June 26, 2026 |
Share on

അപാകത: ഇന്ത്യയില്‍ ഹോണ്ട 40,000-ഓളം കാറുകള്‍ തിരിച്ചുവിളിക്കുന്നു

2012 മോഡല്‍ അക്കൊര്‍ഡ്, സിവിക്, സിറ്റി, ജാസ് എന്നീ മോഡലുകളാണ് എയര്‍ബാഗിലെ ന്യൂനത കാരണം കമ്പനി തിരിച്ചുവിളിക്കുന്നത്

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയിലെ തങ്ങളുടെ 41,580 കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2012 മോഡല്‍ അക്കൊര്‍ഡ്, സിവിക്, സിറ്റി, ജാസ് എന്നീ മോഡലുകളാണ് എയര്‍ബാഗിലെ ന്യൂനത കാരണം കമ്പനി തിരിച്ചുവിളിക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് വാഹനങ്ങളാണ് ഹോണ്ട ഇതേകാരണത്താല്‍ തിരിച്ചുവിളിക്കുന്നത്.

തക്കാട്ട എന്ന കമ്പനിയുടെ എയര്‍ബാഗിലാണ് ന്യൂനത കണ്ടെത്തിയിരിക്കുന്നത്. പ്രീമിയം സെഡാന്‍ ആയ അക്കൊര്‍ഡിന്റെ 659 യൂണിറ്റുകള്‍, 32,456 യൂണിറ്റ് സിറ്റി, ജാസിന്റെ 7,265 യൂണിറ്റുകള്‍, 1200 യൂണിറ്റ് സിവിക് എന്നിവയാണ് കമ്പനിയുടെ കണക്കുക്കൂട്ടല്‍ പ്രകാരം തിരിച്ചു വിളിക്കപ്പെടുക.

മുന്‍കകരുതലെന്നോണം നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഇന്ത്യയിലും തിരിച്ചുവിളിക്കല്‍ നടത്തുന്നതെന്ന് കമ്പനി അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ തരത്തിലുള്ള തകരാര്‍ കാരണം 1,90,578 വാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിച്ചിരുന്നു.

തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാതെ ഡീലര്‍ഷിപ്പുകള്‍ വഴി റീപ്ലേസ്‌മെന്റ് നടപ്പിലാക്കും എന്നും കമ്പനിയുടെ സ്റ്റേറ്റ്‌മെന്റില്‍ സൂചിപ്പിക്കുന്നുണ്ട്. അധികം താമസിയാതെ തന്നെ അതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും ഉപഭോക്താക്കളെ തങ്ങള്‍ നേരിട്ട് ബന്ധപ്പെടുമെന്നും അവര്‍ വ്യക്തമാക്കുന്നു.

മറ്റു പല പ്രമുഖകമ്പനികളുടെ വാഹനങ്ങളും തകാട്ടയുടെ എയര്‍ബാഗ് ഉപയോഗിക്കുന്നുണ്ട്. അവര്‍ക്കും ഇതേ വെല്ലുവിളി നേരിടേണ്ടി വരും എന്ന് വിദഗ്ധര്‍ സംശയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×