June 15, 2026 |

ഗാസയുടെ ഭാവി ഇസ്രയേൽ തീരുമാനിക്കുന്നതോ?

ഗാസയിൽ പലസ്തീനുള്ള അധികാരം പരിമിതമാക്കി ഇസ്രയേൽ മൊത്തത്തിലുള്ള സുരക്ഷാ നിയന്ത്രണം നിലനിർത്തും

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം അവസാനിച്ചാൽ ഗാസയുടെ ഭാവി ഭരണത്തിനുള്ള നിർദ്ദേശങ്ങൾ വിശദീകരിച്ചിരിക്കുകയാണ്ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഗാസയിൽ പലസ്തീനുള്ള അധികാരം പരിമിതമാക്കി ഇസ്രയേൽ മൊത്തത്തിലുള്ള സുരക്ഷാ നിയന്ത്രണം നിലനിർത്തുമെന്നും പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ പ്രസിദ്ധീകരണത്തിനൊപ്പം ഗാസയിൽ നടക്കുന്ന ഇസ്രയേൽ അധിനിവേശം നടന്നു കൊണ്ടിരിക്കയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈയാഴ്ച മേഖലയിൽ തിരിച്ചെത്തും. അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഉദ്യോഗസ്ഥരുമായും ഇസ്രയേൽ നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹമാസിന്റെ ഉന്നത നേതാവ് സലേഹ് അൽ-അറൂറി കൊല്ലപ്പെട്ടതിനെ തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനം. അൽ-അറൂറിയുടെ കൊലപാതകത്തിൽ ഇസ്രയേലിനെതിരെ പ്രതിഷേധം വ്യപകമായിരുന്നു. ഇതുവരെയും കൊലപതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

മന്ത്രി യോവ് ഗാലന്റ് മുന്നോട്ടുവച്ച “ഫോർ കോർണർ ” പ്ലാൻ പ്രകാരം, ഇസ്രയേൽ ഗാസയുടെ മൊത്തത്തിലുള്ള സുരക്ഷാ നിയന്ത്രണം നിലനിർത്തുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ ബോംബാക്രമണം മൂലമുണ്ടായ വ്യാപകമായ നാശത്തിന് ശേഷം പ്രദേശം പുനർനിർമിക്കാനുള്ള ചുമതല ഒരു ബഹുരാഷ്ട്ര സേനയായിരിക്കും ഏറ്റെടുക്കുക. ഇസ്രേയേൽ വിഭാവനം ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയിൽ അയൽരാജ്യമായ ഈജിപ്തിനും പങ്കുണ്ട്. എന്ത് തരത്തിലായിരിക്കും ഗാസയിൽ ഈജിപ്റ്റിനുള്ള പങ്കെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. എന്നാൽ ഈ പ്രദേശം നിയന്ത്രിക്കുന്നതിന് പലസ്തിനിനും പങ്കുണ്ടെന്ന് ഇസ്രേൽ പുറത്തുവിട്ട രേഖകൾ പറയുന്നു. ഗാസ നിവാസികൾ പലസ്തീൻകാരാണ്, അതിനാൽ ഇസ്രയേൽ രാഷ്ട്രത്തിനെതിരെ ശത്രുതാപരമായ നടപടികളോ ഭീഷണികളോ ഉണ്ടാകില്ലെന്ന വ്യവസ്ഥയോടെ ആയിരിക്കും പലസ്തീന്‌ ചുമതല നൽകുകയെന്ന് ഗാലന്റ് പറഞ്ഞു.

എന്നാൽ കാബിനറ്റ് യോഗത്തിൽ പദ്ധതി ഇനിയും വിശദമായി ചർച്ച ചെയ്തിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ മന്ത്രിയുടെ പ്രസ്‌താവനയിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഒക്‌ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുന്നോട്ടുവച്ച പേരുകളിൽ ചില മന്ത്രിമാർ രോഷാകുലരായി എതിർപ്പറിയിച്ചതോടെ യോഗം പിരിഞ്ഞതായി റിപ്പോർട്ടുണ്ട്. ഗാസയിലെ യുദ്ധത്തിന് ശേഷമുള്ള ( “പിന്നീട്”) എന്ന ചർച്ച ഇസ്രയേലി ആളുകൾക്കിടയിൽ ശക്തമായ വിയോജിപ്പിന് കാരണമായിട്ടുണ്ട്. നെതന്യാഹു സർക്കാരിലെ തീവ്ര വലതുപക്ഷ അനുകൂലികൾ ഗാസയിൽ താമസിക്കുന്ന പലസ്തീൻ പൗരന്മാരെ അവിടെ നിന്ന് മാറ്റിപാർപ്പിക്കണമെന്നും ജൂത കുടിയേറ്റങ്ങൾ പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ ഈ ആശയത്തോട് ഇസ്രയേൽ അനൂകൂലികളായ മറ്റ് രാജ്യങ്ങളും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഗാലന്റിന്റെ നിർദ്ദേശങ്ങൾ ആളുകളെ മാറ്റിപാർപ്പിക്കുന്ന ആശയത്തെക്കാൾ പ്രായോഗികമാണെന്ന് ഇസ്രയേൽ കണക്കാക്കുന്നുണ്ട്. യുദ്ധ ശേഷം ഗാസയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ സ്വദേശികൾക്കു തന്നെ അനുവാദം നൽകണമെന്ന് ആവശ്യപ്പെടുന്ന പലസ്തിനെ സംബന്ധിച്ച് ഈ ആശയം സ്വീകാര്യമാവില്ല. ഗാസയിലെ അധികാര വിനിയോഗം എങ്ങനെയാവണമെന്നതിനെ കുറിച്ചുള്ള നെതന്യാഹുവിന്റെ കാഴ്ചപ്പാടുകൾ ഇതുവരെയും പരസ്യമാക്കിയിട്ടില്ല. എന്നാൽ ഗാസയിലെ യുദ്ധം ഇനിയും മാസങ്ങൾ നീണ്ടുനിന്നേക്കാമെന്നും ഹമാസിനെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലെ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ ഇസ്രയേൽ സൈന്യം എങ്ങനെ മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നതിനെ കുറിച്ചുമുള്ള പദ്ധതികൾ ഗലാന്റിന് വിശദീകരിച്ചിട്ടുണ്ട്. ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്ത് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) കൂടുതൽ ലക്ഷ്യത്തോടെയുള്ള സമീപനം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു, പ്രദേശങ്ങളിൽ റെയ്ഡുകൾ, തുരങ്കങ്ങൾ പൊളിക്കൽ, വ്യോമ, കര ആക്രമണങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്. തെക്ക് ഭാഗത്ത്, ഹമാസ് നേതാക്കളെ കണ്ടെത്താനും ഇസ്രയേലി ബന്ദികളെ രക്ഷിക്കാനും ഇസ്രയേൽ സൈന്യം ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഗാസ സിറ്റി, ഖാൻ യൂനിസ് എന്നിവയുൾപ്പെടെ ഗാസയുടെ വടക്കും തെക്കും ഭാഗങ്ങളിൽ ആക്രമണമുണ്ടായതായി വ്യാഴാഴ്ച ഐഡിഎഫ് അറിയിച്ചിരുന്നു.

ഫലസ്തീനിലെ മുതിർന്ന ഇസ്‌ലാമിക് ജിഹാദ് പ്രവർത്തകൻ മംദൗ ലോലോയെ വ്യോമാക്രമണത്തിൽ വധിച്ചതായും അവർ അറിയിച്ചു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 125 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖാൻ യൂനിസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള അൽ-മവാസിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികൾക്കായി ഇസ്രയേൽ സൈന്യം ഈ ചെറിയ പട്ടണത്തെ “സുരക്ഷിത ഇടം” ആയി നിശ്ചയിച്ചു. ഹമാസിന്റെ അവകാശവാദങ്ങളെക്കുറിച്ച് ഐഡിഎഫ് പ്രതികരിച്ചിട്ടില്ല. ഇസ്രയേലിന്റെ പ്രതികാര കാമ്പെയ്‌ൻ ആരംഭിച്ചതിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ട മൊത്തം ആളുകളുടെ എണ്ണം വ്യാഴാഴ്ചയോടെ 22,400-ലധികമായി – എൻക്ലേവിലെ 2.3 ദശലക്ഷം ജനസംഖ്യയുടെ ഏകദേശം 1% ഉൾപ്പെടുന്നു, ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

×