ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ നേതാവായിരുന്നു

മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറൻ (81) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ഒരു മാസത്തിലേറെയായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിൻ്റെ മകനും നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ആണ് സമൂഹമാധ്യമങ്ങളിലൂടെ മരണവാർത്ത അറിയിച്ചത്.

ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ നേതാവായിരുന്നു ഷിബു സോറൻ. ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

എട്ട് തവണ ലോക്സഭാംഗമായ ഷിബു സോറന്‍ മൂന്ന് തവണ വീതം കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയായും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1944 ജനുവരി ഒന്നിന് സന്താള്‍ ആദിവാസി കുടുംബത്തില്‍ ജനിച്ച ഷിബു സോറന്‍ 1962-ല്‍ പതിനെട്ടാമത്തെ വയസില്‍ സന്താള്‍ നവയുക്ത് സംഘ് എന്ന പ്രസ്ഥാനം രൂപീകരിച്ചു. തീവ്ര ഇടതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന സംഘടനയായിരുന്നു ഇത്.

1972-ല്‍ ബീഹാറില്‍നിന്നു വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ത്തി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്ന പുതിയൊരു പാര്‍ട്ടി രൂപികരിച്ചു. 1977-ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഷിബു സോറന്‍ ആ വര്‍ഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ധുംക മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നീട് എട്ട് തവണ ലോക്‌സഭാംഗമായും മൂന്ന് തവണ വീതം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായും കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയുമായി. മൂന്ന് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായെങ്കിലും ആറ് മാസത്തില്‍ കൂടുതല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നില്ല. കൊലപാതക കേസുകളില്‍ വിചാരണ നേരിട്ട ശേഷം വിധി വന്നതിനെ തുടര്‍ന്ന് മൂന്ന് തവണയും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2020 മുതല്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

content summary: Former Jharkhand CM Shibu Soren passed away

This post was last modified on August 4, 2025 1:09 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment