June 06, 2026 |
Share on

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മോദി പ്രഭാവത്തില്‍ എന്‍ഡിഎയ്ക്ക് 360 സീറ്റെന്ന് ഇന്ത്യാ ടുഡേ സര്‍വ്വേ

2019-ലെ തിരഞ്ഞെടുപ്പ് ആരു വിജയിക്കും? എന്‍ഡിഎ സഖ്യം ശക്തമായി തുടരുമോ അതോ ബീഹാര്‍ മാതൃകയില്‍ മഹാസഖ്യമുണ്ടായി മോദിയെയും കൂട്ടരെയും കീഴടക്കുമോ?

ലോക്സഭയിലേക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാവത്തില്‍ എന്‍ഡിഎയ്ക്ക് 360 സീറ്റ് കിട്ടുമെന്ന് ഇന്ത്യാ ടുഡേ സര്‍വ്വേ. ഇന്ത്യാ ടുഡേ 2017 ജനുവരിയിലെ എംഒടിഎന്‍ (മൂഡ് ഓഫ് ദി നേഷന്‍ പോള്‍) പ്രകാരം നോട്ട് അസാധുവാക്കലും പാക്കിസ്ഥാന്‍ അധിനിവേശ കശ്മാരിലേക്ക് നടത്തിയ മിന്നലാക്രമണവും മോദിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു എന്നാണ്. ഇന്ത്യാ ടുഡെ, കാര്‍വെ ഇന്‍സൈറ്റുമായി സഹകരിച്ചായിരുന്നു ഏറ്റവും പുതിയ രാഷ്ട്രീയ അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. സര്‍വ്വേ റിപ്പാര്‍ട്ട് പ്രകാരം മോദി മാജിക് കാര്യമായി പ്രകടമാകുമെന്നുതന്നെയാണ്.

2019-ലെ തിരഞ്ഞെടുപ്പ് ആരു വിജയിക്കും? എന്‍ഡിഎ സഖ്യം ശക്തമായി തുടരുമോ അതോ ബീഹാര്‍ മാതൃകയില്‍ മഹാസഖ്യമുണ്ടായി മോദിയെയും കൂട്ടരെയും കീഴടക്കുമോ? രാജ്യത്തെ വരാനിരിക്കുന്ന 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സൂചനകള്‍ ഇതിനുള്ള നല്‍കുമെന്നാണ് കരുതുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.

ഇന്ത്യാ ടുഡെ സര്‍വ്വേയിലെ പ്രധാനപ്പെട്ട 10 കാര്യങ്ങള്‍

1. നിലവിലെ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ എന്‍ഡിഎ 360 സീറ്റുകള്‍ നേടും. അതായത് ഓഗസ്റ്റില്‍ നടന്ന സര്‍വ്വേയേക്കാള്‍ 56 സീറ്റിന്റെ നേട്ടമാണ് ആറുമാസത്തിന് ശേഷം നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് കിട്ടുന്നത്. ബിജെപി തനിയെ 305 സീറ്റുകള്‍ നേടി ലോക്സഭയില്‍ കരുത്തരാകും.

2. മോദിയുടെ പ്രഭാവം വര്‍ദ്ധിച്ചുവരുകയാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 65 ശതമാനം പേരും മോദിയെ ശരിയായ നേതാവായിട്ടാണ് കാണുന്നത്. മോദിക്ക് 15 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ആറുമാസത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഉര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിക്ക് വെറും 10 ശതമാനം പേരുടെ വോട്ടുകളെ നേടാന്‍ സാധിച്ചുള്ളൂ.

3. സര്‍വ്വേയില്‍ പങ്കെടുത്ത 45 ശതമാനം പേരും വിശ്വസിക്കുന്നത് നോട്ട് പിന്‍വലിക്കല്‍ മൂലം കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞുവെന്നാണ്. 35 ശതമാനം പേര്‍ സാമ്പത്തിക രംഗത്തിന് ഗുണകരമായി എന്നാണ്. അതായത് 80 ശതമാനം പേര്‍ നോട്ട് പിന്‍വലിക്കലിനെ പിന്തുണയ്ക്കുന്നു. 55 ശതമാനം പേര്‍ നോട്ട് പിന്‍വലിക്കല്‍ കുറച്ചു കൂടി ആസൂത്രണ മികവോടെ നടപ്പാക്കേണ്ടിയിരുന്നുവെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 51 ശതമാനം പേര്‍ പറയുന്നത് ഈ നടപടി ഗുണത്തേക്കാളേറെ ദുരിതം നല്‍കിയെന്നാണ്.

4. രാജ്യത്തെ മികച്ച പ്രധാനമന്ത്രിമാരില്‍ മോദിയുടെ സ്ഥാനം ഉയര്‍ന്നുവെന്നാണ് സര്‍വ്വേ കാണിക്കുന്നത്. ജനപ്രിയരായ പ്രധാനമന്ത്രിമാര്‍ എന്ന് പേരെടുത്ത ഇന്ദിരാഗാന്ധിയേയും എബി വാജ്പേയിയും പിന്തള്ളി മോദി ഏറ്റവും ജനപിന്തുണയുള്ള പ്രധാനമന്ത്രിയായി മാറിയെന്നാണ് സര്‍വ്വേ കണക്കുകള്‍ പറയുന്നു.

