May 16, 2025 |

ഇറാനോടുള്ള പ്രതികാരത്തിന് ഇസ്രയേലിന് സാധ്യമായ വഴികള്‍

നേട്ടങ്ങള്‍ മാത്രമല്ല, വലിയ അപകടസാധ്യതകളും മുന്നിലുണ്ട്

സംയമനം പാലിക്കണമെന്ന് പാശ്ചാത്യ നേതാക്കള്‍ ആവശ്യപ്പെടുമ്പോഴും, ഇറാനെതിരായ പ്രതികാരത്തിന് സാധ്യമായ നിരവധി വഴികള്‍ ഇസ്രയേലിന് മുന്നിലുണ്ട്. സൈനികമായത് കൂടാതെ, സാമ്പത്തികമായും, വേണമെങ്കില്‍ ആണവകേന്ദ്രങ്ങളെ ലക്ഷ്യം വച്ചും ഇറാന് മറുപടി കൊടുക്കാന്‍ ഇസ്രയേലിനു മുന്നില്‍ വഴികളുണ്ട്. ആണവ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണത്തിന് ആലോചനയുണ്ടെങ്കില്‍ അതിന് അമേരിക്കയുടെ പിന്തുണ ഉണ്ടാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ മുന്‍കൂറായി തന്നെ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്.

ഇറാന്റെ വ്യോമ പ്രതിരോധം താരതമ്യേന ദുര്‍ബലമാണ്. ഇസ്രയേല്‍ വ്യോമാക്രമണം പ്രതിരോധിക്കാനോ ശത്രുവിന്റെ മിസൈലുകളോ തടയാനോ അവര്‍ ഏറെ ബുദ്ധിമുട്ടും. ഇറാന്‍ ആദ്യമായി ഇസ്രയേലിലേക്ക് നേരിട്ടു വ്യോമാക്രമണം നടത്തിയതിന്റെ തിരിച്ചടിയായി കഴിഞ്ഞ ഏപ്രില്‍ 19 ന് ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഓര്‍ക്കുക. അന്നവര്‍ക്ക് ഇറാന്റെ തന്ത്രപ്രധാനമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് നാശമുണ്ടാക്കാന്‍ സാധിച്ചു, പ്രത്യേകിച്ച് സൈനിക-വ്യാവസായിക നഗരമായ ഇസ്ഫഹാനില്‍ സ്ഥിതി ചെയ്യുന്ന ഒരു റഷ്യന്‍ എസ് -300 സംവിധാനം ഉള്‍പ്പെടെ. ഇറാനെ തങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് ഇസ്രയേല്‍ ബോധ്യപ്പെടുത്തുകയായിരുന്നു.

സൈനിക ലക്ഷ്യങ്ങള്‍
ഇസ്രയേലിന് മുന്നില്‍ നിരവധി സൈനിക സാധ്യതകള്‍ ഇറാനെതിരെയുണ്ട്. പ്രത്യേകിച്ച് ഇറാന്റെ മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങളെ ലക്ഷ്യം വച്ചുള്ളത്.

മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍; പലപ്പോഴും ഭൗമാന്തര്‍ഭാഗങ്ങളിലും പര്‍വതപ്രദേശങ്ങളുടെ കീഴ്ത്തട്ടുകളിലുമായി സജ്ജീകരിച്ചിരിക്കുന്ന ഈ സംവിധാനങ്ങള്‍ വ്യോമാക്രമണങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തും. ഈ ഭീഷണികള്‍ ഒഴിവാക്കാന്‍ അകത്തു കയറി ചെന്ന് അപകട മേഖലകള്‍ നിര്‍വീര്യമാക്കാന്‍ ഇസ്രയേല്‍ സൈന്യം ശ്രമിച്ചേക്കാമെങ്കിലും, പരമ്പരാഗത സൈനിക നീക്കങ്ങള്‍ക്കെതിരായുള്ള ഈ സംവിധാനങ്ങളുടെ പ്രതിരോധം അത്തരം ആക്രമണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

