്ളൂ. അലഹബാദിലെ ആല്‍ഫ്രഡ് പാര്‍ക്ക്. കുറ്റിചെടികളുടെ ഇടയില്‍ തണല്‍ വിരിച്ച് നില്‍ക്കുന്ന വന്‍ മരങ്ങള്‍. ശാന്തമായ അന്തരീക്ഷം. ഇളം കാറ്റും, തണുപ്പുമുണ്ട്. പാര്‍ക്ക് എത്താറായപ്പോള്‍ തോണ്‍ഹില്‍ റോഡിലെ മോര്‍ കോളേജിന് സമീപം പാര്‍ക്കിനടുത്ത് നടന്നു പോകുന്ന വീര്‍ ഭദ്ര തിവാരിയെ പെട്ടെന്ന് ആസാദ് കണ്ടു. പെട്ടെന്ന് ആസാദ് പറഞ്ഞു. ‘രാജ്, നോക്കൂ! വീര്‍ ഭദ്ര തിവാരിയതാ പോകുന്നു. ഒരുപക്ഷേ അവന്‍ നമ്മളെ കണ്ട് കാണില്ലെന്ന് തോന്നുന്നു.

വീര്‍ ഭദ്ര തിവാരി തലയില്‍ തുണി മൂടിയിരുന്നു. അയാള്‍ ധൃതിയില്‍ നടന്നുപോയി. ആ നടത്തം വേഗത്തിലുള്ള ഓട്ടമായി. അത് അവസാനിച്ചത് കത്താറ മൊഹല്ല പോലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ ശംഭുനാഥിന്റെ മുന്നിലാണ്. അയാള്‍ നിര്‍ണ്ണായകമായ ആ വാചകം കിതച്ചു കൊണ്ടു പറഞ്ഞു., ‘പണ്ഡിറ്റ്ജി ആല്‍ഫ്രഡ് പാര്‍ക്കിലുണ്ട്. ഉടനെ പോകൂ!’ ശംഭുനാഥ് പോലീസ് സൂപ്രണ്ടിനെ ഫോണില്‍ വിളിച്ചു. മറുവശത്ത് ക്യാപ്റ്റന്‍ മേജേഴ്സ് ആണ് ഫോണ്‍ എടുത്തത്.’ഇത് ശംഭുനാഥ് ആണ്. ഉടന്‍ എണ്‍പത് പോലീസുകാരുടെ സേനയെ ആല്‍ഫ്രഡ് പാര്‍ക്കിലേക്ക് അയയ്ക്കൂ.’ വീട്ടില്‍ നിന്ന് ഇറങ്ങിയതു മുതല്‍ കുറെ നേരമായി വീര്‍ ഭദ്ര തിവാരി ആസാദിനെ നിരീക്ഷിച്ച് പിറകില്‍ ഉണ്ടായിരുന്ന വിവരം ആസാദ് അറിയാതെ പോയി.

അലഹാബാദ് റിസര്‍വ് പോലീസ് ആസ്ഥാനത്ത് പ്രഭാത പരിശീലനത്തിനുശേഷം, പോലീസുകാര്‍ വിശ്രമിക്കുകയായിരുന്നു. സാര്‍ജന്റ് ടിറ്റെര്‍ട്ടണ്‍ന്റെ ഫോണ്‍ ശബ്ദിച്ചു. പോലീസ് സൂപ്രണ്ട് മേജേഴ്സ് അയാളോട് ഫോണില്‍ സംസാരിച്ചു. പദ്ധതിയനുസരിച്ച് സജ്ജരാക്കിയ എണ്‍പത് സായുധ പോലീസ് സേനയോട് ഉടന്‍ ആല്‍ഫ്രഡ് പാര്‍ക്ക് വളയാന്‍ അദ്ദേഹം ഉത്തരവിട്ടു. ഒരു വെടിവയ്പ്പിന് തയ്യാറായിരിക്കാന്‍ അയാള്‍ മുന്നറിയിപ്പ് നല്‍കി. ഗൂര്‍ഖാ ബഗ്ലറോട് ബ്യൂഗിള്‍ വിളി മുഴക്കാന്‍ ടിറ്റെര്‍ട്ടണ്‍ നിര്‍ദ്ദേശിച്ചു. വേണ്ട ആയുധങ്ങളുമായി പോരാട്ടത്തിന് പോലീസ് സേന ഒരുങ്ങി. ബ്യൂഗിള്‍ വിളി കേട്ട് നാല് വാനുകള്‍ പുറത്ത് കാത്തുനിന്നിരുന്നു. ടിറ്റെര്‍ട്ടണിന്റെയും ഹോളിന്‍സിന്റെയും നേതൃത്വത്തില്‍ എണ്‍പത് സായുധ പോലീസുകാരുമായി നാല് വാഹനങ്ങള്‍ മൂന്ന് മിനിറ്റിനുള്ളില്‍ ആല്‍ഫ്രഡ് പാര്‍ക്കിലേക്ക് കുതിച്ചു.

അലഹബാദ് സര്‍വകലാശാലയില്‍ നിന്നുള്ള ഒരു കത്തിനുവേണ്ടി ആസാദ് ആല്‍ഫ്രഡ് പാര്‍ക്കില്‍ കാത്തിരിക്കുകയായിരുന്നു. രാവിലെ 9:30 ന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സന്ദേശത്തിന്റെ കൊറിയര്‍ ഇതുവരെ എത്തിയിരുന്നില്ല. അതിനാല്‍, സുഖ്‌ദേവ് രാജിനൊപ്പം, തങ്ങളുടെ തകര്‍ന്ന സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള ഭാവി നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് അദ്ദേഹം ഒരു മരത്തണലില്‍ ഇരിക്കുകയായിരുന്നു. ചുറ്റും ഒരു കൂട്ടം മരങ്ങള്‍ ഉള്ളതിനാല്‍ പോലീസ് വാഹനങ്ങള്‍ വേഗത്തില്‍ പാര്‍ക്കിലേക്ക് വരുന്നത് കാണാന്‍ ആസാദിന് സാധിച്ചില്ല.

പോലീസ് എസ്.പി നോട്ട്-ബോവറിന്റെ കാര്‍ ആല്‍ഫ്രഡ് പാര്‍ക്കിലേക്ക് വേഗത്തില്‍ കടന്നുവന്നു. ആസാദ് അപ്പോഴും വന്ന അപകടത്തെ കുറിച്ച് അജ്ഞനായിരുന്നു. നോട്ട്-ബോറിന്റെ കാര്‍ അവിടെയെത്തി. വേഗത്തില്‍ കാറില്‍ നിന്ന് ചാടിയിറങ്ങിയ നോട്ട് ബോവര്‍ ഹോള്‍സ്റ്ററില്‍ നിന്ന് 0.455 കാലിബര്‍ തോക്ക് പുറത്തെടുത്ത് ആസാദിനെ വെടിവെച്ചു. സ്‌ഫോടനാത്മക ശബ്ദത്തോടെ വെടിയുണ്ട ആസാദിന്റെ വലതു തുടയില്‍ തുളച്ചു കയറി. ആസാദിന്റെ തുടയില്‍ നിന്ന് രക്തം ചീറ്റി. അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ ആദ്യം അമ്പരന്നുപോയെങ്കിലും, ആസാദ് ഉടന്‍ തന്നെ മനസാന്നിധ്യം വീണ്ടെടുത്ത് സുഖ്‌ദേവിന് അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. മരത്തിന്റെ മറവില്‍ നിന്ന് ചുറ്റും നോക്കി, ആസാദ് സ്ഥിതിഗതികള്‍ വിലയിരുത്തി. താന്‍ പെട്ടത് ഒരു ചക്രവ്യൂഹ ത്തലാണെന്ന് ആസാദിന് മനസിലായെങ്കിലും അദ്ദേഹം പതറിയില്ല.

ഇതിനകം പോലീസ് വാഹനങ്ങളും മൂന്ന് വശങ്ങളില്‍ നിന്ന് പോലീസുകാര്‍ മിന്നല്‍ വേഗത്തില്‍ ആസാദിനെ വളഞ്ഞു. സര്‍ജന്റുമാരായ, ടിറ്റെര്‍ട്ടണ്‍, ഹോളിന്‍സ് എന്നിവര്‍ പോലീസ് സേനക്ക് മുന്നോട്ട് പോകാന്‍ ഉത്തരവുകള്‍ നല്‍കി. സ്‌ക്വാഡുകളോട് ആക്രമണം തുടങ്ങാന്‍ ഓഡര്‍ നല്‍കി. നാല്‍പ്പത് പോലീസുകാര്‍ മുട്ടുകുത്തി നിന്ന് ആസാദിന്റെ ഒളിവു സ്ഥാനത്തിന് നേരെ തോക്കുകള്‍ ഉന്നം വെച്ചു.

തന്റെ നിറച്ച മൗസര്‍ തോക്ക് പുറത്തെടുക്കാന്‍ ആസാദ് കൈ പോക്കറ്റില്‍ കൈയിട്ടപ്പോള്‍, സി.ഐ.ഡി. ഡി.എസ്.പി. താക്കൂര്‍ ബിഷേശ്വര്‍ സിംഗിന്റെ തോക്കിലെ ഒരു വെടിയുണ്ട ആസാദിന്റെ കൈയില്‍ തുളച്ചുകയറി. ആസാദ് നോട്ട്-ബോവറിന്റെ വലതു തോള് ലക്ഷ്യമാക്കി തിരിച്ചു വെടി വെച്ചു. ബുള്ളറ്റ് നോട്ട്-ബോവറിന്റെ വലതു തോളില്‍ കയറി അയാളുടെ തോക്ക് കൈയില്‍ നിന്ന് തെറിച്ചുപോയി. നിരായുധനായ നോട്ട്-ബോവര്‍ കാറിലേക്ക് പിന്‍വാങ്ങി. ആസാദിന്റെ തോക്കില്‍ നിന്ന് വെടിയുണ്ടകള്‍ മഴ പോലെ വര്‍ഷിച്ച് ആ കാറിന്റെ ടയറുകള്‍ നശിപ്പിപ്പിച്ചു. ടയര്‍ തകര്‍ന്ന ആ വാഹനം നിലത്തു തകര്‍ന്നു വീണു. ആസാദിന്റെ തോക്കില്‍ നിന്നും രക്ഷപ്പെടാന്‍ നോട്ട്-ബോവര്‍ ഓടി അടുത്തുള്ള മരത്തിന് പിന്നില്‍ ഒളിച്ചു

താക്കൂര്‍ ബിഷേശ്വര്‍ സിംഗ് ഒരു ഗട്ടറില്‍ കുനിഞ്ഞ് നിന്ന് ആസാദിന് നേരെ വെടിയുതിര്‍ത്തു. വെടിയുണ്ട ആസാദിന്റെ വലതു തോളില്‍ തുളച്ചു കയറി. ഉടന്‍ തന്നെ, ആസാദ് തന്റെ തോക്ക് ഇടതുകൈയിലേക്ക് മാറ്റി. ആസാദ് മറ്റൊരു മരത്തിന് പിന്നില്‍ മറഞ്ഞു നിന്ന ബിഷേശ്വര്‍ സിംഗിനെ കണ്ടു. ആസാദിന്റെ തോക്കില്‍ നിന്നും വീണ്ടും വെടിയുണ്ട വര്‍ഷിച്ചു. ആ വെടിയുണ്ട ബിഷേശ്വര്‍ സിംഗിന്റെ താടിയെല്ലില്‍ ഉന്നം പിഴക്കാതെ തുളച്ചുകയറി, അയാള്‍ തന്റെ പിസ്റ്റള്‍ വലിച്ചെറിഞ്ഞ് നിലവിളിച്ചു കൊണ്ട് പാര്‍ക്കിന് പുറത്ത് തെരുവിന് എതിര്‍വശത്തുള്ള മോര്‍ കോളേജിലേക്ക് ഓടിക്കയറി.

ആ സമയത്തും ആസാദ് തന്റെ വിപ്ലവ വീര്യം വെടിഞ്ഞില്ല. നോട്ട്-ബോവറിനോട് ആസാദ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭീരുവായ പ്രതിനിധിയായ നിങ്ങള്‍, ഒരു ആണിനെപ്പോലെ എന്നെ നേരിടാത്തതെന്താണ്? ഒരു ഇന്ത്യന്‍ വിപ്ലവകാരിയുടെ മുന്നില്‍ ഒരു കുറുക്കനെപ്പോലെ ഒളിച്ചിരിക്കുന്നത് എന്തിനാണ്?

