May 20, 2025 |

ട്രംപിന്റെ താരിഫ് നയം; അടിതെറ്റി ഓഹരി വിപണി, ഇന്ത്യയ്ക്കും തിരിച്ചടി

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി 19 പൈസ കുറഞ്ഞ് 85.63 ആയി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കുമതി തീരുവ കുത്തനെ കൂട്ടിക്കൊണ്ട് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിന്റെ ഭാ​ഗമായി ഓഹരി വിപണികൾ തകർന്നടിഞ്ഞു. അമേരിക്കയുടെ പകര ചുങ്ക പ്രഖ്യാപനത്തിന് ശേഷമുണ്ടായ ഓഹരി വിപണിയുടെ തകർച്ച ഇന്ത്യൻ വിപണിയേയും പിടിച്ചുലച്ചു. ഇതേതുടർന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി 19 പൈസ കുറഞ്ഞ് 85.63 ആയി.Stock markets crashed due to Trump’s tariff

യുഎസ് ഫ്യൂച്ചേഴ്‌സ് നേരിട്ട കനത്ത നഷ്ടത്തിന്റെ ആഘാതം ഇന്ത്യൻ ഓഹരി വിപണികളെയടക്കം ബാധിച്ചിരിക്കുകയാണ്. യുഎസ്, ജപ്പാൻ, യൂറോപ്യൻ ഓഹരി വിപണികളുടെ തകർച്ചയെ തുടർന്ന് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്‌സ് 3200 പോയിന്റിലേറെ കൂപ്പുകുത്തി. ഈ കനത്ത ഇടിവ് മൂലം നിക്ഷേപകർക്ക് 19 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 9 മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ വിപണി.

ടെക്, മെറ്റൽ ഓഹരികളിലാണ് ഏറ്റവുമധികം ഇടിവുണ്ടായിരിക്കുന്നത്. നിഫ്റ്റി ഐടി സൂചിക ആറ് ശതമാനവും, നിഫ്റ്റി മെറ്റൽ സൂചിക ഏഴ് ശതമാനവും ഇടിഞ്ഞു.

ആഗോള ഓഹരി വിപണികളിലുണ്ടായിരിക്കുന്ന ഇടിവ് ഇന്ത്യൻ വിപണിയേയും ബാധിച്ചു. അമേരിക്കയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും ചൈന 34 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനെ തുടർന്ന് ആഗോള ഓഹരികൾ തകർന്നതോടെ അനിശ്ചിതത്വം വർധിക്കുകയായിരുന്നു.വിപണി സർക്ക്യൂട്ട് ബ്രേക്കുകളെ ബാധിച്ചതിനാൽ ജാപ്പനീസ് ഫ്യൂച്ചറുകൾ താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്.

മലേഷ്യൻ സൂചികകളും നാല് ശതമാനത്തിലധികം ഇടിഞ്ഞ് 16 മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് തള്ളപ്പെട്ടു. തായ്‌വാൻ വിപണിയിലും പത്ത് ശതമാനം ഇടിവ് രേഖപ്പെടുത്തി.

180ലേറെ രാജ്യങ്ങൾക്കുമേലാണ് ട്രംപ് അധിക ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചത്. 10 ശതമാനം അടിസ്ഥാന തീരുവയ്ക്ക് പുറമെ ഒരോ രാജ്യത്തിനും വ്യത്യസ്ത പകരച്ചുങ്കമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചൈന ഇതിന് മറുപടിയായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ 34 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തി തിരിച്ചടിക്കുകയായിരുന്നു.

ചൈനയുടെ രീതി മറ്റ് രാജ്യങ്ങൾ കൂടി പിന്തുടരുമെന്നായപ്പോഴാണ് ആഗോള വ്യാപാരയുദ്ധം കനക്കുമോ എന്ന ആശങ്ക ശക്തമാകുന്നത്. ചൈനയ്ക്ക് അമേരിക്കയുമായുള്ള വ്യാപാരത്തിൽ വലിയ വ്യാപാര സർപ്ലസ് ഉണ്ടെന്നും അത് കുറയ്ക്കാൻ അവരാണ് ശ്രമിക്കേണ്ടതെന്നുമുള്ള ട്രംപിന്റെ പരാമർശം വ്യാപാരയുദ്ധം രൂക്ഷമാകാൻ കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. താരിഫ് നയങ്ങൾ അമേരിക്കയിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും, ഡിമാൻഡ് ദുർബലപ്പെടുമെന്നും, മാന്ദ്യത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു.

കേരള ഓഹരികളും നിലം പതിച്ചു. ഡബ്ല്യൂഐപിൽ 10 ശതമാനം, സഫ സിസ്റ്റംസ് 5 ശതമാനം, ജിടിഎൻ 2 ശതമാനം, ആഡ്‌ടെക് 0.6 ശതമാനം എന്നിങ്ങളെ വിരലിലെണ്ണാവുന്ന കേരള ഓഹരികൾ മാത്രമാണ് പച്ച തൊട്ടത്. വെർട്ടെക്‌സ്, കിങ്‌സ് ഇൻഫ്ര, ധനലക്ഷ്മി ബാങ്ക്, ടോളിൻസ് ടയേഴ്‌സ്, കിറ്റെക്‌സ്, പോപ്പീസ്, ന്യൂമലയാളം സ്റ്റീൽ, ഇൻഡിട്രേഡ്, സെല്ല സ്‌പേസ്, ഇസാഫ്, വണ്ടർല, മുത്തൂറ്റ് മൈൻക്രോഫിൻ, അപ്പോളോ ടയേഴ്‌സ്, റബ്ഫില, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് എന്നിവയ്ക്ക് ആദ്യ മണിക്കൂറുകളിൽ 4 മുതൽ 6 ശതമാനം വരെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

എന്നാൽ അമേരിക്കയുടെ പകര ചുങ്ക പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണികൾ തകർന്നടിഞ്ഞതോടെ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. ചില കാര്യങ്ങൾ ശരിയാക്കാൻ ചില സമയത്ത് മരുന്ന് കഴിക്കേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വിപണികളുടെ തകർച്ച താൻ ആസൂത്രണം ചെയ്തതല്ലെന്നും വിപണിയിലെ മാറ്റങ്ങൾ മുൻകൂട്ടി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാര പങ്കാളികൾ അമേരിക്കയോട് മേശമായി പെരുമാറാൻ കാരണം ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. താരിഫ് വിഷയത്തിൽ തങ്ങളോട് ചർച്ച നടത്താനായി മറ്റു രാജ്യങ്ങൾ അശ്രാന്ത പരിശ്രമം നടത്തുകയാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രിൽ 2നാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അമേരിക്ക പകരച്ചുങ്കം ഏർപ്പെടുത്തിയിരുന്നത്‌.Stock markets crashed due to Trump’s tariff

Content summary; Indian markets crashed due to Trump’s tariffs, wiping out Rs 20 lakh crore in just 10 seconds

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×