May 20, 2025 |
Share on

പഹല്‍ഗാമിലും വെറുപ്പിന്റെ വ്യാപാരം

മോദി മുസ്ലിം വിരോധം കൂടുതലായി പുറത്തെടുക്കുന്നത് ഇലക്ഷന്‍ ക്യാമ്പയിനുകളിലാണ്

നുണ പറയുകയും നുണ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിന്റെ ഉപോല്‍പ്പന്നമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന്, നുണകളുടെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാവും. ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുമ്പോള്‍ കള്ളം പറയുകയും വീമ്പടിക്കുകയും ചെയ്യുന്നത് ( Give me 50 days, burn me alive if I am wrong… നോട്ട് നിരോധന കാലത്തെ പ്രസംഗം) ആ പദവിക്ക് ചേര്‍ന്നതല്ല. ബോധമലിനീകരണം നടത്തുക മാത്രമല്ല ഇടകലര്‍ന്ന് ജീവിക്കുന്ന മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വാക്കുകള്‍ ദുഷ്ടലാക്കോടെ പ്രയോഗിക്കുന്ന ശീലവും നാം അദ്ദേഹത്തില്‍ കാണുന്നു. ഇസ്ലാമോഫോബിയ പടര്‍ത്തുന്ന വാക്കുകള്‍ പ്രസംഗത്തില്‍ ഉടനീളം, തിരഞ്ഞെടുപ്പ് കാലയളവില്‍ ജനങ്ങള്‍ എത്ര കേട്ടതാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നിലകൊള്ളേണ്ട ഒരാള്‍, ഇങ്ങനെ സംസാരിക്കുമ്പോള്‍ അത് സത്യപ്രതിജ്ഞ ലംഘനമാവുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ന്യൂനപക്ഷ വിഭാഗങ്ങളെ പഞ്ചർ ഒട്ടിക്കുന്നവർ എന്ന് അദ്ദേഹം അധിക്ഷേപിച്ചത്.

അദ്ദേഹത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ ഇസ്ലാമഫോബിക് പരാമര്‍ശം ‘നുഴഞ്ഞുകയറ്റക്കാര്‍’ ( infiltrators) എന്നായിരുന്നു. ന്യൂനപക്ഷങ്ങളുടെ റിലീഫ് ക്യാമ്പുകളെ കുറിച്ച് അദ്ദേഹം കളിയാക്കിക്കൊണ്ട് പറഞ്ഞത്, ശിശു നിര്‍മ്മാണശാലകള്‍ ( Baby – producing – centres) എന്നായിരുന്നു. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രയോഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ളതല്ലാതെ മറ്റെന്താണ്. നിരന്തരം വംശീയ പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ആകുമോ?

തങ്ങളുടെ തന്നെ പൗരന്മാരെ അധിക്ഷേപിക്കാനായി ഒരു ഭരണാധികാരി പലപ്പോഴും മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് തന്റെ അനുയായികള്‍ക്കും അരി ആഹാരം കഴിക്കുന്നവര്‍ക്കും ശത്രുക്കള്‍ക്കും ഇരകള്‍ക്കും പെട്ടെന്ന് മനസ്സിലാവും. തന്റെ മുസ്ലിം വിരോധം അദ്ദേഹം കൂടുതലായി പുറത്തെടുക്കുന്നത് ഇലക്ഷന്‍ ക്യാമ്പയിനുകളുടെ സമയത്താണ്. ഹിന്ദു വോട്ടുകള്‍ വിഘടിക്കാന്‍ ആയിട്ടാണ് ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതെങ്കിലും, ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ഒരാള്‍ക്ക് ചേര്‍ന്ന കാര്യങ്ങളല്ല ഇതൊന്നും. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് വേണം കരുതാന്‍.

