June 04, 2026 |
Share on

ടോൾ പ്ലാസകളിൽ ജഡ്ജിമാർക്ക് പ്രത്യേക ലൈനുകൾ വേണമെന്ന് ദേശീയപാതാ അതോരിറ്റിയോട് മദ്രാസ് ഹൈക്കോടതി

ടോൾ പ്ലാസ്സകളിൽ ജഡ്ജിമാരും വിഐപികളും തടഞ്ഞു നിറുത്തപ്പെടുന്നത് നിരാശയുളവാക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജഡ്ജിമാർക്കും വിഐപികൾക്കും ടോൾ പിരിവ് കേന്ദ്രങ്ങളിൽ പ്രത്യേക ലൈനുകൾ വേണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. നാഷണൽ അതോരിറ്റി ഓഫ് ഇന്ത്യയോടാണ് ഹൈക്കോടതി ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജസ്റ്റിസ് ഹുലുവാദി ജി രമേഷ്, എംവി മുരളീധരൻ എന്നിവരടങ്ങിയ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

എല്ലാ ടോൾ പ്ലാസകളിലേക്കും ഈ ആവശ്യം വ്യക്തമാക്കി സർക്കുലർ അയയ്ക്കണമെന്ന് ദേശീയപാതാ അതോരിറ്റിയോട് കോടതി ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിമാർക്കും വിഐപികൾക്കും വേഗത്തിൽ കടന്നുപോകാൻ പ്രത്യേക ലൈനുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം നടപ്പാക്കാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുമെന്നും കോടതിയുടെ അറിയിപ്പുണ്ട്.

ടോൾ പ്ലാസ്സകളിൽ ജഡ്ജിമാരും വിഐപികളും തടഞ്ഞു നിറുത്തപ്പെടുന്നത് നിരാശയുളവാക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്തു മിനിറ്റു മുതൽ പതിനഞ്ചു മിനിറ്റുവരെ ഈ കാത്തിരിപ്പ് നീളാറുണ്ട്.

തമിഴ്നാട് സർക്കാർ ടോൾ ഫീസ് അടയ്ക്കാത്തതുമായി ബന്ധപ്പെട്ട് ഒരു കക്ഷി നൽകിയ പരാതിയിന്മേൽ വാദം കേൾക്കവെയാണ് കോടതി ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×