നാല്പത് ആയുധധാരികളായ പോലീസുകാര്‍ മുട്ടുകുത്തി, മൂന്ന് വശങ്ങളിലായി ആസാദിനെ വളഞ്ഞ്, വെടിയുണ്ടകള്‍ വര്‍ഷിച്ചു. വെടിയുണ്ടകളൊന്നും ആസാദിനേറ്റില്ല; അവ മരത്തില്‍ തട്ടി തെറിക്കുകയോ ഉന്നം തെറ്റി പായുകയോ ചെയ്തു. പക്ഷേ പോലീസുകാര്‍ അയാള്‍ക്ക് നേരെ നീങ്ങുകയായിരുന്നു. ആസാദും സുഖ്ദേവ് രാജും തിരിച്ചടിച്ചു. താമസിയാതെ, സുഖ്ദേവ് രാജിന്റെ വെടിയുണ്ടകള്‍ തീര്‍ന്നു. ആസാദ് സുഖ്ദേവ് രാജിനോട് പറഞ്ഞു, ‘രാജ്, എന്റെ അവസ്ഥ വളരെ മോശമാണ്. ഞാന്‍ രക്ഷപ്പെടില്ല. നീ രക്ഷപ്പെടണം. നീ മുന്നോട്ട് പോയി രാഷ്ട്രത്തിന്റെ ലക്ഷ്യത്തിനായി സേവിക്കൂ. പോകൂ! ഒടുവില്‍ സുഖ്‌ദേവ് മനസില്ലാമനസോടെ ഓടി രക്ഷപ്പെട്ടു.

ചോരയൊലിക്കുന്ന ആസാദ് ഇന്ത്യന്‍ പോലീസുകാരോട് വിളിച്ചു പറഞ്ഞു: ‘എന്റെ ഇന്ത്യന്‍ സഹോദരന്മാരെ നിങ്ങള്‍ക്ക് എന്തുകൊണ്ട് മനസ്സിലാകുന്നില്ല ! നിങ്ങള്‍ എന്തിനാണ് എനിക്ക് നേരെ വെടിവയ്ക്കുന്നത്? ഞാന്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി കൂടിയാണ് പോരാടുന്നത്..’ വെടിയുണ്ടകളുടെ മഴയ്ക്കിടയില്‍, ആസാദ് വീണ്ടും അലറി: ‘പോകൂ. ഞാന്‍ എന്റെ സ്വന്തം ആളുകളെ വെടിവെച്ച് കൊല്ലില്ല.’.

സേനയിലെ 12 പോലീസുകാര്‍ ആസാദിനു നേരെയുള്ള ഈ ‘വെടിവെയ്പ്പില്‍ മനപൂര്‍വം ഉന്നം പിഴപ്പിച്ചു. ആ രാജ്യസ്‌നേഹിയുടെ നേര്‍ക്ക് വെടി വെയ്ക്കാന്‍ അവരുടെ മനസ് തയ്യാറായില്ല. (ഈ 12 പേരെയും പിന്നീട് പിന്നീട് പോലീസ് ആക്ടിലെ സെക്ഷന്‍ 7 പ്രകാരം ശിക്ഷാ നടപടിയെടുത്ത് പിരിച്ചുവിട്ടു). അഭിമന്യു ചക്രവ്യൂഹത്തില്‍ നടത്തിയ പോരാട്ടം പോലെയായിരുന്നു ആസാദിന്റെത്. ഒരുവശത്തു നിന്ന് 40 പോലീസുകാര്‍ നടത്തിയ 40 മസ്‌കറ്റുകളിലൂടെ 20 റൗണ്ടുകളുടെ ശരവര്‍ഷം. ഓഫീസര്‍മാരായ ടിറ്റെര്‍ട്ടനും മറ്റുള്ളവരും 38 കാലിബര്‍ വെബ്ലി സ്‌കോട്ട്. റിവോള്‍വറുകളിലൂടെ 18 റൗണ്ടുകള്‍ വീതം വര്‍ഷിച്ച വെടിയുണ്ടകളുടെ തീ മഴ ഒരു വശത്ത് നിന്നും.