5. നോട്ട് പിന്‍വലിക്കല്‍ നടപടി മാത്രമല്ല മോദിക്ക് ഗുണകരമായത്. സ്വച്ഛ് ഭാരത് അഭിയാനും ജന്‍ ധന്‍ യോജനയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളും പ്രധാനമന്ത്രിയുടെ ജനപ്രിയത ഉയര്‍ത്തിയതില്‍ നിര്‍ണായക ഘടകമാണ്. കുറഞ്ഞത് 27 ശതമാനം ആളുകളും കരുതുന്നത് മോദിയുടെ നടപടികള്‍ വിശിഷ്ടമായതെന്നാണ്.

6. നോട്ട് പിന്‍വലിക്കലില്‍ പ്രതിഷേധിച്ച് ശൈത്യകാല പാര്‍ലമെന്റ് തടസപ്പടുത്തിയ നടപടിയില്‍ പ്രതിപക്ഷത്തിനെയാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തുന്നത്. 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് പാര്‍ലമെന്റ് തടസപ്പെടുത്തിയത് യുപിഎയുടെ വീഴ്ചയായിട്ടാണ്.

7. ജനപ്രിയരായ പ്രമുഖ നേതാക്കന്മാരില്‍ മോദി ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ 29 സംസ്ഥാനത്തെ മുഖ്യമന്ത്രിമാരില്‍ ബീഹാറിലെ നിതീഷ് കുമാറിനാണ് ഒന്നാം സ്ഥാനം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൊട്ടു പിറകില്‍ തന്നെയുണ്ട്. ഇവരാരും തന്നെ എന്‍ഡിഎ സഖ്യത്തില്‍ ഇല്ല എന്നതാണ് മറ്റൊരു കാര്യം.

8. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ്: കഴിഞ്ഞ എം ഒ ടി എന്‍ പ്രകാരം രാഹുലിന്റെ ജനപ്രീതി വളരുകയും താഴുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 39 ശതമാനം ആളുകള്‍ രാഹുലിന്റെ നടപടികള്‍ നല്ലതാണെന്നും അസാധാരണമാണെന്നും അഭിപ്രായപ്പെട്ടു. 2016 ഓഗസ്റ്റില്‍, 33 ശതമാനം പേര്‍ പറഞ്ഞത് രാഹുല്‍ 2019-ലെ തിരഞ്ഞെടുപ്പില്‍ മോദിക്ക് പറ്റിയ പ്രതിയോഗിയാണെന്നാണ്. അറുമാസം മുമ്പ് 23 ശതമാനം പേരായിരുന്നു രാഹുലിനെ അനുകൂലിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 28 ശതമാനമാണ് രാഹുലിനെ അംഗീകരിക്കുന്നത്. നിതീഷ് കുമാറിനെയും, കെജ്രീവാളിനെയും അമ്മ സോണിയ ഗാന്ധിയെയും മറികടന്നിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

9. എന്‍ഡിഎയ്ക്ക് തന്നെയാണ് സര്‍വ്വേയില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റിലെ സര്‍വ്വേയേക്കാള്‍ എന്‍ഡിഎ മുന്നണിക്ക് രണ്ട് ശതമാനം വോട്ട് ഉയര്‍ച്ചയാണ് ഇത്തവണ കാണിക്കുന്നത്. യുപിഎയും ഇടതുള്‍പ്പെടുന്ന മറ്റ് പ്രതിപക്ഷത്തിനും കൂടി എം ഒ ടി എന്‍ പ്രകാരം 58 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിരിക്കുന്നത്. യുപിഎക്ക് തനിയെ 25 ശതമാനം വോട്ടുകളെ ലഭിക്കുന്നുള്ളൂ. ഇതിനാല്‍ നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഭിന്നിക്കുന്ന വോട്ടുകളുടെ കരുത്തില്‍ ബിജെപി മികച്ച പ്രകടനമായിരിക്കും നടത്തുകയെന്നാണ് സര്‍വ്വേ പറയുന്നത്.

10. മോദിക്കെതിരെ മഹാസഖ്യമെന്ന ആശയം നടപ്പാവുകയാണെങ്കില്‍ അതിനെ നയിക്കാന്‍ അനുയോജ്യന്‍ കെജ്രിവാളാണെന്നാണ് 11 ശതമാനം പേര്‍ പറയുന്നത്. തൊട്ടു പിറകില്‍ 10 ശതമാനം വോട്ടുകളുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടികാണിക്കുന്നുണ്ട്.

ഇന്ത്യാ ടുഡെ സര്‍വ്വേ റിപ്പോര്‍ട്ട്/ വീഡിയോ

 

Leave a Reply

Your email address will not be published. Required fields are marked *

×