രാജ്യത്തിന്റെ സുരക്ഷാസജ്ജീകരണങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 79ാമത് സ്വാതന്ത്ര്യദിനത്തിൽ മിഷൻ സുദർശൻ ചക്ര ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനും പ്രതിരോധ, പ്രഹര ശേഷികൾ വർദ്ധിപ്പിക്കുന്നതിനുമുള്ള നൂതനവും ബഹുതലവുമായ വ്യോമ പ്രതിരോധ സംവിധാനമാണിതെന്നാണ് മോദി വിശദീകരിച്ചത്.
മഹാഭാരതത്തിലെ ശ്രീകൃഷ്ണന്റെ സുദർശന ചക്രവുമായാണ് ദൗത്യത്തെ താരതമ്യം ചെയ്തത്. 2035 ആകുമ്പോഴേക്കും മിഷൻ സുദർശൻ ചക്രത്തിന് കീഴിൽ ഇന്ത്യ രാജ്യവ്യാപകമായി ഒരു സുരക്ഷാ കവചം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുമെന്ന് മോദി പ്രഖ്യാപിച്ചു.
ഭഗവാന്‍ ശ്രീകൃഷ്ണനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുദര്‍ശന ചക്രത്തിന്റെ പാതയാണ് നമ്മള്‍ തിരഞ്ഞെടുത്തത്. ദ്രുതവും കൃത്യവും ശക്തവുമായ പ്രതിരോധം ഉറപ്പാക്കുക, എല്ലാ പൊതു സ്ഥലങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, പ്രതിരോധത്തിൽ ഇന്ത്യയുടെ സ്വാശ്രയത്വം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം, മോദി പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
മിഷൻ സുദർശൻ ചക്രത്തിന്റെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മിസൈലുകൾ, വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനായുള്ള സമഗ്രമായ ചുവടുവെയ്പ്പായിരിക്കുമെന്നാണ് രാജ്യം കരുതുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും പദ്ധതിയിൽ ഒരുമിച്ച് പ്രവർത്തിക്കും. കോവിഡ് വാക്സിനുകൾ നിർമ്മിക്കുന്നതിൽ ഇന്ത്യ നേടിയ വിജയത്തെക്കുറിച്ച് പരാമർശിച്ച മോദി, യുദ്ധവിമാനങ്ങൾക്കായി തദ്ദേശീയമായി ജെറ്റ് എഞ്ചിനുകൾ വികസിപ്പിക്കാൻ ശാസ്ത്രജ്ഞരോടും എഞ്ചിനീയർമാരോടും ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യ സ്വന്തമായി ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് എന്ന യുദ്ധവിമാനം നിർമ്മിച്ചിട്ടുണ്ട്. പക്ഷേ പൂർണ്ണമായും തദ്ദേശീയമായി ഒരു ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ, നൂതന എഞ്ചിനുകൾ വികസിപ്പിക്കുന്നതിനായി ഇന്ത്യ ആഗോള കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. എൽസിഎ എംകെ -2 നായി എഫ് 414 എഞ്ചിനുകൾ സഹകരിച്ച് നിർമ്മിക്കുന്നതിനായി എച്ച്‌എഎൽ ജിഇ എയ്‌റോസ്‌പേസുമായി ചർച്ച നടത്തിവരികയാണ്. 80 ശതമാനം സാങ്കേതിക കൈമാറ്റം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന് (എഎംസിഎ) പവർ നൽകുന്നതിനുള്ള എഞ്ചിനുകൾക്കായി ഇന്ത്യ സഫ്രാൻ (ഫ്രാൻസ്) , റോൾസ് റോയ്‌സ് (യുകെ) എന്നിവയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ വിമാന രൂപകൽപ്പന തയ്യാറായിക്കഴിഞ്ഞാൽ മാത്രമാണ് അന്തിമ തീരുമാനമെടുക്കുക.
ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യ വളരെ സൂക്ഷ്മമായി സംരക്ഷിക്കപ്പെടുന്നതുമായതിനാൽ ചുരുക്കം ചില രാജ്യങ്ങൾ മാത്രമേ അതിൽ പ്രാവീണ്യം നേടിയിട്ടുള്ളൂ. ഒട്ടുമിക്ക രാജ്യങ്ങളും അത് പൂർണ്ണമായി പങ്കിടാനും തയ്യാറല്ല.
ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിനോട് കിടപിടിക്കുന്ന പ്രതിരോധ സംവിധാനമാകും ഇന്ത്യയുടേതെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ എല്ലാ ജനങ്ങളും തങ്ങൾ സുരക്ഷിതരാണെന്ന വിശ്വാസം ഉണ്ടാകണമെന്നും പ്രഖ്യാപനത്തിൽ മോദി കൂട്ടിച്ചേർത്തു.
Content Summary: India’s Iron Dome: Modi’s promise on 79th Independence Day — What is Mission Sudarshan Chakra?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.