June 13, 2026 |

നടിയെ ആക്രമിച്ച കേസ്; നഷ്ടമായത് നിർണ്ണായക സാക്ഷിയെ

ബാലചന്ദ്രകുമാർ തന്റെ ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി കോടതിയില്‍ ഹാജരായിരുന്നു.

സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5.40നായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അദ്ദേഹത്തിന്റെ മരണം. കോഡ ബോയ്, ബിഗ് പിക്ചർ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ബാലചന്ദ്ര കുമാർ. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വലിയ പ്രാധാന്യമർഹിച്ചിരുന്നു. Director Balachandrakumar, Key Witness in 2017 Actress Assault Case, Dies

ബാലചന്ദ്രകുമാർ കുറേകാലമായി വൃക്ക സംബന്ധമായ രോഗം മൂലം ചികിത്സയിലായിരുന്നു. തുടർച്ചയായി വരുന്ന ഹൃദയാഘാതങ്ങളും അദ്ദേഹത്തെ ബാധിച്ചു. ബാലചന്ദ്രകുമാർ തന്റെ ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി കോടതിയില്‍ ഹാജരായിരുന്നു.

2017-ലെ തുടക്കത്തിൽ പ്രമുഖ യുവ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘം അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ വേണ്ടി ദിലീപ് പദ്ധതിയിടുകയാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നെന്നും ബാലചന്ദ്രൻ പറഞ്ഞിരുന്നു.

2014 മുതൽ നടൻ ദിലീപുമായി സൗഹൃദത്തിലായിരുന്നു സംവിധായകൻ ബാലചന്ദ്ര കുമാർ. ബാലചന്ദ്ര കുമാർ തന്റെ സിനിമയുടെ പുതിയ കഥ പറയുകയും ദിലീപ് അത് പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞത് മുതലാണ് ഇരുവരുടെയും സൗഹൃദം ആരംഭിച്ചത്. 20216 ൽ ദിലീപിന്റെ വീട്ടിൽ നിന്ന് തന്നെ പൾസർ സുനിയെ കണ്ടു എന്നും, ദിലീപ് തന്റെ സഹോദരനോട് പൾസർ സുനിയെ കാറിൽ കയറ്റി ബസ് സ്റ്റോപ്പിൽ ഇറക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്ന് ബാലചന്ദ്ര കുമാർ മറ്റ് മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപ് പൾസർ സുനിയെ ബാലചന്ദ്ര കുമാറിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് 2021ൽ ദിലീപും, ബാലചന്ദ്ര കുമാറും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ഇതോടെ ഇരുവരുടെ സൗഹൃദം ഇല്ലാതാവുകയും ചെയ്തു. ശേഷം ബാലചന്ദ്ര കുമാർ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന വെളിപ്പെടത്തലുകളുമായി രംഗത്തെത്തിയതോട് കൂടിയാണ് ഇദ്ദേഹത്തെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ ആദ്യം ബലാത്സംഗക്കുറ്റമാണ് ചുമത്തിയത്. എന്നാൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വന്നതോടെ വധ ഗൂഢാലോചന തെളിവുനശിപ്പിക്കൽ തുടങ്ങിയ കൂടുതൽ ഗുരുതരമായ കുറ്റങ്ങളും കേസിൽ ഉൾപ്പെടുത്തി. ഈ വെളിപ്പെടുത്തലുകൾ കേസ് മറ്റൊരു ദിശയിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

ബാലചന്ദ്രകുമാർ പുറത്തുവിട്ട പ്രധാന ആരോപണങ്ങളിൽ ഒന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് തന്റെ വീട്ടിൽ കണ്ടത്. ഇത് മാത്രമല്ല അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനകളും നടന്നതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം അന്വേഷണ സംഘത്തിന് കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും സഹായകമായി.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ഇന്ത്യൻ സിനിമാ ലോകത്ത് വലിയ ചലനമുണ്ടാക്കി. കേസിൽ ദിലീപും മറ്റ് പ്രതികളും നേരിടുന്ന നിയമ നടപടികൾക്കും ഈ വെളിപ്പെടുത്തലുകൾ നിർണായകമായി. ബാലചന്ദ്രകുമാറിന്റെ ഭാഗത്ത് നിന്ന് വരുത്തിയ മൊഴികൾ അന്വേഷണത്തിൻറെ വിവിധ ഘട്ടങ്ങളിൽ സുപ്രധാനമായി.

അതേസമയം ബാലചന്ദ്രകുമാറിന്റെ നിര്യാണം കേസിന്റെ മുന്നോട്ടുള്ള പ്രക്രിയയിലും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ ഇടപെടലുകളിലും എന്തു മാറ്റങ്ങൾ ഉണ്ടാക്കുമെന്നതിൽ ഉറ്റുനോക്കുകയാണ് മലയാളി സമൂഹം. വ്യക്തിപരമായ വെളിപ്പെടുത്തലുകൾ വഴിത്തിരിവ് സൃഷ്ടിച്ച ഈ കേസിൽ നിയമനടപടികൾക്ക് ഇപ്പോഴും വലിയ പ്രാധാന്യമുണ്ട്. Director Balachandrakumar, Key Witness in 2017 Actress Assault Case, Dies 

content summary; Director Balachandrakumar, Crucial Witness in 2017 Actress Assault Case, Dies

Leave a Reply

Your email address will not be published. Required fields are marked *

×