“അദ്ദേഹം നല്ല ‘സംസ്കാര’മുള്ള എന്തെങ്കിലും പുസ്തകമാണ് മറിച്ച് നോക്കുന്നതെന്നാണ് ഞാൻ വിചാരിച്ചത്. സാമ്രാജ്യത്തിന്റെ ചരിത്രം പറയുന്ന ചരിത്ര പുസ്തകമോ മറ്റോ. പിന്നെ ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് അത് അങ്ങനെ ചരിത്രപുസ്തകമൊന്നുമല്ല എന്നെനിക്ക് മനസിലായത്. അതെ, അദ്ദേഹം ആ പുസ്തകക്കടയ്ക്ക് അകത്ത് കടന്ന് മറിച്ച് നോക്കിയിരുന്നത് ‘കാമസൂത്ര’ തന്നെയായിരുന്നു.” സ്ത്രീകളോടുള്ള പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ പലതവണ വിചാരണ നേരിടേണ്ടി വന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ താനുമായുള്ള അഭിമുഖ സംഭാഷണത്തിന് തൊട്ടുമുൻപ് കാമസൂത്ര മറിച്ച് നോക്കുന്നത് കണ്ടെത്തിയെന്ന് വർഷങ്ങൾക്ക് ശേഷമാണ് ബിബിസിയിലെ പ്രമുഖ മാധ്യമപ്രവർത്തക എമിലി മേയ്റ്റ്ലിസ് വെളിപ്പെടുത്തുന്നത്. അത്യാകർഷകമായി അലങ്കരിച്ച ഈ പുരാതന കാമശാസ്ത്ര പുസ്തകം ക്ലിന്റന്റെ കൈയ്യിൽ കണ്ടതിന്റെ അസ്വസ്ഥത ദി ജോനാഥൻ റോസ് ഷോയിലാണ് എമിലി വെളിപ്പെടുത്തിയത്.
2011ൽ താൻ ക്ലിന്റണുമായി നടത്തിയ ഒരു അഭിമുഖത്തിന് തൊട്ടുമുന്പാണു ക്ലിന്റന്റെ ഈ കാമസൂത്ര വായന കണ്ടുപിടിച്ചതെന്നാണ് എമിലി പറയുന്നത്. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ പുസ്തകക്കടയിലേക്ക് അയാൾ നടന്നുപോയപ്പോൾ ആ സംസ്കാരമുള്ള മനുഷ്യൻ ചരിത്രപുസ്തകങ്ങൾക്കിടയിലേക്കാകും പോകുക എന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ അദ്ദേഹം കാമസൂത്ര വായിക്കുന്നത് കണ്ട താൻ ഞെട്ടിപ്പോയെന്നുമാണ് എമിലി വെളിപ്പെടുത്തിയത്. ബിബിസിയിലെ പ്രമുഖ വാർത്താധിഷ്ഠിത പരിപാടി ന്യൂസ്‌നൈറ്റിന്റെ അവതാരികയാണ് എമിലി. തന്റെ മാധ്യമപ്രവർത്തന അനുഭവങ്ങൾ വിവരിക്കുന്ന ‘ഇൻപെര്ഫെക്റ് ആർട്ട് ഓഫ് മേക്കിങ് ന്യൂസ്’ എന്ന ഒരു പുസ്തകം തയ്യാറാക്കാനുള്ള ഒരുക്കത്തിലുമാണ്.
ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള തന്റെ അനുഭവങ്ങളും ഇതേ ഷോയിൽ ഇവർ പരാമർശിച്ചു. ആണധികാരത്തോടെ തന്റെ അടുത്ത് വന്ന് ഡൊണാൾഡ് ട്രംപ് ഹസ്തദാനം ചെയ്തത് കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നാണ് ഇവർ വെളിപ്പെടുത്തിയത്. കാരണം ട്രംപ് ഒരു വൃത്തിരാക്ഷസനാണെന്നും ട്രംപിന് ഹസ്തദാനം ഇഷ്ടമല്ലെന്നും അന്ന് ഒരു ജനസംസാരമുണ്ടായിരുന്നു. നിങ്ങൾക്ക് ഷേക്ക് ഹാൻഡ് തരാൻ എനിക്ക് ഇഷ്ടമാണെന്നും വേറെ ചിലരോടാണ് എന്റെ വൃത്തിപ്രശ്നങ്ങൾ എന്നുമായിരുന്നത്രെ ട്രംപിന്റെ പ്രതികരണം.