നിലവിൽ രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ നീക്കങ്ങൾ തുടരുന്നതായി റിപ്പോർട്ട്. പുതിയ സർക്കാർ എന്ന അവകാശവാദവുമായി 10 എംഎൽഎമാർ കഴിഞ്ഞ ദിവസം ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ടിരുന്നു. അതേസമയം, രാഷ്ട്രപതി ഭരണം ഉടൻ പിൻവലിക്കാൻ സാധ്യതയില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ബിജെപിയുടെ ദേശീയ നേതൃത്വമോ കേന്ദ്ര സർക്കാരോ ഇപ്പോൾ മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അത് ഉടൻ സംഭവിക്കാൻ സാധ്യതയില്ലെന്നുമാണ് സർക്കാർ പ്രതിനിധികൾ അറിയിക്കുന്നത്. കുക്കി – മെയ്തെയ് സംഘർഷത്തെ തുടർന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചതോടെയാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
എട്ട് ബിജെപി എംഎൽഎമാർ ഒരു സ്വതന്ത്ര എംഎൽഎ ഒരു എൻ.പി.പി എം.എൽ.എ. എന്നിവർ അടങ്ങുന്ന സംഘമാണ് ഗവർണറെ കണ്ടത്. രാജ്ഭവനിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. 22 എംഎൽഎമാർ ഒപ്പുവെച്ച കത്ത് ഗവർണർക്ക് കൈമാറി. ജനങ്ങളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എംഎൽഎ സപം നിഷികാന്ത് സിംഗ് വ്യക്തമാക്കി.
ഗവർണറുമായുള്ള കൂടിക്കാഴ്ച മാന്യമായ ഒരു സന്ദർശനം മാത്രമാണെന്നും ബിജെപി അച്ചടക്കമുള്ള ഒരു ഘടനയാണ് പിന്തുടരുന്നതെന്നും പാർട്ടിയെ ആര് നയിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
അതേസമയം, മണിപ്പൂരിലെ സമാധാനന്തരീക്ഷം വീണ്ടെടുക്കുകയെന്നത് ഇപ്പോഴും പൂർണമായി സാധിച്ചിട്ടില്ല. മാത്രമല്ല, പുതിയ പ്രതിഷേധങ്ങളും ഉയർന്നുവന്നിട്ടുണ്ട്. അതിർത്തിക്കടുത്ത് സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി രാഷ്ട്രപതി ഭരണത്തിൻ കീഴിലാണ് മണിപ്പൂർ. മോഷ്ടിച്ച ആയുധങ്ങൾ തിരികെ നൽകാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത് ഉൾപ്പെടെ സമാധാനം പുനസ്ഥാപിക്കുന്നതിനായി സംസ്ഥാനത്ത് പല നടപടികളും സർക്കാർ സ്വീകരിച്ചതായാണ് വാദം.
മെയ്‌തെ – കുക്കി പ്രദേശങ്ങൾക്കിടയിൽ ഗതാഗതം പുനസ്ഥാപിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 8 ന് ശ്രമിച്ചത് പ്രശ്‌നങ്ങൾക്ക് കാരണമായിരുന്നു. നിലവിലെ അവസ്ഥയിൽ സർക്കാർ രൂപീകരണം എന്ന നീക്കം ബിജെപിയുടെ തന്ത്രമാണോയെന്ന തരത്തിലും വിമർശനങ്ങളുയരുന്നുണ്ട്. ഇപ്പോൾ സർക്കാർ രൂപീകരിക്കുന്നത് സമാധാന ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്ന എംഎൽഎമാർക്ക് ഐക്യത്തോടെ തുടരാനും കഴിഞ്ഞേക്കില്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. മുൻ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് നേതൃത്വം നൽകിയ നേതൃത്വത്തിലാണ് സംഘർഷം ആരംഭിച്ചത്. കുക്കി ഗ്രൂപ്പുകൾ ബിരേൻ സിംഗിനെ പുറത്താക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ബിരേൻ സിംഗിനെ ഉൾപ്പെടുത്തി ഒരു പുതിയ സർക്കാർ രൂപീകരിക്കുന്നത് ബിജെപിക്ക് എളുപ്പമാകില്ല.
ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എ.ടി.എസ്.യു.എം) 2023 മേയ് മൂന്നിന് സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ച് ആണ് ഇപ്പോള്‍ ആളിക്കത്തുന്ന മേയ്‌തേയ്-കുക്കി വംശീയ കലാപത്തിന് തുടക്കമിടുന്നത്. മേയ്‌തേയ്കളെ ഷെഡ്യൂള്‍ ട്രൈബ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മാര്‍ച്ച്. ആംഗ്ലോ-കുക്കി യുദ്ധ സ്മാരകത്തിന്റെ ഗേറ്റ് തകര്‍പ്പെടുന്നതോടെ മാര്‍ച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് തിരിഞ്ഞു. ഇന്നിപ്പോളത് മണിപ്പൂരിനെ രക്തരൂക്ഷിത വംശീയ കലാപത്തിന്റെ പടിയിലാക്കി. ജൂലൈ 12 വരെ കുറഞ്ഞത് 142 മനുഷ്യര്‍ കൊല്ലപ്പെടുകയും 54,000 പേര്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധരാവുകയും ചെയ്തു.
Content Summary: Is the move to form government in Manipur a BJP strategy?