ഗാസ സിറ്റിയുടെ കിഴക്കൻ, വടക്കൻ ഭാഗങ്ങളിൽ ഇസ്രയേൽ വ്യോമസേനയും ടാങ്കുകളും കനത്ത ആക്രമണം തുടരുന്നു. ഇസ്രയേൽ നേതാക്കൾ പ്രഖ്യാപിച്ച വിപുലമായ ആക്രമണത്തിന്‍റെ ഭാഗമാണിത്. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ സൈത്തൂൺ, ഷെജായിയ മേഖലകളിൽ തുടർച്ചയായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. സമീപ പ്രദേശങ്ങളായ സബ്രയിലും ജബലിയയിലും വീടുകൾക്കും റോഡുകൾക്കും നേരെ ടാങ്കുകൾ ഷെല്ലാക്രമണം നടത്തി.
നിരന്തരമായ ആക്രമണത്തിൽ ഭയന്ന പല കുടുംബങ്ങളും നഗരം വിട്ടുപോവുകയാണ്. എന്നാൽ, മറ്റു ചിലർ സ്വന്തം വീടുകളിൽ മരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഗാസയിലെ ഏകദേശം 20 ലക്ഷം ജനങ്ങളിൽ പകുതിയോളം പേർ ഗാസ സിറ്റിയിലാണ് താമസിക്കുന്നത്. ഇതിൽ കുറച്ചുപേർ ഇതിനകം തന്നെ നഗരം വിട്ടുപോയിട്ടുണ്ട്.
വഴിമുട്ടി വെടിനിർത്തൽ ചർച്ചകൾ
ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ ഒരു പദ്ധതിക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു. എന്നാൽ, വെടിനിർത്തൽ ചർച്ചകൾക്ക് അവസരം നൽകുന്നതിനായി നഗരത്തിനുള്ളിലേക്ക് കടക്കുന്നത് ഏതാനും ആഴ്ചകൾ വൈകിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഹമാസ് ബന്ദികളെ വിട്ടയച്ച് യുദ്ധം അവസാനിപ്പിക്കാൻ തയ്യാറല്ലെങ്കിൽ ഗാസ സിറ്റി തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി.
എന്നാൽ, ഇസ്രയേലിന്റെ ഈ നിലപാട് വെടിനിർത്തൽ ചർച്ചകളിൽ അവർക്ക് താൽപ്പര്യമില്ലെന്ന് കാണിക്കുന്നതായി ഹമാസ് പ്രസ്താവനയിറക്കി. ബന്ദികളുടെ ജീവൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കൈകളിലാണെന്നും ഹമാസ് ആരോപിച്ചു.
മനുഷ്യനിർമ്മിത ക്ഷാമം, വർധിക്കുന്ന പട്ടിണി മരണങ്ങൾ
ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിൽ മനുഷ്യനിർമ്മിതമായ ക്ഷാമം അതിരൂക്ഷമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള വിദഗ്ദ്ധ സംഘം വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിച്ചില്ലെങ്കിൽ പട്ടിണി മരണങ്ങൾ വർധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. യുദ്ധം തുടങ്ങിയ ശേഷം പോഷകാഹാരക്കുറവും പട്ടിണിയും മൂലം ഇതുവരെ 289 പേർ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 115 കുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗാസ സിറ്റിയുടെ തെക്ക് ഭാഗത്തുള്ള സൈനിക മേഖലയിലൂടെ ഭക്ഷണ സഹായത്തിനായി പോയ നാല് പലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. യുഎസ് സ്ഥാപനമായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) നടത്തുന്ന ഭക്ഷ്യ വിതരണ കേന്ദ്രത്തിന് സമീപത്താണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സൈന്യം യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷിയായ മുഹമ്മദ് ആബെദ് പറഞ്ഞു.
content summary: Israel Intensifies Attack; Families Flee Gaza Citing ‘No Place Is Safe’
Leave a Comment