കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണവും ഇന്ത്യയുടെ അതിനോടുള്ള തിരിച്ചടിയും ലോകം മുഴുവന്‍ വാര്‍ത്തയില്‍ നിറയുമ്പോള്‍ ചര്‍ച്ചയാകുന്നത് കശ്മീരിലെ തീവ്രവാദി സാന്നിധ്യവും ഇതില്‍ പാകിസ്താനുള്ള പങ്കുമാണ്. കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന, പരിഹരിക്കപ്പെടാത്ത ‘കശ്മീര്‍ പ്രതിസന്ധി’യുടെ മര്‍മ്മത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ് വിഖ്യാത അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ ജോസി ജോസഫ് എഴുതിയ ‘നിശബ്ദ അട്ടിമറി’. ഈ കൃതിയിലെ ‘കത്തുന്ന താഴ്വര’ എന്ന അധ്യായത്തിലെ രണ്ട് ഭാഗങ്ങളാണ് ഇവിടെ.
കശ്മീരിന്റെ ത്രിമാന സ്ഥടികരൂപത്തിലൂടെ നമുക്ക് പാകിസ്താന്റെ ചരിത്രം കാണാന്‍ കഴിയും. മുസ്ലിങ്ങളുടെ ഉട്ടോപ്യന്‍ മാതൃരാജ്യം എന്ന നിലയിലായിരുന്നു അതിനെ ദര്‍ശനം ചെയ്തിരുന്നതെങ്കിലും പ്രതീക്ഷകള്‍ അസ്ഥാനത്തായി. അതോടെ കശ്മീര്‍ ഒരു ധാര്‍മ്മിക പ്രശ്നമായി. പാകിസ്താന്‍ നേതാക്കള്‍ കശ്മീരിനെ ഇന്ത്യയില്‍ മുഷ്ടിയില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ വിശ്വസിച്ചുവെങ്കിലും തൊട്ടയല്‍പക്കത്ത് നിന്നുണ്ടാകാവുന്ന സൈനിക പ്രതികാര നടപടിയെ ഭയന്നു. അതോടെ ശക്തമായ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും സ്ഥാപിക്കേണ്ടത് പാകിസ്താന്‍ എന്ന ദേശരാഷ്ട്രാശയത്തെ സംബന്ധിച്ച് അതിനിര്‍ണായകമായി. സ്വഭാവികമായും സൈന്യമെന്ന ഭീകരസത്വം 1958-ല്‍ ഭരണകൂടം തന്നെ പിടിച്ചെടുത്തു; അത് ആ രാജ്യത്ത് പിന്നീട് നടന്ന ഒട്ടേറെ പട്ടാള അട്ടിമറികളില്‍ ആദ്യത്തേതായിരുന്നു. കശ്മീര്‍ തര്‍ക്കം പാകിസ്താന്‍ സൈന്യത്തിന് വലിയ അനുഗ്രഹമായി മാറി. സൈന്യം രാജ്യത്തിന്റെ ഭരണമേറ്റെടുക്കുന്നതിലും വിനാശകരമായ ഒരു രഹസ്യാന്വേഷണ വിഭാഗത്തെ പരിപോഷിപ്പിക്കുക, അതിര്‍ക്കുന്നവരെ കൊല്ലുകളും പീഡിപ്പിക്കുകയും ചെയ്യുക തുടങ്ങി സ്വന്തം താത്പര്യങ്ങള്‍ നടത്തുന്നതിനും ഇതൊരു ന്യായീകരണമായി മാറി. ഇതിന്റെ ആദ്യ ഇരകളിലൊന്ന് ആ രാജ്യത്തെ ജനാധിപത്യം തന്നെയായിരുന്നു. ഏഴ് പതിറ്റാണ്ടിനിപ്പുറത്ത് പാകിസ്താന്‍ സൈന്യം ആ രാജ്യത്തെ ഏറ്റവും അധികാരമുള്ള സ്ഥാപനമായി തുടരുന്നു. മറ്റെല്ലാ രാജ്യങ്ങള്‍ക്കും സ്വന്തമായി സൈന്യമുള്ളപ്പോള്‍ പാകിസ്താന്‍ സൈന്യത്തിന് സ്വന്തമായി ഒരു രാജ്യമാണ് ഉള്ളതെന്ന് നിരീക്ഷകര്‍ പറയുന്നത് അതിശയോക്തിയല്ല.

1947-ല്‍ ഗോത്രവര്‍ഗ്ഗക്കാര്‍ കശ്മീരിലേയ്ക്ക് കടന്ന് വരുമ്പോള്‍ ഐ.എസ്.ഐ ചിത്രത്തിലില്ല. പാകിസ്താന്റെ ഈ പരമപ്രധാന രഹസ്യാന്വേഷണ ഏജന്‍സി മുതിര്‍ന്ന ബ്രിട്ടീഷ്- ഓസ്ട്രേല്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ സര്‍ വാള്‍ട്ടര്‍ ജെ കോതോണിന്റേയും ബ്രിഗേഡിയര്‍ ഷാഹിദ് ഹമീദിന്റെയും തലച്ചോറിലുദിച്ച പദ്ധതിയാണ്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ അവസാന കമാന്‍ഡര്‍ ആയിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ക്ലോഡ് ഓചിന്‍ലേക്കിന്റെ മുന്‍ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു ബ്രിഗേഡിയര്‍ ഷാഹിദ് ഹമീദ്. ‘1947-ന് ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ വികാസം’ ന്നെ പേരില്‍ തയ്യാറാക്കിയ ഒരു അവലോകന റിപ്പോര്‍ട്ടിലാണ് കശ്മീരിനെ കുറിച്ച് ഐ.എസ്.ഐ ആദ്യമായി പ്രധാന നിരീക്ഷണങ്ങള്‍ നടത്തുന്നത്. ആ അവലോകനം പ്രവചിക്കുന്നത് ഇന്ത്യ ഒരിക്കലും പാകിസ്താന്‍ ആക്രമിക്കില്ല എന്നതാണ്.
യു.എസ് രഹസ്യാന്വേഷണ സംവിധാനത്തിന് മുന്നില്‍ പാകിസ്താനില്‍ കമ്മ്യൂണിസ്റ്റ് സ്വാധീനമുണ്ടാക്കുന്ന ഭീഷണിയെ കുറിച്ചുള്ള അതിശയോക്തികരമായ അവതരണം ഐ.എസ്.ഐ നടത്തി. ആദ്യം എതിര്‍ പ്രചരണത്തിനുള്ള സഹായമാണ് അമേരിക്ക നല്‍കിയത്. പിന്നീട് പക്ഷേ സി.ഐ.എയും ഐ.എസ്.ഐയും തമ്മിലൊരു തന്ത്രപരമായ സഖ്യത്തിന് അവര്‍ തയ്യാറായി. യു.എസ് സ്പെഷ്യല്‍ ഫോഴസ് ഉദ്യോഗസ്ഥരുടെ ഒരു ചെറിയ സംഘവും സി.ഐ.എ ഉദ്യോഗസ്ഥരും ചേര്‍ന്ന് എസ്.എസ്.ജി എന്ന സ്പെഷ്യല്‍ സര്‍വ്വീസസ് ഗ്രൂപ്പ് രൂപവത്കരിക്കാന്‍ പാകിസ്താനെ സഹായിച്ചു. അത് ഐ.എസ്.ഐയുടെ കര്‍മ്മ സേനയായി മാറി. ഐ.എസ്.ഐയെ കുറിച്ചുള്ള വിശദമായ പഠനം 2017-ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഓവന്‍ എല്‍.സര്‍സ് പറയുന്നതനുസരിച്ച് ഈ ഏജന്‍സി സജീവമായി ഇടപെട്ടിട്ടുള്ള ആദ്യത്തെ ഇന്ത്യ വിരുദ്ധ കലാപം കശ്മീരിലല്ല, നാഗാലാന്റിലാണ്.. 1956-ല്‍ ഇന്നത്തെ ബംഗ്ലാദേശായ പഴയ കിഴക്കന്‍ പാകിസ്താനിലൂടെ നാഗാ കലാപ സേനയുടെ സ്ഥാപകന്‍ അംഗാമി സാപു ഫിസോയെ ലണ്ടനിലേയ്ക്ക് രക്ഷപ്പെടാനുള്ള സഹായം ചെയ്തത് ഐ.എസ്.ഐ ആണ്. 1958-ല്‍ എസ്.എസ് ജി കഴിക്കന്‍ പാകിസ്താനിലെ വടക്ക് കിഴക്കന്‍ പ്രദേശമായ സൈല്‍ഹെട്ടില്‍ വിഘടന വാദികളുടെ കമാന്‍ഡര്‍ കൈതോ സേമയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം നാഗാ യോദ്ധാക്കളെ പരിശീലിപ്പിക്കാന്‍ ആരംഭിച്ചു. (കൈതോ 1968-ല്‍ നാഗാ പോരാളികള്‍ക്കിടയിലുള്ള ആഭ്യന്തര ലഹളയ്ക്കിടയില്‍ കൊല്ലപ്പെട്ടു.)
ഇന്ത്യയുടെ ആശ്ലേഷത്തില്‍ നിന്ന് നേതാക്കളേയും സംഘടനകളേയും അകറ്റാനുള്ള പ്രവര്‍ത്തനം കശ്മീരില്‍ പാകിസ്താന്‍ ആരംഭിച്ചു. 1953 ജൂണ്‍ 19ന് താഴ്വരയില്‍ പാകിസ്താന്‍ അനുകൂല പ്രകടനം നടത്തിയ കശ്മീര്‍ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ് ആണ് ഇത്തരത്തില്‍ പാക് സഹായം ആദ്യമായി ലഭിച്ച സംഘടനകളിലൊന്ന് എന്ന് മാധ്യമപ്രവര്‍ത്തകന്‍ ഇഫ്തികര്‍ ഗിലാനി തന്റെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ‘കശ്മീര്‍ സംഘര്‍ഷത്തിന്റെ ഉത്പത്തി: 1947-1989’ എന്ന പ്രബദ്ധത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രമുഖ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) നേതാവിന് ഒരുലക്ഷം രൂപ കൈമാറുന്നതിനിടെ മുംബൈയില്‍ വച്ച് ഒരു പാകിസ്താനി ഏജന്റിനെ പിടികൂടിയതായി ഇന്ത്യന്‍ സുരക്ഷാസേനയും അവകാശപ്പെടുന്നതായി ‘കശ്മീരിന്റെ സ്വാതന്ത്ര്യ പോരാട്ടം’ (194778): വോളിയം-2 എന്ന മുഹമ്മദ് യൂസഫ് സരഫിന്റെ പുസ്തകം ഉദ്ധരിച്ചുകൊണ്ട് ഇഫ്തികര്‍ പറയുന്നു.
ഐ.ബിയും മറ്റ് ഇന്ത്യന്‍ ഏജന്‍സികളും ദ്രുതഗതില്‍ പ്രതികരിച്ചു. ഐ.ബി സ്വാതന്ത്ര്യത്തിന് തൊട്ട് ശേഷം ജമ്മുകശ്മീരില്‍ സ്വന്തം അടിത്തറയുണ്ടാക്കുകയും താഴ്വരിയില്‍ ആക്രമണോത്സുകതയോടെ സ്വന്തം നീക്കങ്ങളാരംഭിക്കുകയും ചെയ്തു. ആദ്യകാലത്ത് ഷേഖ് അബ്ദുള്ളയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികളിലുണ്ടായിരുന്ന അത്യുത്സാഹം വൈകാതെ ക്ഷയിച്ചുവന്നു. അമ്പതുകളുടെ ആദ്യം നാഷണല്‍ കോണ്‍ഫറന്‍സിനുള്ളില്‍ ഇന്ത്യ അനുകൂല ചേരിയും പ്രതികൂല ചേരിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തു വന്നു തുടങ്ങി. ഈ അഭിപ്രായവ്യത്യാസത്തിനൊടുവില്‍ 1952 ഓഗസ്ത് മാസത്തില്‍ ഒരു കിവംദന്തി പ്രചരിക്കാനാരംഭിച്ചു. ഓഗസ്ത് 21 ന്, ഈദ് ദിനത്തില്‍, ഷേഖ് അബ്ദുള്ള കശ്മീരിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കും എന്നതായിരുന്നു അത്. തുടര്‍ന്ന്, ഈദിന് രണ്ടാഴ്ച മുമ്പ് കശ്മീരിലെ പുതിയ റീജന്റായി തന്റെ പിതാവിനെ പിന്തുടര്‍ന്ന് സ്ഥാനമേറ്റ 21 കാരനായ കരണ്‍ സിങ്ങ്- അദ്ദേഹത്തെ പിന്നീട് ജമ്മു കാശ്മീരിന്റെ ആദ്യത്തേയും അവസാനത്തേയും പ്രസിഡന്റായും അവരോധിച്ചു- ഷേഖ് അബ്ദുള്ള സര്‍ക്കാരിനെ പിരിച്ച് വിട്ടു.
തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സേനയും പ്രതിരോധ സേനയും കശ്മീരിലുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരുന്നു. ഒരിക്കല്‍ സ്ഥാനമുറപ്പിച്ചവര്‍ പോയതേ ഇല്ല. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) പാകിസ്താന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം നിരീക്ഷിക്കാനെത്തിയതാണ്. പക്ഷേ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവര്‍ ശ്രീനഗറില്‍ തങ്ങളുടെ സാന്നിധ്യം കാര്യമായി തന്നെ ഉറപ്പിച്ചു. ഇന്ത്യന്‍ കരസേന ഈ മേഖലയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. ആ പാത തന്നെയാണ് അര്‍ദ്ധസൈനിക വിഭാഗവും സ്വീകരിച്ചത്. ഇന്ന് സര്‍വ്വ വിധത്തിലുമുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ആശയവിനിമയങ്ങള്‍ ചോര്‍ത്തുന്നതിനുള്ള സകല സംവിധാനങ്ങളും നിറഞ്ഞ, ലോകത്ത് തന്നെ ഏറ്റവും അധികം സൈനികവത്കരിക്കപ്പെട്ട മേഖലകളിലൊന്നാകും കശ്മീര്‍. എല്ലാവരും മറ്റെല്ലാവരേയും കേള്‍ക്കുന്നുണ്ട്. ഒരാളുടെ ചാരന്‍ മറ്റൊരാളുടെ ഭീകരവാദിയാണ്.
കശ്മീരിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കിടയിലുള്ള ഈ നിഴല്‍ കളി നമ്മളൊരിക്കലും പൂര്‍ണ്ണമായും പുറത്തറിയാന്‍ പോകുന്നില്ലാത്ത കഥകളാണ്. അവരുടെ തന്നെ നീക്കങ്ങള്‍ക്കിടയില്‍ വല്ലപ്പോഴും നമുക്ക് ലഭിക്കുന്ന ചില ക്ഷണികദര്‍ശനങ്ങളില്‍ നിന്ന് ലഭിക്കുന്നത് പോലും ധാരാളമാണ്.
