June 26, 2026 |
Share on

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടുന്നതില്‍ രാഷ്ട്രീയ താല്‍പ്പര്യം; ഇന്ത്യക്കെതിരെ യുഎസ് റിപ്പോര്‍ട്ട്

മോദി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഇന്ത്യയില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിരീക്ഷണം

ഇന്ത്യന്‍ അധികൃതര്‍ അമേരിക്കന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നല്‍കുന്ന ‘ടേക്ക് ഡൗണ്‍’ (ഉള്ളടക്കം നീക്കം ചെയ്യാനുള്ള) ഉത്തരവുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്ന് യുഎസ് ഗവണ്‍മെന്റ് റിപ്പോര്‍ട്ട്. ഇടയ്ക്കിടെയുള്ള ഇന്റര്‍നെറ്റ് നിരോധനത്തിനൊപ്പം ഇത്തരം നടപടികളെയും താരിഫ് ഇതര വ്യാപാര തടസ്സങ്ങളായാണ് വാഷിംഗ്ടണ്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. 2026 മാര്‍ച്ചില്‍ ഓഫീസ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും യുഎസ് കോണ്‍ഗ്രസിനും സമര്‍പ്പിച്ച ‘നാഷണല്‍ ട്രേഡ് എസ്റ്റിമേറ്റ്’ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. ദി വയര്‍ ആണ് ഇക്കാര്യങ്ങള്‍ വിവരിച്ചുകൊണ്ടുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ കയറ്റുമതി നേരിടുന്ന വിദേശ വ്യാപാര തടസ്സങ്ങളെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. അമേരിക്കന്‍ തൊഴിലാളികള്‍ക്ക് തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുന്നതിന് ട്രംപ് ഭരണകൂടം ഇത്തരം ഏകപക്ഷീയമായ നടപടികളെ എങ്ങനെ നേരിടുന്നു എന്നതിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. ഡിടിഎച്ച് സേവനങ്ങള്‍ക്ക് ആഭ്യന്തര സാറ്റലൈറ്റുകള്‍ മാത്രം ഉപയോഗിക്കണമെന്ന ഇന്ത്യയുടെ നിര്‍ബന്ധം, ഡിജിറ്റല്‍ സര്‍വീസ് ടാക്‌സ്, അന്താരാഷ്ട്ര റോമിംഗ് ക്രമീകരണങ്ങള്‍ എന്നിവയും വ്യാപാരത്തിന് തടസ്സമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഉള്ളടക്കം നീക്കം ചെയ്യല്‍

2021ലെ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനികള്‍ നേരിടുന്ന വെല്ലുവിളികള്‍ റിപ്പോര്‍ട്ട് പ്രത്യേകം എടുത്തുപറയുന്നു. പ്രായോഗികമല്ലാത്ത സമയപരിധികളും ഉള്ളടക്കം നീക്കം ചെയ്യാനുള്ള പ്രോട്ടോക്കോളുകളുമാണ് ഐടി നിയമങ്ങളിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2021 മുതല്‍, രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും അക്കൗണ്ടുകളും നീക്കം ചെയ്യാനുള്ള അഭ്യര്‍ത്ഥനകളില്‍ വലിയ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ഇന്ത്യയില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിരീക്ഷണം.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി എക്‌സ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരവധി ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്. വാര്‍ത്താ മാധ്യമങ്ങള്‍, ആക്ഷേപഹാസ്യകാരന്മാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരെയാണ് ഈ ഉത്തരവുകള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഐടി നിയമത്തിലെ സെക്ഷന്‍ 69 എ, സെക്ഷന്‍ 79(3)(ബി) എന്നിവ പ്രകാരമാണ് പലപ്പോഴും ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ക്രമസമാധാനം എന്നിവ മുന്‍നിര്‍ത്തി ഓണ്‍ലൈന്‍ വിവരങ്ങള്‍ തടയാന്‍ സര്‍ക്കാരിന് ഈ വകുപ്പുകള്‍ അധികാരം നല്‍കുന്നു. ഉള്ളടക്കം നീക്കം ചെയ്യാന്‍ മുന്‍പ് 36 മണിക്കൂര്‍ സമയം നല്‍കിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ മാസം അത് വെറും മൂന്ന് മണിക്കൂറായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്റര്‍നെറ്റ് നിരോധനം

ഇന്ത്യയില്‍ സമീപകാലത്ത് ഏര്‍പ്പെടുത്തിയ പ്രാദേശികമായ ഇന്റര്‍നെറ്റ് നിരോധനങ്ങള്‍ സ്വതന്ത്രമായ ഇന്റര്‍നെറ്റ് വിനിമയത്തെ തടസ്സപ്പെടുത്തിയതായി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഇത്തരം നിരോധനങ്ങള്‍ വിവരങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള ലഭ്യത കുറയ്ക്കുകയും വാണിജ്യ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ആഗോള വ്യാപാരത്തെയും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും യുഎസ് ഇത് നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലാണ്.

ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണം

ഇന്ത്യയുടെ ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ നിയമങ്ങള്‍ ഡാറ്റാ ഫിഡ്യൂഷ്യറികള്‍ക്ക് വലിയ ഭാരമാകുമെന്നും വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാരിന് വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കുമെന്നും അമേരിക്കന്‍ റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു. അതിര്‍ത്തി കടന്നുള്ള ഡാറ്റ കൈമാറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അമേരിക്കന്‍ ക്രെഡിറ്റ് ബ്യൂറോകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വ്യക്തികള്‍ക്ക് അധികാരം നല്‍കുന്നത് അമേരിക്കന്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും.

വ്യാപാര കമ്മി

ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഇന്ത്യയ്ക്ക് മേല്‍ കഴിഞ്ഞ വര്‍ഷം 50 ശതമാനം വരെ താരിഫ് ചുമത്തിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെയും യുഎസ് നടപടി സ്വീകരിച്ചിരുന്നു. 2025-ലെ കണക്കനുസരിച്ച് ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാര കമ്മി 58.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ അമേരിക്കന്‍ സുപ്രീം കോടതി ട്രംപിന്റെ ഏകപക്ഷീയമായ താരിഫ് നടപടികള്‍ റദ്ദാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഫെബ്രുവരി 2-ന് ട്രംപും മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ താരിഫ് നിരക്കുകള്‍ 50-ല്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അന്തിമ കരാര്‍ തയ്യാറായി വരികയാണ്.

Content Summary: Indian Authorities’ Takedown Orders to US Social Media Firms Politically Motivated, US Government report says.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×