June 26, 2026 |
Share on

1921 മാര്‍ച്ച് 24: വനിതകള്‍ക്ക് വേണ്ടി മാത്രമുള്ള ആദ്യ ഒളിമ്പ്യാഡ്

ഇതുവരെ സംഘടിപ്പിക്കപ്പെട്ട ആകെ മൂന്ന് വനിത ഒളിമ്പ്യാഡുകളില്‍ ആദ്യത്തെതായിരുന്നു 1921 ഒളിമ്പ്യാഡ്.

ലോകം
മൊണോക്കോയിലെ മൊണ്ടെ കാര്‍ലോയില്‍ 1921 മാര്‍ച്ച് 24ന് വനിതകള്‍ക്ക് വേണ്ടി മാത്രമുള്ള ആദ്യത്തെ ഒളിമ്പിയാഡ് നടന്നു. 1896ല്‍ പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമായാണ് ആധുനിക ഒളിമ്പിക്‌സ് മത്സരങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ 1900 മുതല്‍ വനിതകളും ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. ഇതുവരെ സംഘടിപ്പിക്കപ്പെട്ട ആകെ മൂന്ന് വനിത ഒളിമ്പിയാഡുകളില്‍ ആദ്യത്തെതായിരുന്നു 1921 ഒളിമ്പ്യാഡ്. 1924ലെ ഒളിമ്പിക് മത്സരങ്ങളില്‍ വനിതകളെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ആലീസ് മില്ലെറ്റ് (ഫ്രാന്‍സിലെ വനിത കായികരംഗത്തെ പൂര്‍വസൂരി) അഞ്ച് ദിവസം നീണ്ടുനിന്ന വിവിധ ഇനത്തിലുള്ള കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള 100 കായികതാരങ്ങള്‍ മത്സരങ്ങളി്ല്‍ പങ്കെടുത്തു. അതേ മൊണോക്കോ വേദിയില്‍ വച്ച് 1922ലും 1923ലും വനിത ഒളിമ്പിയാഡുകള്‍ സംഘടിപ്പിക്കപ്പെട്ടു. എല്ലാ വിഭാഗങ്ങളിലും സ്ത്രീകളെ മത്സരിപ്പിക്കണം എന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് 1991ല്‍ ഭേദഗതി നടപ്പിലാക്കിയതോടെ ഇപ്പോള്‍ വനിതകള്‍ ഒളിമ്പിക്‌സിന്റെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. പങ്കെടുത്ത എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വനിത അത്‌ലറ്റുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ്

ഇന്ത്യ
ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ മംഗല്‍യാന്‍ 2015 മാര്‍ച്ച് 24ന് ആറുമാസം പൂര്‍ത്തിയാക്കി. 2014 സെപ്തംബര്‍ 24നാണ് ഐഎസ്ആര്‍ഒ മംഗല്‍യാന്‍ വിക്ഷേപിച്ചത്. തങ്ങളുടെ ആദ്യ ചൊവ്വ പദ്ധതിയില്‍ തന്നെ വിജയം കൈവരിച്ചുകൊണ്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. സോവിയറ്റ് സ്‌പേസ് പ്രോഗ്രാം, നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയ്ക്ക് ശേഷം ചൊവ്വയിലെത്തുന്ന നാലാമത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനമായിരുന്നു ഐഎസ്ആര്‍ഒ. വെറും 450 കോടി രൂപ മാത്രം ചിലവായ പദ്ധതിയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വ ദൗത്യമായി കണക്കാക്കപ്പെടുന്നത്.

ഇന്ത്യയുടെ അന്തര്‍ഗ്രഹ പദ്ധതികളുടെ രൂപകല്‍പനയ്ക്കും ആസൂത്രണത്തിനും പരിപാലനത്തിനും പ്രവര്‍ത്തനത്തിനും വേണ്ട സാങ്കതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ ഈ പദ്ധതി നിര്‍ണായകമാണ് എന്ന കണക്കാക്കപ്പെടുന്നു. അതിന്റെ ശാസ്ത്രീയലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ചൊവ്വയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന അഞ്ച് ഉപകരണങ്ങളാണ് മംഗല്‍യാന്‍ വഹിച്ചിരുന്നത്. 2015 സെപ്തംബര്‍ 24ന് ചൊവ്വ ഉപഗ്രഹം ഭ്രമണപദത്തില്‍ പ്രവേശിച്ചതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് മംഗല്‍യാന്‍ അയച്ച ചിത്രങ്ങളും വിവരങ്ങളും ചേര്‍ത്ത് 120 പേജ് വരുന്ന ഒരു ശാസ്ത്രീയ ഭൂപട പുസ്തകമായ ‘ചൊവ്വ അറ്റ്‌ലസ്’ ഐഎസ്ആര്‍ഒ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×