ബ്രിട്ടനിലെ സഭകളില്‍ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന വാര്‍ത്തകള്‍ സമീപകാലത്ത് വലിയ പ്രാധാന്യം നേടിയിരുന്നു. യുവാക്കള്‍ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് മടങ്ങിയെത്തുകയാണെന്നായിരുന്നു അവകാശവാദം. സോഷ്യല്‍ മീഡിയയും ബൈബിള്‍ വില്പനയിലെ വര്‍ദ്ധനവുമായിരുന്നു തെളിവായി പറഞ്ഞിരുന്നത്. 2024-ല്‍ ബൈബിള്‍ സൊസൈറ്റി പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടും പ്രശസ്ത സര്‍വേ ഏജന്‍സിയായ യുഗോവിന്റെ കണക്കുകളും ഈ വാദത്തെ ശരിവെക്കുന്നതായിരുന്നു. എന്നാല്‍, ഈ ‘ശുഭ’വാര്‍ത്തകള്‍ക്ക് പിന്നില്‍ വലിയ കൃത്രിമം നടന്നിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
യഥാര്‍ത്ഥത്തില്‍ ബ്രിട്ടനില്‍ ഒരു മതപരമായ നവോത്ഥാനമല്ല, മറിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിക്കുന്ന ‘വ്യാജ പ്രവാചകന്മാരുടെ’ കാലമാണ് വന്നെത്തിയിരിക്കുന്നത് എന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നല്‍കുന്നത്. ബൈബിള്‍ സൊസൈറ്റി ആധാരമാക്കിയ യുഗോവ് സര്‍വേയില്‍ വ്യാപകമായ തോതില്‍ വ്യാജ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആ റിപ്പോര്‍ട്ട് പിന്‍വലിച്ചു. ഓണ്‍ലൈന്‍ സര്‍വേകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പണം നല്കുന്ന രീതി നിലവിലുള്ളതിനാല്‍, എഐ ഉപയോഗിച്ച് വളരെ വേഗത്തില്‍ ചോദ്യങ്ങള്‍ പൂരിപ്പിച്ച് വരുമാനമുണ്ടാക്കുന്ന സംഘങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസറായ ഡേവിഡ് വോസ് പറയുന്നത്, ഇത്തരം തെറ്റായ വിവരങ്ങള്‍ ഒരിക്കല്‍ പ്രചരിച്ചു കഴിഞ്ഞാല്‍ അവ തിരുത്തുക എന്നത് അതീവ ദുഷ്കരമാണെന്നാണ്. സര്‍വേകളില്‍ പങ്കെടുക്കുന്നവര്‍ യഥാര്‍ത്ഥ വ്യക്തികളാണെന്നും അവര്‍ യുക്തിസഹമായ ഉത്തരങ്ങളാണ് നല്കുന്നതെന്നുമുള്ള അടിസ്ഥാനപരമായ വിശ്വാസം എഐയുടെ വരവോടെ തകര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയമായോ ഭൂമിശാസ്ത്രപരമായോ സര്‍വേ ഫലങ്ങളെ സ്വാധീനിക്കാന്‍ എഐ മോഡലുകളെ ആയുധമാക്കാം എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് ഡാര്‍ട്ട്മൗത്ത് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഷോണ്‍ വെസ്റ്റ്വുഡ് വ്യക്തമാക്കുന്നു.
മുപ്പത് വയസ്സില്‍ താഴെയുള്ള യുവാക്കള്‍ക്കിടയിലാണ് സഭാ പങ്കാളിത്തം കൂടുന്നതെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന അവകാശവാദം. എന്നാല്‍, മുതിര്‍ന്നവരേക്കാള്‍ സാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യമുള്ള യുവാക്കളുടെ പേരില്‍ വ്യാജ ഐഡന്റികള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് പ്യൂ റിസര്‍ച്ച് സെന്ററിലെ കോര്‍ട്ട്നി കെന്നഡി പറയുന്നു. സര്‍വേകളില്‍ എന്തിനോടും ‘അതെ’ എന്ന് ഉത്തരം നല്കുന്ന ഒരു രീതി ഇത്തരം വ്യാജ അക്കൗണ്ടുകള്‍ക്കുണ്ട്, ഇതാണ് കണക്കുകള്‍ അമിതമായി വര്‍ദ്ധിച്ചു കാണിക്കാന്‍ കാരണമായത്.
അതേസമയം, തങ്ങളുടെ സര്‍വേകളില്‍ ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെന്നാണ് യുഗോവ് അവകാശപ്പെടുന്നത്. എഐ ഉപയോഗിച്ചുള്ള കൃത്രിമങ്ങള്‍ കണ്ടെത്തുന്നത് നിരന്തരമായ വെല്ലുവിളിയാണെന്നും അവര്‍ സമ്മതിക്കുന്നു. ലഭ്യമായ മറ്റ് ഔദ്യോഗിക കണക്കുകളുമായി താരതമ്യം ചെയ്യാതെ ഇത്തരം സര്‍വേ ഫലങ്ങളെ വിശ്വസിക്കുന്നത് അപകടകരമാണെന്നാണ് ഗവേഷകരുടെ പക്ഷം. ചുരുക്കത്തില്‍, ബ്രിട്ടനിലെ ക്രിസ്തീയ ഉണര്‍വ് എന്ന വാര്‍ത്ത ഒരു ആത്മീയ സത്യത്തേക്കാളുപരി സാങ്കേതിക വിദ്യ വഴി നിര്‍മ്മിക്കപ്പെട്ട ഒരു മിഥ്യയായി മാറുകയാണ്.
Content Summary: The church data scandal: A case study in how AI undermines the integrity of survey research.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.