June 13, 2026 |
Share on

പ്രധാനമന്ത്രിയുടെ ഭാര്യ, ഹോളിവുഡ് സംവിധായകന്‍, ശാസ്ത്രജ്ഞര്‍; എപ്‌സ്റ്റൈന് കത്തെഴുതിയ പ്രമുഖര്‍

ട്രംപിനെതിരെ പുതിയ ആരോപണങ്ങൾ

സാമ്പത്തിക കുറ്റവാളിയും അന്തരിച്ച ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. പ്രമുഖ വ്യക്തികൾ എപ്സ്റ്റൈന് അയച്ച കത്തുകളും അദ്ദേഹത്തിൻ്റെ മാൻഹട്ടനിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഫോട്ടോകളുമാണ് ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ടിരിക്കുന്നത്. 2016-ൽ എപ്സ്റ്റൈൻ്റെ 63-ാം പിറന്നാളിന് സമ്മാനമായി നൽകാൻ വേണ്ടി തയ്യാറാക്കിയതാണ് ഈ കത്തുകൾ.

2019-ൽ ന്യൂയോർക്ക് ജയിലിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച ജെഫ്രി എപ്‌സ്റ്റൈൻ, ലോകത്തെ അതിസമ്പന്നരുമായും പ്രമുഖരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഈ കത്തുകൾ പുറത്തുവന്നതോടെ, ഡോണാൾഡ്‌ ട്രംപും എപ്‌സ്റ്റൈനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീവമായി. പുറത്തുവന്ന കത്തുകളിലൊന്നിൽ, ഇസ്രയേലിൻ്റെ മുൻ പ്രധാനമന്ത്രി എഹൂദ് ബരാകിന്റെ ഭാര്യയും “നിങ്ങളുടെ ആകാംഷക്ക് അതിരുകളില്ല” എന്ന് എഴുതിയിട്ടുണ്ട്.

“നിങ്ങളെ അവർക്കൊരു അടഞ്ഞ പുസ്തകം പോലെയാണ്, പക്ഷേ നിങ്ങൾക്ക് എല്ലാവരെക്കുറിച്ചും എല്ലാം അറിയാം.” അവർ അദ്ദേഹത്തെ “ആളുകളെ ശേഖരിക്കുന്നയാൾ” (A COLLECTOR OF PEOPLE) എന്നും വിശേഷിപ്പിച്ചു. കൂടാതെ, “നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടെ, നിങ്ങളുടെ സുഹൃത്തുക്കളായ ഞങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ ഒപ്പം ഇനിയും വർഷങ്ങളോളം ഭക്ഷണം കഴിക്കാൻ കഴിയട്ടെ” എന്നും അവർ ആശംസിച്ചു.

ചലച്ചിത്ര സംവിധായകൻ വൂഡി അലൻ തൻ്റെ കത്തിൽ, എപ്സ്റ്റൈൻ തൻ്റെ വീട്ടിൽ ഒരുക്കിയിരുന്ന അത്താഴ വിരുന്നുകളെക്കുറിച്ച് ഓർത്തെടുത്തു. ആ വിരുന്നുകൾ “എപ്പോഴും രസകരമായിരുന്നു” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. “രാഷ്ട്രീയക്കാർ, ശാസ്ത്രജ്ഞർ, അധ്യാപകർ, ജാലവിദ്യക്കാർ, ഹാസ്യകലാകാരന്മാർ, ബുദ്ധിജീവികൾ, പത്രപ്രവർത്തകർ, രാജകുടുംബാംഗങ്ങൾ പോലും” അതിൽ പങ്കെടുത്തതായി അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.

ജെഫ്രി എപ്‌സ്റ്റൈൻ്റെ വീട്ടിൽ നടന്ന അത്താഴവിരുന്നുകൾക്ക് മികച്ച സേവനം ലഭിച്ചിരുന്നതായി സംവിധായകൻ വൂഡി അലൻ തൻ്റെ കത്തിൽ പറയുന്നു. “പ്രൊഫഷണൽ ജീവനക്കാരോടൊപ്പം, പലപ്പോഴും യുവതികളും ഭക്ഷണം വിളമ്പാൻ ഉണ്ടാവാറുണ്ടായിരുന്നു,” അദ്ദേഹം എഴുതി. ഈ യുവതികളെ കണ്ടപ്പോൾ “കാസിൽ ഡ്രാക്കുളയിൽ മൂന്ന് യുവ വനിതാ രക്തരക്ഷസ്സുകൾ (female vampires) സേവനം ചെയ്യുന്നത്” ഓർമ്മവന്നുവെന്നും അദ്ദേഹം തമാശയായി കുറിച്ചു.

പുറത്തുവന്ന കത്തുകൾ എഴുതിയവരിൽ മാധ്യമ രാജാവ് മോർട്ടിമർ സക്കർമാൻ, നോം ചോംസ്കിയും ഭാര്യയും, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) മീഡിയ ലാബിൻ്റെ മുൻ തലവൻ ജോയ്ചി ഇറ്റോ, ഭൗതികശാസ്ത്രജ്ഞൻ ലോറൻസ് എം. ക്രൗസ്, ഹാർവാർഡ് ജീവശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ മാർട്ടിൻ നോവക് എന്നിവരും ഉൾപ്പെടുന്നു.

ഈ വിഷയത്തിൽ പ്രതികരണം തേടി ‘ദി ടൈംസ്’ ബന്ധപ്പെട്ടപ്പോൾ അലൻ, ഇറ്റോ, സക്കർമാൻ, നോവക് എന്നിവർ മറുപടി നൽകിയില്ല. മുൻ പ്രധാനമന്ത്രി എഹൂദ് ബരാകും അഭിപ്രായം പറയാൻ വിസമ്മതിച്ചു. ചോംസ്കിയുടെ ഭാര്യയും പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ, ലോറൻസ് എം.ക്രൗസ് താൻ അങ്ങനെയൊരു കത്തെഴുതിയത് ഓർക്കുന്നില്ലെന്നും, എപ്സ്റ്റൈൻ്റെ വീട്ടിൽ നടന്ന പല വിരുന്നുകളിലും പങ്കെടുത്തിട്ടുണ്ടെന്നും, അവിടെ ശാസ്ത്രജ്ഞരും എഴുത്തുകാരുമുൾപ്പെടെയുള്ള പ്രമുഖരുമായി വളരെ രസകരമായ ചർച്ചകൾ നടന്നിരുന്നുവെന്നും ‘ദി ടൈംസി’നോട് പറഞ്ഞു.

എപ്‌സ്റ്റൈൻ്റെ മാൻഹട്ടനിലുള്ള ഏഴ് നിലകളുള്ള മാൻഷൻ്റെ അകത്തുനിന്നുള്ള ചിത്രങ്ങളും ‘ദി ടൈംസ്’ പുറത്തുവിട്ടു. എപ്സ്റ്റൈൻ്റെ ഓഫീസിൽ ഒരു സ്റ്റഫ് ചെയ്ത കടുവയുടെ ചിത്രം കാണാം. അതുകൂടാതെ, 12 വയസ്സുള്ള പെൺകുട്ടിയോടുള്ള ഒരു മധ്യവയസ്‌കൻ്റെ ലൈംഗികാസക്തിയെയും ദുരുപയോഗത്തെയും കുറിച്ചുള്ള വിവാദ നോവലായ “ലൊലിത”യുടെ ആദ്യ പതിപ്പ് പ്രദർശിപ്പിച്ചിരിക്കുന്നതായും ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.

എപ്സ്റ്റൈൻ്റെ കിടപ്പുമുറിയിലും അതിനോട് ചേർന്ന മുറിയിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണ്. പ്രായപൂർത്തിയാകാത്ത പലരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞിട്ടുള്ള അദ്ദേഹത്തിൻ്റെ ‘മസാജ് റൂമി’ൽ, നഗ്നരായ സ്ത്രീകളുടെ ചിത്രങ്ങൾ, ലൂബ്രിക്കൻ്റ് ബോട്ടിലുകൾ, ഒരു വലിയ വെള്ളി നിറത്തിലുള്ള ‘ബോൾ ആൻഡ് ചെയിൻ’ എന്നിവയും കണ്ടെത്തിയതായി ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു. ലൈംഗികക്കടത്ത് കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ഗ്വിസ്ലെയിൻ മാക്സ്‌വെല്ലിനൊപ്പമുള്ള എപ്സ്റ്റൈൻ്റെ നിരവധി ചിത്രങ്ങൾ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്.

കൂടാതെ, മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ, മിക്ക് ജാഗർ, ഇലോൺ മസ്‌ക്, ഫിഡൽ കാസ്‌ട്രോ, ബിൽ ക്ലിന്റൺ, ലാറി സമ്മേഴ്‌സ്, റിച്ചാർഡ് ബ്രാൻസൺ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, മുൻ ട്രംപ് ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ തുടങ്ങിയ ലോക പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങളും ഇവിടെനിന്ന് കണ്ടെത്തി.

