മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000 രൂപ, മരണത്തിനിടയാക്കിയാല്‍ നരഹത്യ കേസും 10 വര്‍ഷം തടവും

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിയമം കര്‍ക്കശമായി നടപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിസി സെക്ഷന്‍ 299 പ്രകാരം നരഹത്യയ്ക്ക് കേസെടുക്കാനാണ് നിര്‍ദ്ദേശം.

മദ്യപിച്ച് വാഹനമോടിച്ച് ആരുടെയെങ്കിലും മരണത്തിന് ഇടയാക്കിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസും 10 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പിഴ അഞ്ച് മടങ്ങ് വര്‍ദ്ധിപ്പിച്ച് 10,000 രൂപയാക്കി. മോട്ടാര്‍ വാഹന നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്ന മാറ്റങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിയമം കര്‍ക്കശമായി നടപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിസി സെക്ഷന്‍ 299 പ്രകാരം നരഹത്യയ്ക്ക് കേസെടുക്കാനാണ് നിര്‍ദ്ദേശം. അശ്രദ്ധയായി ഇത്തരം അപകടങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം.

പ്രായപൂര്‍ത്തിയായവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ വണ്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. പ്രായപൂര്‍ത്തിയായവര്‍ വാഹനമോടിച്ച് അപകടത്തിനിടയാക്കിയാല്‍ രക്ഷിതാക്കള്‍ 25,000 രൂപ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ അനുഭവിക്കേണ്ടി വരും.

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് 1000 രൂപ പിഴയും മൂന്ന് മാസത്തേയ്ക്ക് ലൈസന്‍സ് റദ്ദാക്കലും നേരിടേണ്ടി വന്നേക്കാം. സിഗ്നല്‍ മറികടന്ന് പോകുന്നവര്‍ക്കും കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ സീറ്റ് ബെല്‍ട്ട് ധരിക്കാത്തവര്‍ക്കും ഇത് തന്നെ നേരിടേണ്ടി വരും. ബൈക്കില്‍ പോകുന്ന നാല് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് പോലെ തലയ്ക്ക് സുരക്ഷ ഒരുക്കുന്ന സംവിധാനം വേണം.

ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരില്‍ നിന്ന് 1000 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാം.

റോഡ് അപകടത്തില്‍ പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയും കാര്യമായി പരിക്കേല്‍ക്കുന്നവര്‍ക്ക്് അഞ്ച് ലക്ഷം രൂപയുമായിരിക്കും. നേരത്തെ ഇത് 50,000വും 25,000വും ആയിരുന്നു. ഇടിച്ചിട്ട് പോകുന്ന കേസുകളില്‍ മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയും പരിക്കിന് 50,000 രൂപയുമായിരിക്കും നഷ്ടപരിഹാരം.

ഇന്‍ഷുറന്‍സ് ബാദ്ധ്യതാ പരിധി നീക്കാനുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശം ഗതാഗത മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. നേരത്തെ മരണത്തിന് 10 ലക്ഷവും പരിക്കിന് അഞ്ച് ലക്ഷം രൂപയുമായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.

ഡ്രൈവിംഗ് ലൈസന്‍സിനേയും വാഹന രജിസ്‌ട്രേഷനേയും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അംഗീകാരമുള്ള ഓട്ടോമൊബൈല്‍ ഡീലേഴ്‌സിനായിരിക്കും രജിസ്‌ട്രേഷന്‍ നടപടികളുടെ ചുമതല. അതേസമയം ഇക്കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന നിര്‍ദ്ദേശം ഗതാഗത മന്ത്രാലയം തള്ളിക്കളഞ്ഞു. വാഹനങ്ങളുടേയും ഡ്രൈവിംഗ് ലൈസന്‍സുകളുടേയും ദേശീയ രജിസ്റ്ററുണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്്.

മാനദണ്ഡങ്ങള്‍ പാലിക്കാത്തതും നിലവാരം പുലര്‍ത്താത്തതുമായ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. ഇത്തരം കേസുകളില്‍ വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് 500 കോടി രൂപ വരെ പിഴ ഈടാക്കാം.

This post was last modified on April 3, 2017 8:06 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment