യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനെതിരേ തുടരുന്ന യുദ്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു
പെന്റഗണിന്റെ പുതിയ യുദ്ധ നീക്കം
ഇറാനില്‍ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന കരയുദ്ധത്തിനുള്ള പദ്ധതികള്‍ പെന്റഗണ്‍ തയ്യാറാക്കുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഖാര്‍ഗ് ഐലന്‍ഡ്, തീരദേശ മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക സേനയെ ഉപയോഗിച്ചുള്ള റെയ്ഡുകള്‍ ഉള്‍പ്പെട്ടേക്കുമെന്ന് അറിയുന്നു. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പൂര്‍ണമായ അധിനിവേശത്തിന് പകരം പ്രത്യേക സൈനിക വിഭാഗങ്ങളെ ഉപയോഗിച്ചുള്ള നീക്കങ്ങളാണ് ആലോചനയിലുള്ളത്.
‘നോ കിംഗ്‌സ്’ പ്രതിഷേധം
ട്രംപ് ഭരണകൂടത്തിന്റെ ഇറാന്‍ യുദ്ധം, കുടിയേറ്റ വിരുദ്ധ നയങ്ങള്‍, സ്വേച്ഛാധിപത്യ രീതികള്‍ എന്നിവയ്‌ക്കെതിരെ അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ശനിയാഴ്ച ദശലക്ഷക്കണക്കിന് ആളുകള്‍ പ്രതിഷേധിച്ചു. ‘നോ കിംഗ്‌സ്’ എന്ന പേരില്‍ നടന്ന ഈ റാലികളില്‍ ട്രംപിന്റെ ഭരണരീതി നിയമവിരുദ്ധമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇസ്രയേലിലെ തെല്‍ അവീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നു.
സര്‍വകലാശാലകള്‍ ലക്ഷ്യങ്ങളാകുന്നു
ഇറാനിലെ സര്‍വ്വകലാശാലകള്‍ക്ക് നേരെ അമേരിക്കയും ഇസ്രയേലും ബോംബാക്രമണം നടത്തിയതായി ഇറാന്‍ ആരോപിച്ചു. ഇതിന് തിരിച്ചടിയായി മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ (ഉദാഹരണത്തിന് ഖത്തറിലെ ടെക്‌സസ് എ പ്ലസ് എം, നോര്‍ത്ത് വെസ്റ്റേണ്‍, യു.എ.ഇയിലെ എന്‍ വൈ യു) ആക്രമിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് മുമ്പായി അമേരിക്ക ഈ ആക്രമണങ്ങളെ അപലപിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ഇറാഖിലെ സംഘര്‍ഷം
ഇറാഖി കുര്‍ദിസ്ഥാന്‍ നേതാവ് നെചിര്‍വന്‍ ബര്‍സാനിയുടെ വീടിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അമേരിക്കയും അപലപിച്ചു. ഇതിന് പിന്നില്‍ ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളാണെന്ന് അമേരിക്ക ആരോപിക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇത് യുദ്ധക്കുറ്റമാണെന്ന് ലെബനന്‍ ആരോപിച്ചു. വെസ്റ്റ് ബാങ്കില്‍ സിഎന്‍എന്‍ സംഘത്തെ ഇസ്രയേല്‍ സൈന്യം മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊലപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍
ലെബനനില്‍ ശനിയാഴ്ച മാത്രം 9 പാരാമെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു. ഈ മാസം കൊല്ലപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 51 ആയി.
ഹൂതികളുടെ ആക്രമണം
യെമനിലെ ഹൂതികള്‍ ഇസ്രയേലിന് നേരെ രണ്ടാം ഘട്ട മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ആരംഭിച്ചു.
പാകിസ്ഥാന്റെ മധ്യസ്ഥത
ഹോര്‍മുസ് കടലിടുക്കിലൂടെ 20 പാകിസ്ഥാന്‍ എണ്ണക്കപ്പലുകള്‍ കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കി. മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
സൈനിക നീക്കം
ഏകദേശം 3,500 അമേരിക്കന്‍ മറീനുകള്‍ മിഡില്‍ ഈസ്റ്റില്‍ എത്തിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായുള്ള നീക്കങ്ങളില്‍ ഇവര്‍ പങ്കെടുത്തേക്കാം.
റെസ പഹ്ലവിയുടെ ഇടപെടല്‍
ഇറാനിലെ മുന്‍ രാജകുമാരന്‍ റെസ പഹ്ലവി അമേരിക്കയിലെ തീവ്ര യാഥാസ്ഥിതികരുടെ സമ്മേളനമായ സിപിഎസി-യില്‍ സംസാരിച്ചു. ട്രംപിന്റെ ഇറാന്‍ നയങ്ങളെ പ്രശംസിച്ച അദ്ദേഹം, താന്‍ ഇറാന്റെ ഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ‘ഇറാനെ വീണ്ടും മഹത്തരമാക്കും’ എന്നും പ്രഖ്യാപിച്ചു.
കൈകോര്‍ക്കാന്‍ യുക്രെയ്‌നും ഗള്‍ഫ് രാജ്യങ്ങളും
ഇറാന്‍ അതിന്റെ അയല്‍രാജ്യങ്ങള്‍ക്കെതിരെ വ്യോമാക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍, മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനായി യുക്രെയ്ന്‍ ഗള്‍ഫ് രാജ്യങ്ങളുമായി കൈകോര്‍ക്കും. ഖത്തര്‍, സൗദി, യുഎഇ ഇന്നിവരുമായാണ് സഹകരണം.
Content Summary: Iran war updates; Pentagon is preparing for ground operations in Iran, No Kings protest against US and Israel
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.