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബി‌ൽ ഗേറ്റ്‌സ് ഒപ്പിട്ട ഒരു ഡോളർ നോട്ടും ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്നു. “എനിക്ക് തെറ്റിപ്പോയി!” എന്ന് ആ നോട്ടിൽ എഴുതിയിട്ടുണ്ട്. ഒരു പന്തയത്തിൽ തോറ്റതിന് നൽകിയതാവാം ഇതെന്നും ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. മാൻഷനിൽനിന്ന് കണ്ടെടുത്ത കത്തുകൾക്കും ചിത്രങ്ങൾക്കും പുറമേ, മറ്റു ചില വിചിത്രമായ വസ്തുക്കളും ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. വീടിന്റെ പ്രവേശന കവാടത്തിൽ ഫ്രെയിം ചെയ്ത കൃത്രിമ കണ്ണ്ഗോളങ്ങൾ ഉണ്ടായിരുന്നു. കൂടാതെ, ഒരു വധുവിൻ്റെ വേഷത്തിലുള്ള സ്ത്രീയുടെ ഒരു ശിൽപം വീടിൻ്റെ പ്രധാന ഹാളിൽ തൂക്കിയിട്ടിരുന്നു. മുൻ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഒപ്പോടുകൂടിയ, ഇസ്രയേലിൻ്റെ ഭൂപടം വരച്ച ഒരു ചോക്ക്ബോർഡും വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

2019-ൽ ലൈംഗികക്കടത്ത് കേസിൽ വിചാരണ കാത്തിരിക്കവേയാണ് എപ്സ്റ്റൈനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. എന്നാൽ എപ്‌സ്റ്റൈൻ്റെ മരണത്തെക്കുറിച്ച് നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ നിലനിൽക്കുന്നുണ്ട്.

ട്രംപിനെതിരെ പുതിയ ആരോപണങ്ങൾ

എപ്സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുമെന്ന് ട്രംപ് ഭരണകൂടം നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും, കഴിഞ്ഞ ജൂലൈയിൽ നീതിന്യായ വകുപ്പ് ഈ തീരുമാനത്തിൽനിന്ന് പിന്മാറി. ഇതോടെ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടില്ലെന്ന് അവർ അറിയിച്ചു. ഇത് ട്രംപിനെ അനുകൂലിക്കുന്നവരിൽനിന്നും മറ്റ് രാഷ്ട്രീയ പാർട്ടികളിൽനിന്നും പ്രതിഷേധങ്ങൾ വിളിച്ചുവരുത്തി. ഇതിനു പിന്നാലെയാണ്, എപ്സ്റ്റൈനും ട്രംപും തമ്മിലുള്ള പഴയ സൗഹൃദം വീണ്ടും ചർച്ചയായത്.

ഗ്വിസ്ലെയിൻ മാക്സ്‌വെൽ 2003-ൽ എപ്സ്റ്റൈന്റെ 50-ാം പിറന്നാളിന് വേണ്ടി തയ്യാറാക്കിയ ഒരു ആൽബത്തിൽ, ട്രംപ് അയച്ച ഒരു കത്തുണ്ടായിരുന്നതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കത്തിൽ ഒരു നഗ്നയായ സ്ത്രീയുടെ ചിത്രവും ട്രംപിന്റെ ഒപ്പും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ ആരോപണങ്ങൾ ട്രംപ് നിഷേധിക്കുകയും പത്രത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തു. പിന്നീട്, എപ്സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട രേഖകളിൽ ട്രംപിന്റെ പേരുണ്ടെന്ന് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചിരുന്നതായും വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഈ വാർത്തയെ ‘വ്യാജ വാർത്ത’ എന്ന് വിളിച്ച് ട്രംപിന്റെ വക്താവ് തള്ളിപ്പറഞ്ഞു.

വിഷയം വീണ്ടും ചൂടുപിടിച്ചതോടെ, നീതിന്യായ വകുപ്പിൻ്റെ ഡെപ്യൂട്ടി അറ്റോർണി ജനറലും ട്രംപിന്റെ മുൻ അഭിഭാഷകനുമായ ടോഡ് ബ്ലാഞ്ചെ ഗ്വിസ്ലെയിൻ മാക്സ്‌വെല്ലിനെ കഴിഞ്ഞ ജൂലൈയിൽ സന്ദർശിച്ചു. എപ്സ്റ്റൈൻ്റെ ഇരകൾക്കെതിരെ കുറ്റം ചെയ്ത ആരെക്കുറിച്ചെങ്കിലും മാക്സ്‌വെല്ലിന് അറിയുമോ എന്ന് ചോദിച്ചറിയാനായിരുന്നു ഈ കൂടിക്കാഴ്ച. രണ്ട് ദിവസം നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മാക്സ്‌വെല്ലിനെ ഫ്ലോറിഡയിലെ ഒരു ജയിലിൽനിന്ന് ടെക്സാസിലെ സുരക്ഷ കുറഞ്ഞ മറ്റൊരു ജയിലിലേക്ക് മാറ്റി.

content summary: Epstein scandal broadens as trove of letters from famous figures published

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×