പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്നുള്ള യുഎഇയുടെ പിന്മാറ്റം ആഗോള എണ്ണവിപണിയില്‍ ആഘാതം ഏല്‍പ്പിക്കുക മാത്രമല്ല, മധ്യേഷ്യയില്‍ ഒരു പുതിയ ഭൗമരാഷ്ട്രീയ ക്രമം സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്. ഇറാനുമായുള്ള യുദ്ധം മേഖലയില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അറബ്-ഇസ്രയേല്‍ ശത്രുതയുടെ അതിര്‍വരമ്പുകളെ മായ്ച്ചുകളയുകയും പുതിയ സഖ്യങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഗള്‍ഫിലെ സാമ്പത്തിക സിരാകേന്ദ്രവും കരുത്തുറ്റ സൈനിക ശക്തിയുമായ യു.എ.ഇ, ഇപ്പോള്‍ ഇസ്രയേലുമായി ചേര്‍ന്ന് മേഖലയുടെ തന്ത്രപരമായ സന്തുലിതാവസ്ഥ മാറ്റാന്‍ സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
ഇതിന്റെ ഭാഗമായി, അറബ് ലോകത്ത് ഇന്നുവരെ ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയില്‍, ഇസ്രയേല്‍ തങ്ങളുടെ പ്രതിരോധ സാങ്കേതികവിദ്യയായ അയണ്‍ ഡോം യു.എ.ഇയില്‍ വിന്യസിച്ചിരിക്കുകയാണ്. ഈ മിസൈല്‍ പ്രതിരോധ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനായി ഇസ്രയേല്‍ സൈനികരും ഇപ്പോള്‍ യു.എ.ഇ മണ്ണിലുണ്ട്. അയല്‍രാജ്യമായ സൗദി അറേബ്യയുടെ നിഴലില്‍ നിന്ന് മാറി സ്വന്തം സ്വത്വം ഉറപ്പിക്കാനും പ്രാദേശിക ശക്തിയായി ഉയര്‍ന്നുവരാനുമുള്ള അവസരമായാണ് ഈ യുദ്ധകാലത്തെ യു.എ.ഇ കാണുന്നത്.
സൗദി അറേബ്യയില്‍ ഗള്‍ഫ് നേതാക്കളുടെ ഐക്യദാര്‍ഢ്യ സമ്മേളനം നടന്നുകൊണ്ടിരിക്കെ തന്നെ ഒപെക്കില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചതിലൂടെ യു.എ.ഇ തങ്ങളുടെ പുതിയ മുന്‍ഗണനകള്‍ എന്താണെന്ന് ലോകത്തിന് വ്യക്തമായ സൂചന നല്‍കി. അറബ് ലോകത്തിന്റെ കൂട്ടായ കരുത്ത് പ്രകടിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരേയൊരു വേദിയായ ഒപെക് വിടാനുള്ള തീരുമാനം തങ്ങളുടെ ദേശീയ താല്പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന എന്ന പ്രഖ്യാപനമാണ്. ഇതിന് പിന്നാലെ അറബ് ലീഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ (ഒ ഐ സി) തുടങ്ങിയ സംഘടനകളിലെ തങ്ങളുടെ പങ്കാളിത്തവും യു.എ.ഇ പുനഃപരിശോധിച്ചു വരികയാണെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഒപെക്കില്‍ നിന്ന് പുറത്തുകടക്കുന്നതിന് യു.എ.ഇയ്ക്ക് കൃത്യമായ പ്രായോഗിക കാരണങ്ങളുണ്ട്. ഒപെക്കിന്റെ ഉല്‍പ്പാദന നിയന്ത്രണങ്ങള്‍ മൂലം യു.എ.ഇയുടെ എണ്ണ ഉല്‍പ്പാദന ശേഷിയുടെ 30 ശതമാനവും ഉപയോഗിക്കാനാവാത്ത അവസ്ഥയിലായിരുന്നു. യുദ്ധം ടൂറിസം, ബിസിനസ് മേഖലകളെ ബാധിച്ച സാഹചര്യത്തില്‍ എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് വരുമാനം കൂട്ടേണ്ടത് അവരുടെ ആവശ്യമാണ്. ഒപെക്കില്‍ നിന്ന് മാറുന്നതോടെ സ്വന്തം നിലയ്ക്ക് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ഇറാന്‍ ഭാഗികമായി തടസ്സപ്പെടുത്തിയ ഹോര്‍മുസ് കടലിടുക്കിനെ മറികടന്ന് എണ്ണ എത്തിക്കാനുള്ള പൈപ്പ് ലൈനുകള്‍ക്കായി നിക്ഷേപം നടത്താനും അവര്‍ക്ക് സാധിക്കും.