azad death news

അലഹാബാദിലെ ലീഡർ പത്രം

മുറിവേറ്റ് രക്തമൊഴുക്കി നൂറോളം തോക്കുധാരികളോട് ആസാദ് ഒറ്റയ്ക്ക് പൊരുതി പിടിച്ച് നിന്നു. അവിശ്വസനീയവും അവിസ്മരണീയവുമായ ആ പോരാട്ടം മുപ്പത്തിരണ്ട് മിനിറ്റ് നീണ്ടുനിന്നു. ഇന്ത്യന്‍ വിപ്ലവ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ യുദ്ധം! ഇന്ത്യയിലെ യുവ വിപ്ലവകാരികളുടെ ധൈര്യത്തിന്റെയും വീര്യത്തിന്റെയും ജ്വലിക്കുന്ന ഉദാഹരണം!

ആസാദിന്റെ ധൈര്യവും വൈദഗ്ധ്യവും കണ്ട് പോലീസ് അമ്പരന്നു. അദ്ദേഹത്തിന്റെ ഉന്നം പിഴക്കാത്ത വെടിയുണ്ടകളുടെ യുദ്ധവീര്യത്തിലും അത്ഭുതപ്പെട്ട അവിടെയുണ്ടായിരുന്ന ജില്ലാ മജിസ്‌ട്രേറ്റ് മംഫോര്‍ഡ്, ‘എത്ര അത്ഭുതകരമായ ഷോട്ട്’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

ഒരു സിനിമാ ഷൂട്ടിംഗ് പോലെ നടന്ന ചരിത്രപരമായ ഈ പോരാട്ടം കാണാന്‍ ആയിരക്കണക്കിന് ജനങ്ങളെ കൊണ്ട് പാര്‍ക്ക് തിങ്ങിനിറഞ്ഞു. ഇതുകണ്ട് അസ്വസ്ഥരായ പോലീസ് മേധാവികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കാന്‍ അവിടെയുള്ള ജില്ലാ മജിസ്ട്രേറ്റിനോട് അനുമതി തേടിയെങ്കിലും ജില്ലാ മജിസ്ട്രേറ്റ് അത് നിരസിച്ചു. ആള്‍ക്കൂട്ടം കണ്ട ധീരതയുടെയും രക്തസാക്ഷിത്വത്തിന്റെയും പരമമായ നിമിഷത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു അത്.

ആസാദിന്റെ വെടിയുണ്ടകള്‍ ഏതാണ്ട് തീര്‍ന്നിരുന്നു, വെടിവെച്ച ഓരോ വെടിയുണ്ടയും അയാള്‍ക്ക് അറിയാമായിരുന്നു. 39 റൗണ്ടുകള്‍ ആസാദ് വെടിവച്ചിരുന്നു. ഇനി മൗസര്‍ പിസ്റ്റളില്‍ ഒരു വെടിയുണ്ട മാത്രം അവശേഷിക്കുന്നുള്ളൂ. ഇനി ഒരു വെടിയുണ്ട മാത്രമേ ബാക്കിയുള്ളൂ എന്നറിഞ്ഞ മാത്രയില്‍ – മുന്‍പേ തന്നെ ജീവിതത്തില്‍ എടുത്ത തന്റെ ദൃഢനിശ്ചയം ആസാദ് ഓര്‍ത്തു.