മോദി തന്റെ പ്രസംഗങ്ങളില്‍ മുമ്പ് പറഞ്ഞ കാര്യങ്ങളും ഇത്തരത്തിലുള്ളതാണ്. ലൗ ജിഹാദികള്‍ എന്ന് അദ്ദേഹം എത്രവട്ടമാണ് ഒരു പ്രത്യേക കൂട്ടരെ അധിക്ഷേപിച്ചത്. അദൃശ്യ ശത്രുക്കള്‍ എന്നും മുസ്ലിം മത വിശ്വാസികളെ അദ്ദേഹം അഭിസംബോധന ചെയ്തിട്ടുണ്ട്. ഹം പാഞ്ച് ഹമാരെ പച്ചാസ് (ഞങ്ങള്‍ അഞ്ച് ഞങ്ങള്‍ക്ക് അന്‍പത്) മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നവരാണെന്ന അര്‍ത്ഥത്തിലാണ് ഇങ്ങനെ പ്രയോഗിച്ചത്. ഇങ്ങനെ പെറ്റുകൂ ട്ടിയാല്‍ ഇവരുടെ എണ്ണം കൂടുമെന്നും ഹിന്ദുക്കള്‍ ഇന്ത്യയില്‍ നാമാവശേഷമായി പോകുമെന്നും ഉള്ള നറേറ്റീവ് ഇതിനെ തുടര്‍ന്ന് ട്രോളുകള്‍ പ്രചരിപ്പിച്ചതും നാം മറന്നുകൂടാ.

‘നിങ്ങളുടെ കെട്ട് താലിയും സ്വര്‍ണ്ണവും മുസ്ലിമുകള്‍ക്കായി എടുക്കപ്പെടും’ എന്നും പ്രസംഗിച്ചത് മോഡി തന്നെയാണ്. മിയാന്‍ മുഷറഫ് എന്ന അദ്ദേഹത്തിന്റെ കുപ്രസിദ്ധപ്രയോഗം സ്വന്തം ജനതയെ തമ്മിലടിപ്പിക്കാന്‍ ഉള്ളത് തന്നെയായിരുന്നു. മുസ്ലീങ്ങളെല്ലാവരും ഭീകരവാദികള്‍ ആണെന്ന ധ്വനി ഉണ്ടാക്കുന്ന ഒരു സ്റ്റേറ്റ്‌മെന്റ് അദ്ദേഹം പ്രധാനമന്ത്രി ആയതിനുശേഷം നടത്തിയിട്ടുണ്ട് ‘വേഷം കണ്ടാല്‍ അറിയാം നിങ്ങള്‍ ആരാണെന്ന്’.

സ്വന്തം ജനതയെ തമ്മിലടിപ്പിക്കാന്‍ ഇങ്ങനെ ഡോഗ് വിസില്‍ ചെയ്യുന്ന ഒരു പ്രധാനമന്ത്രിയെ ഇന്ത്യ മുമ്പ് കണ്ടിട്ടില്ല. കഴിഞ്ഞ ലോക്‌സഭ ഇലക്ഷന്‍ പ്രചാരണ സമയത്ത് മോദി നടത്തിയ 173 പ്രസംഗങ്ങളില്‍ 110 ലും ഇസ്ലാമോഫോബിയ പടര്‍ത്തുന്ന പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന്, ഇതേപ്പറ്റി പഠനം നടത്തിയ ഹ്യൂമന്‍ റൈറ്റ് വാച്ച് പറയുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷമാണ് മോദിയുടെ ഇത്തരം പ്രസംഗങ്ങള്‍ മുഴുവന്‍ നടന്നതെന്നും ഹ്യുമന്‍സ് റൈറ്റ് വാച്ച് നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ അനന്തരഫലം, 12 മുസ്ലിം പുരുഷന്മാരും, ഒരു ക്രിസ്ത്യന്‍ സ്ത്രീയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമത്തില്‍ കൊല്ലപ്പെട്ടു എന്നതാണ്. ഈ കാര്യങ്ങള്‍ ഹിന്ദു പത്രം അന്നുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.(14 ഓഗസ്റ്റ് 2024)

