Susie,
forgive me Darling, for every word I say – my heart is full of you, none other than you is in my thoughts, yet when I seek to say to you something not for the world, words fail- Emily Dickinson.
അമ്പത് വര്‍ഷം മുന്‍പ് കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ചിത്ര കാര്‍ത്തിക’ വാരികയുടെ ചീഫ് എഡിറ്റര്‍ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ വാരികയില്‍ ഖണ്ഡശയായി പ്രസിദ്ധീകരിക്കാന്‍ നോവലിസ്റ്റ് വി.ടി. നന്ദകുമാറിനോട് ഒരു തുടരന്‍ നോവല്‍ ആവശ്യപ്പെട്ടു. വാരിക ശ്രദ്ധിക്കപ്പെടണമെങ്കില്‍ വ്യത്യസ്തമായ നോവലുകള്‍ വേണമെന്ന കാലമായിരുന്നു അന്ന്. fifty years of randu penkuttikal, the first lesbian novel from malayalam, written by v t nanda kumar
മലയാള സാഹിത്യം അതു വരെ കാണാത്ത ഒരു വിഷയത്തില്‍ വി.ടി. നന്ദകുമാറെഴുതിയ ആ നോവല്‍ ‘ചിത്ര കാര്‍ത്തിക’ പ്രസിദ്ധികരിക്കുമ്പോള്‍ വൈക്കത്തിനോ, എഴുതിയ നന്ദകുമാറിനോ അറിയില്ലായിരുന്നു അത് ഇന്ത്യന്‍ സാഹിത്യ ചരിത്രത്തിലെ കാലത്തിന് മുന്‍പേ സഞ്ചരിച്ച കൃതിയാകുമെന്ന്.
സ്വവര്‍ഗാനുരാഗം പ്രമേയമാക്കിയ മലയാളത്തിലെ ആദ്യത്തെ നോവലാണ് വി.ടി. നന്ദകുമാര്‍ അന്നെഴുതിയ ‘രണ്ട് പെണ്‍കുട്ടികള്‍’.
മലയാള സാഹിത്യത്തില്‍ അന്ന് കോളിക്കമുണ്ടാക്കിയ നോവല്‍. വാരികയില്‍ വന്നുകൊണ്ടിരിക്കെ നോവലിലെ അനുരാഗികളായ ഗിരിജയുടേയും കോകിലയുടെയും കഥ ഒരു ലക്കം പോലും മുടങ്ങാതെ വായിച്ചവര്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളുമായിരുന്നു.
അര നൂറ്റാണ്ട് മുന്‍പും ഇപ്പോഴും അധമമായി സമൂഹം കാണുന്ന സ്വവര്‍ഗനുരാഗം പോലെ ഒരു വിഷയത്തെ ഒരു എഴുത്തുകാരനും സമീപിക്കാന്‍ ധൈര്യം കാട്ടാത്ത കാലത്ത് മലയാളികളുടെ കപടസദാചാര ബോധത്തെ തികഞ്ഞ ലാഘവത്തോടെ അവഗണിച്ച് നോവലെഴുതിയ എഴുത്തുകാരനാണ് വി.ടി. നന്ദകുമാര്‍.
ഗിരിജ കോകില എന്നീ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ പരസ്പരാനുരാഗത്തിന്റെ അസാധാരണമായ കഥയാണ് രണ്ട് പെണ്‍കുട്ടികള്‍. അക്കാലത്തെ ജനപ്രിയ ശൈലിയിലെഴുതപ്പെട്ട നോവല്‍. സൗഹൃദം പ്രണയത്തിന് വഴിമാറി, ഒടുവില്‍ ശാരീരിക ബന്ധത്തിലെത്തുന്ന അനുരാഗമായിരുന്നു ഗിരിജയുടേയും കോകിലയുടെയും ബന്ധം. പരസ്പരം വേര്‍പ്പെടാനാവാത്ത അ ബന്ധത്തിന്റെ തീഷ്ണത നോവലില്‍ മാദകത്വത്തോടെ ഭംഗിയായി അവതരിപ്പിച്ച വി.ടി. നന്ദകുമാര്‍ മലയാള നോവല്‍ രംഗത്ത് പുതിയൊരു വിപ്ലവം സൃഷ്ടിച്ചു.
അവിഹിത വേഴ്ചകളും വിവാഹപൂര്‍വ്വ ബന്ധങ്ങളും നോവലുകളില്‍ വായിച്ച മലയാളി വായനക്കാര്‍ക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. അന്നത്തെ വായനാ സമൂഹത്തിന്റെ സന്മാര്‍ഗ ചിന്തകളെ ഗിരിജയുടേയും കോകിലയുടെയും ഈ അനുരാഗകഥ പിടിച്ചു കുലുക്കി.
സ്വവര്‍ഗാനുരാഗത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും ഗിരിജയും കോകിലയും കടന്നുപോകുന്നുണ്ട്. അവര്‍ തമ്മിലുള്ള പ്രേമബന്ധത്തിന്റെ മൂര്‍ധ്യനാവസ്ഥയില്‍ അതിന്റെ സാക്ഷാത്കാരമെന്ന നിലയില്‍ ശാരീരിക ബന്ധവും സംഭവിക്കുന്നുണ്ട്. പ്രിയപ്പെട്ടവള്‍ എപ്പോഴും തന്റെ സാമീപത്തുണ്ടാകുക, അവളുമായി മാത്രം സംസാരിക്കുക, ഒരുമിച്ച് നടക്കുക, കിടക്കുക, എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുക എല്ലാ രഹസ്യങ്ങളും പങ്കു വെയ്ക്കുക ഇങ്ങനെ കുറെ കാര്യങ്ങള്‍ അവരുടെ ബന്ധത്തിലിഴുകി ചേര്‍ന്നിരിക്കുന്നു. തന്റെ കാമിനിയെ മറ്റൊരു പുരുഷനോ സ്ത്രീയോ നോക്കുന്നതു പോലും അവര്‍ക്ക് അസഹനീയമാണ്. സ്വവര്‍ഗ്ഗ പ്രേമത്തിലെ ഈ വൈകാരികമായ വശങ്ങളെല്ലാം ഗിരിജയ്ക്കും കോകിലയ്ക്കുമുണ്ട്. 50 വര്‍ഷം മുമ്പും, ഇപ്പോഴും സമൂഹം നെറ്റി ചുളിച്ച് നിഷേധിക്കുന്ന ബന്ധമാണത്.
നോവല്‍ അവസാനം, പ്രമേയത്തില്‍ നിന്ന് അകന്ന് പോകുകയാണ്. ഗിരിജയും കോകിലയും അവരുടെ ഒരുമിച്ചുള്ള ജീവിതം മുറിച്ച് മാറ്റുകയാണ്. ഒരുമിച്ച് ജീവിക്കാനല്ല അവരുടെ തീരുമാനം. മറിച്ച് പ്രണയ ബന്ധം വേര്‍പ്പെടുത്തി സാധാരണ വിവാഹ ബന്ധത്തിലേക്ക് കടക്കുകയാണ്. ഒരു ശുഭപര്യവസായിയായ അന്ത്യം.
ഗിരിജയെ വിവാഹം ചെയ്യാന്‍ പോകുന്ന ഡോ.ബാബു അവളോട് അവസാന ഭാഗത്ത് ഈ വേര്‍പിരിയലിനെ കുറിച്ച് പറയുന്നുണ്ട്. ‘സാരമില്ല ഗിരിജേ. അതങ്ങനേയേ സംഭവിക്കൂ. അതാണ് പ്രകൃതി സഹജം പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ചിരിക്കുന്നത് അവര്‍ തമ്മില്‍ ഇണചേരാനും പരമ്പര ഉണ്ടാക്കാനുമാണ്. അതല്ലാത്തതൊന്നും നിലനില്‍ക്കില്ല. അതെല്ലാം സങ്കല്‍പ്പങ്ങളാണ്. ഒരു തരം വ്യാമോഹങ്ങള്‍’ പ്രമേയത്തിന്റെ സ്വഭാവം പരിഗണിച്ചില്‍ നോവലിന്റെ അവസാനം തികച്ചും അസ്വാഭാവികമാണ്…
ഇരുവരും ഒളിച്ചോടുകയോ, ആത്മഹത്യയിലവസാനിക്കുകയോ ചെയ്താല്‍ വാരികയില്‍ അച്ചടിച്ച് വരുന്ന ‘രണ്ട് പെണ്‍കുട്ടികള്‍’ എന്ന നോവലിനെ നന്നായി സ്വീകരിച്ച വായനക്കാരോട് നീതി പുലര്‍ത്തുകയില്ല എന്ന വിശ്വാസം വി.ടി. നന്ദകുമാര്‍ തന്റെ നോവലിന്റെ അവസാനം ഒരു സാധാരണ പരിസമാപ്തിയിലൊതുക്കി. അന്നത്തെ സാംസ്‌കാരിക പശ്ചാത്തലങ്ങളുടെ സമ്മര്‍ദ്ദവും പ്രേരക ശക്തിയായി ഇതിന് പിറകില്‍ പ്രവര്‍ത്തിച്ചിരിക്കണം.
മറ്റുള്ളവര്‍ സൗകര്യപൂര്‍വ്വം മറച്ച് വെച്ച്, പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ ഗിരിജ-കോകിലമാരിലൂടെ അവതരിപ്പിച്ചതു കൊണ്ടാണ് വി.ടി. നന്ദകുമാറിന്റെ ‘രണ്ട് പെണ്‍കുട്ടികള്‍’ കാലത്തിന് മുന്‍പേ പിറവിയെടുത്ത കൃതിയായത്.
അത് തന്നെയാണ് ഈ നോവല്‍ നിരൂപകര്‍ തൊടാതെ ഒഴിവാക്കിയതും പിന്നീട് കുറെനാള്‍ വിസ്മൃതിയില്‍ മറഞ്ഞതും. ഈ പ്രമേയം ഉള്‍ക്കൊള്ളാവുന്ന മാനസിക വളര്‍ച്ച അക്കാലത്തെ വായനക്കാര്‍ക്കില്ലാത്തതും അല്ലെങ്കില്‍ സമൂഹം അസന്മാര്‍ഗികമായി കരുതുന്ന ഒരു വിഷയവുമായതിനാലാകാം സ്വവര്‍ഗാനുരാഗം പ്രമേയമാക്കിയ മലയാളത്തിലെ ആദ്യത്തെ നോവലായിട്ടും രണ്ട് പെണ്‍കുട്ടികള്‍ സാഹിത്യ ലോകത്ത് തമസ്‌ക്കരിക്കപ്പെട്ടത്.
1960 കളില്‍ വി.ടി. നന്ദകുമാര്‍ ആരംഭിക്കുകയും എഡിറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്ത യാത്ര എന്നൊരു ആഴ്ചപ്പതിപ്പില്‍ ‘പ്രശ്‌നം പരിഹാരം’ എന്നൊരു പംക്തി അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അതില്‍ വന്ന ഒരു കത്തിലെ യഥാര്‍ത്ഥ സംഭവത്തിന്റെ വിശദാംശങ്ങളായിരുന്നു രണ്ട് പെണ്‍കുട്ടികള്‍’ എന്ന നോവലില്‍ അവതരിപ്പിച്ചത്. നോവല്‍ വാരികയില്‍ വന്നുകൊണ്ടിരിക്കെ ഗിരിജ-കോകില ബന്ധങ്ങളെപ്പോലെ നിരവധി സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്ന് ഒരു ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡന്‍ സ്വനുഭവത്തിന്റെ വെളിച്ചത്തില്‍ തന്നോട് പറഞ്ഞെന്ന് വി.ടി. നന്ദകുമാര്‍ പിന്നീട് എഴുതി.
ഡോ. റൂത്ത് വാനിറ്റ
രണ്ട് പെണ്‍കുട്ടികള്‍ പുസ്തക രൂപത്തില്‍ പുറത്ത് വന്ന്, കാല്‍ നൂറ്റാണ്ടിന് ശേഷം അമേരിക്കയിലെ മൊണ്ടാന യുണിവേഴ്‌സിറ്റിയിലെ പൊഫസറായ ഡോക്ടര്‍ റൂത്ത് വാനിറ്റയും സലിം ക്വിദായിയും ചേര്‍ന്ന് എഡിറ്റ് ചെയ്തിറക്കിയ ‘Same-Sex Love in India: Readings in Indian Literature (സ്വവര്‍ഗ്ഗാനുരാഗം ഇന്ത്യയില്‍ – സാഹിത്യത്തിലേയും ചരിത്രത്തിലേയും)’ എന്ന സമാഹാരത്തില്‍ ‘രണ്ട് പെണ്‍കുട്ടികള്‍’ സംഗ്രഹ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. നോവലിന്റെ അസാധാരണത്വവും രണ്ട് യുവതികളുടെ വികാരവിചാരങ്ങള്‍ കൃത്യതയോടെ സൂഷ്മമായി വിശകലനം ചെയ്ത കൃതിയാണിതെന്ന് ബോധ്യപ്പെട്ട ഡോ. റൂത്ത് അത് തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ആ സമാഹാരത്തിലെ ഏക മലയാള സാന്നിധ്യം വി.ടി. നന്ദകുമാറിന്റെ രണ്ട് പെണ്‍കുട്ടികള്‍ എന്ന നോവലായിരുന്നു. ഇത് വായിച്ച ഡോ. റൂത്തിന്റെ കേരളത്തിലെ ഒരു വനിത സുഹൃത്ത് തന്റെ സ്‌കൂള്‍ ജീവിതത്തിലെ സ്വകാര്യ അനുഭവങ്ങളുടെ സമാനമായ ചിത്രീകരണമാണ് ഈ നോവലിലേതെന്നും തുറന്നു പറയുകയുണ്ടായി. ആഖ്യാന ശൈലിയുടെ കൃത്യത പൂര്‍ണമായതിനാല്‍ ഇത് ഒരു പുരുഷനെഴുതിയാണെന്ന് അംഗീകരിക്കാന്‍ അവര്‍ വിസമ്മതിച്ചു എന്നാണ് ഡോ. റൂത്ത് പറഞ്ഞത്.
മലയാള സാഹിത്യത്തിലെ മുഖ്യധാരയിലൊന്നും വി.ടി. നന്ദകുമാറെന്ന നോവിലിസ്റ്റ് പെട്ടിരുന്നില്ല. അല്ലെങ്കില്‍ അദ്ദേഹത്തെ പെടുത്തിയിരുന്നില്ല. ‘താനെഴുതുന്നത് അമേരിക്കക്കാര്‍ക്ക് മനസിലാവുകയും അതവര്‍ അംഗീകരിക്കുകയും ചെയ്തു’ എന്നതായിരുന്നു അമേരിക്കയില്‍ തന്റെ പുസ്തകത്തിന്റെ ഇംഗ്ലീഷ് വ്യാഖ്യാനം പുറത്ത് വന്നപ്പോഴുണ്ടായ വി.ടി. നന്ദകുമാറിന്റെ സാഫല്യം.
ഡോക്ടർ റൂത്ത് വാനിറ്റയും സലിം ക്വിദ്വായിയും ചേർന്നെഴുതിയ പുസ്തകം
ബര്‍മിംങ്ങ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗസ്റ്റ് ഫാക്കല്‍റ്റിയായി ജോലി ചെയ്തിരുന്ന അദ്ധ്യാപകനായ ഡോ. ആര്‍. മുരളീധരനാണ് ഈ നോവലിന്റെ പ്രാധാന്യം ഡോ. റൂത്തിനെ ബോധ്യപ്പെടുത്തിയത്. അദ്ദേഹം തന്നെയാണ്. അവര്‍ക്ക് വേണ്ടി നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയതും.
രണ്ട് പെണ്‍കുട്ടികളുടെ പുതിയ പതിപ്പ് 25 വര്‍ഷം കഴിഞ്ഞ് 1999 ല്‍ പുറത്തിറങ്ങിയപ്പോള്‍ നോവലിന്റെ പ്രമേയത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിചാരവികാരങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടതേയുള്ളൂ. അത് ഉറപ്പിക്കുന്ന അസാധാരണമായ വാചകങ്ങള്‍ നോവലിസ്റ്റ് ഒരു കുറിപ്പായി രണ്ട് പെണ്‍കുട്ടികളുടെ പുതിയ പതിപ്പില്‍ കൊടുത്തിരുന്നു.
”ലെസ്ബിയനിസം- അതായത് സ്ത്രീ-സ്ത്രീ- പ്രേമ ബന്ധം ഇന്ന് സാര്‍വത്രികമാണ്. വികാര ജീവികളായ കേരളീയ യുവതികളില്‍ ഈ ആവേശം ഏറെ കൂടുതല്‍ വളര്‍ന്നിരിക്കുന്നുവെന്നാണ് എന്റെ അഭിപ്രായം. ആരോഗ്യകരമായ ഗുണാംശങ്ങള്‍ ഉള്ളതിനാല്‍ അത്തരം ബന്ധങ്ങള്‍ ആവശ്യമാണുതാനും’ ലെസ്ബിയനിസത്തിന്റെ വളര്‍ച്ചയ്ക്കും തളിര്‍പ്പിനും വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്” വി.ടി. നന്ദകുമാര്‍.
30 നോവലുകളും പത്തൊമ്പതോളം ചലചിത്രങ്ങള്‍ക്ക് തിരക്കഥകളുമെഴുതിയ വി.ടി. നന്ദകുമാറിനെ തേടി ഏതെങ്കിലും അവാര്‍ഡോ ബഹുമതികളോ വന്നില്ല. 70 കള്‍ക്ക് ശേഷം മലയാള നോവലിസ്റ്റുകളില്‍ ഏറ്റവുമധികം വായനക്കാരുണ്ടായിരുന്ന നോവലിസ്റ്റുകളായിരുന്ന പമ്മന്‍, പി. അയ്യനേത്ത്, വി.ടി. നന്ദകുമാര്‍ എന്നിവരില്‍ വിഷയ വൈവിധ്യം കൊണ്ട് വി.ടി. നന്ദകുമാര്‍ മറ്റ് രണ്ട് പേരില്‍ നിന്ന് വേറിട്ട ശ്രദ്ധ നേടി. 23 വര്‍ഷം മുന്‍പ് 2000 ഏപ്രിലില്‍ 30 ന് അന്തരിക്കുമ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നേരും നുണയും’ (1969) എന്ന കൃതി എഡിറ്റ് ചെയ്തതു മുതല്‍ ‘സ്ത്രീ അവളുടെ ഭംഗി’ യെന്ന ഹോം സയന്‍സ് പുസ്തകം വരെ എഴുതിയ വി.ടി നന്ദകുമാര്‍ അപ്പോഴും അറിയപ്പെട്ടിരുന്നത് ‘രണ്ട് പെണ്‍കുട്ടികള്‍’ എന്ന ലെസ്ബിയന്‍ നോവലിന്റെ രചയിതാവായാണ്.
വി.ടി. നന്ദകുമാര്‍
സുകുമാര്‍ അഴിക്കോട് വി.ടി. നന്ദകുമാറിനെ കുറിച്ച് എഴുതി.’ബോധത്തിനപ്പുറത്ത് മറഞ്ഞും മറിച്ചും കിടക്കുന്ന ശ്യാമ തലങ്ങള്‍ പലതുമുണ്ടെന്നു പുതിയ എഴുത്തുകാര്‍ പല വഴികളിലൂടെ കണ്ടെത്തി. അങ്ങനെയൊരു പുതിയ മാനസികതലം അന്വേഷിച്ചു സ്വന്തമാക്കിയ കഥാകാരനാണ് നന്ദകുമാര്‍. മനസിന്റെ നവീനമായ അനാവരണമാണ് പുതിയ കഥാപ്രസ്ഥാനത്തിന്റെ മുഖ്യധാരയെങ്കില്‍ നന്ദകുമാര്‍ അതില്‍പ്പെടുന്നു”. ഒടുവില്‍ തേടിയെത്തിയ അംഗീകാരം വായിക്കാന്‍ നന്ദകുമാര്‍ ജീവിച്ചിരിപ്പില്ലായിരുന്നു.
1978 ല്‍ ‘രണ്ട് പെണ്‍കുട്ടികള്‍’ ചലചിത്രമായി. ഇന്ത്യന്‍ സിനിമയില്‍ ലെസ്ബിയനിസം ആദ്യ കൈകാര്യം ചെയ്ത ചിത്രമാണ് ഇത്. മലയാളത്തിലെ ആദ്യത്തെ ന്യൂ ജനറേഷന്‍ ചിത്രങ്ങളിലൊന്നും. 80 കളിലെ മലയാള ചലചിത്രരംഗത്തെ സമാന്തര സിനിമകളുടെ സംവിധായകരിലൊരാളായ മോഹന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. തന്റെ ആദ്യ ചിത്രത്തിന്റെ വിഷയം ദുര്‍ഗ്രഹമായിരുന്നിട്ടും 45 കൊല്ലം മുന്‍പ് മോഹന്‍ ഈ സാഹസത്തിന് തയ്യാറായി. നിര്‍മാതാവിന് വേണ്ടി. ആദ്യം, മറ്റാരോ തയ്യാറാക്കിയ തിരക്കഥ ഒഴിവാക്കി ശൈലിയിലും ഘടനയും പുതിയ രീതിയില്‍ ഒരു പരീക്ഷണത്തിനൊരുങ്ങി നാടകകൃത്തും നടനുമായ സുരാസുവിനെക്കൊണ്ട് പുതിയൊരു തിരക്കഥ മോഹന്‍ തന്റെ പടത്തിന് തയാറാക്കി. അച്ചടക്കമില്ലാത്ത കലാകാരനായ സുരാസു വഴക്കടിച്ച് തിരക്കഥയുമായി ഇടയ്ക്ക് സ്ഥലം വിട്ടു എന്നാണ് മോഹന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പിന്നീട് പടം പൂര്‍ത്തിയാക്കിയത് മോഹന്‍ എഴുതിയ തിരക്കഥ വെച്ചാണെര്‍ത്ഥം. ഏറ്റവും വിചിത്രം സംവിധായകന്‍ രണ്ട് പെണ്‍കുട്ടികള്‍ എന്ന നോവല്‍ വായിച്ചിരുന്നില്ല എന്നതാണ്.
നോവലിലെ ശാരീരിക വേഴ്ചയൊക്കെ ചലച്ചിത്രത്തിലൊഴിവാക്കിയ മോഹന്‍, ഗിരിജയും കോകിലയും തമ്മിലുള്ള ഗാഡ ബന്ധം ഗാനങ്ങളിലൂടെയും ചിത്രം വരയ്ക്കലുകളിലൂടെയും ചിത്രീകരിച്ചു.
ശോഭയും അനുപമയെന്ന പുതിയ നടിയുമാണ് രണ്ട് പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിച്ചത്. അനുപമ പിന്നീട് സംവിധായകനായ മോഹനെ തന്നെ വിവാഹം ചെയ്തു. സ്ത്രീ വിദ്വേഷിയായ ഒരു പ്രധാന കഥാപാത്രമായി സുരാസു അഭിനനയിച്ചു. സുകുമാരന്‍, വിധുബാല, ജലജ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. ബിച്ചു തിരുമല എഴുതിയ നാലു ഗാനങ്ങള്‍ എം.എസ്. വിശ്വനാഥന്‍ ഈണമിട്ടതില്‍ ‘ഞായറും തിങ്കളും പൂത്തിറങ്ങി’ യെന്ന ജയചന്ദന്‍ പാടിയ ഗാനം ഹിറ്റായിരുന്നു. ന്യൂജെന്‍ ചിത്രമായതിനാല്‍ ഉഷാ ഉതുപ്പിന്റെ ഒരു ഇംഗ്ലീഷ് പാട്ടും ചിത്രത്തില്‍ ചേര്‍ത്തു.
‘എ’ പടങ്ങള്‍ എന്ന് മലയാള സിനിമയില്‍ അക്കാലത്ത് വിളിക്കപ്പെടുന്ന വിഭാഗത്തിലുള്ള സിനിമയാകരുത് എന്ന കരുതലോടെ തന്റെ ആദ്യ ചിത്രം മോഹന്‍ സംവിധാനം ചെയ്തതിനാല്‍ വിവാദ രംഗങ്ങളോ ഡയലോഗുകളോ സിനിമയില്‍ ഉണ്ടായിരുന്നില്ല. സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റോടെ 1978 ഏപ്രിലില്‍ തിയറ്ററുകളിലെത്തി.
രണ്ട് പെൺകുട്ടികൾ – സിനിമാ പോസ്റ്റർ
സ്വവര്‍ഗനുരാഗം വിഷയമായ ആദ്യത്തെ ഇന്ത്യന്‍ ചലചിത്രമായിട്ടും ‘രണ്ട് പെണ്‍കുട്ടികള്‍’ ഒരു ശരാശരി ബ്ലാക്ക് & വൈറ്റ് ചിത്രമായി വിവാദമോ, ചലനങ്ങളോ ഉണ്ടാക്കാതെ കടന്നുപോയി. മോഹന്‍ എന്ന സംവിധായകന്റെ ആദ്യ സിനിമ എന്നത് മാത്രമാണ് ‘രണ്ട് പെണ്‍കുട്ടികള്‍’ എന്ന പടത്തിന്റെ ഇപ്പോള്‍ മലയാള സിനിമാ ചരിത്രത്തിലെ പ്രസക്തി. ആ ചലചിത്രത്തില്‍ ‘ലെസ്ബിനിയിസം’- എന്റെ കഥയുടെ ആത്മാവ് ഇല്ലായിരുന്നു. അതിനാല്‍ പെണ്‍കുട്ടികള്‍ പോലും തഴഞ്ഞു’എന്നാണ് വി.ടി. നന്ദകുമാര്‍ തന്റെ നോവലിന്റെ ചലചിത്രാവിഷ്‌ക്കാരത്തെ കുറിച്ച് എഴുതിയത്.
നോവലിലെ സ്വവര്‍ഗനുരാഗം വെറും സൗഹൃദമായി ചിത്രീകരിച്ചതോടെ വിപ്ലവാത്മകമായ ഒരു പ്രമേയത്തോട് നീതി പുലര്‍ത്താന്‍ ‘രണ്ട് പെണ്‍കുട്ടികള്‍’ എന്ന സിനിമക്ക് കഴിഞ്ഞില്ല എന്നാണ് നോവലിസ്റ്റ് നിര്‍വചിച്ചത്.
പത്മരാജന്റെ ‘ദേശാടനക്കിളി കരയാറില്ല.'(1986) ഇതേ വിഷയം അവ്യക്തമായി കൈകാര്യം ചെയ്ത സിനിമയാണ്. സഞ്ചാരം(2004), വെളുത്ത രാത്രികള്‍ (2015) ഇവയൊക്കെ പെണ്ണടുപ്പങ്ങളുടെ കഥ പറഞ്ഞ മലയാള ചലചിത്രങ്ങളാണ്. നന്ദകുമാറിന്റെ നോവലിന് ശേഷം 1988 ല്‍ ഒരു വാരികയില്‍ വന്ന മാധവിക്കുട്ടിയുടെ ‘ചന്ദന മരങ്ങള്‍’ എന്ന ലെസ്ബിയന്‍ ചെറുകഥ വായനക്കാരുടെ ശ്രദ്ധ നേടുകയും ചില വിവാദങ്ങളുയര്‍ത്തുകയും ചെയ്തിരുന്നു.
1996 ല്‍ ദീപ മേത്ത സംവിധാനം ചെയ്ത ‘ഫയര്‍’ എന്ന ഹിന്ദി ചിത്രം ദേശീയ ചലചിത്ര രംഗത്ത് ഈ വിഷയം കൈകാര്യം ചെയ്ത ആദ്യ സിനിമകളിലൊന്നാണ്. ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിനുള്ളില്‍ രണ്ട് സഹോദരന്മാരുടെ ഭാര്യമാര്‍ തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധം സ്വവര്‍ഗാനുരാഗമായി പരിണമിക്കുന്ന കഥയാണ്. കുടുംബത്തിലെ ആചാരങ്ങളാലും അനുഷ്ഠാനങ്ങളാലും അടിച്ചമര്‍ത്തപ്പെട്ട രാധയും (ഷബാന ആസ്മി) സീതയും (നന്ദിത ദാസ്) പരസ്പരം സഹവാസത്തില്‍ സമാധാനവും ആശ്വാസവും കണ്ടെത്തുകയും തുടര്‍ന്നു കുടംബത്തിലുണ്ടാവുന്ന കുഴപ്പങ്ങളുമാണ് പ്രമേയം. പടം പുറത്ത് വന്നതോടെ ചില ഹിന്ദു സംഘടനകള്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. ഡല്‍ഹിയിലും ബോംബേയിലും സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ അടിച്ച് തകര്‍ക്കപ്പെട്ടു.
”സ്ത്രീകളുടെ ശാരീരിക ആവശ്യങ്ങള്‍ ലെസ്ബിയന്‍ പ്രവൃത്തികളിലൂടെ നിറവേറ്റപ്പെടുകയാണെങ്കില്‍, വിവാഹ സ്ഥാപനം തകരും, മനുഷ്യരുടെ പുനരുല്‍പാദനം നിലയ്ക്കും’. എന്ന വിചിത്രവാദവുമായാണ് ചില വനിതകള്‍ രംഗത്ത് വന്നത്. സംഭവം ചൂടായതോടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വരെ ഇതിനെ ചൊല്ലി ഒച്ചപ്പാടുണ്ടായി.
അതോടെ രാജ്യത്തെ സ്വവര്‍ഗാനുരാഗികള്‍ ദീപ മേത്തക്കും ഫയര്‍ സിനിമക്കും പിന്തുണയുമായി രംഗത്ത് വന്നു. ലെസ്ബിയന്‍ റൈറ്റ്‌സ് ഗ്രൂപ്പ്, എന്ന സംഘടന ഇന്ത്യയില്‍ ഉടനീളം സമാധാനപരമായ ഒത്തുചേരലുകള്‍ നടത്തി സിനിമക്ക് പരസ്യമായി തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മികച്ച 10 ഫെമിനിസ്റ്റ് സിനിമകളില്‍ ഒന്നായി ഫയര്‍ തിരഞ്ഞെടുത്തത് ഈ ചിത്രത്തിനുള്ള ഏറ്റവും മികച്ച അംഗീകാരമായിരുന്നു. കൂടാതെ അനേകം വിദേശ ചലചിത്ര മേളകളില്‍ ‘ഫയര്‍’ ബഹുമതികള്‍ നേടി.
സ്ത്രീകളുടെ സ്വവര്‍ഗരതിയെപറ്റിയുള്ള ഏറ്റവും പുരാതന രേഖ ബി.സി. ആറാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ ജീവിത പ്രമേയങ്ങള്‍ വിഷയമാക്കി കവിതകളെഴുതിയ ഗ്രീക്ക് കവിയിത്രിയായ സഫോയെ കുറിച്ചുള്ളതാണ്. സഫോയുടെ ജന്മദേശമായ ഗ്രീസിലെ ‘ലെസ്‌ബോസ്’ എന്ന ദ്വീപുമായ ബന്ധപ്പെട്ടാണ് ‘ലെസ്ബിയന്‍’ എന്ന വാക്ക് ഉല്‍ഭവിച്ചത്. സ്വവര്‍ഗാനുരാഗ കവിതകള്‍ എഴുതിയ ഒരു പുരാതന ഗ്രീക്ക് കവിയിത്രിയായിരുന്നു സാഫോ. ബുദ്ധിജീവിയും, എഴുത്തുകാരിയും കവിയുമായിരുന്ന സഫോയുടെ കവിതകളില്‍ ഭൂരിഭാഗവും മതമൗലികവാദികള്‍ നശിപ്പിച്ചെങ്കിലും, സഫോയുടെ പ്രചരിച്ച കവിതകള്‍ സ്ത്രീകളോടുള്ള സ്‌നേഹത്തെയും അഭിനിവേശത്തെയും കുറിച്ച് വ്യക്തമായി സംവദിക്കുന്നവയായിരുന്നു.
9. ഇംഗ്ലീഷിലെ ആദ്യത്തെ ലെസ്ബിയൻ നോവൽ ‘ദി വെൽ ഓഫ് ലോൺലിനസ് (1928)
ഒരു ലെസ്ബിയന്‍ നോവലായി അംഗീകരിക്കപ്പെട്ട ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ നോവല്‍ റാഡ്ക്ലിഫ് ഹാളിന്റെ ‘ദി വെല്‍ ഓഫ് ലോണ്‍ലിനസ് (1928) ആണ്. ‘സ്ത്രീകള്‍ തമ്മിലുള്ള പ്രകൃതിവിരുദ്ധമായ ആചാരങ്ങളെ നോവലില്‍ ചിത്രീകരിച്ചത് ബ്രിട്ടീഷ് കോടതി അശ്ലീലമാണെന്ന് കണ്ടെത്തി. പിന്നിട് ഈ പുസ്തകം ബ്രിട്ടനില്‍ കുറെക്കാലം നിരോധിച്ചു.
അതിന് ഒരു വര്‍ഷം മുന്‍പ് 1927 ല്‍ ഇന്ത്യയില്‍ ‘ഉഗ്ര’ എന്ന പേരില്‍ ഹിന്ദി എഴുത്തുകാരന്‍, ഉത്തര്‍പ്രദേശിലെ ചുന്നാറുകാരനായ പാണ്ഡെ ബെച്ചന്‍ ശര്‍മ്മയുടെ ചോക്ലേറ്റ് എന്ന ചെറുകഥയില്‍ സ്വവര്‍ഗരതി ചിത്രീകരിച്ചത് വിവാദമായിരുന്നു എന്ന് ഡോക്ടര്‍ റൂത്ത് വാനിറ്റ എഡിറ്റ് ചെയ്തിറക്കിയ ‘Same-Sex Love in India: Readings in Indian Literature ല്‍ പറയുന്നു.
പിന്നീട് പാണ്ഡെ ബെച്ചന്‍ ശര്‍മ്മ ഇതേ സ്വഭാവമുള്ള നാല് കഥകള്‍ കൂടി എഴുതി ഒരു സമാഹാരം പ്രസിദ്ധീകരിച്ചതായി ഡോ. റൂത്ത് വാനിറ്റയുടെ പുസ്തകം സൂചിപ്പിക്കുന്നു. സ്വവര്‍ഗ്ഗരാഗം വിഷയമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ രൂപം പാണ്ഡെ ബെച്ചന്‍ ശര്‍മ്മ എഴുതിയ ചെറുകഥയായ ‘ചോക്ലേറ്റ്’ ആണ്. ഇംഗ്ലീഷിലെ ആദ്യത്തെ ലെസ്ബിയന്‍ നോവല്‍ ഇംഗ്ലണ്ടില്‍ പുറത്ത് വരുന്നതിന് ഒരു വര്‍ഷം മുന്‍പാണിത്. അതിന് ശേഷം 20 വര്‍ഷം കഴിഞ്ഞ്, 1948-ല്‍. ആശാ സഹായ് എഴുതിയ ഹിന്ദി നോവലായ, ‘ഏകാകിനി’യാണ് ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയന്‍ നോവല്‍.
ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ നോവൽ ‘എകാകിനി ‘(1948)
കല എന്ന സ്ത്രീ തന്റെ ബാല്യകാല സ്‌നേഹിതയായ ആരതിയുമായുള്ള തീവ്രാനുരാഗത്തിന്റെ കഥയാണ് ഏകാകിനി. സ്വവര്‍ഗരാഗികളിലൊരാളായ കല വിവാഹിതയാണെന്നുള്ളതാണ് നോവലിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
ഇംഗ്ലണ്ടിലെ വനിത സംരംഭകയും ഭൂവുടമയുമായ ആനി ലിസ്റ്റര്‍ (1791-1840) ആണ് ‘ആദ്യത്തെ ആധുനിക ലെസ്ബിയന്‍’ ആയി വിശേഷിപ്പിക്കപ്പെടുന്നത്. അവരുടെ മരണശേഷം വിപുലമായ ഡയറിക്കുറിപ്പുകളില്‍ നിന്നാണ് അവരുടെ നിരവധി സ്വവര്‍ഗരതി ബന്ധങ്ങള്‍ കണ്ടെത്തിയത്.
