പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയെച്ചൊല്ലി അന്താരാഷ്ട്ര തലത്തില്‍ ഭിന്നതകള്‍ രൂക്ഷമാകുന്നു. ലോകത്തിന്റെ എണ്ണ വിതരണ പാത പുനഃസ്ഥാപിക്കാന്‍ സഖ്യകക്ഷികളുടെ സഹായം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭ്യര്‍ത്ഥിച്ചെങ്കിലും പ്രമുഖ രാജ്യങ്ങള്‍ അത് നിരസിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമുള്ള അമേരിക്കയ്ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന നിലപാടുമായി ട്രംപ് രംഗത്തെത്തി. ഇതിലൂടെ സഖ്യകക്ഷികളുടെ വിശ്വാസ്യതയെത്തുടരെ ചോദ്യം ചെയ്യുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ആഗോള ശക്തികള്‍ വാക്‌പോര് തുടരുമ്പോള്‍ സ്വന്തം കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കുകയാണ് ഇന്ത്യ.
ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ നാവിക പിന്തുണ നല്‍കണമെന്ന ട്രംപിന്റെ അഭ്യര്‍ത്ഥന ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ തള്ളിക്കളഞ്ഞു. ഈ രാജ്യങ്ങളുടെ പിന്മാറ്റം ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ‘നമുക്ക് ആരെയും ആവശ്യമില്ല, നമ്മളാണ് ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രം,’ എന്ന് പ്രഖ്യാപിച്ച അദ്ദേഹം, നാറ്റോ അംഗങ്ങള്‍ കൂട്ടായ പ്രതിരോധത്തിന് തയ്യാറാകുന്നില്ലെന്ന് ആവര്‍ത്തിച്ചു. നാറ്റോ സഖ്യകക്ഷികളുടെ ഈ മനോഭാവം ‘വളരെ മോശം ഭാവിയിലേക്ക്’ നയിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
‘യുദ്ധത്തിന് മുന്‍പ് അമേരിക്കയോ ഇസ്രയേലോ ഞങ്ങളോട് കൂടിയാലോചന നടത്തിയിട്ടില്ല. അന്താരാഷ്ട്ര സംഘടനകളുടെ അംഗീകാരമില്ലാതെ സൈന്യത്തെ അയക്കാന്‍ നിയമപരമായി തടസ്സമുണ്ട്’ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് വ്യക്തമാക്കി. ബ്രിട്ടന്റെ നിലപാടിനെയും ട്രംപ് രൂക്ഷമായി പരിഹസിച്ചു. യുദ്ധം ജയിച്ചുകഴിഞ്ഞപ്പോള്‍ സഹായം വാഗ്ദാനം ചെയ്ത ലണ്ടന്റെ നീക്കം ഭയങ്കരമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഫെബ്രുവരി 28-ന് ഇസ്രയേലുമായി ചേര്‍ന്ന് ഇറാനെതിരെ അമേരിക്ക നടത്തിയ ശക്തമായ സൈനിക നീക്കമാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയത്. ഇറാന്റെ ഭരണ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇതിന് പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ മേഖലയെ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നയിച്ചു.
യുദ്ധതന്ത്രത്തിന്റെ ഭാഗമായി ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ പുതിയ ഇറാാനിയന്‍ നേതൃത്വം തീരുമാനിച്ചു. ജലപാതയിലൂടെ കടക്കാന്‍ ശ്രമിച്ച 15-ലധികം കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതോടെ ആഗോള എണ്ണ വിപണി സ്തംഭിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 200 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന ആശങ്ക ലോകമെമ്പാടും പടര്‍ന്നിരിക്കുകയാണ്.
ലോകരാഷ്ട്രങ്ങള്‍ സൈനിക സഖ്യങ്ങളെക്കുറിച്ചും രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചും തര്‍ക്കിക്കുമ്പോള്‍, ഇന്ത്യ സ്വീകരിച്ചത് തികച്ചും പ്രായോഗികവും നിശബ്ദവുമായ സമീപനമാണ്. അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാകാതെ തന്നെ, സ്വന്തം വാണിജ്യ കപ്പലുകളെ സംരക്ഷിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഓപ്പറേഷന്‍ സങ്കല്‍പ് എന്ന ദൗത്യത്തിന് കീഴില്‍ ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകള്‍ ഒമാന്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
ഏകദേശം രണ്ടാഴ്ചത്തെ തടസ്സത്തിന് ശേഷം ഇന്ത്യയിലേക്കുള്ള ഇന്ധന ടാങ്കറുകള്‍ സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് കടന്നു. 92,700 മെട്രിക് ടണ്‍ എല്‍പിജി വഹിച്ചുകൊണ്ട് വന്ന ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവികസേന നേരിട്ട് അകമ്പടി സേവിച്ചു. ഒരു ബഹുരാഷ്ട്ര സൈനിക സഖ്യത്തിലും ചേരാതെ, സ്വന്തം നാവിക ആസ്തികള്‍ ഉപയോഗിച്ചും ടെഹ്‌റാനുമായി നയതന്ത്ര ബന്ധം നിലനിര്‍ത്തിയുമാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
2019-ല്‍ ആരംഭിച്ച ഓപ്പറേഷന്‍ സങ്കല്‍പ് ദൗത്യം പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പതാകയുള്ള കപ്പലുകളെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ്. നിലവില്‍ 22 കപ്പലുകളും 600-ലധികം ഇന്ത്യന്‍ നാവികരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു വശത്ത് ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളോട് യുദ്ധക്കപ്പലുകള്‍ അയക്കാന്‍ ട്രംപ് പരസ്യമായി ആവശ്യപ്പെടുമ്പോള്‍, ഇന്ത്യ അതിന്റെ തന്ത്രപരമായ സ്വയംഭരണ നയത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇറാനുമായി നയതന്ത്ര ആശയവിനിമയ മാര്‍ഗങ്ങള്‍ തുറന്നിടുന്നതോടൊപ്പം തന്നെ സ്വന്തം സൈനിക ആസ്തികള്‍ ഉപയോഗിച്ച് ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ഇന്ത്യയ്ക്ക് കഴിയുന്നുണ്ട്.
നിലവില്‍ 22 ഇന്ത്യന്‍ പതാകയുള്ള കപ്പലുകളും 600 ഓളം നാവികരും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വന്‍ശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ആഗോള വിപണിയെ ഉലയ്ക്കുമ്പോഴും, ഇന്ത്യയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള സൈനിക-നയതന്ത്ര നീക്കങ്ങള്‍ രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമാവുകയാണ്.
Content Summary: Global oil routes at risk: Trump challenges NATO unity amid Hormuz blockade