മോദി ആവര്‍ത്തിച്ചു പറയുന്നത് മുസ്ലീങ്ങള്‍ നുഴഞ്ഞു കയറ്റക്കാര്‍ ആണെന്നാണ്. അവര്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍, 80% ഹിന്ദുക്കള്‍ ഉള്ള ഒരു സ്ഥലത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങള്‍ ആയിത്തീരും എന്നുമാണ്. മെയ് 14ന്, ജാര്‍ഖണ്ഡില്‍ മോഡി പ്രസംഗിച്ചത് ‘ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠ മുഴുവന്‍ നശിപ്പിക്കപ്പെടുന്നു. ഈ നുഴഞ്ഞുകയറ്റക്കാര്‍ നമ്മുടെ സഹോദരിമാരുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണ്’ എന്നാണ്.

ഉത്തര്‍പ്രദേശിലെ ബാരാബാങ്കില്‍, മെയ് 17 നു നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ട് പറഞ്ഞു ‘നമ്മുടെ രാഷ്ട്രീയ പ്രതിയോഗികള്‍ നമ്മള്‍ അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രം കേടുവരുത്തും. പ്രതിപക്ഷം അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ രാംലല്ലയെ (രാമ പ്രതിഷ്ഠ) ഒരു ടെന്റില്‍ കൊണ്ടിടുകയും രാമക്ഷേത്രത്തിന്റെ മുകളിലൂടെ ബുള്‍ഡോസര്‍ ഓടിക്കുകയും ചെയ്യും’.

ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കുന്ന ഇത്തരം നുണകള്‍ ആണ് അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. മെയ് ഏഴാം തീയതി മധ്യപ്രദേശില്‍ വെച്ച് നടത്തിയ ഒരു പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പോലും മുസ്ലീങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നാണ്. അതുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പോലും കോണ്‍ഗ്രസ് ജാതിയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇങ്ങനെ ബഹുസ്വരതയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന, പ്രസംഗം കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരാള്‍, ഭരണഘടനയില്‍ വിശ്വസിക്കുന്നു എന്ന് പറയാന്‍ നമുക്ക് പ്രയാസമുണ്ട്. ഒരു പ്രധാനമന്ത്രി ഇങ്ങനെ നിരുത്തരവാദപരമായി പ്രസംഗിക്കുമ്പോള്‍, ആ വാക്കുകള്‍ ഗോഡി മീഡിയ വിദ്വേഷവും കലാപവും പ്രചരിപ്പിക്കുന്നതിനുള്ള ഏറ്റവും സ്വാധീനമുള്ള മാര്‍ഗ്ഗമായി ഉപയോഗപ്പെടുത്തുന്നു. മീഡിയയുമായുള്ള ഈ ഭരണകൂട ഭീകരതയുടെ ചങ്ങാത്തമാണ് പ്രചാരവേലയ്ക്ക് ആക്കം കൂട്ടുകയും നുണപ്രചരണം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുകയും ചെയ്യുന്നത്. കശ്മീരിലെ പഹല്‍ഗാമില്‍, തീവ്രവാദികള്‍ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ചു കൊന്നു എന്നാണ് പുതിയ നരേറ്റീവ്, പക്ഷേ സത്യം മറ്റൊന്നാണ്.

പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരിൽ മുസ്ലീം മതവിശ്വാസികളുമുണ്ട്. കൊല്ലുന്നതിനുമുമ്പ് പേരുകള്‍ ചോദിച്ച് പിന്നീട് കൊന്നുവെന്ന് ആക്രോശിക്കുന്ന ഗോഡി മീഡിയയെ ഇത് തുറന്നുകാട്ടുന്നു. പഹല്‍ഗാം ആക്രമണം ഒരു വിഭാഗത്തിനെതിരായ ആയുധമായി സംഘപരിവാര്‍ ആഘോഷിക്കുകയും വര്‍ഗ്ഗീയത ഇളക്കിവിടുകയും ചെയ്യുമ്പോള്‍ അവര്‍ ആളിക്കത്തിച്ച വര്‍ഗ്ഗീയതയ്‌ക്കെതിരെയാണ് ദുരന്തത്തെ നേരിട്ട ആരതി എന്ന ഇന്ത്യന്‍ പൗര ധീരമായി സത്യം വെളിപ്പെടുത്തിയത്.

