ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു. ഗാസയുടെ തെക്ക് ഭാഗത്ത് ഇസ്രയേല്‍ സൈന്യം നുസീറത് അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ ആക്രമണത്തിലാണ് അല്‍-ദഹ്ദൂഹിന് ഭാര്യയെയും മകനെയും മകളെയും പേരക്കുട്ടിയെയും നഷ്ടപ്പെട്ടത്. പ്രദേശത്തിന്റെ വടക്കന്‍ പകുതിയിലുള്ളവരോട് ഉടന്‍ തന്നെ അവിടെ നിന്നും മാറണം എന്ന മുന്നറിയിപ്പ് ലഭിച്ചതിനാലാണ് ഇവര്‍ മധ്യ ഗാസയിലെ നുസീറത് ക്യാമ്പിലേക്ക് പലായനം ചെയ്തത്. ഇസ്രയേലിന്റെ ഒറ്റ രാത്രിയിലെ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എല്ലാ ഗാസ പൗരന്മാരോടും തെക്ക് ഭാഗത്തേക്ക് മാറാന്‍ ആജ്ഞാപിച്ചതിനു ശേഷമാണ് അല്‍-ദഹ്ദൂഹും കുടുംബവും നുസീറത് ക്യാമ്പില്‍ അഭയം തേടിയത് എന്ന് അല്‍ ജസീറ പ്രസ്താവനയില്‍ പറഞ്ഞു.
‘ഗാസയിലെ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വെച്ചു നടത്തുന്ന കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു എന്നും ഇതേ വ്യോമാക്രമണത്തില്‍ അല്‍-ദഹ്ദൂഹിന്റെ കുടുംബത്തെ കൂടാതെ 21 പേര്‍ കൂടി കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അല്‍-ദഹ്ദൂഹിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ദേര്‍ അല്‍-ബലാഹിലെ അല്‍-അഖ്സ രക്തസാക്ഷി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കുടുംബത്തിന്റെ മൃതദേഹം കണ്ട് അല്‍-ദഹ്ദൂഹ് വിതുമ്പുന്നതിന്റെ ചിത്രങ്ങള്‍ അല്‍ ജസീറ പുറത്ത് വിട്ടിരുന്നു.
”എന്താണ് സംഭവിച്ചതെന്ന് വ്യക്തമാണ്. കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ആക്രമണങ്ങളുടെ പരമ്പരയാണിത്. അത്തരമൊരു ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് നുസീറത്ത് ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളെ ലക്ഷ്യമാക്കി അക്രമങ്ങള്‍ നടന്നേക്കാം എന്ന് യാര്‍മൂക്കില്‍ നിന്ന് ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇസ്രയേല്‍ നിരപരാധികളെ ഉപദ്രവിക്കാതെ പോകില്ലെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. സങ്കടകരമെന്ന് പറയട്ടെ അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചത്. സൈന്യം പറഞ്ഞ ‘സുരക്ഷിത’ പ്രദേശത്താണ് ഇപ്പോള്‍ ആക്രമണം ഉണ്ടയായിരിക്കുന്നത്.” അല്‍-ദഹ്ദൂഹ് അല്‍ ജസീറയോട് പറഞ്ഞു.
റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല. ഒക്ടോബര്‍ 7-ന് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് 1,400 പേരെ ഹമാസ് കൊലപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 6,500-ലധികം പേര്‍ക്ക് ജീവന്‍ നഷ്ട്ടപെട്ടു. ഏകദേശം 600,000 ആളുകളെ ഇസ്രയേല്‍ ബോംബാക്രമണത്തെ തുടര്‍ന്ന് അവരുടെ സ്വന്തം വീടുകളില്‍ നിന്നു മാറ്റി പാര്‍പ്പിക്കേണ്ടതായും വന്നിട്ടുണ്ട്. പലസ്തീന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ കണക്കുകളനുസരിച്ച്, കൊല്ലപ്പെട്ടവരില്‍ 22 ലധികം പത്രപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്. വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങള്‍ ഇസ്രയേലും സഖ്യകക്ഷികളും നിരസിച്ചിരിക്കുന്ന സാഹചര്യത്തില്‍ അത് ഹമാസിന് ഗുണം മാത്രമേ ചെയ്യുകയുള്ളൂ എന്ന് വൈറ്റ് ഹൗസും വാദങ്ങള്‍ ഉന്നയിച്ചിരുന്നു.
പ്രദേശങ്ങളിലേക്ക് ഇന്ധന വിതരണം എത്താത്ത പക്ഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന് ബുധനാഴ്ച ഗാസയിലെ യുഎന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. യു കെ ഓര്‍ഗനൈസേഷനായ ഓക്‌സ്ഫാം, പട്ടിണി ഒരു യുദ്ധായുധമായി ഇസ്രയേല്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഗാസയിലെ ജനത്തിന് സാധാരണ ഭക്ഷണത്തിന്റെ രണ്ടു ശതമാനം മാത്രമാണ് ലഭിക്കുന്നതെന്നാണ് ഓക്‌സാഫാം ചൂണ്ടിക്കാണിക്കുന്നത്.