എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അജിത്ത് പവാര്‍ എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പണ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പിഡബ്ല്യുപി) നേതാവ് ജയന്ത് പാട്ടീല്‍, 34 ജില്ലകളിലായുള്ള ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കേസില്‍ പ്രതികളാണ്. 25,000 കോടി രൂപയുടെ അഴിമതി ഇ ഡി ആരോപിക്കുന്നു.
2007നും 2011നുമിടയ്ക്ക് ബാങ്കിന് 1000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായും ആരോപണമുണ്ട്. ഒക്ടോബര്‍ 21ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിച്ച് നില്‍ക്കെയാണ്, തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ച് നില്‍ക്കെയാണ് എന്‍സിപി നേതാക്കള്‍ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് നടപടി.
സഹകരണ മേഖലയിലെ പഞ്ചസാര മില്ലുകള്‍ക്ക് ലോണ്‍ അനുവദിച്ചതിലടക്കമുള്ള ക്രമക്കേടുകള്‍ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ മാസം അജിത്ത് പവാര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. പാപ്പരായ മില്ലുകള്‍ക്ക് അനധികൃതമായി ലോണ്‍ നല്‍കിയെന്നും പഞ്ചസാര മില്ലുകള്‍ വിവിധ രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലാണുള്ളത് എന്നും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നു.
നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്‌മെന്റ്) നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടും മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം നടത്തിയ അന്വേഷണവും ശരദ് പവാര്‍ അടക്കമുള്ള എന്‍സിപി നേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ട് എന്നാണ് പറയുന്നത്. ബാങ്കിംഗ് നിയമങ്ങളും റിസര്‍വ് ബാങ്ക് ചടങ്ങളും ലംഘിച്ചാണ് ഷുഗര്‍ ഫാക്ടറികള്‍ക്കും സ്പിന്നിംഗ് മില്ലുകള്‍ക്കും ലോണ്‍ അനുവദിച്ചത്.
2015ല്‍ സുരീന്ദര്‍ സിംഗ് എന്ന് പ്രാദേശിക പൊതുപ്രവര്‍ത്തകനാണ് എക്കണോമിക് ഒഫന്‍സ് വിംഗിന് പരാതി നല്‍കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഡയറക്ടര്‍മാരെ മാറ്റാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.