Chandrashekhar Azad using this pistol

ചന്ദ്രശേഖർ ആസാദ് ഉപയോഗിച്ച തോക്ക്

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസ് മര്‍ദ്ദനത്തിന് ഇരയായപ്പോള്‍ അദ്ദേഹം എടുത്ത പ്രതിജ്ഞയായിരുന്നു അത്. പോലീസിന്റെ പിടിയിലാകാന്‍ ഒരിക്കലും തന്നെ അനുവദിക്കില്ലെന്ന് അദ്ദേഹം അന്ന് പ്രതിജ്ഞയെടുത്തു. പോലീസുമായി നിരവധി തവണ അദ്ദേഹം ‘ഒളിച്ചു കളിക്കല്‍’ നടത്തിയിട്ടുണ്ട്. ‘ഒരു പോലീസുകാരനും തന്നെ ജീവനോടെ പിടികൂടാന്‍ സാധ്യമല്ല എന്ന് അദ്ദേഹം തന്റെ സുഹൃത്തുക്കളുടെ മുന്നില്‍ പലതവണ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ‘നമ്മള്‍ ശത്രുക്കളുടെ വെടിയുണ്ടകളെ നേരിടും, പക്ഷേ നമ്മള്‍ സ്വതന്ത്രരാണ്, സ്വതന്ത്രരായി തുടരും! നമ്മള്‍ സ്വതന്ത്രരായി ജീവിക്കുകയും സ്വതന്ത്രരായി മരിക്കുകയും ചെയ്യും!’

നിമിഷങ്ങള്‍ക്കുള്ളില്‍ തന്റെ വിധിയായി ആസാദ് സ്വയംഹത്യ സ്വീകരിച്ചു. 32 മിനിറ്റ് നീണ്ടുനിന്ന ധീരമായ പോരാട്ടം അവസാനിപ്പിച്ച് ചന്ദ്രശേഖര്‍ ആസാദ് തന്റെ മൗസര്‍ പിസ്റ്റള്‍ തലയ്ക്ക് നേരെ ചൂണ്ടി കാഞ്ചി അമര്‍ത്തി. വെടിയുണ്ട തലയിലൂടെ തുളച്ചു കയറി. ആസാദ് അവിടെ വീണു മരിച്ചു. അജയ്യനായ വീരനായ ആസാദ് എന്നെന്നേക്കുമായി സ്വതന്ത്രനായി! ഒരു പോരാളി ധീര മരണം വരിക്കുമ്പോള്‍ ആസാദിന് ഇരുപത്തിനാല് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.

death image Chandrashekhar azad

വെടിയേറ്റ് മരിച്ച ആസാദ്

വെടിയൊച്ച നിലച്ചപ്പോള്‍ പോലീസ് സേന വീണു കിടക്കുന്ന ആസാദിന്റെ മൃതശരീരത്തെ വളഞ്ഞു. മരണം ഉറപ്പ് വരുത്താന്‍ ചലമനറ്റ ആ ശരീരത്തിലേക്ക് അവര്‍ വീണ്ടും നിറയൊഴിച്ചു. അത്രയ്ക്ക് അവര്‍ ആസാദിനെ ഭയപ്പെട്ടിരുന്നു ആ ജഡത്തെ പോലും. മരിച്ച് വീണ ആ ധീരന്റെ, വെടിയുണ്ട ചിന്നഭിന്നമാക്കിയ മൃതശരീരം നോക്കി നില്‍ക്കെ പോലീസ് സേനയിലുള്‍പ്പടെ ഒരു നിമിഷമെങ്കിലും, മനസുകൊണ്ട് ആദരിക്കാത്ത ഒരാളു പോലും അപ്പോള്‍ ആല്‍ഫ്രഡ് പാര്‍ക്കിലുണ്ടായിരുന്നില്ല.

ചന്ദ്രശേഖര്‍ ആസാദ് പോരാടി മരിച്ചു എന്ന വാര്‍ത്തയറിഞ്ഞ് ആല്‍ഫ്രഡ് പാര്‍ക്കിലേക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ജനങ്ങള്‍ പ്രവഹിച്ചു. പോലീസ് ഉടനെ തന്നെ മൃതശരീരം വാരാണസിയില്‍ ഗംഗാതീരത്തുള്ള റസൂലാ ബാദില്‍ എത്തിച്ച് ആരുമറിയാതെ ദഹിപ്പിക്കാന്‍ ശ്രമിച്ചു.

