May 13, 2025 |
Share on

ഹരിയാന തെരഞ്ഞെടുപ്പ്; ഹാട്രിക് തേടി ബിജെപി, തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്

ഹരിയാനയില്‍ തോറ്റാല്‍ പ്രത്യാഘാതം മോദി സര്‍ക്കാരിനും

ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 90 സീറ്റുകളിലായാണ് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. ഹാട്രിക് വിജയത്തിനായാണ് ബിജെപി ഇത്തവണ കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി നയബ് സിംഗ് സെയ്‌നിയുടെ രാഷ്ട്രീയഭാവി കൂടിയാണ് ഈ ദിവസം തീരുമാനിക്കപ്പെടുന്നത്. മറുവശത്ത് കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ്. സെയ്‌നി, ഭൂപീന്ദര്‍ സിംഗ് ഹൂഡ, വിനേഷ് ഫോഗട്ട്, ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല തുടങ്ങി ആയിരത്തോളം സ്ഥാനാര്‍ത്ഥികളാണ് 90 സീറ്റുകളിലേക്കായുള്ള മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്.

ഒരു പതിറ്റാണ്ടിന് ശേഷം ഭരണത്തിലേക്ക് തിരിച്ചെത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതേസമയം തുടര്‍ച്ചയായ മൂന്നാം വിജയമാണ് ബിജെപിക്ക് വേണ്ടത്. ആം ആദ്മി പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(ഐഎന്‍എല്‍ഡി), ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി), ജനനായക് ജനത പാര്‍ട്ടി(ജെജെപി), അസാദ് സമാദ് പാര്‍ട്ടി(എഎസ്പി) എന്നിവരെയാണ് മൂന്നാം വിജയത്തിനായി ബിജെപി മറി കടക്കേണ്ടത്.

ഹരിയാനയില്‍ ഭരണം നിലനിര്‍ത്തുകയെന്നത് ബിജെപിക്ക് ജീവന്മരണ പോരാട്ടമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നുപോയ ആത്മവിശ്വാസം അവര്‍ക്ക് തിരിച്ചു പിടിക്കണം. കേന്ദ്രത്തില്‍ മൂന്നാം വട്ടവും അധികാരം പിടിക്കാന്‍ കഴിഞ്ഞെങ്കിലും കണക്ക് കൂട്ടിയതുപോലെയുള്ള വിജയമായിരുന്നില്ല. സഖ്യകക്ഷികളുടെ സഹായത്തോടെയാണ് ഭരണം നടത്തുന്നത്. ഹരിയാനയില്‍ കൂടി പരാജയപ്പെട്ടാല്‍ അത് മൊത്തത്തില്‍ പാര്‍ട്ടിയെയും മോദി സര്‍ക്കാരിനെയും ബാധിക്കും. അതുകൊണ്ട് തന്നെയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രത്യേക പരിഗണന കൊടുത്ത് ഹരിയാനയില്‍ പ്രചാരണം നടത്തിയത്. മോദി നാല് റാലികളാണ് ഹരിയാനയില്‍ നടത്തിയത്.

മറുവശത്ത് കോണ്‍ഗ്രസും വര്‍ദ്ധിത വീര്യത്തിലാണ്. രാഹുല്‍ ഗാന്ധിയും നിരവധി റാലികളും യോഗങ്ങളും നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് കൊടുങ്കാറ്റ് ഹരിയാനയില്‍ വീശിയടിക്കുമെന്നും ഇത്തവണ പാര്‍ട്ടി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പാവപ്പെട്ട കര്‍ഷകരെ സംരക്ഷിക്കുമെന്നും സ്‌നേഹത്തിന്റെ കട സംസ്ഥാനത്തിന്റെ ഓരോ കോണിലും തുറക്കുമെന്നും രാഹുല്‍ തന്റെ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചിരുന്നു.

ഇന്ത്യ സഖ്യത്തിലെ കൂട്ടുകക്ഷിയായ സിപിഎം ഹരിയാനയില്‍ ഒരു സീറ്റില്‍ മത്സരിക്കുന്നുണ്ട്. ഭിവാനി മണ്ഡലമാണ് സിപിഎമ്മിനായി കോണ്‍ഗ്രസ് വിട്ടു കൊടുത്തിരിക്കുന്നത്. അതുപോലെ സിര്‍സ സീറ്റ് ബിജെപി അവരുടെ സഖ്യകക്ഷിയായ ഹരിയാന ലോഖിത് പാര്‍ട്ടി നേതാവ് ഗോപാല്‍ കണ്ടയ്ക്കായി വിട്ടു കൊടുത്തിരിക്കുകയാണ്. ഗോപാലിന്റെ സിറ്റിംഗ് മണ്ഡലമാണിത്.

ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. മുഖ്യമന്ത്രി സെയ്‌നി മത്സരിക്കുന്ന ലഡ്‌വ, പ്രതിപക്ഷ നേതാവ് ഹൂഡ ജനവിധി തേടുന്ന ഗര്‍ഹി സംപ്ല-കിലോയ്, ഐഎന്‍എല്‍ഡിയുടെ അഭയ് ചൗട്ടാല മത്സരിക്കുന്ന എല്ലെനാബാദ്, ജെജെപിയുടെ ദുഷ്യന്ത് ചാട്ടലയുടെ ഉച്ചന കലന്‍, ബിജെപി നേതാവ് അനില്‍ വിജ് നില്‍ക്കുന്ന അമ്പാല കാന്റ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനേഷ് ഫോഗട്ട് മത്സരിക്കുന്ന ജുലാന, ക്യാപ്റ്റന്‍ അഭിമന്യു മത്സരിക്കുന്ന നര്‍നൗദ്, ഒ പി ദങ്കറിന്റെ ബാഡി, ആം ആദ്മി പാര്‍ട്ടിയുടെ അനുരാഗ് ദണ്ഡ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്ന കാല്യാട്ട് എന്നിവയാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന മണ്ഡലങ്ങള്‍.

മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ കൊച്ചുമകന്‍ ഭവ്യ ബിഷ്ണോയിയെ ഹിസാറിലെ ആദംപൂര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. മഹേന്ദ്രഗഡിലെ അറ്റേലിയില്‍ മത്സരിക്കുന്ന ആര്‍തി റാവു കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗിന്റെ മകളാണ്. ഹിസാറില്‍ മത്സരിക്കുന്ന സാവിത്രി ജിന്‍ഡാല്‍, റനിയയില്‍ ജനവിധി തേടുന്ന രഞ്ജിത്ത് ചൗട്ടാല, അംബാല കാന്റില്‍ മത്സരിക്കുന്ന ചിത്ര സര്‍വാര എന്നിവരാണ് ശ്രദ്ധേയരായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍.

ദുഷ്യന്ത് ചൗട്ടാലയും കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിംഗും നേര്‍ക്കു നേര്‍ വരുന്ന ഉച്ചന തീപാറും പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ്. മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിംഗിന്റെ മകനാണ് ബ്രിജേന്ദര്‍ സിംഗ്. ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ഏതാനും റിബലുകളും മത്സരത്തിന് ഇറങ്ങിയിട്ടുണ്ട്. ബന്ധുക്കളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് തോഷാം. ഇവിടെ ബിജെപിയുടെ ശ്രുതി ചൗധരിയും അവരുടെ അടുത്ത ബന്ധുവായ അനിരുദ്ധ് ചൗധരിയും മത്സരത്തിനുണ്ട്. ദബ്വാലിയില്‍ ഐഎന്‍എല്‍ഡിയും ജെജെപിയും തമ്മിലുള്ള പോരാട്ടത്തില്‍ ഐഎന്‍എല്‍ഡിക്കു വേണ്ടി ദേവിലാലിന്റെ ചെറുമകന്‍ ആദിത്യ ദേവി ലാലും ജെജെപിക്കു വേണ്ടി ദിഗ്‌വിജയ് സിംഗ് ചൗട്ടാലയുമാണ് കളത്തില്‍ ഉള്ളത്.

2019 ലെ നിയമസഭ പോരാട്ടത്തില്‍ ബിജെപി സ്വന്തമാക്കിയത് 40 സീറ്റുകളായിരുന്നു. കോണ്‍ഗ്രസ് നേടിയത് 31ഉം. ജെജിപി 10 സീറ്റുകള്‍ നേടി. ജെജെപിയുടെ പിന്തുണയോടെയാണ് ബിജെപി ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. കൂടാതെ സ്വതന്ത്രന്മാരുടെ പിന്തുണയും ബിജെപിക്ക് സ്വന്തമാക്കാന്‍ സാധിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി നയാബ് സിംഗ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി തീരുമാനിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച സഖ്യത്തില്‍ നിന്നും ജെജെപി പിന്മാറുന്നത്.

കനത്ത സുരക്ഷയാണ് നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. 30,000 പൊലീസുകാരെയും 225 പാരാമിലട്ടി കമ്പനി അംഗങ്ങളെയും വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തം 1.07 കോടി പുരുഷ വോട്ടര്‍മാരാണ് സമ്മദിദാനം വിനിയോഗിക്കാന്‍ അര്‍ഹരായിട്ടുള്ളത്. സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 95 ലക്ഷമാണ്. 467 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 100 വയസിന് മേല്‍ പ്രായമുള്ള 3,283 പുരുഷന്മാരും 5,538 സ്ത്രീകളും അടക്കമുള്ള 8,821 വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്. 2019 ല്‍ 68 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.  haryana assembly election votes today, bjp eyes on hat-trick win, congress fighting for come back 

Content Summary; Haryana assembly election votes today, bjp eyes on hat-trick win, congress fighting for come back

Leave a Reply

Your email address will not be published. Required fields are marked *

×