*
‘പിണ്ടി, പിണ്ടി, പിണ്ടി.’ 1987-ലെ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം കശ്മീര്‍ താഴ്വരയിലെ ബസിലെ ക്ലീനര്‍മാര്‍ ഓരോ ബസ്സ്റ്റോപും എത്തുമ്പോള്‍ വാഹനങ്ങളില്‍ നിന്ന് ‘പിണ്ടി’ എന്ന് വിളിച്ചു. റാവല്‍പിണ്ടിയിലേയ്ക്കുള്ള യാത്രക്കാരാണെങ്കില്‍ അതിര്‍ത്തികളില്‍ ചെറുപ്പക്കാരെ സൗജന്യമായി കൊണ്ടിറക്കി വിടാം എന്നുള്ള ക്ഷണമായിരുന്നു അത്. ആയിരക്കണക്കിന് ക്ഷുഭിത യൗവ്വനങ്ങള്‍ ഈ ബസുകളിലോ മറ്റ് വഴികളിലോ അതിര്‍ത്തിയെത്തി അപ്പുറം കടന്നു. കുറച്ച് ദിവസങ്ങള്‍ മലകയറിയാല്‍ പാക് അധീന കശ്മീരിലെ പരിശീലന ക്യാമ്പുകളില്‍ അവരെത്തും. അങ്ങനെയാണ് എം.യു.എഫിന്റെ സ്ഥാനാര്‍ത്ഥിയായിരു യൂസഫ് ഷാ അഥവാ സയീദ് സലാഹുദ്ദീന്‍ ഗൊറില്ല സമര നായകനായി മാറിയത്. യാസിന്‍ മാലിക്കും ജവേദ് മിറും കൈകോര്‍ത്ത് ജമ്മു-കശ്മീര്‍ വിമോചന മുണിക്ക് (ജെ.കെ.എല്‍.എഫ്) രൂപം നല്‍കി. തുടര്‍ന്നുള്ള കാലത്ത് ഈ മേഖലയിലെ തീവ്രവാദ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഈ സംഘടനയാണ്. 1953-ല്‍ ഷേഖ് അബ്ദുള്ള പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് 1955-ല്‍ രൂപം കൊണ്ട പ്ലെബസൈറ്റ് ഫ്രണ്ട് അഥവാ ജനഹിത പരിശോധനാ മുന്നണിയുടെ സായുധ വിഭാഗത്തിന്റെ അവിശിഷ്ടങ്ങളില്‍ നിന്നാണ് ജെ.കെ.എല്‍.എഫ് ഉടലെടുത്തത് എന്ന് കാണാം.
ഈ മുന്നണിയാണ് നൂറുകണക്കിന് കശ്മീരി ചെറുപ്പക്കാരെ പാകിസ്താനിലെ തീവ്രവാദ പരിശീലന ക്യാമ്പുകളില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 1984-ല്‍ ഡല്‍ഹിയിലെ തീഹാര്‍ ജയിലിലെ ഏതോ കുഴിമാടത്തില്‍ അടക്കപ്പെട്ട, ഈ സംഘടനയുടെ സ്ഥാപകരില്‍ ഒരാള്‍ പൊടുന്നനെ ഈ അസ്വസ്ഥ മേഖലയിലെ പുതിയ ആരാധ്യബിംബമായി ഉയര്‍ത്തെഴുല്‍േക്കപ്പെട്ടു. കുപ്വാര ജില്ലിയിലെ ത്രേഹ്ഗാം ഗ്രാമത്തില്‍ ജനിച്ച മഖ്ബൂല്‍ ബട്ടാണ് കശ്മീരിനെ സായുധ സമരത്തിലൂടെ വിമോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മറ്റ് ചിലര്‍ക്കൊപ്പം ജെ.കെ.എല്‍.എഫിന്റെ പൂര്‍വ്വ രൂപമായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് 1965-ല്‍ സ്ഥാപിക്കുന്നത്. കശ്മീരിന്റെ സ്വാതന്ത്ര്യത്തോടുള്ള മഖ്ബൂല്‍ ബട്ടിന്റെ തീവ്രമായ പ്രതിജ്ഞബദ്ധത കൊണ്ട് അതിര്‍ത്തിയുടെ ഇരുഭാഗത്തുമുള്ള ഭരണാധികാരികളുമായി അദ്ദേഹം സംഘര്‍ഷത്തിലേര്‍പ്പെട്ടു. ഇന്ത്യയുടേയും പാകിസ്താന്റേയും ശത്രുവായിരിക്കുക, ഇരു രാജ്യത്തേയും ജയിലുകളില്‍ അടയ്ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുക എന്ന നിസ്തുലമായ പദവിയും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. ഒടുവില്‍ 1984 ഫെബ്രുവരില്‍ ഇന്ത്യ അദ്ദേഹത്തെ തൂക്കിലേറ്റി കൊന്നു.

