June 04, 2026 |
Share on

ഈ വര്‍ഷം 20 ലക്ഷം പേര്‍ ഹജ്ജ് നിര്‍വഹിക്കുമെന്ന് സൗദി

വിദേശത്തുനിന്ന് 17 ലക്ഷം തീര്‍ഥാടകരും രാജ്യത്തിനകത്തുനിന്ന് 2.11 ലക്ഷം പേരും ഹജ്ജ്കര്‍മം നിര്‍വഹിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു

ഈ വര്‍ഷം 20 ലക്ഷം പേര്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി അറേബ്യ. വിദേശത്തുനിന്ന് 17 ലക്ഷം തീര്‍ഥാടകരും രാജ്യത്തിനകത്തുനിന്ന് 2.11 ലക്ഷം പേരും ഹജ്ജ്കര്‍മം നിര്‍വഹിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സാലേഹ് ബന്ദാന്‍ പറഞ്ഞു.

ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ എത്തുന്നവരെ സഹായിക്കാനായി പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പടെ 1,38,000-ഓളം പേരെ വിവിധ വിഭാഗത്തിന് കീഴില്‍ നിയോഗിച്ചിട്ടുണ്ടെന്നും സൗദി ഹജ്ജ് മന്ത്രാലയം മാത്രം 95,000 പേരെ നിയമിച്ചതായും മന്ത്രി വ്യക്തമാക്കി. കൂടാതെ നിരവധി സന്നദ്ധസേവകരും സ്‌കൗട്ടുകളും മക്കയിലെത്തുന്നവര്‍ക്കുള്ള സേവനത്തിനായിട്ടുണ്ട്.

ഇറാനികളെന്നോ ഖത്തറികളെന്നോ ഉള്ള വിവേചനമേതുമില്ലാതെ ലോകത്തിന്റെ എല്ലാദിക്കില്‍നിന്നുമെത്തുന്ന തീര്‍ഥാടകര്‍ക്കും മികച്ച സേവനം നല്‍കാന്‍ സൗദി ഭരണാധികാരികള്‍ നിര്‍ദേശം നല്‍കി. ഹജ് കര്‍മ്മത്തിനുള്ളവരെ സഹായിക്കുന്നതിനായിട്ടുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഹജജ് കര്‍മത്തിന് തടസ്സം വരുത്തുംവിധം നീക്കമുണ്ടായാല്‍ ശക്തമായി നേരിടുമെന്നും മന്ത്രി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

തീര്‍ഥാടകര്‍ക്ക് മികച്ച സേവനമൊരുക്കാനുള്ള ഹജ്ജ് പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി മക്ക അമീറും കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് പ്രതിനിധികളുമായി യോഗം ചേര്‍ന്നിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

×