ഐപിഎല്ലിലെ വന്‍ പരാജയങ്ങള്‍ക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നായകസ്ഥാനം നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ 10 എണ്ണത്തിലും പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍സിയുടെ കാര്യത്തിലടക്കം കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാന്‍ ഫ്രാഞ്ചൈസി നിര്‍ബന്ധിതരായിരിക്കുന്നത്.
ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ സാധ്യതയുണ്ടെന്നും, ടീമില്‍ ഒരു കളിക്കാരനായി തുടരണമോ എന്ന കാര്യത്തില്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാര്‍ദിക്കിനെ നായകനായി നിലനിര്‍ത്താന്‍ ടീം മാനേജ്മെന്റിന് താല്പര്യമില്ലെന്നതിന്റെ വ്യക്തമായ സൂചനകള്‍ ഈ സീസണില്‍ ഉടനീളം ഉണ്ടായിരുന്നുവെന്നാണ് ക്യാമ്പില്‍ നിന്നുള്ള വിവരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മുംബൈയുടെ അവസാന മത്സരത്തിന് ശേഷം കോച്ചിംഗ് സ്റ്റാഫ് മുതിര്‍ന്ന കളിക്കാര്‍ക്ക് നല്‍കിയ സന്ദേശവും ഈ മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. ഡാറ്റയുടെ അടിസ്ഥാനത്തില്‍ കോച്ചിംഗ് സ്റ്റാഫ് നല്‍കിയ പല നിര്‍ദ്ദേശങ്ങളും കളിക്കാര്‍ മൈതാനത്ത് നടപ്പിലാക്കാന്‍ തയ്യാറായില്ലെന്ന അതൃപ്തി മാനേജ്മെന്റിനുണ്ട്. എവിടെ കളിച്ചാലും കോച്ചുമാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ കളിക്കാര്‍ തയ്യാറാകണമെന്ന് കോച്ചിംഗ് സ്റ്റാഫ് മുതിര്‍ന്ന താരങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ പ്രശ്‌നങ്ങള്‍ ക്യാപ്റ്റന്‍സിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് മുംബൈ ക്യാമ്പില്‍ നിന്നുള്ള വിലയിരുത്തല്‍. ആധുനിക ടി20 ക്രിക്കറ്റിന്റെ വേഗതയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ ടീമിന് സാധിച്ചിട്ടില്ല. ഈ സീസണില്‍ പ്ലേ ഓഫിലെത്തിയ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകള്‍ പവര്‍പ്ലേയില്‍ ഒരോവറില്‍ 10 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് ടി20 ബാറ്റിംഗിന്റെ ശൈലി തന്നെ മാറ്റിയെഴുതിയപ്പോള്‍ മുംബൈയ്ക്ക് പവര്‍പ്ലേകള്‍ കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, കാഗിസോ റബാഡ, മുഹമ്മദ് സിറാജ് തുടങ്ങിയ പരിചയസമ്പന്നരായ ബൗളര്‍മാരെ മറ്റ് ടീമുകള്‍ പ്രയോജനപ്പെടുത്തിയപ്പോള്‍, വമ്പന്‍ താരങ്ങളുണ്ടായിട്ടും മുംബൈ ഇന്ത്യന്‍സ് പലപ്പോഴും താളം കണ്ടെത്താനാകാതെ ഉഴലുകയായിരുന്നു.
ടീമിലെ ഒരു കളിക്കാരന്‍ പോലും ഇത്തവണ ഓറഞ്ച് ക്യാപ്, പര്‍പ്പിള്‍ ക്യാപ് പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എത്തിയിട്ടില്ല. മുംബൈയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ റയാന്‍ റിക്കിള്‍ട്ടണ്‍ റണ്‍വേട്ടക്കാരില്‍ 17-ാം സ്ഥാനത്തും, ലെഗ് സ്പിന്നര്‍ അല്ലാ ഗസന്‍ഫര്‍ വിക്കറ്റ് വേട്ടക്കാരില്‍ 14-ാം സ്ഥാനത്തുമാണ് ഉള്ളത്. മാച്ച് വിന്നര്‍മാരായ പ്രമുഖ താരങ്ങളുണ്ടായിട്ടും ടീമിന്റെ പ്രകടനം ഇത്രത്തോളം മോശമായത് മാനേജ്മെന്റിനെ അമ്പരിപ്പിക്കുന്നുണ്ട്.
മുംബൈ ആരാധകരുമായി ഹാര്‍ദിക് പാണ്ഡ്യയ്ക്കുള്ള ബന്ധം എപ്പോഴും സങ്കീര്‍ണ്ണമായിരുന്നു. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് വന്ന് പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് മാറുകയും, അവിടെ ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത ഹാര്‍ദിക് 2024 ലാണ് മുംബൈയിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യയെ ഏകദിന ലോകകപ്പ് ഫൈനല്‍ വരെ നയിച്ച രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയ നടപടി ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തം സ്റ്റേഡിയത്തില്‍ പോലും ഹാര്‍ദിക്കിന് കാണികളില്‍ നിന്ന് കൂവല്‍ നേരിടേണ്ടി വന്നു. ആ സീസണില്‍ മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2025-ല്‍ പ്രകടനത്തില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ അവസാനിച്ച 2026 സീസണിലെ തകര്‍ച്ചയോടെ ആരാധകരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.
നിലവില്‍ മുംബൈ ഇന്ത്യന്‍സ് കളിക്കാരും തീരുമാനങ്ങള്‍ എടുക്കേണ്ടവരും താല്കാലിക ഇടവേളയിലാണ്. വരും ആഴ്ചകളില്‍ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ നിര്‍ണ്ണായകമായ പല ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകും. ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിക്കുമോ, അതോ വെറുമൊരു കളിക്കാരനായി തുടരുമോ, അതോ ടീമില്‍ നിന്ന് തന്നെ പുറത്താകുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ മാത്രമേ പൂര്‍ണ്ണമായ വ്യക്തത വരികയുള്ളൂ.
Content Summary; Mumbai Indians are set for a major squad overhaul, Hardik Pandya is likely to lose his captaincy after a dismal IPL 2026 season
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.