ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്കിന്റെ ആസ്തി 26 ലക്ഷം കോടിയിലധികം താഴെയായതായി റിപ്പോർട്ട്. ടെസ്‌ലയുടെ തുടർച്ചയായ ഓഹരി ഇടിവാണ് നഷ്ടത്തിന് കാരണം. ഓഹരി ഇടിവ് കാരണം തിങ്കളാഴ്ച മാത്രം മസ്കിനുണ്ടായ നഷ്ടം 4.4 ബില്യൺ ഡോളറാണെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ബ്ലൂംബെർഗ് ശതകോടീശ്വരരുടെ പട്ടികയിൽ മസ്ക് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നിലവിൽ ഇലോൺ മസ്കിന്റെ ആസ്തി 297.8 ബില്യൺ ഡോളർ ആയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2016 ൽ ട്രംപ് പ്രസിഡൻറായതിന് ശേഷം ടെസ്‌ലയുടെ ഓഹരികൾ കുതിച്ചുയർന്നിരുന്നു. എന്നാൽ 2024 ഡിസംബറിലെ റെക്കോർഡ് ഉയർച്ചയ്ക്ക് ശേഷം ഓഹരികൾ 50 ശതമാനത്തിൽ അധികം ഇടിഞ്ഞത് മസ്കിന്റെ ആസ്തിയിൽ വലിയ ഇടിവുണ്ടാക്കി.
നവംബറിന് ശേഷം ഇതാദ്യമായാണ് മസ്‌കിന്റെ ആസ്തി 300 ബില്യൺ ഡോളറിൽ താഴെയാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളുടെ പ്രത്യാഘാതങ്ങൾ ഉൾപ്പെടെയുള്ളവ മസ്കിന്റെ ആസ്തി കുറയുന്നതിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് എക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. വിപണിയിലെ ഏറ്റക്കുറവുകളും സാമ്പത്തിക ആശങ്കകളും സമ്പത്തിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മസ്‌കിന്റെ സമ്പത്ത് ഇതിനകം 31 ബില്യൺ ഡോളർ കുറഞ്ഞിരുന്നു. ഇത് ഈ വർഷത്തെ മസ്കിന്റെ മൊത്തം നഷ്ടം 134.7 ബില്യൺ ഡോളറായി ഉയർത്തി.
ട്രംപിന്റെ സാമ്പത്തിക നയങ്ങൾ ആഗോള വിപണിയിൽ അടിയന്തര പ്രതിഫലനങ്ങൾ സൃഷ്ടിച്ചതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ കുത്തനെയുള്ള ഇടിവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാത്രമല്ല, മസ്കിന്റെ ധ്രുവീകരണ പെരുമാറ്റവും വിവാദപരമായ സോഷ്യൽ മീഡിയ പ്രവർത്തനവും സാധ്യതയുള്ള ഉപഭോക്താക്കളെ അകറ്റിനിർത്തുകയും നിലവിലുള്ള ചില ടെസ്‌ല ഉടമകളെ ബ്രാൻഡിൽ നിന്ന് അകറ്റാൻ പ്രേരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച യുഎസും യൂറോപ്പും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല സൃഷ്ടിക്കുന്നതിന് സീറോ-താരിഫ് കരാറിന് മസ്‌ക് ആഹ്വാനം ചെയ്തിരുന്നു. മസ്കിന്റെ സഹോദരൻ കിംബൽ മസ്‌കും നിലവിലെ താരിഫ് ഭരണകൂടത്തെ വിമർശിച്ചിരുന്നു.
ഡിസംബർ മുതൽ ടെസ്ലയിൽ 50 ശതമാനം ഇടിവ് നേരിടുകയാണ്. അതേസമയം, വിപണികൾ പുനരുജ്ജീവിച്ചാൽ മസ്ക് വീണ്ടും പട്ടികയിൽ മുന്നിൽ എത്തുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Content Summary: Elon musk’s assets fall; becomes sixth-largest richest loser