1987 വരെ മഖ്ബൂല്‍ ബട്ടിന്റെ കഥ അരിക് ആഖ്യാനങ്ങളുടെ ഭാഗം മാത്രമായിരുന്നു. 1966-ല്‍ സായുധ കലാപം എന്ന ലക്ഷ്യത്തോടെ, മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പാകിസ്താനില്‍ നിന്ന് രഹസ്യമായി അതിര്‍ത്തി കടന്ന് മഖ്ബൂല്‍ ബട്ട് കശ്മീരില്‍ എത്തിയെങ്കിലും ഇന്ത്യന്‍ സുരക്ഷാ സേനയ്ക്ക് ഇത് സംബന്ധിച്ച വിവരം പ്രദേശികമായി ചോര്‍ന്ന് ലഭിച്ചിരുു. ഇരു കൂട്ടരും പരസ്പരം വെടിവെച്ചതിനെ തുടര്‍ന്ന് പോലീസ് ഓഫീസറായ അമര്‍ ചന്ദും ബട്ടിന്റെ സഹപ്രവര്‍ത്തകനായ ഔറംഗസീബും കൊല്ലപ്പെട്ടു. ബട്ടും മറ്റ് രണ്ടുപേരും കൊലക്കുറ്റത്തിനും അനധികൃതമായി അതിര്‍ത്തി കടതിനും അറസ്റ്റ് ചെയ്യപ്പെട്ടു. കോടതി മറ്റ് ശിക്ഷകള്‍ക്കൊപ്പം വധ ശിക്ഷയും വിധിച്ചു. ശ്രീനഗറില്‍ എന്തായാലും ഈ യുവ തടവുകാര്‍ വെറുതെയിരുന്നില്ല. ഏതാണ്ട് നാല്പതടി നീളമുള്ള തുരങ്കത്തിലൂടെ അവര്‍ രക്ഷപ്പെട്ടു. അവര്‍ പാകിസ്താനിനെത്തിയെങ്കിലും അവിടെ നിന്നും വേഗം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. അതിര്‍ത്തിയുടെ ഇരുവശത്ത് നിന്നും വിശ്രമമില്ലാതെ സ്വതന്ത്രകശ്മീരിന് വേണ്ടി ബട്ട് പ്രചരണം നടത്തി. 1976-ല്‍ നിയന്ത്രണരേഖയുടെ ഇന്ത്യന്‍ ഭാഗത്ത് നിന്ന് ബട്ട് വീണ്ടും അറസ്റ്റിലായി. ഇന്ത്യയില്‍ അപ്പോഴും അദ്ദേഹത്തിന്റെ വധശിക്ഷ നിലനിന്നിരുന്നു. അദ്ദേഹത്തിനെ അനുയായികള്‍ ഒരു ഒരു വിമാനം റാഞ്ചുകയും അദ്ദേഹത്തിനെ മോചിപ്പിക്കാന്‍ വേണ്ടി മറ്റ് പല ഭീകരനാടകങ്ങളും കളിക്കുകയും ചെയ്തു. ബട്ട് സ്വയം ഇന്ത്യന്‍ രാഷ്ട്രപതിക്ക് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ദയാ അപേക്ഷ നല്‍കുകയും ചെയതു. പക്ഷേ ബട്ടിനെ മോചിപ്പിക്കണമൊവശ്യപ്പെട്ട് ഇന്ത്യന്‍ നയതന്ത്രപ്രതിനിധി രവീന്ദ്ര മാത്രേ-യെ 1984 ഫെബ്രുവരില്‍ മൂന്നിന് ബ്രിട്ടണില്‍ നിന്ന് തട്ടിക്കൊണ്ടുപോയതും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ വധിച്ചതും ബട്ടിനുകൂലമായ സകല ഘടകങ്ങളേയും മാറ്റി മാറിച്ചു. തീഹാര്‍ ജയിലിനുള്ളില്‍ ആ ഫെബ്രുവരി പതിനൊന്നിന് ബട്ടിനെ തൂക്കിക്കൊന്നു. തീഹാര്‍ ജയിലിനുള്ളില്‍ സകലര്‍ക്കും ഇഷ്ടമുള്ള തടവ്പുള്ളിയായിരുന്നു മഖ്ബൂല്‍ ബട്ട്. മറ്റുള്ള അന്തേവാസികളുടെ അവകാശത്തിന് വേണ്ടിയും അദ്ദേഹം പോരടിച്ചു. ജയിലുള്ളില്‍ ഇപ്പോള്‍ സത്സ്വഭാവിയായ ഒരു പ്രേതസാന്നിധ്യമായി അദ്ദേഹം അറിയപ്പെടുന്നു. പല അന്തേവാസികളും തൂക്കുമരത്തിനടുത്ത് അദ്ദേഹത്തിന്റെ ആത്മാവിനെ കണ്ടിട്ടുണ്ട് എന്ന് അവകാശപ്പെട്ടിട്ടുണ്ട്.
പുതുതായി രൂപപ്പെട്ട ജെ.കെ.എല്‍.എഫിന്റെ ആദ്യ പ്രവര്‍ത്തനങ്ങളിലൊന്ന് ഹൈക്കോടതി ജഡ്ജിയായ നീലകണ്ഠ ഗന്‍ജുവിനെ വധിക്കുക എതായിരുന്നു. 1968-ല്‍ സെഷന്‍സ് കോടതി ജഡ്ജിയായിരിക്കുമ്പോള്‍ ബട്ടിന് വധശിക്ഷ വിധിച്ചത് അദ്ദേഹമായിരുന്നു. ശ്രീനഗറിലെ തിരക്ക് പിടിച്ച ഹരിസിങ്ങ് സ്ട്രീറ്റിലൂടെ സഞ്ചരിക്കുമ്പോഴാണ്, 1989 നവംബര്‍ നാലിന്, ജെ.കെ.എല്‍.എഫ് തീവ്രവാദികള്‍ അദ്ദേഹത്തെ വെടിവെച്ച് കൊന്നത്.
കശ്മീര്‍ തിളച്ച് മറയാന്‍ തുടങ്ങി. തീവ്രവാദികള്‍ ഒറ്റുകാരേയും ഇന്ത്യന്‍ ഭരണകൂടവുമായി ബന്ധമുള്ള സകലരേയും ലക്ഷ്യംവയ്ക്കാന്‍ ആരംഭിച്ചു. ഐബി ഉദ്യോഗസ്ഥര്‍ താഴ്വരയില്‍ പലയിടത്തും വെടിയേറ്റ് മരിച്ചു. ആര്‍.എന്‍.പി സിങ്ങ് അനന്ത് നാഗില്‍, കിഷന്‍ ഗോപാല്‍ ബാദ്ഗാമില്‍, എം.എല്‍ ഭാന്‍ നൗഗാമില്‍, ടി.കെ.റസ്ദാന്‍ ശ്രീനഗറില്‍.History of violence in the kashmir valley
Content Summary: History of violence in the kashmir valley