May 21, 2025 |

പാലക്കാട് രാത്രിക്ക് രാമാനം നടന്ന റെയ്ഡ്; പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍

രാത്രി 12 മണിയോടെയാണ് പോലീസെത്തി തിരച്ചിൽ നടത്തിയത്.

പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന മുറിയിൽ അർധരാത്രി പോലീസ് പരിശോധന.  രാത്രി 12 മണിയോടെയാണ് പോലീസെത്തി തിരച്ചിൽ നടത്തിയത്. കാറിൽ പണമെത്തിച്ചു എന്നായിരുന്നു ആരോപണം. സംഭവ സമയത്ത് സ്ഥാനാർഥിയടക്കം കോൺഗ്രസിലെ പല നേതാക്കാളും ഹോട്ടലിൽ ഉണ്ടായിരുന്നു എന്നാണ് ബിജെപി, സിപിഎം പ്രവർത്തകർ പറയുന്നത്. കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ മുറിയാണ് ആദ്യം പരിശോധിച്ചത്. പിന്നാലെ ഷാനി മോൾ ഉസ്മാന്റെ മുറി പരിശോധിക്കാനെത്തി, എന്നാൽ വനിത പോലീസ് ഇല്ലാതെ പരിശോധന സാധ്യമല്ലെന്ന നിലപാടിലായിരുന്നു ഷാനിമോൾ. തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവിശ്യപ്പെട്ടിട്ടും അത് പോലും ചെയ്യാതെ മുറിയിലേക്ക് പോലീസ് ഇടിച്ച് കയറുകയായിരുന്നെന്നാണ് ഷാനിമോൾ പറയുന്നത്. പോലീസ് മുറിയിലേക്ക് ഇടിച്ചു കയറിയതോടെ സ്ഥലത്തെ പ്രവർത്തകർ പോലീസിനെതിരെ തിരിയുകയും സംഘർഷാവസ്ഥയുണ്ടാവുകയും ചെയ്തു. തിരച്ചിലിന് ശേഷം തന്റെ മുറിയിൽ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് ഷാനിമോൾ പോലീസിൽ നിന്നും എഴുതി വാങ്ങി. congress leaders against police raid in palakkad

കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ബിജെപി, സിപിഎം നേതാക്കൾ കൂടി സ്ഥലത്തെത്തിയതോടെ സന്ദർഭം കൂടുതൽ സംഘർഷഭരിതമായി. മണിക്കൂറുകൾ നീണ്ട സംഘർഷമാണ് പരിസരത്ത് ഉണ്ടായത്. സിപിഎം, ബിജെപി പ്രവർത്തകർ ഒരു വശത്തും കോൺഗ്രസ് മറുവശത്തുമായി പലതവണ പ്രശ്‌നമുണ്ടായി, ഇത് കയ്യാങ്കളിയിലേക്ക് വരെ നീണ്ടിരുന്നു. ഹോട്ടലിന് അകത്തുവച്ചും പുറത്തുവച്ചും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി. പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കുന്നതിന് സ്ഥലത്ത് ആവശ്യത്തിന് പൊലീസുകാർ ഉണ്ടായിരുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിനായി പണമൊഴുക്ക് നടക്കുന്നതായി സിപിഎം പരാതി നൽകിയതിനെ തുടർന്നായിരുന്നു റെയ്ഡ് എന്ന് കല്യാശേരി എംഎൽഎ വിജിൻ പ്രതികരിച്ചു.

ഹോട്ടൽമുറികളിൽ പോലീസ് നടത്തിയ പരിശോധന തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധയെന്നാണ് പാലക്കാട് എഎസ്പിയുടെ പ്രതികരണം. ഹോട്ടലിലെ 12 മുറികളും പരിശോധിച്ചിരുന്നു എന്നാൽ പരിശോധനയിൽ യാതൊന്നും കണ്ടെത്താനായില്ലെന്നും എഎസ്പി അശ്വതി ജിജി പറഞ്ഞു. സാധാരണ നടക്കുന്ന പതിവ് പരിശോധനയാണ് ഇതെന്നും ആരുടേയും പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധന അല്ലെന്നുമാണ് എഎസ്പി പറയുന്നത്.

എല്ലാ ആഴ്ചയും ഇലക്ഷന്റെ ഭാഗമായി നടക്കുന്ന പരിശോധന ആണിത്. എപ്പോഴും വനിത പൊലീസ് ഉണ്ടാകണമെന്നില്ല, വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ആ മുറി പരിശോധിച്ചില്ല. ബിന്ദു കൃഷ്ണയുടെ മുറി പരിശോധിച്ചത് ഭർത്താവ് കൂടെയുള്ളപ്പോഴാണ്. ഈ ഹോട്ടൽ മാത്രല്ല പല ഹോട്ടലിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എഎസ്പി വ്യക്തമാക്കി. കള്ളപ്പണം ഉണ്ടെന്ന ഒരു വിവരം പൊലീസിന് ലഭിച്ചിട്ടില്ലെന്നും എഎസ്പി അശ്വനി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പൊലീസിന്റെ സഹായത്തോടെ സിപിഎം നടത്തുന്ന നാടകമാണ് ഹോട്ടലിലെ റെയിഡെന്ന് വി കെ ശ്രീകണ്ഠൻ എംപിയും ഷാഫി പറമ്പിൽ എംപിയും ആരോപിച്ചു. തങ്ങൾ ഓടിയൊളിച്ചെന്നാണ് പറയുന്നത്. അത് തെളിയിച്ചാൽ മുടി മൊട്ടയടിക്കുമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൻമാരുടെ മുറികൾ പോലീസ് പരിശോധിച്ചിട്ട് എന്താണ് കിട്ടിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

സിപിഎമ്മിന്റെ നാടകം ജനം കാണുന്നുണ്ട്. സിപിഎം, ബിജെപി നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയില്ല. ഈ തിരക്കഥയൊക്കെ എന്തിനാണെന്ന് ജനത്തിന് മനസിലാകുന്നുണ്ടെന്ന് ഷാഫി പറഞ്ഞു. തങ്ങളുടെ മുറിയിൽ കയറി പരിശോധിച്ചിട്ട് എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽണമെന്ന് ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടു. പത്ത് പതിനഞ്ച് ദിവസമായി താമസിക്കുന്ന മുറിയാണ്. പൊലീസുകാരുൾപ്പടെ തന്റെ പ്രൈവസിയിലേക്ക് കടന്നുകയറുകയാണ് ചെയ്തത്. ഒരു വനിതാ പൊലീസ് പോലും സംഘത്തിലുണ്ടായിരുന്നില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം, ബിജെപി നാടകമാണിത്. കോൺഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയത്. ഈ പൊലിസുകാർ മനസിലാക്കേണ്ടത് സിപിഎം ഭരണത്തിന്റെ അവസാന കാലമായി. അഴിമതിയുടെ പണപ്പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണ്. പരിശോധനക്ക് സാക്ഷികൾ ഉണ്ടായിരുന്നോയെന്നും സതീശൻ ചോദിച്ചു. congress leaders against police raid in palakkad

content summary; congress leaders against police raid in palakkad

Tags:

Leave a Reply

Your email address will not be published. Required fields are marked *

×