June 05, 2026 |
Share on

കുട്ടിക്കാലം കഴിഞ്ഞാല്‍ പിന്നെ ശീലിച്ച ഭാഷയല്ലാതെ മറ്റൊന്ന് വഴങ്ങില്ലെന്നുണ്ടോ?

ഭാഷ പഠിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഈ കണ്ടെത്തല്‍ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ശാസ്ത്രജ്ഞര്‍ പ്രതീക്ഷയിലാണ്

ചില കുട്ടികള്‍ മലയാളവും ഇംഗ്ലീഷും ഉള്‍പ്പെടെ പല ഭാഷകളും അനായാസം കൈകാര്യം ചെയ്യുന്നത് കാണാം. അത്തരക്കാര്‍ക്ക് പ്രായമേറുന്തോറും ഈ ഭാഷകളെല്ലാം നന്നായി വഴങ്ങുന്നതും കാണാം. എന്നാല്‍ ചെറിയ ക്ലാസുകളിലെ പഠിത്തം ഒക്കെ പിന്നിട്ട് വളര്‍ന്ന് വരുമ്പോഴാണ് രണ്ടാമതൊരു ഭാഷ പഠിക്കാന്‍ ശ്രമിക്കുന്നതെന്ന് കരുതൂ. സംഗതി എളുപ്പമാകില്ല. 10 വയസ് കഴിഞ്ഞാല്‍ വാക്ചാതുരി എന്തുകൊണ്ട് വെല്ലുവിളിയാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

കൊഗ്‌നീഷ്യന്‍ (cognition) മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പത്ത് വയസിന് ശേഷം പഠിക്കുന്ന ഭാഷയെ ‘ശ്രമകരമായ ദൗത്യം’ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ”ഭാഷ പഠിക്കും. പക്ഷെ, മാതൃഭാഷ അല്ലെങ്കില്‍ ആദ്യം സംസാരിച്ച ഭാഷയുടെ വഴക്കത്തില്‍ കൈകാര്യം ചെയ്യുക അസാധ്യമാണ്’ – പ്രൊഫ. ജോഷ്വ ഹാര്‍ട്ട്‌ഷോണ്‍ (Joshua Hartshorne) വ്യക്തമാക്കുന്നു. മാത്രവുമല്ല പഠിക്കാനുള്ള കഴിവ് 17-18 വയസ് മുതല്‍ കുറഞ്ഞ് വരുമെന്നാണ് ഈ മന:ശാസ്ത്ര വിദഗ്ധന്‍ പറയുന്നത്.

അതേസമയം കൗമാരത്തിനും യൗവ്വനത്തിനും മദ്ധ്യേ പഠിക്കാനുള്ള കഴിവ് കുറയുന്നതിന് കാരണം വ്യക്തമല്ല. തലച്ചോറിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് എന്ന വ്യക്തമല്ലാത്ത കാരണം മാത്രമാണ് ശാസ്ത്രജ്ഞര്‍ക്ക് പറയാന്‍ ഉള്ളത്. ഭാഷ പഠിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഈ കണ്ടെത്തല്‍ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ശാസ്ത്രജ്ഞര്‍ പ്രതീക്ഷയിലാണ്. ജനിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്കകം നഷ്ടപ്പെടുന്ന ഒന്നാണ് ഭാഷ സ്വായത്തമാക്കാനുള്ള കഴിവെന്നായിരുന്നു മുന്‍ പഠനങ്ങള്‍. 10 വയസെന്നത് നീളമുള്ള കാലയളവായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

പുതിയ കണ്ടെത്തലിന് ഗവേഷകര്‍ അവലംബിച്ച രീതി ഇതിനകം ഹിറ്റാണ്. ഒരു വലിയ ഗ്രൂപ്പിനെ തയ്യാറാക്കിയാണ് ഭാഷ പരിജ്ഞാനം അളന്നത്. ‘Which English’ എന്ന പേരില്‍ നടത്തിയ 10 മിനിട്ട് ഗ്രാമര്‍ ക്വിസ് വിജയം കണ്ടു. ഇംഗ്ലീഷ് വ്യാകരണവുമായി ബന്ധപ്പെട്ട ക്വിസിന് ഒടുവിലാണ് പങ്കെടുത്തവരുടെ മാതൃഭാഷയും മറ്റ് വിശദാംശങ്ങളും ചോദിച്ചത്. 30 ലക്ഷം പേരിലധികം ഈ വീഡിയോ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഭാഷ സ്വായത്തമാക്കിയ പ്രായത്തിന് അനുസരിച്ചായിരുന്നു ഓരോരുത്തരുടെയും പെര്‍ഫോമന്‍സെന്ന് വീഡിയോയിലൂടെ ലോകത്തിന് മനസിലാക്കി കൊടുക്കുകയാണ് ഗവേഷകര്‍ ചെയ്തത്.

പ്രൊഫ. ഹാര്‍ട്ട് ഷോണ്‍ മറ്റൊരു അവസ്ഥയെയും വ്യക്തമാക്കി തരുന്നുണ്ട്. അതായത്, ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്ന ഇതരഭാഷകളൊന്നും ആരും സംസാരിക്കാന്‍ പഠിച്ചിട്ടില്ലെന്നതാണ് സത്യം. പരീക്ഷ കഴിഞ്ഞാല്‍ മറന്നു പോകുന്ന ഒന്നായി ഭാഷയെ മാറ്റുകയാണ് ഇവിടെ. അതേ ഭാഷ സംസാരിക്കുന്ന നാട്ടില്‍, മുതിര്‍ന്നതിന് ശേഷം പോയി അനായാസം ശീലമാക്കുന്നവരാണ് 99% പേരും.

പഠന കാലത്ത് തന്നെ പരമാവധി ഇതര ഭാഷകളോട് കൂട്ടുകൂടാന്‍ വിദ്യാര്‍ഥികള്‍ക്ക് അന്തരീക്ഷം ഒരുക്കണമെന്നാണ് പ്രൊഫ. ഹാര്‍ട്ട്‌ഷോണ്‍ പറയുന്നത്. ഭാഷ ‘അറിയാവുന്നവരുടെ സഹായത്താല്‍ സംസാരിച്ച് പഠിപ്പിക്കുക എന്നതാണ് ഏക മാര്‍ഗം.

 

Leave a Reply

Your email address will not be published. Required fields are marked *

×