July 17, 2026 |
Share on

ടെഹ്റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ഖമേനിയുടെ ഓഫീസിന് സമീപം സ്ഫോടനം

ടെഹ്റാനില്‍ സ്ഫോടന ശബ്ദങ്ങള്‍ മുഴങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്

പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍, ഇസ്രയേല്‍ കടുത്ത വ്യോമാക്രമണം നടത്തി. ശനിയാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ നഗരമധ്യത്തില്‍ നിന്ന് വന്‍തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസുകള്‍ക്ക് തൊട്ടടുത്താണ് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

86 വയസ്സുള്ള ആയത്തുള്ള അലി ഖമേനി ആക്രമണസമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരുന്നത് അഭ്യൂഹങ്ങള്‍ക്ക് വഴിമാറുന്നുണ്ട്. ഐആര്‍ജിസി (IRGC) ഇന്റലിജന്‍സ് ഡയറക്ടറേറ്റിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ സൂചിപ്പിച്ചു. ഭീഷണി ഇല്ലാതാക്കാനാണ് ഈ നീക്കമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പ്രതികരിച്ചു. ആക്രമണത്തിന് പിന്നാലെ രാജ്യവ്യാപകമായി ഇസ്രയേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സൈനിക നീക്കങ്ങള്‍ വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഇസ്രയേല്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഇറാന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ സാധ്യതയുള്ള ഭീഷണികളെ മുന്‍കൂട്ടി തടയുന്നതിനാണ് ഈ ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ തിരിച്ചടി പ്രതീക്ഷിച്ചുകൊണ്ട് ഇസ്രയേല്‍ പ്രതിരോധ സേന (IDF) അതീവ ജാഗ്രതയിലാണ്.

നയതന്ത്രം പരാജയപ്പെട്ടോ?

ഒമാന്റെ മധ്യസ്ഥതയില്‍ ജനീവയില്‍ നടന്ന അമേരിക്ക-ഇറാന്‍ പരോക്ഷ ചര്‍ച്ചകള്‍ ഫലം കാണാതെ പിരിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കം. സമാധാനപരമായ പരിഹാരമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സൂചിപ്പിച്ചിരുന്നെങ്കിലും, മേഖലയില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും സാന്നിധ്യം വര്‍ദ്ധിപ്പിച്ചത് സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിപ്പിച്ചു.

ഇറാന്റെ ആണവ പദ്ധതികളെ നിയന്ത്രിക്കുന്നതിനായി ഒരു പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍പ്പര്യപ്പെടുന്നുണ്ട്. ഇറാനില്‍ ആഭ്യന്തരമായി നടക്കുന്ന പ്രതിഷേധങ്ങളും വിയോജിപ്പുകളും ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്ന ഈ സാഹചര്യം ഒരു ഒത്തുതീര്‍പ്പിനുള്ള അവസരമായാണ് വാഷിംഗ്ടണ്‍ കണക്കാക്കുന്നത്.

അതേസമയം, നേരിട്ടുള്ളൊരു യുദ്ധം ഒഴിവാക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് അവര്‍ തയ്യാറല്ല. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍ വാദിക്കുന്നു.

മധ്യ ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ പകല്‍സമയത്താണ് അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയത്. ഐആര്‍ജിസി ഇന്റലിജന്‍സ് വിഭാഗവും ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അടുത്തുള്ള കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ആണവ കരാറില്‍ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അമേരിക്ക സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉടന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ടെഹ്റാനില്‍ സ്ഫോടന ശബ്ദങ്ങള്‍ മുഴങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. പല വിദേശ എംബസികളും തങ്ങളുടെ ജീവനക്കാരോട് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കി.

തെഹ്റാനിലെ ആക്രമണത്തിന് ഇറാന്‍ ഉടനടി മറുപടി നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും, ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും ഉദ്യോഗസ്ഥരും തങ്ങളുടെ ലക്ഷ്യമാകുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുഎസ് സാന്നിധ്യത്തിന് നേരെ പ്രതികാര നടപടികള്‍ ഉണ്ടായേക്കാമെന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ആണവ കരാറും പ്രതിസന്ധിയും

തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോഴും, കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്ന നിലപാടിലാണ് വാഷിംഗ്ടണ്‍. അടുത്ത ആഴ്ച വിയന്നയില്‍ സാങ്കേതിക ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും, നിലവിലെ ആക്രമണം ഈ ചര്‍ച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി തലവന്‍ റാഫേല്‍ ഗ്രോസി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെയും ആക്രമണം ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. അമേരിക്കന്‍ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വിഷയത്തില്‍ നടത്തുന്ന പ്രതികരണങ്ങള്‍ക്കായി ലോകം ഉറ്റുനോക്കുകയാണ്.

Content Summary: Israeli airstrike in Tehran; explosion near Khamenei’s office

Leave a Reply

Your email address will not be published. Required fields are marked *

×