”എന്റെ ഡ്രൈവര്‍ മുസാഫിര്‍ മറ്റൊരു ഡ്രൈവര്‍ സമീര്‍. രണ്ടുപേരും ജ്യേഷ്ഠനും അനുജനും പോലെയാണ് മോര്‍ച്ചറിയിലേക്ക് പോകാനും ഐഡന്റിഫിക്കേഷനുമൊക്കെയായി എന്നെ രാത്രിയില്‍ കൊണ്ടുനടന്നത്. രാത്രി മൂന്ന് മണി വരെ മോര്‍ച്ചറിയുടെ മുന്നിലുണ്ടായിരുന്നു. ഇപ്പോള്‍ ആവില്ലെന്ന് മോര്‍ച്ചറിയില്‍ നിന്നും അറിയിച്ചതിനാല്‍ ഹോട്ടലില്‍ പോയി പുലര്‍ച്ചെ ആറ് മണിക്ക് തിരിച്ചുവന്നു. അപ്പോഴൊക്കെ മുസാഫിറും സമീറും എന്റെ കൂടെ ഉണ്ടായിരുന്നു. കാശ്മീരില്‍ പോയപ്പോള്‍ എനിക്ക് രണ്ട് ബ്രദേഴ്‌സിനെ കിട്ടി എന്നാണ് ഞാന്‍ അവരോട് ഇന്നലെ എയര്‍പോര്‍ട്ടില്‍ വെച്ച് യാത്ര പറയുമ്പോള്‍ പറഞ്ഞത്. അല്ലാഹു അവരെ രക്ഷിക്കട്ടെ.’ ആരതിയുടെ ഇത്തരം വാക്കുകളാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ മനസ്സാക്ഷി. ഗുജറാത്ത് വംശഹത്യയുടെ ഓര്‍മ്മയും ചരിത്ര പാഠവും ഇന്ത്യയെ കൂടുതല്‍ സെക്യുലര്‍ ആക്കും. ബീഹാറിലെ മാരിഗ്രാമം അതിനു തെളിവാണ്. ഇസ്ലാം മതവിശ്വാസികള്‍ ഗ്രാമം ഒഴിഞ്ഞു പോയിട്ടും 200 വര്‍ഷം പഴക്കമുള്ള പള്ളി അവിടുത്തെ ജനങ്ങള്‍ സംരക്ഷിക്കുന്നു. തങ്ങളുമായി സ്‌നേഹപ്പെട്ടു കഴിഞ്ഞ ആളുകളുടെ സംസ്‌കാരത്തിന്റെ ഓര്‍മ്മയ്ക്കായി അഞ്ചുനേരവും റെക്കോര്‍ഡ് പ്ലെയര്‍ വെച്ച് ബാങ്ക് വിളിക്കുന്നു. ഇത്തരം ജനകീയ ഇടപെടലാണ് ഇന്ത്യയുടെ ഭാവി. ഇത്തരം മനുഷ്യരാണ് വിഷം തുപ്പുന്ന വാക്കുകള്‍ക്ക് അവസാനം കുറിക്കുക. മോദിയും കൂട്ടരും നടത്തുന്നത് ഭരണമല്ല വെറുപ്പിന്റെ വ്യാപാരമാണ്. will be prime minister be able to maintain the integrity of the country?  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary:  will be prime minister be able to maintain the integrity of the country?

Leave a Reply

Your email address will not be published. Required fields are marked *

×