കോണ്‍ഗ്രസ് നേതാവായ പുരുഷോത്തമന്‍ ദാസ് ടണ്ഡന്‍ ജില്ലാ മജിസ്‌ട്രേറ്റിനെ കണ്ട് ആസാദിന്റെ ദൗതിക ശരീരം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു. ടണ്ഡന്റെ നിര്‍ദേശമനുസരിച്ച് ശിവനായിക്ക് മിശ്രയെന്ന കോണ്‍ഗ്രസുകാരന്‍ ആസാദിന്റെ ബന്ധുവാണെന്ന് അവകാശമുന്നയിച്ച് അവിടെയെത്തി. ചിതയില്‍ വെച്ച മൃതശരീരം എറ്റുവാങ്ങി. അന്ത്യക്രിയകള്‍ ചെയ്ത് മൃതശരീരം ദഹിപ്പിച്ച് ചിതാഭസ്മം ശേഖരിച്ച് അലഹബാദിലേക്ക് കൊണ്ടുപോയി പൊതുദര്‍ശനത്തിന് വെച്ചു. പതിനായിരക്കണക്കിന് ആളുകള്‍ ആസാദിന്റെ ചിതാഭസ്മത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

ആല്‍ഫ്രഡ് പാര്‍ക്കിലെ പോലീസുമായുള്ള പോരാട്ടത്തില്‍ ആസാദ് മറഞ്ഞുനിന്ന വന്‍ വൃക്ഷം കാണാന്‍ ജനങ്ങള്‍ പ്രവഹിച്ചു. നിരവധി വെടിയുണ്ടകളേറ്റ പാടുകളുള്ള ആ മരമായിരുന്നു കുറച്ച് സമയത്തെങ്കിലും ആസാദിന് രക്ഷാകവചം തീര്‍ത്തത്. ജനങ്ങള്‍ അവിടെ പുഷ്പങ്ങള്‍ അര്‍പ്പിച്ച് ആസാദിനെ ആദരിക്കാന്‍ തുടങ്ങിയപ്പോള്‍ വിറളി പൂണ്ട ആ ബ്രിട്ടീഷ് അധികാരികള്‍ ആസാദിന്റെ പോരാട്ടത്തിന്റെ സ്മാരകമായ മരം കടയോടെ വെട്ടിക്കളഞ്ഞു.

Statue of chandrashekhar azad

ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതിമ

ആസാദുള്‍പ്പെടെയുള്ള വിപ്ലവകാരികളെ സ്ഥിരമായി എതിര്‍ത്തിരുന്ന അലഹബാദിലെ ഇംഗ്ലീഷ് ദിനപത്രമായ ലീഡര്‍ ചന്ദ്രശേഖര്‍ ആസാദിന്റെ വീരമരണത്തെ ആദരിച്ചു കൊണ്ട് ‘ A Brave Revolutionary Gives Battle bto the Police എന്ന ‘തലക്കെട്ട് നല്‍കി വാര്‍ത്ത കൊടുത്തു. പോലീസ് സേനയ്ക്ക് വിജയം നേടാന്‍ കാരണക്കാരനായ ഇന്‍സ്‌പെക്ടര്‍ ശംഭുനാഥിന് സര്‍ക്കാര്‍ ബഹുമതികള്‍ നല്‍കി. അദ്ദേഹത്തെ ഒരു ഡെപ്യൂട്ടി സൂപ്രണ്ടാക്കി റായ് ബഹാദൂര്‍ എന്ന പദവി നല്‍കി. പിന്നീട്, അദ്ദേഹത്തിന് ബ്രിട്ടീഷ് ഉന്നത പദവിയായ എം.ബി.ഇ ( MBE ) നല്‍കി ആദരിച്ചു. ആസാദിനെ ചതിച്ച, ഒറ്റുകാരനായ വീര്‍ ഭദ്രയ്ക്ക് സമ്മാനമായി 15,000 രൂപയും കുറെ കാലത്തേക്ക് പോലീസ് സുരക്ഷയും നല്‍കി. ആല്‍ഫ്രഡ് പാര്‍ക്ക് പിന്നീട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആസാദിന്റെ സ്മരണാര്‍ത്ഥം ‘ചന്ദശേഖര്‍ ആസാദ് പാര്‍ക്ക്’ എന്ന് പുനര്‍നാമകരണം ചെയ്തു. അവിടെ ചന്ദ്രശേഖര്‍ ആസാദിന്റെ ഒരു പ്രതിമയും സ്ഥാപിച്ചു.Chandrashekhar Azad; a brilliant fighter in the history of Indian freedom struggle 

Content Summary: Chandrashekhar Azad; a brilliant fighter in the history of Indian freedom struggle

Leave a Reply

Your email address will not be published. Required fields are marked *

×