ശനിയാഴ്ച ഇസ്രയേലിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇറാന്റെ സഖ്യകക്ഷികളായ ഹൂതികള്‍ സ്ഥിരീകരിച്ചു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ഹൂതി വക്താവ് യഹ്യ സരീ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് രണ്ടാമതൊരു ആക്രമണ പരമ്പര കൂടി ഹൂതികള്‍ നടത്തി. ഇറാന്‍ സൈന്യത്തെ തകര്‍ത്തെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ശേഖരത്തിന്റെ മൂന്നിലൊന്ന് മാത്രമേ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇറാനുമായുള്ള അമേരിക്ക-ഇസ്രയേല്‍ യുദ്ധം യെമനിലെ ഹൂതി സൈന്യം കൂടി പങ്കുചേര്‍ന്നതോടെ അതീവ അപകടകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൂതികളുടെ പ്രവേശനം സംഘര്‍ഷം മേഖലയിലാകെ പടരുന്നതിനും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ ആഘാതം സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
യുദ്ധം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിനു നേരെ നടന്ന ആക്രമണത്തില്‍ 12 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു. ചെങ്കടലിന്റെ തെക്കേ അറ്റത്തുള്ള ബാബ് അല്‍-മന്ദബ് കടലിടുക്ക് ഹൂതികളുടെ നിയന്ത്രണത്തിലാകുന്നത് ആഗോള ഊര്‍ജ്ജ വിതരണത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കും. ഹോര്‍മുസ് കടലിടുക്ക് ഇതിനോടകം തന്നെ ഇറാന്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ബാബ് അല്‍-മന്ദബ് കൂടി തടസ്സപ്പെടുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിക്കും.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാദേശിക നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാന്‍ തിങ്കളാഴ്ച സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍, യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രധാന കക്ഷികളൊന്നും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല എന്നത് നയതന്ത്രപരമായ പുരോഗതിയെക്കുറിച്ചുള്ള അമേരിക്കന്‍ അവകാശവാദങ്ങളില്‍ സംശയമുയര്‍ത്തുന്നു.
മറ്റൊരു പ്രധാന സംഭവത്തില്‍, ദുബായിലെ യുക്രെയ്ന്‍ സംഭാവനയായ ഡ്രോണ്‍ പ്രതിരോധ സംവിധാന കേന്ദ്രത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. റഷ്യയുമായുള്ള യുദ്ധത്തില്‍ ഡ്രോണുകളെ പ്രതിരോധിച്ചുള്ള പരിചയസമ്പത്ത് വെച്ച് യുക്രെയ്ന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതിരോധ സഹായം നല്‍കിവരികയായിരുന്നു. ഇതിനിടെ, ഇറാനിലെ ഒരു ഗ്രാമത്തില്‍ നിന്നും അമേരിക്കന്‍ നിര്‍മ്മിത ക്ലസ്റ്റര്‍ ബോംബുകള്‍ കണ്ടെത്തിയത് യുദ്ധത്തില്‍ നിരോധിത ആയുധങ്ങള്‍ ഉപയോഗിക്കപ്പെടുന്നു എന്ന ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സൗദി അറേബ്യ സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഖാര്‍ഗ് ഐലന്‍ഡ് ഉള്‍പ്പെടെയുള്ള ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ കരസേന അധിനിവേശം നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അത്തരമൊരു നീക്കമുണ്ടായാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ കുടിവെള്ള പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷം ഒരു വന്‍ യുദ്ധത്തിലേക്ക് നീങ്ങുന്നത് മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള വിനാശത്തിന് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Content Summary: Houthi forces enter in middle east war, missile attacks on Israeli military sites
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.