April 25, 2025 |
Share on

ഇന്ത്യ-പാക് കളിക്കിടയില്‍ ദേശവിരുദ്ധ മുദ്രാവാക്യമെന്ന് പരാതി; 15 കാരനും കുടുംബവും അറസ്റ്റില്‍, കടയും തകര്‍ത്തു

വീടിന് പുറത്തു കൂടി പോയ ഒരാള്‍ കുട്ടി ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് കേട്ടു എന്നാണ് പറയുന്നത്

ചാമ്പ്യന്‍സ് ട്രോഫിയില്‍ കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ടിവിയില്‍ കാണുന്നതിനിടയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് 15 കാരനെ കസ്റ്റഡിയില്‍ എടുത്തു. മഹരാഷ്ട്രയിലെ സിന്ധുദര്‍ഗ് ജില്ലയിലെ മല്‍വാനിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. കൂടാതെ ഈ കുടുംബത്തിന്റെ ഉപജീവന മാര്‍ഗമായിരുന്ന തകരക്കട അധികൃതര്‍ പൊളിച്ചു നീക്കുകയും ചെയ്തു.

രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ പൊലീസ് കേസ് എടുത്തത് കൗതുകകരമാണ്. കളി നടന്ന ദിവസം രാത്രി 9.30 മണിയോടെ കുട്ടിയുടെ വീടിനു മുന്നില്‍ കൂടി പോയൊരാള്‍, കളി കാണുന്നതിനിടയില്‍ കുട്ടി ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നത് കേട്ടു എന്നാണ് സിന്ധുദര്‍ഗ് പൊലീസ് സൂപ്രണ്ട് സൗരഭ് അഗര്‍വാള്‍ പറയുന്നത്.

വീടിനു മുന്നില്‍ കൂടി പോയ വ്യക്തിയും പരിസരവാസികളും ഉടന്‍ തന്നെ കുട്ടിയുടെ വീട്ടുകാരെ ചോദ്യം ചെയ്യാനെത്തി. ഇതോടെ രണ്ട് കൂട്ടരും തമ്മില്‍ തര്‍ക്കവും വഴക്കുമായി. പൊലീസിനെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തുകയും ചെയ്തു. ഒരു പ്രദേശവാസിയുടെ പരാതി സ്വീകരിച്ച പൊലീസ് കുട്ടിയുടെ കുടുംബത്തിനെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആരോപണവിധേയനായ 15കാരനെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഭാരതീയ ന്യായ സംഹിതയിലെ 196, 197, 3(5) വകുപ്പുകളാണ് മാതാപിതാക്കള്‍ക്കെതിരേ ചുമത്തിയത്.

നിയമ നടപടികള്‍കൊണ്ടും പ്രശ്‌നം അവസാനിച്ചില്ല. തിങ്കളാഴ്ച്ച പ്രാദേശികവാസികള്‍ കുട്ടിക്കും കുടുംബത്തിനുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബൈക്ക് റാലി നടത്തി. അവരെ ഇനി അവിടെ താമസിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും 15 വര്‍ഷങ്ങള്‍ക്കു മുമ്പ് മാല്‍വാനിലേക്ക് വന്നതാണ് ഈ കുടുംബം.

മാല്‍വാന്‍ മുന്‍സിപ്പാലിറ്റി അധികൃതരാണ് കുടുംബത്തിന്റെ തകരക്കട പൊളിച്ചു നീക്കിയത്. ഇതിനൊപ്പം ആ കുടുംബത്തിന്റെ ഒരു വാഹനവും തകര്‍ത്തു. അനധികൃതമായി നിര്‍മിച്ചതായിരുന്നു കട എന്നായിരുന്നു പൊളിക്കുന്നതിന്റെ കാരണം പറഞ്ഞത്.

ശിവ്‌സേന(ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം) എംഎല്‍എ നിലേഷ് റാണെ, എക്‌സിലെ കുറിപ്പിലൂടെ ഭീഷണി മുഴക്കിയിട്ടുണ്ട്. സ്‌ക്രാപ്പ് ഡീലര്‍ ദേശവിരുദ്ധത പറഞ്ഞുവെന്നാണ് നിലേഷ് റാണ ആരോപിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ അവരുടെ സ്‌ക്രാപ് ബിസിനസ് ഇല്ലാതാക്കിയിട്ടുണ്ട്. ഇനി അവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു എന്നായിരുന്നു നിലേഷ് റാണെയുടെ വാഗ്ദാനം.  In maharashtra police case against 15 year old boy and family allegation over anti-national slogans during India-Pakistan match

Content Summary; In maharashtra police case against 15 year old boy and family allegation over anti-national slogans during India-Pakistan match

Leave a Reply

Your email address will not be published. Required fields are marked *

×