നാല്‍പ്പതുകളിലും അമ്പതുകളിലും അമേരിക്കന്‍ പ്രസിദ്ധീകരണങ്ങള്‍ പോലും സ്വവര്‍ഗ പ്രേമക്കാരെ നികൃഷ്ടരായാണ് പരിഗണിച്ചിരുന്നത്. അവര്‍ക്കെതിരെ പത്രങ്ങള്‍ കടുത്ത നയങ്ങള്‍ വെച്ചു പുലര്‍ത്തി. ഡബ്ല്യു.എച്ച്. ഓഡിന്റെ ഒരു കവര്‍ സ്റ്റോറി കൊടുക്കാനായി അമേരിക്കന്‍ വാരിക ‘ടൈം’ തയ്യാറെടുക്കുമ്പോഴാണ് ഓഡിന്‍ സ്വവര്‍ഗക്കാരനാന്നെന്ന് വാരികയുടെ ചുമതലക്കാര്‍ അറിയുന്നത്. അതോടെ ആ കവര്‍ സ്റ്റോറി തന്നെ ഉപേക്ഷിച്ചു. ടെന്നസി വില്യംസിന്റെ നാടകങ്ങളെ ‘ടൈം’ മാസിക എല്ലായ്‌പ്പോഴും നിശിതമായി വിമര്‍ശിക്കാന്‍ കാരണം ആ എഴുത്തുകാരന്‍ സ്വവര്‍ഗനുരാഗിയാണെന്നുള്ളതായിരുന്നു. പിന്നീട് ഈ സ്വഭാവക്കാരെ വിശേഷിപ്പിക്കാന്‍ സന്തുഷ്ടര്‍ എന്നര്‍ഥം വരുന്ന ‘ഗേ’ എന്ന് വാക്ക് സാര്‍വത്രികമായി പ്രചരിച്ചു. അമേരിക്കയില്‍ ഇതിന്റെ വക്താക്കളായി ട്രൂമാന്‍ കപ്പൊടി, ഗോറെ വിഡാല്‍, അല്ലന്‍ ഗിന്നസ് ബര്‍ഗ് തുടങ്ങിയ പ്രശസ്ത എഴുത്തുകാര്‍ പരസ്യമായി രംഗത്ത് വന്നു.
എതിര്‍പ്പുകളെ അതിജീവിച്ച് വളര്‍ന്ന ഈ പ്രസ്ഥാനക്കാര്‍ക്ക് സ്വന്തമായി പ്രസിദ്ധീകരണങ്ങളുണ്ടായി. ഹോളിവുഡിന്റെ ഭാഗമായ ഒരു നഗരത്തിലെ ഭരണം പോലും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അവര്‍ പിടിച്ചെടുത്തു. അമേരിക്കന്‍ പുരുഷ സൗന്ദര്യത്തിന്റെ മനോഹര മാതൃകയായിരുന്ന നടന്‍ റോക്ക് ഹഡ്‌സണ്‍ സ്വവര്‍ഗ പ്രേമിയാണെന്ന കാര്യം ഏയ്ഡ്സ് രോഗിയായപ്പോഴാണ് പുറത്തറിഞ്ഞത്. ഹോളിവുഡിന്റെ നടുക്കം മാറും മുന്‍പ് ഏറെ താമസിയാതെ റോക്ക് ഹഡ്സണ്‍ രോഗം മൂര്‍ച്ഛിച്ച് മരിച്ചു.
ഹോളിവുഡ് ഐക്കണായിരുന്ന ജെയിംസ് ഡീൻ’
1950 കളുടെ പകുതിയില്‍ മൂന്ന് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച ഹോളിവുഡിന്റെ ഭാവി സൂപ്പര്‍ താരമാകുമെന്ന് പ്രവചിച്ചിരുന്ന ജെയിംസ് ഡീന്‍ വെറും 24 വയസില്‍ കാറപകടത്തില്‍ മൃതിയടഞ്ഞെങ്കിലും അമ്പതുകളില്‍ അമേരിക്കന്‍ യുവാക്കളുടെ ഹരമായ ഒരു ‘ഐക്കണ്‍’ ആയിരുന്നു. ജെയിംസ് ഡീന്‍ സ്വവര്‍ഗ്ഗ പ്രേമിയായിരുന്നു എന്ന് മരണശേഷം വെളിപ്പെട്ടപ്പോള്‍ ജെയിംസ് ഡീന്‍ എന്ന താരവിഗ്രഹം തകര്‍ന്നു.
1991 ല്‍ എച്ച് ഐ വി വൈറസ് ലോകത്തെമ്പാടും മൂര്‍ദ്ധ്യനാവസ്ഥയിലെത്തിയ സമയത്ത് സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വേണ്ടി ഇന്ത്യയില്‍ ആദ്യത്തെ പ്രസിദ്ധീകരണം ‘ബോംബെ ദോസ്ത്’ ആരംഭിച്ചു. ഈ വിഭാഗത്തിന് വൈകാരികവും മാനസികവുമായ പിന്തുണ നല്‍കുന്ന ലേഖനങ്ങളും ലൈംഗിക ആരോഗ്യം മുതല്‍ എയ്ഡ്‌സിനെ പ്രതിരോധിക്കുന്നതു വരെയുള്ളവ മാസികയില്‍ പ്രതൃക്ഷപ്പെട്ടു. സ്വവര്‍ഗനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റായ അശോക് റോ കവി എന്ന പത്രപ്രവര്‍ത്തകനായിരുന്നു ഇതിന്റെ സ്ഥാപകന്‍. ഇന്ത്യയിലെ ആദ്യത്തെ പോണ്‍ മാസികയായ ‘ഡെബനിയറിന്റെ സ്ഥാപകന്മാരിലൊരാളായ അശോക് റോ കവി അത് ഉപേക്ഷിച്ച് ഈ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി മാറിയിരുന്നു.
1991-ല്‍ പുറത്തിറങ്ങിയ മാസികയുടെ ആദ്യ ലക്കത്തില്‍ 16 പേജുകള്‍ ഉണ്ടായിരുന്നു. ബോംബെ ദോസ്ത് മാസിക ബ്രൗണ്‍ പേപ്പറില്‍ പൊതിഞ്ഞ് അഞ്ചു രൂപയ്ക്ക് ഇന്ത്യയിലെ ചെറിയ കടകളില്‍ വിതരണം ചെയ്തു. കടക്കാര്‍ ഒരിക്കലും പരസ്യമായി പ്രദര്‍ശിപ്പിക്കാതെ, വിറ്റു. ഇന്ത്യയില്‍ അക്കാലത്ത് സ്വവര്‍ഗ്ഗാനുരാഗിയാകുന്നത് നിയമപരമായി ശിക്ഷാര്‍ഹവും സാമൂഹികമായി അസ്വീകാര്യവും ആയതിനാല്‍ അതീവ ജാഗ്രതയോടെയാണ് മാസിക മുന്നോട്ട് നീങ്ങിയത്. ഇന്ത്യയിലെ സ്വവര്‍ഗ്ഗാനുരാഗി സമൂഹത്തിന് ഒരു പ്ലാറ്റ്ഫോമിന്റെ ആവശ്യകത ബോംബെ ദോസ്ത് ഇറങ്ങിയതോടെ നിറവേറ്റപ്പെട്ടു. താമസിയാതെ സമൂഹത്തിന്റെ ഒരു പ്രതീകമായി ബോംബെ ദോസ്ത് മാറി. ഇന്ത്യന്‍ സ്വവര്‍ഗ്ഗാനുരാഗികളെ പരസ്പ്പരം ബന്ധപ്പെടാന്‍ ബോംബെ ദോസ്ത് സഹായിച്ചു. താജാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ദുബായ്, ഇറാന്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ അതിര്‍ത്തികള്‍ കടന്ന് ഈ മാസികയ്ക്ക് പ്രചാരമുണ്ടായി. വിദേശത്തു നിന്നുള്‍പ്പടെ 3000 വായനക്കാരുടെ കത്തുകള്‍ എഡിറ്റര്‍ക്ക് ഒരു മാസം ലഭിച്ചുവെന്നത് മാസികയുടെ വിജയം സൂചിപ്പിച്ചു.
ബോംബെ ദോസ്ത്- ഇന്ത്യയിലെ സ്വർവർഗാനുരാഗികൾക്ക് വേണ്ടിയുള്ള ആദ്യ പ്രസിദ്ധീകരണം
2002-ല്‍ മാസികയ്ക്ക് പ്രസിദ്ധീകരണം അവിചാരിതമായ കാരണങ്ങളാല്‍ താത്കാലികമായി നിര്‍ത്തേണ്ടി വന്നു. 2009 ല്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലായെന്ന് വിധിച്ചതോടെ ഏഴു കൊല്ലത്തിന് ശേഷം വീണ്ടും ബോംബ ദോസ്ത് പുറത്തിറങ്ങാന്‍ തുടങ്ങി. മാസികയുടെ ഓണ്‍ലൈന്‍ പതിപ്പ് ആരംഭിക്കുകയും ചെയ്തു.
35 വര്‍ഷം മുന്‍പ് 1988 ഫെബ്രുവരിയില്‍ മദ്ധ്യപ്രദേശില്‍ ഊര്‍മിള ശ്രീവാസ്തവ, ലിലാ നാമദേയോ എന്ന് രണ്ട് വനിത പൊലീസുകാര്‍ തങ്ങള്‍ പരസ്പരം വിവാഹം കഴിച്ചതായി അവകാശപ്പെട്ടു. ഇത് പത്രത്തില്‍ പടം സഹിതം വാര്‍ത്തയായതോടെ ഇരുവരേയും അധികാരികള്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ഇതിനെതിരെ അവര്‍ കോടതിയില്‍ പോയി. ഇന്ത്യയിലെ ആദ്യത്തെ സ്വവര്‍ഗാനുരാഗ വിവാഹമായിരുന്നു ഇത്.
ഊര്‍മിള ശ്രീവാസ്തവ, ലിലാ നാമദേയോ, പോലിസുകാരികളായ ഇന്ത്യയിലെ ആദ്യത്തെ സ്വവർഗാനുരാഗവിവാഹിതർ
ഇന്ത്യയിലെ ലിവ്-ഇന്‍ ബന്ധങ്ങള്‍ നിയമപരമായ അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, വിവാഹം കഴിക്കാതെ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നത് നിയമവിരുദ്ധമോ ക്രിമിനല്‍ കുറ്റമോ അല്ലെന്ന് ഇന്ത്യന്‍ സുപ്രീം കോടതിയുടെ വിധിയുണ്ട്.
ഈ വിഷയത്തില്‍ മലയാളികളുടെ നിലപാടെന്താണ്? രണ്ട് വര്‍ഷം മുന്‍പ് 15-നും 35-നും ഇടയില്‍ പ്രായമുള്ളവരില്‍ ഒരു മലയാള ദിനപത്രം നടത്തിയ സര്‍വേയില്‍, പ്രതികരിച്ചവരില്‍ ഭൂരിഭാഗവും (74.3 %) സ്വവര്‍ഗ വിവാഹത്തിനുള്ള നിയമത്തെ പിന്തുണച്ചു. 25.7 % പേര്‍ അതിനെ എതിര്‍ത്തു.
കേരളത്തില്‍ സ്വവര്‍ഗാനുരാഗക്കാര്‍ക്ക് സംഘടനയോ കൂട്ടായ്മയോ ഉണ്ടോ? ഒരു മാസികയില്‍ പ്രത്യക്ഷപ്പെട്ട അഭിമുഖം സാക്ഷ്യപ്പെടുത്തുന്നത് ഉണ്ട് എന്ന് തന്നെയാണ്. പുരുഷ സ്വവര്‍ഗാനുരാഗികളുടെ അംഗമെന്ന് അവകാശപ്പെടുന്ന, ഒരാളുടെ അഭിമുഖം 2005 ല്‍ ഒരു മാസികയില്‍ വന്നു. കേരളത്തിലെ പുരുഷ സ്വവര്‍ഗാനുരാഗികളുടെ കൂട്ടായ്മ അറിയപ്പെടുന്നത് ‘സ്‌നേഹതീരം’ എന്ന പേരിലാണ്. അതിന്റെ സെക്രട്ടറിയെന്നവകാശപ്പെട്ട ഒരാള്‍ തന്റെ സംഘടനയക്കുറിച്ച് അഭിമുഖത്തില്‍ തുറന്നു സംസാരിച്ചു. തന്റെ സംഘടനയില്‍ 40 സജീവ അംഗങ്ങളും 115 അസോസിയേറ്റ് അംഗങ്ങളുമുണ്ടെന്ന് അവകാശപ്പെട്ട ഇയാള്‍ എയ്ഡ്സിനെതിരെ ബോധവല്‍ക്കരണം നടത്തുന്ന ഒരു പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്’, സമൂഹം ഞങ്ങളെ അംഗീകരിക്കണം അതിനായ് സംഘടനയെ ശക്തിപ്പെടുതലാണ് ലക്ഷ്യം’ എന്ന് കണ്ണൂരിലെ അവരുടെ ഓഫിസിലിരുന്ന് അഭിമുഖത്തില്‍ അയാള്‍ പറഞ്ഞു.
Content Summary; fifty years of randu penkuttikal, the first lesbian novel from malayalam, written by v t nanda kumar