പട്ടാളത്തെ തന്റെ സ്വകാര്യസ്വത്ത് പോലെ ഉപയോഗിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നാണമില്ലെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാകിസ്താനെതിരെ നടത്തിയ മിന്നലാക്രമണത്തെ രാഷ്ട്രീയ താൽപര്യത്തിനായി ഉപയോഗിക്കുന്നതിനെതിരെ ജനറൽ ഡിഎസ് ഹൂഡ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. ഹൂഡ ഒരു യഥാർഥ പോരാളിയെപ്പോലെ സംസാരിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സർജിക്കൽ സ്ട്രൈക്കിനെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും റാഫേൽ കരാറിനെ അനിൽ അംബാനിയുടെ മൂലധനം വർധിപ്പിക്കുന്നതിനും മോദി ഉപയോഗിച്ചതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
റിട്ടയേഡ് ലഫ്റ്റനന്റ് ജനറൽ ഹൂഡ ചണ്ഡിഗഢിൽ വെച്ചാണ് മിന്നലാക്രമണം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതായി പരാതിപ്പെട്ടത്. ഇത് തെറ്റാണോ ശരിയാണോയെന്ന് തന്നോടല്ല, രാഷ്ട്രീയക്കാരോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മിന്നലാക്രമണം സർജിക്കൽ ഓപ്പറേഷനുകൾക്ക് അതിന്റേതായ രഹസ്യാത്മകത ഉണ്ടായിരിക്കണമെന്ന് ഹൂഡ പറയുകയുണ്ടായി. “ഇത്തരം ആക്രമണങ്ങൾ തന്ത്രപരം മാത്രമല്ല, നയപരം കൂടിയാകണം. അങ്ങനെയാകുമ്പോൾ അത് ശത്രുവിന്റെ ആത്മവിശ്വാസത്തെ കെടുത്തുന്നു.” – ഹൂഡ പറഞ്ഞു. സർജിക്കൽ സ്ട്രൈക്കിൽ ഏതെങ്കിലും തരത്തിലുള്ള ആൾനാശം ഇന്ത്യയുടെ ഭാഗത്തുണ്ടായിരുന്നെങ്കിൽ രാഷ്ട്രീയക്കാർ ഇതേ ആഘോഷങ്ങൾ നടത്തുമായിരുന്നോയെന്ന് പരിപാടിയിൽ പങ്കെടുത്ത മറ്റൊരു റിട്ടയേഡ് ലെഫ്റ്റനന്റ് ജനറലായ എൻഎസ് ബ്രാർ ചോദിച്ചു.
മിന്നലാക്രമണം നിരന്തരമായി ചര്‍ച്ചയാക്കുന്നത് സേനയ്ക്ക് ദോഷം ചെയ്യുമെന്നും ലഫ്റ്റനൻറ് ജനറൽ ഡിഎസ് ഹൂഡ തുറന്നടിച്ചു. ഓപ്പറേഷൻ വൻ വിജയം തന്നെയായിരുന്നു. എന്നാൽ മിന്നലാക്രമണം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും മിന്നലാക്രമണം നടക്കുന്ന സമയത്ത് വടക്കൻ കമാൻഡ് മുൻ മേധാവിയായിരുന്ന ഹൂഡ പറഞ്ഞു. ഇനിയെങ്കിലും ഇക്കാര്യത്തിലുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Spoken like a true soldier General. India is so proud of you. Mr 36 has absolutely no shame in using our military as a personal asset. He used the surgical strikes for political capital and the Rafale deal to increase Anil Ambani’s real capital by 30,000 Cr. #SurgicalStrike https://t.co/IotXWBsIih
— Rahul Gandhi (@RahulGandhi) December 8, 2018