July 04, 2026 |
Share on

ഇറാന് ഉപദേശത്തില്‍ പൊതിഞ്ഞ ഭീഷണിയുമായി ട്രംപ്‌

‘ഇനിയും സമയമുണ്ട്, എല്ലാം അവസാനിക്കാന്‍ കാത്തിരിക്കരുത്’

മിഡില്‍ ഈസ്റ്റിനെ കൂടുതല്‍ സംഘര്‍ഭരിതമാകുന്നു. ഇസ്രയേല്‍, ഇറാന്‍, അമേരിക്ക എന്നിവരുടെ പ്രസ്താവനകള്‍ വരുംദിവസങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച്ചത്തെ ആക്രമണം കൊണ്ട് ഒന്നും അവസാനിച്ചിട്ടില്ലെന്നാണ് ഇസ്രയേല്‍ പറയുന്നത്. തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതിലൂടെ ഇസ്രയേല്‍ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നാണ് ഇറാന്റെ വെല്ലുവിളി. കഠിനമായ ശിക്ഷ നല്‍കിയിരിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇതിനു പുറമെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിലും ക്രൂരമായ ആക്രമണങ്ങള്‍ വരുമെന്നാണ് ട്രംപ് നല്‍കിയിരിക്കുന്ന താക്കീത്.

ആണവ കരാറില്‍ ഒപ്പിട്ട് ഒരു സന്ധിക്ക് തയ്യാറാകാനാണ് ട്രംപ് ഇറാനെ ഉപദേശിക്കുന്നത്. ഇനിയും സമയമുണ്ടെന്നും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകണമെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച പോസ്റ്റിലൂടെ ട്രംപ് ആവശ്യപ്പെടുകയാണ്.

ഇറാന്റെ പിടിവാശിയാണ് ഇസ്രയേല്‍ ആക്രമണത്തിന് കാരണമായതെന്നാണ് ട്രംപിന്റെ വാദം. ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ഇറാന് ഒന്നിനു പുറകെ ഒന്നായി അവസരം നല്‍കി. അത് ചെയ്യുക’യെന്ന് ഞാന്‍ അവരോട് കണിശമായി പറഞ്ഞതാണ്. പക്ഷേ അവതിന് തയ്യാറാകുന്നില്ലെന്നാണ് ട്രംപ് പറയുന്നത്.

ഇറാനെ ഒരുതരത്തില്‍ ഭീഷണിപ്പെടുത്തുകയാണ് ട്രംപ് ചെയ്യുന്നത്. അവര്‍ ഇനിയും മോശമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന്. ഇസ്രയേല്‍ നടത്തുന്ന അതേ ഭീഷണി കുറച്ചു പൊതിഞ്ഞു പിടിച്ചു പറയുന്നുവെന്ന് മാത്രം. ട്രംപിന്റെ വാക്കുകളില്‍ നിന്ന് അത് വായിച്ചെടുക്കാം. ട്രംപ് പറയുന്നതിങ്ങനെയാണ്; അവര്‍ക്ക് അറിയാവുന്നതോ, അവര്‍ പ്രതീക്ഷിക്കുന്നതോ, അല്ലെങ്കില്‍ അവരോട് ആരെങ്കിലും പറഞ്ഞതിനോക്കാള്‍ മോശമായിട്ടായിരിക്കും ഇനി കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നത്. മറ്റേരാക്കളും മുന്നില്‍ നിന്ന് ലോകത്തിലെ ഏറ്റവും മികച്ചതും മാരകവുമായ സൈനികോപകരണങ്ങള്‍ ഉണ്ടാക്കുന്നത് അമേരിക്കയാണ്. ഉന്നത നിലവാരുമുള്ള ഈ ഉപകരണങ്ങളുടെ നല്ലൊരു ഭാഗം ലഭിക്കുന്നത് ഇസ്രയേലിനാണ്. ഇനിയുമതവര്‍ക്ക് കിട്ടും. ഇസ്രയേലിന്റെ കൈവശം നൂതനമായ സൈനികായുധങ്ങള്‍ ഉണ്ടെന്നു മാത്രമല്ല, അതെങ്ങനെ ഉപയോഗിക്കണമെന്നും അവര്‍ക്കറിയാം’. ട്രംപിന്റെ വാക്കുകളിലേത് അമേരിക്കയുടെയും ഇസ്രയേലിന്റെ സൈനിക മേധാവിത്വം ഉറപ്പിക്കുന്ന സ്വരമാണ്. അത് പ്രതിരോധിക്കാന്‍ ഇറാന് കഴിയില്ലെന്ന് അവരെ ഭയപ്പെടുത്താനാണ് ട്രംപ് ശ്രമിച്ചിരിക്കുന്നത്.

ഇറാന്റെ വെല്ലുവിളികള്‍ കൊണ്ട് കാര്യമില്ലെന്ന പരിഹാസം കൂടി ട്രംപിന്റെ പോസ്റ്റിലുണ്ട്. ചില ഇറാനിയന്‍ തീവ്രവാദികള്‍ ധൈര്യത്തോടെ സംസാരിച്ചു, പക്ഷേ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അവരെല്ലാം ഇപ്പോള്‍ മരിച്ചു, കാര്യങ്ങള്‍ കൂടുതല്‍ വഷളാകും!- ഇതാണ് ട്രംപ് പറഞ്ഞത്.

വലിയ തോതില്‍ മരണവും നാശനഷ്ടങ്ങളും ഇതിനകം ഉണ്ടായിട്ടുണ്ട്, പക്ഷേ ഈ കൂട്ടക്കൊല അവസാനിപ്പിക്കാന്‍ ഇനിയും സമയമുണ്ട്, അടുത്തതായി കൂടുതല്‍ ക്രൂരമായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാം അവസാനിക്കുന്നതിന് മുമ്പ് ഇറാന്‍ കരാറില്‍ ഏര്‍പ്പെടണം. ഒരിക്കല്‍ ഇറാനിയന്‍ സാമ്രാജ്യം എന്നറിയപ്പെട്ടിരുന്നതിനെ രക്ഷിക്കണം. ഇനി മരണമുണ്ടാകരുത്, നാശമുണ്ടാകരുത്, വളരെ വൈകുന്നതിന് മുമ്പ് അത് ചെയ്യുക. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ!- അമേരിക്കന്‍ പ്രസിഡന്റ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.  Donald Trump warns Iran. He urged Iran to make a deal over its nuclear programme 

Content Summary; Donald Trump warns Iran. He urged Iran to make a deal over its nuclear programme

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×