ഇറാനുമായുള്ള യുദ്ധം യു.എ.ഇയുടെ സുരക്ഷാ കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചു. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയായത് യു.എ.ഇയായിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ മടിച്ചുനിന്നത് യു.എ.ഇയെ നിരാശപ്പെടുത്തി. അറബ് അയല്‍ക്കാര്‍ സഹായിക്കാതിരുന്ന സാഹചര്യത്തില്‍ അവര്‍ അമേരിക്കയുമായും ഇസ്രയേലുമായുള്ള തങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത്. ഒപെക് ഇപ്പോള്‍ യു.എ.ഇയുടെ സ്വതന്ത്രവും കരുത്തുറ്റതുമായ വിദേശനയത്തിന് ചേര്‍ന്നതല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യു.എ.ഇയെ ഒരു ആഗോള സാമ്പത്തിക കേന്ദ്രം എന്നതിലുപരി ഒരു സൈനിക ശക്തിയായി കൂടി വളര്‍ത്തിയെടുത്തിട്ടുണ്ട്. അത്യാധുനിക ആയുധങ്ങള്‍ വാങ്ങുന്നതിലും മറ്റ് സംഘര്‍ഷമേഖലകളില്‍ ഇടപെടുന്നതിലും യു.എ.ഇ ഇപ്പോള്‍ മടി കാട്ടുന്നില്ല. ലിബിയയിലും ഈജിപ്തിലും യമനിലും തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് അവര്‍ ഇടപെടലുകള്‍ നടത്തി. ഇസ്രയേലുമായുള്ള അബ്രഹാം ഉടമ്പടിക്ക് ശേഷം സൈനിക-സാങ്കേതിക മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം അതിവേഗം വര്‍ദ്ധിച്ചു.
അതേസമയം, യു.എ.ഇയുടെ ഈ മാറ്റങ്ങള്‍ അയല്‍രാജ്യമായ സൗദി അറേബ്യയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നുണ്ട്. മേഖലയിലെ സ്വാധീനത്തിനായി ഇരുരാജ്യങ്ങളും തമ്മില്‍ നിശബ്ദമായ മത്സരം നടക്കുന്നുണ്ട്. ദുബായിക്ക് വെല്ലുവിളിയായി റിയാദിനെ മാറ്റാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമങ്ങളും സാമ്പത്തികമായ കിടമത്സരത്തിന് കാരണമാകുന്നു. ഇറാനെ നേരിടുന്ന കാര്യത്തിലും ഇരുരാജ്യങ്ങളും രണ്ട് തട്ടിലാണ്. ഇറാനെതിരെ കടുത്ത സൈനിക നടപടി വേണമെന്ന് യു.എ.ഇ ആഗ്രഹിക്കുമ്പോള്‍, ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിനാണ് സൗദി അറേബ്യ മുന്‍ഗണന നല്‍കുന്നത്.
ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) നിലപാടുകള്‍ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണെന്ന് യു.എ.ഇ ഭരണകൂടം കുറ്റപ്പെടുത്തുന്നു. അയല്‍രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍ സ്വന്തം നിലയ്ക്ക് മുന്നേറാനും ഇസ്രയേല്‍ പോലുള്ള പുതിയ പങ്കാളികളെ കൂട്ടുപിടിച്ച് മേഖലയില്‍ തങ്ങളുടെതായ സ്ഥാനം ഉണ്ടാക്കാനുമാണ് മുഹമ്മദ് ബിന്‍ സായിദ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. മധ്യേഷ്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ദശാബ്ദങ്ങളായി നിലനിന്നിരുന്ന സമവാക്യങ്ങളെ പൂര്‍ണ്ണമായും അപ്രസക്തമാക്കുന്നതാണ് യു.എ.ഇയുടെ ഈ പടപ്പുറപ്പാട്.
Content Summary: Iran War marks a seismic shift in Gulf geopolitics. UAE pivots toward Israel and breaks from Saudi influence to redefine regional power
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.