June 04, 2026 |
Share on

ജിമ്മി ലായ്ക്ക് 20 വര്‍ഷം തടവ്; ചൈനയ്‌ക്കെതിരേ പ്രതിഷേധം ശക്തം

ഹോങ്കോങ്ങിലെ ജനാധിപത്യ പോരാട്ടത്തെ നിശബ്ദമാക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം

ഹോങ്കോങ്ങിലെ പ്രമുഖ ജനാധിപത്യ അനുകൂലിയും മാധ്യമ ഉടമയുമായ ജിമ്മി ലായ്ക്ക് ദേശീയ സുരക്ഷാ നിയമപ്രകാരം 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച നടപടിക്കെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം. ബ്രിട്ടന്‍, ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ അന്താരാഷ്ട്ര ശക്തികളും മനുഷ്യാവകാശ സംഘടനകളും ശക്തമായി അപലപിച്ചു. ബ്രിട്ടീഷ് പൗരത്വം കൂടിയുള്ള 78-കാരനായ ജിമ്മി ലായ്ക്ക് വിധിച്ച ശിക്ഷ അത്യപൂര്‍വ്വവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്. ഹോങ്കോങ്ങില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയ തടവുകാരനാണ് ലായ് എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വിശേഷിപ്പിച്ചത്.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ഈ വിധിയെ രൂക്ഷമായി വിമര്‍ശിച്ചു. ചൈനയുടെ വിമര്‍ശകരെ നിശബ്ദരാക്കാന്‍ അടിച്ചേല്‍പ്പിച്ച നിയമമുപയോഗിച്ചുള്ള ഈ വിചാരണ ജിമ്മി ലായിയെ സംബന്ധിച്ചിടത്തോളം ഒരു ജീവപര്യന്തം ശിക്ഷയ്ക്ക് തുല്യമാണെന്ന് അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ദുരിതം അവസാനിപ്പിക്കണമെന്നും കുടുംബത്തോടൊപ്പം കഴിയാന്‍ അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും ഹോങ്കോങ് അധികൃതരോട് കൂപ്പര്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക്, ഈ വിധി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. ഹോങ്കോങ്ങിലെ ദേശീയ സുരക്ഷാ നിയമം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കായി എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യാം എന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുകാലത്ത് ഹോങ്കോങ്ങിലെ ഏറ്റവും ധനികരില്‍ ഒരാളായിരുന്ന ജിമ്മി ലായ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ വിമര്‍ശകനായിരുന്നു. അദ്ദേഹം സ്ഥാപിച്ച ‘ആപ്പിള്‍ ഡെയ്ലി’ എന്ന പ്രമുഖ പത്രം 2021-ല്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം അടച്ചുപൂട്ടിച്ചിരുന്നു. 2019-20 കാലഘട്ടത്തില്‍ ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ പിന്തുണച്ചതിനാണ് 2020-ല്‍ ലായിയെ അറസ്റ്റ് ചെയ്തത്. വിദേശ ശക്തികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന കുറ്റമുള്‍പ്പെടെ മൂന്ന് പ്രധാന കുറ്റങ്ങളാണ് അദ്ദേഹത്തിന്മേല്‍ ചുമത്തിയത്. ഹോങ്കോങ്ങിലെ ദേശീയ സുരക്ഷാ നിയമപ്രകാരം ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷയാണിത്. മുന്‍പ് ചൈനീസ് നൊബേല്‍ സമ്മാന ജേതാവ് ലിയു സിയാവോബോയ്ക്ക് ലഭിച്ച 11 വര്‍ഷത്തെ തടവിനേക്കാള്‍ വലുതാണിത്.

തന്റെ പിതാവ് ജയിലില്‍ ഏകനായി മരിക്കുമോ എന്ന് ഭയപ്പെടുന്നതായി ജിമ്മി ലായിയുടെ മകന്‍ സെബാസ്റ്റ്യന്‍ ലായ് പറഞ്ഞു. ഈ പ്രഹസന വിചാരണ അവസാനിച്ചതില്‍ നേരിയ ആശ്വാസമുണ്ടെങ്കിലും, ഇത്രയും വലിയ ശിക്ഷാ കാലാവധി തന്നെ തളര്‍ത്തിയതായി അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജിമ്മി ലായിയുടെ കാര്യം ഉന്നയിച്ചിരുന്നുവെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ യാത്രാ കരാറുകള്‍ തന്റെ പിതാവ് ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ അലോസരപ്പെടുത്തുന്നതാണെന്ന് സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. തന്റെ പിതാവിനെ മോചിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ നയതന്ത്ര ബന്ധങ്ങള്‍ കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, ഹോങ്കോങ് ഭരണകൂടവും ചൈനയും ഈ വിധിയെ സ്വാഗതം ചെയ്തു. ജിമ്മി ലായ് ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചെയ്തതെന്നും ഈ വിധി നിയമവാഴ്ച നടപ്പിലാക്കുന്നതിന്റെ തെളിവാണെന്നും ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീ പറഞ്ഞു. ഹോങ്കോങ്ങിലെ കലാപങ്ങളുടെ പിന്നിലെ സൂത്രധാരന്‍ ജിമ്മി ലായ് ആണെന്നും ഇത് ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പോലുള്ള സംഘടനകള്‍ ഈ ദിവസത്തെ ഹോങ്കോങ്ങിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും കറുത്ത ദിനമെന്നാണ് വിശേഷിപ്പിച്ചത്.

Content Summary; International society condemned the sentencing of the pro-democracy activist and publisher Jimmy Lai

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×