വ്യോമ പ്രതിരോധ സംവിധാനം; ടെഹ്‌റാന്‍, ഇസ്ഫഹാന്‍ പോലുള്ള തന്ത്രപ്രധാനമായ നഗരങ്ങള്‍ സംരക്ഷിക്കുന്ന ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കെതിരേ വ്യാപകമായ ആക്രമണമായിരിക്കും ഇസ്രയേല്‍ തെരഞ്ഞെടുക്കുക. മുന്‍കാലത്ത് നടത്തിയ അതേ ആക്രമണം ആവര്‍ത്തിക്കുന്നതിലൂടെ ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറയ്ക്കുകയായിരിക്കും ഇസ്രയേല്‍ ലക്ഷ്യമിടുക.

സൈനിക-വ്യാവസായിക ലക്ഷ്യങ്ങള്‍: ഇസ്ഫഹാനിലെ ഡ്രോണ്‍ നിര്‍മാണ കേന്ദ്രങ്ങള്‍ പോലുള്ള ഇറാന്റെ സൈനികോപകരണ ഉത്പാദനത്തെയും ഇസ്രയേല്‍ ലക്ഷ്യമിടുന്നുണ്ട്. പക്ഷേ, അത്തരത്തിലുള്ള ഏതൊരു നീക്കവും തെറ്റായ കണക്കുകൂട്ടലുകളുടെയും അപ്രതീക്ഷിതമായ അത്യാഹിതങ്ങളുടെയും അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍; ഇസ്രയേലിനു മുന്നിലുള്ള മറ്റൊരു പ്രതികാര മാര്‍ഗം ഇറാന്റെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളില്‍, പ്രത്യേകിച്ച് എണ്ണയുത്പാദന മേഖലകളില്‍ ആക്രമണം നടത്തുകയെന്നതാണ്.

എണ്ണ സൗകര്യങ്ങള്‍: ഖാര്‍ഗ് ഓയില്‍ ടെര്‍മിനല്‍ പോലുള്ള പ്രധാന എണ്ണ ടെര്‍മിനലുകളെ ആക്രമിക്കുന്നത്, ക്രൂഡ് ഓയില്‍ കയറ്റുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കും. നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഉപരോധങ്ങളില്‍ ഇളവ് തേടുന്ന ഇറാനിയന്‍ ഭരണകൂടത്തിന്മേല്‍ ദീര്‍ഘകാല സമ്മര്‍ദ്ദം ചെലുത്തുകയാണ് ഈയൊരു നീക്കത്തിലൂടെ ഇസ്രയേല്‍ ലക്ഷ്യമിടുന്നത്.

ആനുപാതികതയുടെ വിലയിരുത്തല്‍: സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നത് ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ആനുപാതികമായ പ്രതികരണമാണോ എന്ന ചോദ്യം ഉയര്‍ന്നുവരും. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക് നാശമുണ്ടാക്കുന്നതിന് തുല്യമാണത്.

രഹസ്യ നീക്കങ്ങള്‍
ഇപ്പോള്‍ ചെയ്യുന്നതുപോലെ, രഹസ്യ നീക്കങ്ങളും, അതുവഴി നടത്തുന്ന കൊലപാതകങ്ങളും ഇസ്രയേല്‍ തുടരാനും സാധ്യതയുണ്ട്.

കൊലപാതക പദ്ധതികള്‍: ഇറാന്റെ ആണവ അഭിലാഷങ്ങളെ അസ്ഥിരപ്പെടുത്തുന്നതിനായി ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഉന്നതന്മാരുടെ കൊലപാതകങ്ങള്‍ മുന്‍പേ തന്നെ ഇസ്രയേലിന്റെ ലക്ഷ്യമാണ്. ഈ സമീപനം വിപുലീകരിക്കുകയെന്നത് ഇസ്രയേലിനെ സംബന്ധിച്ച് ഒരു തന്ത്രപരമായ പ്രതിരോധമായും വര്‍ത്തിക്കും.

ആണവ ലക്ഷ്യങ്ങള്‍
അമേരിക്കയുടെ നേരിട്ടുള്ള സൈനിക സഹായമില്ലാതെ ഇറാന്റെ ആണവ ശൃംഖലയില്‍ വിനാശകരമായ ആക്രമണം നടത്തുന്നത് ഇസ്രയേലിന് അസാധ്യമാണെന്നാണ് സൈനിക വിദഗ്ധര്‍ ഉറപ്പിച്ചു പറയുന്നത്. ഇറാന്‍ 60% വരെ ശുദ്ധിയുള്ള യുറേനിയം സമ്പുഷ്ടമാക്കുന്ന നതാന്‍സും ഫോര്‍ഡോയും പോലുള്ള പ്രധാന കേന്ദ്രങ്ങള്‍ ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവ നിരവധി മീറ്ററുകളോളം പാറകളും കോണ്‍ക്രീറ്റുകളും കൊണ്ട് കവചിതമായി സംരക്ഷിച്ചു നിര്‍ത്തിയിരിക്കുകയാണ്.

ബുള്ളറ്റിന്‍ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റ് ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ഡാരിയ ഡോള്‍സിക്കോവയുടെയും മാത്യു സാവില്‍യുടെയും ഒരു പ്രബന്ധം അനുസരിച്ച്, ”അമേരിക്കന്‍ GBU-57A/B എന്ന ഭീമന്‍ ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ മാത്രമാണ് ഇറാന്‍ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാന്‍ കഴിവുള്ള ഏക പരമ്പരാഗത ആയുധം. 12 ടണ്ണിലധികം ഭാരവും 6 മീറ്റര്‍ നീളമുണ്ടിതിന്. ബി-2 സ്പിരിറ്റ് പോലുള്ള വലിയ യുഎസ് ബോംബറുകള്‍ക്ക് മാത്രമേ ഇത് വിന്യസിക്കാന്‍ കഴിയൂ’.

ഇറാന്റെ ആണവ പദ്ധതിയെ-സമ്പുഷ്ടീകരണത്തിനായി സെന്‍ട്രിഫ്യൂജുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ പോലുള്ളവയെ-തടസ്സപ്പെടുത്തുകയെന്ന തീരുമാനം കാര്യമായ അപകടസാധ്യതകളും സൃഷ്ടിക്കുന്നുണ്ട്. ഇറാന്റെ ആണവ പദ്ധതികള്‍ക്കു നേരെയുള്ള ആക്രമണം, അണുബോംബ് വികസിപ്പിക്കാനുള്ള ടെഹ്‌റാന്റെ ശ്രമങ്ങളെ ത്വരിതപ്പെടുത്തും.

‘ഇറാന്‍ ഭരണകൂടത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ശേഷിക്കുന്ന ഒരേയൊരുസാധ്യതയായി ടെഹ്റാന്‍ അതിന്റെ ആണവ പദ്ധതിയുടെ യഥാര്‍ത്ഥ ആയുധവല്‍ക്കരണത്തെ കണ്ടേക്കാം’ എന്നാണ് ഡാരിയ ഡോള്‍സിക്കോവയും മാത്യു സാവില്‍യും അവരുടെ പ്രബന്ധം ഉപസംഹരിച്ചുകൊണ്ട് പറയുന്നത്.

സാഹചര്യങ്ങള്‍ വികസിക്കുമ്പോള്‍, സൈനിക പ്രതികരണങ്ങളെ സംബന്ധിച്ച ഇസ്രയേലിന്റെ തീരുമാനങ്ങള്‍, പ്രത്യേകിച്ച് ഇറാന്റെ ആണവശേഷിയെ സംബന്ധിച്ചുള്ളവ, നേട്ടങ്ങള്‍ക്കൊപ്പം അപകടസാധ്യതകളും ഉയര്‍ത്തി കാണിക്കുന്നുണ്ട്. സൈനിക നടപടി, സാമ്പത്തിക സമ്മര്‍ദ്ദം, രഹസ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ ഈ അസ്ഥിരമായ സംഘര്‍ഷത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാകും.  Israel’s Possible Options for Retaliatory Strikes Against Iran

Content Summary; Israel’s Possible Options for Retaliatory Strikes Against Iran

Tags:

Leave a Reply

Your email address will not be published. Required fields are marked *

×