ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം; ആദ്യമത്സരത്തില്‍ ശ്രീലങ്ക ന്യൂസിലാന്‍ഡിനെ നേരിടും

അഴിമുഖം പ്രതിനിധി

പതിനൊന്നാം ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്തമായാണ് ഇത്തവണത്തെ ക്രിക്കറ്റ് മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ശ്രീലങ്കയുമായി ഏറ്റുമുട്ടും. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്  ചര്‍ച്ചില്‍ നടക്കുന്ന മത്സരത്തില്‍, സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് തോറ്റതിന്റെ കണക്ക് തീര്‍ക്കാനാകും ശ്രീലങ്ക ഇറങ്ങുക. അതേസമയം തന്നെ സിംബാവേയുമായി നടന്ന മത്സരത്തിലെ അപ്രതീക്ഷിത  തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് അവര്‍ മോചിതരായിട്ടുമില്ല. എന്നാല്‍ സ്വന്തം നാട്ടിലെങ്കിലും കപ്പ് ഉയര്‍ത്തണം എന്ന വാശിയോടെ ഇറങ്ങുന്ന കീവീസ് അതിനനുസരിച്ചുള്ള പോരാട്ടമാകും പുറത്തെടുക്കുക. 

ഉദ്ഘാടന ദിവസം തന്നെ മെല്‍ബണില്‍ ആഷസ് വൈരികളായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ആഷസ് വൈരികളായ ഇരു ടീമുകളുടേയും ഗ്ലാമര്‍ പോരാട്ടത്തിനായിരിക്കും മെല്‍ബണ്‍ സാക്ഷ്യം വഹിക്കുക. കളി നടക്കുന്ന 90,000 പേരെ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയത്തിലെ മുഴുവന്‍ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റു പോയി എന്നത് ഈ മത്സരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. 

മൊത്തം 14 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. പൂള്‍ എയില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് അണിനിരക്കുന്നത്. പൂള്‍ ബിയില്‍ ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്, യുഎഇ, അയര്‍ലണ്ട്, സിംബാബ്‌വേ ടീമുകളും അണി നിരക്കുന്നു. ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

 

This post was last modified on February 13, 2015 4:41 pm

Related Post
Leave a Comment