H-1B വിസ: അപേക്ഷകരുടെ അപ്പോയിൻ്റ്മെൻ്റുകൾ 2026 മാർച്ച് വരെ നീട്ടി

ഇന്ത്യക്കാർ ആശങ്കയിൽ

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് നടപ്പിലാക്കിയ പുതിയ സോഷ്യൽ മീഡിയാ പരിശോധനാ നയം ഇന്ത്യയിലെ ആയിരക്കണക്കിന് H-1B വിസ അപേക്ഷകരുടെ കാര്യത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡിസംബർ പകുതി മുതൽ അവസാനം വരെ നിശ്ചയിച്ചിരുന്ന നിരവധി വിസ അഭിമുഖങ്ങൾ അടുത്ത വർഷം മാർച്ചിലേക്ക് മാറ്റിവെച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുനഃക്രമീകരിച്ച തീയതിയെക്കുറിച്ച് ഇമെയിൽ ലഭിച്ചിട്ടുള്ളവർ പുതിയ തീയതിയിൽ മാത്രം ഹാജരാകണമെന്ന് യുഎസ് എംബസി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പഴയ തീയതിയിൽ കോൺസുലേറ്റിൽ എത്തുന്നവർക്ക് പ്രവേശനം നിഷേധിക്കുമെന്നും, മുമ്പ് ഷെഡ്യൂൾ ചെയ്ത തീയതിയിൽ എത്തിച്ചേർന്നാൽ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ പ്രവേശനം ലഭിക്കാതെ വരുമെന്നും എംബസി വ്യക്തമാക്കി. ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയമനുസരിച്ച്, H-1B, H-4 വിസ അപേക്ഷകർ തങ്ങളുടെ എല്ലാ സോഷ്യൽ മീഡിയാ പ്രൊഫൈലുകളിലെയും സ്വകാര്യതാ ക്രമീകരണങ്ങൾ ‘പബ്ലിക്’ ആക്കി വെക്കണം.

ഓരോ വിസ തീരുമാനവും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ തിരിച്ചറിയുന്നതിനാണ് ഈ വിപുലീകരിച്ച പരിശോധനയെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. പുതിയ സോഷ്യൽ മീഡിയാ പരിശോധനയ്ക്ക് കൂടുതൽ സമയം വേണ്ടതിനാലാണ് നിരവധി അപ്പോയിൻ്റ്മെൻ്റുകൾ മാർച്ച് മാസത്തേക്ക് മാറ്റിയത് എന്ന് പ്രമുഖ ബിസിനസ് ഇമിഗ്രേഷൻ നിയമ സ്ഥാപനത്തിലെ അറ്റോർണി ആയ സ്റ്റീവൻ ബ്രൗൺ സ്ഥിരീകരിച്ചു.

H-1B പ്രോഗ്രാമിന്മേലുള്ള ഏറ്റവും പുതിയ പരിശോധന മാത്രമാണ് ഈ സോഷ്യൽ മീഡിയാ സ്ക്രീനിംഗ്. വിദഗ്ധരായ വിദേശ തൊഴിലാളികൾക്കായുള്ള പ്രധാന കുടിയേറ്റ മാർഗ്ഗമാണിത്. സെപ്റ്റംബറിൽ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ്‌ ട്രംപ്, പുതിയ H-1B വർക്ക് വിസകൾക്ക് ഒറ്റത്തവണയായി 100,000 ഡോളർ ഫീസ് ഏർപ്പെടുത്തിയിരുന്നു.

content summary: H-1B Visa Appointments Postponed For Many Indians Amid US’ Social Media Rules

This post was last modified on December 10, 2025 11:57 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment