June 26, 2026 |
Share on

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കുകള്‍ വരുന്നു

ലിഗംമാറ്റ ശസ്ത്രക്രിയ യൂണിറ്റുകളും ആരംഭിക്കും

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇത്തരമൊരു ക്ലിനിക്ക് തുറന്നിട്ടുണ്ട്. ഇതു മറ്റു സ്ഥലങ്ങളിലും ആരംഭിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും സഹകരിച്ചുള്ള ഒരു ക്ലിനിക്കായിരിക്കും തുറക്കുക. മാസത്തിലെ ആദ്യ ചൊവാഴ്ചയായിരിക്കും ക്ലിനിക് പ്രവര്‍ത്തിക്കുക. ജനറല്‍ മെഡിസിന്‍, സൈക്കാട്രി, ത്വക്ക് രോഗവിഭാഗം, എന്‍ഡോക്രിനോളജിസ്റ്റ്, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റകളുടെ സേവനങ്ങള്‍ ക്ലിനിക്കുകളില്‍ ലഭ്യമാകും.

തുടക്കത്തില്‍ ഒരു ദിവസമാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഭാവിയില്‍ ക്ലിനിക്കിന്റെ സേവനം കൂടുതല്‍ ദിവസങ്ങളിലേക്കായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനു പുറമെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് ലിംഗമാറ്റത്തിനായി രണ്ടു ശസ്ത്രക്രിയ യൂണിറ്റകള്‍ ആരംഭിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. ഇതില്‍ ഒരു ശസ്ത്രക്രിയ വിഭാഗം കോട്ടയം മെഡിക്കല്‍ കോളേജില്‍ അടുത്ത ഒരുമാസത്തിനുള്ളില്‍ ആരംഭിക്കും. രണ്ടാമത്തേത് മറ്റൊരു മെഡിക്കല്‍ കോളേജില്‍ താമസിയാതെ ആരംഭിക്കും.

ക്ലിനിക്കുകളില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൗജന്യ ചികിത്സയായിരിക്കും ലഭ്യമാക്കുക. ഇതിനായി ഒരു ആരോഗ്യപരിരക്ഷ കാര്‍ഡ് ഇവര്‍ക്ക് നല്‍കും. ക്ലിനിക്കുകളില്‍ എത്തുന്നവര്‍ക്ക് നിയമസഹായം ലഭിക്കുന്നതിനായി ട്രാന്‍സ്‌ജെന്‍ഡര്‍ വോളന്റിയര്‍മാരെയും നിയമിക്കാന്‍ തീരുമാനമുണ്ട്. ഇതിനായി മൂന്നു ട്രാന്‍സ്‌ജെന്‍ഡറുകളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അറിയിക്കുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പലപ്പോഴും സമയത്തിനും അവശ്യവുമായ ചികിത്സ ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ട്. ഇത്തരം ക്ലിനിക്കുകള്‍ അവര്‍ക്ക് എല്ലാവിധം ആരോഗ്യപരിരക്ഷയും ഉറപ്പാക്കുകയാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×