ഗാസ: പുറത്തു വന്നതല്ല യാഥാര്‍ത്ഥ്യം; കൊല്ലപ്പെട്ടവര്‍ 75,000 കടന്നു

പുറത്തു വന്ന കണക്കിനെക്കാള്‍ 25,000 പേരെങ്കിലും അധികം കൊല്ലപ്പെട്ടിട്ടുണ്ട്

Gaza Death Toll

ഗാസ യുദ്ധത്തിന്റെ ആദ്യ 16 മാസങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75,000 കടന്നതായി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. പ്രാദേശിക അധികൃതര്‍ അക്കാലത്ത് പുറത്തുവിട്ട കണക്കുകളേക്കാള്‍ കുറഞ്ഞത് 25,000 പേരെങ്കിലും അധികം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഈ ഗവേഷണം ചൂണ്ടിക്കാട്ടുന്നത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകള്‍, കുട്ടികള്‍, വയോധികര്‍ എന്നിവരുടെ അനുപാതത്തെക്കുറിച്ച് ഗാസ ആരോഗ്യ മന്ത്രാലയം നല്‍കിയ വിവരങ്ങള്‍ കൃത്യമാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.

2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രയേല്‍ ആരംഭിച്ച പ്രത്യാക്രമണത്തില്‍, 2025 ജനുവരി 5 വരെയുള്ള കണക്കനുസരിച്ച് 42,200 സ്ത്രീകളും കുട്ടികളും വയോധികരും കൊല്ലപ്പെട്ടതായി പഠനം പറയുന്നു. ഇത് ഗാസയില്‍ നടന്ന ആകെ മരണങ്ങളുടെ 56 ശതമാനത്തോളമാണ്. സാമ്പത്തിക ശാസ്ത്രജ്ഞര്‍, ഡെമോഗ്രാഫര്‍മാര്‍, എപ്പിഡെമിയോളജിസ്റ്റുകള്‍ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ഈ പഠനം നടത്തിയത്. ഗാസയിലെ ജനസംഖ്യയുടെ മൂന്ന് മുതല്‍ നാല് ശതമാനം വരെ ആളുകള്‍ നേരിട്ടുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നും, പരോക്ഷ കാരണങ്ങളാല്‍ (അസുഖങ്ങള്‍, പോഷകാഹാരക്കുറവ് തുടങ്ങിയവ) ഗണ്യമായ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു.

ഗാസയിലെ മരണസംഖ്യയെക്കുറിച്ച് നേരത്തെ വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും, ആരോഗ്യ അധികൃതര്‍ നല്‍കുന്ന കണക്കുകള്‍ പൊതുവെ കൃത്യമാണെന്ന് കഴിഞ്ഞ മാസം ഒരു മുതിര്‍ന്ന ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ സമ്മതിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 70,000-ത്തോളമാണെന്നും ഇതില്‍ കാണാതായവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവില്‍, 2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം കൊല്ലപ്പെട്ട 570 പേര്‍ ഉള്‍പ്പെടെ ആകെ മരണം 71,660 കടന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക്.

ഗാസയിലെ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പുതിയ ഗവേഷണം തയ്യാറാക്കിയത്. ഈ വിഷയത്തിലെ വൈകാരികമായ വശങ്ങള്‍ കണക്കിലെടുത്ത് പലസ്തീനികളായ അന്വേഷകര്‍ തന്നെയാണ് ചോദ്യങ്ങള്‍ ചോദിച്ചതെന്ന് പഠനത്തിന്റെ സഹരചയിതാവായ പ്രൊഫസര്‍ മൈക്കല്‍ സ്പാഗറ്റ് പറഞ്ഞു. ഏകദേശം 8,200 മരണങ്ങള്‍ മരുന്നുകളുടെ അഭാവം, പട്ടിണി തുടങ്ങിയ പരോക്ഷ കാരണങ്ങളാല്‍ സംഭവിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മറ്റ് സംഘര്‍ഷ മേഖലകളെ അപേക്ഷിച്ച് ഗാസയിലെ പരോക്ഷ മരണങ്ങള്‍ കുറവാണെന്നും, ഇത് അവിടത്തെ ആരോഗ്യ സംവിധാനത്തിന്റെ മികവും ചെറിയ ഭൂപ്രദേശമായതിനാല്‍ സഹായങ്ങള്‍ പെട്ടെന്ന് എത്തിക്കാന്‍ സാധിക്കുന്നതും കൊണ്ടാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഹമാസ് നടത്തിയ ആദ്യ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇസ്രയേല്‍ നടത്തിയ അതിശക്തമായ ബോംബാക്രമണങ്ങളാണ് ഗാസയെ തകര്‍ത്തത്. മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ മറ്റൊരു പഠനവും ഏതാണ്ട് സമാനമായ മരണസംഖ്യയാണ് പുറത്തുവിട്ടത്. യുദ്ധം കാരണം ഗാസയിലെ ആയുര്‍ദൈര്‍ഘ്യം 2023-ല്‍ 44 ശതമാനവും 2024-ല്‍ 47 ശതമാനവും കുറഞ്ഞതായി അവര്‍ കണക്കാക്കുന്നു. എന്നാല്‍, സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് കണ്ടെത്താന്‍ ഇനിയും ഏറെ സമയമെടുക്കുമെന്നും നിലവിലെ കണക്കുകളില്‍ മാറ്റങ്ങള്‍ വരാമെന്നും സ്പാഗറ്റ് ഓര്‍മ്മിപ്പിക്കുന്നു. ശതകോടീശ്വരന്മാരുടെ താല്പര്യങ്ങള്‍ക്കപ്പുറം സാങ്കേതിക വിദ്യയും വിഭവങ്ങളും ഉപയോഗിച്ച് ഗാസയിലെ യാഥാര്‍ത്ഥ്യം ലോകത്തിന് മുന്നിലെത്തിക്കാന്‍ ഇനിയും വലിയ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Summary: Gaza War; More than 75,000 people were killed in the first 16 months of the two-year, Lancet medical journal study said

This post was last modified on February 19, 2026 3:02 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment