അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കെതിരെ നിർണ്ണായക വിധി പുറപ്പെടുവിച്ച ജയ്പൂർ കൊമേഴ്‌സ്യൽ കോടതി ജഡ്ജി ദിനേഷ് കുമാർ ഗുപ്തയെ മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. രാജസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയിൽ നിന്ന് 1,400 കോടിയിലധികം രൂപ അദാനി ഗ്രൂപ്പ് അന്യായമായി കൈപ്പറ്റിയെന്നായിരുന്നു ജൂലൈ 5-ലെ കോടതിയുടെ കണ്ടെത്തൽ. വിധി വന്ന അതേദിവസം തന്നെ സംസ്ഥാന സർക്കാർ ഗുപ്തയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും, ഹൈക്കോടതി അദ്ദേഹത്തെ 200 കിലോമീറ്റർ അകലെയുള്ള ബിയാവറിലേക്ക് സ്ഥലം മാറ്റുകയും ചെയ്തതായി ദി സ്ക്രോൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഛത്തീസ്ഗഡിലെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കരാറിൽ റെയിൽവേ സൈഡിംഗുകൾ നിർമ്മിക്കുന്നതിൽ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടുവെന്നും, അതിന്റെ ഫലമായുണ്ടായ റോഡ് ഗതാഗത ചിലവ് സർക്കാർ കമ്പനിയുടെ മേൽ അടിച്ചേൽപ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു. ഈ ഇടപാടിൽ അദാനി ഗ്രൂപ്പിന് 50 ലക്ഷം രൂപ പിഴ ചുമത്തിയ ജഡ്ജി, കരാറിനെക്കുറിച്ച് സിഎജി ഓഡിറ്റ് നടത്താനും ഉത്തരവിട്ടിരുന്നു. എന്നാൽ, വിധി വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം രാജസ്ഥാൻ ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. ജഡ്ജിയുടെ അടിയന്തര സ്ഥലംമാറ്റവും വിധിക്കെതിരെയുള്ള സ്റ്റേയും നിലവിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഖനന വിവാദങ്ങളിലൊന്നിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഈ വിധി.
2007-ൽ ഛത്തീസ്ഗഡിലെ ഹസ്‌ദിയോ അരന്ദ് വനമേഖലയിലുള്ള ഒരു കൽക്കരി ബ്ലോക്ക്, രാജസ്ഥാൻ സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി ഉൽപ്പാദന കമ്പനിയായ രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡിന് കേന്ദ്ര കൽക്കരി മന്ത്രാലയം അനുവദിച്ചു. സ്വന്തം താപവൈദ്യുത നിലയങ്ങൾക്കായി കമ്പനിക്ക് നേരിട്ട് കൽക്കരി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. എന്നാൽ, രാജസ്ഥാൻ സർക്കാർ കമ്പനി അദാനി ഗ്രൂപ്പുമായി ചേർന്ന് ഒരു സംയുക്ത സംരംഭം രൂപീകരിക്കുകയും, ഖനന പ്രവർത്തനങ്ങൾ അതിന് കൈമാറുകയും ചെയ്തു. ഈ സംയുക്ത സംരംഭത്തിൽ 74 ശതമാനം ഓഹരികളോടെ അദാനി ഗ്രൂപ്പിനായിരുന്നു ഭൂരിപക്ഷാധികാരം.
രാജസ്ഥാൻ കമ്പനിയും അദാനിയുടെ നേതൃത്വത്തിലുള്ള ഈ സംയുക്ത സംരംഭവും ഒപ്പിട്ട കരാർ പ്രകാരം, ഛത്തീസ്ഗഡിൽ നിന്ന് ഖനനം ചെയ്യുന്ന കൽക്കരി റെയിൽ മാർഗം മാത്രമേ രാജസ്ഥാനിലേക്ക് കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിബന്ധനയുണ്ടായിരുന്നു. ഇതിനായി ഖനിയെ പ്രധാന റെയിൽവേ പാതയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ട്രാക്കുകൾ നിർമ്മിക്കേണ്ട ചുമതല അദാനി നയിക്കുന്ന കമ്പനിക്കായിരുന്നു.
2013-ൽ ഖനനം ആരംഭിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും റെയിൽവേ സൈഡിംഗുകൾ നിർമ്മിക്കപ്പെട്ടില്ല. ഇതേത്തുടർന്ന്, ട്രാക്കുകൾ സജ്ജമാകുന്നത് വരെ ഖനിയിൽ നിന്ന് റെയിൽവേ സ്റ്റേഷനുകളിലേക്ക് കൽക്കരി എത്തിക്കാൻ റോഡ് മാർഗം ഉപയോഗിക്കാമെന്നും ഇതിനായി ഒരു ട്രാൻസ്പോർട്ട് ഏജൻസിയെ നിയോഗിക്കാമെന്നും ഇരു കമ്പനികളും തമ്മിൽ ധാരണയായി. എന്നാൽ, ‘കോൾ മൈനിംഗ് ആൻഡ് ഡെലിവറി അഗ്രിമെന്റ്’ എന്ന് വിളിക്കപ്പെടുന്ന ഇവരുടെ യഥാർത്ഥ കരാറിൽ റോഡ് ഗതാഗതത്തെക്കുറിച്ച് പരാമർശമേ ഉണ്ടായിരുന്നില്ല.
കൽക്കരി റോഡ് മാർഗം കടത്തിയ ഇനത്തിൽ ഉണ്ടായ ചിലവ് അദാനി നയിക്കുന്ന സംയുക്ത സംരംഭം രാജസ്ഥാൻ കമ്പനിക്ക് ബില്ലായി നൽകി. ഇത് 1,400 കോടി രൂപയിലധികം വന്നിരുന്നു. രാജസ്ഥാൻ കമ്പനി ഈ റോഡ് ഗതാഗത നിരക്കുകൾ അദാനിക്ക് നൽകി. എന്നാൽ, ഈ തുക നൽകാൻ വൈകിയെന്ന് ആരോപിച്ച് 2018-ൽ അദാനി ഗ്രൂപ്പ് പലിശ ആവശ്യപ്പെട്ടപ്പോൾ സർക്കാർ കമ്പനി അത് നിരസിച്ചു. ഇതോടെ, 2020-ൽ അദാനി ഗ്രൂപ്പ് ജയ്പൂരിലെ കൊമേഴ്‌സ്യൽ കോടതിയെ സമീപിച്ചു. എന്നാൽ കോടതി ജഡ്ജി ദിനേഷ് ഗുപ്ത വിധി പുറപ്പെടുവിച്ചത് രാജസ്ഥാൻ സർക്കാർ കമ്പനിക്ക് അനുകൂലമായാണ്.
ഖനി മുതൽ അടുത്തുള്ള റെയിൽവേ ലൈൻ വരെ റെയിൽവേ സൈഡിംഗുകൾ നിർമ്മിക്കേണ്ടത് കരാർ പ്രകാരം അദാനി ഗ്രൂപ്പിന്റെ ഉത്തരവാദിത്തമാണെന്ന് ജഡ്ജി വിധിയിൽ ചൂണ്ടിക്കാട്ടി. റെയിൽവേ സൈഡിംഗുകൾ നിർമ്മിക്കുന്നതിൽ പരാജയപ്പെട്ട അദാനി ഗ്രൂപ്പ്, അതിന്റെ ഭാരം സർക്കാർ കമ്പനിയുടെ മേൽ അടിച്ചേൽപ്പിച്ചുവെന്നായിരുന്നു ജഡ്ജി ഗുപ്തയുടെ നിരീക്ഷണം.
ഇതിന് പകരം, 1,400 കോടിയിലധികം രൂപ ഗതാഗത ചിലവായി ഈടാക്കിയ കമ്പനി, പലിശ കൂടി ആവശ്യപ്പെട്ടതിലൂടെ അമിത ലാഭമുണ്ടാക്കാൻ ശ്രമിച്ചതായും കോടതി കണ്ടെത്തി. ഇതേത്തുടർന്ന്, അദാനി ഗ്രൂപ്പിന്റെ സംയുക്ത സംരംഭമായ പർസ കെന്റെ കോളിയറീസ് ലിമിറ്റഡിനോട് 50 ലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടു. കൂടാതെ, ഈ ഇടപാടിനെക്കുറിച്ച് സിഎജി ഓഡിറ്റ് നടത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു. ജൂലൈ 18-നാണ് രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി ഗുപ്തയുടെ ഈ ഉത്തരവ് സ്റ്റേ ചെയ്യുന്നത്. നിലവിൽ കേസിൽ വാദങ്ങൾ തുടരുകയാണ്. അടുത്ത വാദം 2026 ജനുവരിയിൽ നടക്കും.
content summary: Hours After Ruling Against Adani Firm, Jaipur Judge Removed and Transferred.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.