July 28, 2026 |
Share on

വകുപ്പ് മാറ്റി പ്രധാനെ രക്ഷിക്കാനും അവസാന ശ്രമം; പ്രതിഷേധക്കാര്‍ വഴങ്ങിയില്ല

ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചേ തീരൂ എന്ന നിലപാടില്‍ വിദ്യാര്‍ത്ഥികളും സി.ജെ.പി.യും ഉറച്ചുനിന്നു

ധര്‍മേന്ദ്ര പ്രധാന്‍ രാജിയിലേക്ക് എത്തുന്നതിന് മുമ്പ് അവസാന നിമിഷം വരെ അദ്ദേഹത്തെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രശ്‌നപരിഹാരത്തിനായി ഒരു സമവായ ഫോര്‍മുല സര്‍ക്കാര്‍ മുന്നോട്ടുവെച്ച സമവായ ഫോര്‍മുല പ്രതിഷേധക്കാര്‍ തള്ളുകയായിരുന്നു. പ്രധാനമന്ത്രിക്ക് പ്രധാന്‍ രാജിക്കത്ത് നല്‍കുന്നതിന് മുന്‍പായാണ് ഇത്തരമൊരു നീക്കത്തിലൂടെ പ്രതിഷേധ രംഗത്തുള്ള കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയെ സര്‍ക്കാര്‍ അനുനയിപ്പിക്കാന്‍ നോക്കിയത്. ധര്‍മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കി പകരം മറ്റൊരു വകുപ്പ് നല്‍കാം എന്നതായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ ഈ വകുപ്പ് മാറ്റം കൊണ്ട് തങ്ങള്‍ തൃപ്തരാകില്ലെന്ന് സിജെപി അറിയിച്ചു.

ധര്‍മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റാമെന്നും എന്നാല്‍ അദ്ദേഹത്തെ ക്യാബിനറ്റ് മന്ത്രിയായി തന്നെ നിലനിര്‍ത്താമെന്നുമുള്ള നിര്‍ദേശം സി.ജെ.പി.യും വിദ്യാര്‍ത്ഥി നേതാക്കളും അംഗീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രിമാരായ ജെ. പി. നദ്ദയും ജിതേന്ദ്ര സിംഗുമാണ് സി.ജെ.പി. നേതാക്കളുമായി ഈ വിഷയം സംസാരിച്ചത്. പുതിയൊരു വിദ്യാഭ്യാസ മന്ത്രിയെ നിയമിക്കാമെന്നും സി.ജെ.പി.യുടെ മറ്റു ഉപ-ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്നും, അതിനാല്‍ സമരം അവസാനിപ്പിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

എന്നാല്‍, പ്രധാനമന്ത്രിയുടെ മുന്‍പില്‍ വെച്ച ഈ ഓഫര്‍ സമരക്കാര്‍ പൂര്‍ണ്ണമായും തള്ളിക്കളയുകയായിരുന്നു. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചേ തീരൂ എന്ന നിലപാടില്‍ വിദ്യാര്‍ത്ഥികളും സി.ജെ.പി.യും ഉറച്ചുനിന്നു. മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് പ്രധാനമന്ത്രിയുടെ മാത്രം അധികാരപരിധക്കുള്ളില്‍ വരുന്ന കാര്യമാണെന്നും, എന്നാല്‍ വൈകാതെ തന്നെ മന്ത്രിസഭാ പുനഃസംഘടന നടത്തി വിദ്യാഭ്യാസ മന്ത്രിക്ക് പകരം പുതിയൊരാളെ കൊണ്ടുവരാമെന്നും കേന്ദ്രമന്ത്രിമാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സി.ജെ.പി. ഇതിന് വഴങ്ങിയില്ല.

നഷ്ടപരിഹാരം നല്‍കുക, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള എഫ്.ഐ.ആറുകള്‍ പിന്‍വലിക്കുക എന്നീ സി.ജെ.പി.യുടെ രണ്ട് പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. ഗുരുതരമായ പൊതുമുതല്‍ നശീകരണം ഉണ്ടാകാത്ത കേസുകളില്‍ എഫ്.ഐ.ആറുകള്‍ പിന്‍വലിക്കുന്നത് സ്വാഭാവികമായ നടപടിയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ചോര്‍ച്ചയെയും പരീക്ഷകള്‍ റദ്ദാക്കിയതിനെയും തുടര്‍ന്ന് ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ, വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഒരു നേതൃമാറ്റം കൊണ്ടുവന്ന് സമരം അവസാനിപ്പിക്കാമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ തുടങ്ങാന്‍ വൈകിയത് ആശയവിനിമയത്തില്‍ വലിയ വിടവുണ്ടാക്കുകയും ഇത് പ്രതിസന്ധി രൂക്ഷമാക്കുകയുമായിരുന്നു. ഇതോടെ ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തില്‍ സി.ജെ.പി. കൂടുതല്‍ ശക്തമായി ഉറച്ചുനിന്നു.

പൊതുജനങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതും സമരക്കാരുടെ കടുത്ത നിലപാടും പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതും ഒടുവില്‍ സര്‍ക്കാരിനെ അവരുടെ ആവശ്യത്തിന് വഴങ്ങാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ ധര്‍മേന്ദ്ര പ്രധാന്‍ തന്റെ രാജി പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് ദേശീയ തലസ്ഥാനത്ത് 36 ദിവസമായി നടന്നുവന്ന പ്രതിഷേധ സമരം സി.ജെ.പി. ഔദ്യോഗികമായി അവസാനിപ്പിച്ചു.

Content Summary; Before resigning, Education Minister Dharmendra Pradhan was offered a portfolio change as a compromise, but CJP rejected it. CJP has now called off its 36-day protest following his resignation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×