കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ട്രംപ് ഭരണകൂടം വിദേശ സഹായം തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് യുഎസ് ഫെഡറൽ ജഡ്ജി അമീർ എച്ച്. അലി. ലോകമെമ്പാടുമുള്ള പരിപാടികളിലേക്കുള്ള ധനസഹായം താൽക്കാലികമായി പുനസ്ഥാപിക്കണമെന്നും ഫെഡറൽ ജഡ്ജി ആവശ്യപ്പെട്ടു.
അതേസമയം, ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ കോടതിയലക്ഷ്യത്തിന് വിധേയമാക്കണമെന്ന യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ഗ്രൂപ്പുകളുടെ അഭ്യർത്ഥന ജഡ്ജി അമീർ എച്ച്. അലി നിരസിച്ചു.
ഫെബ്രുവരി 13 ലെ ഉത്തരവ് പ്രകാരം വിദേശ സഹായം നിർത്തലാക്കിയത് താൽക്കാലികമായി നീക്കിയിരുന്നു. എന്നാൽ ധനസഹായം ഒറ്റയടിക്ക് നിർത്തലാക്കുന്നതിനുള്ള ഒരു പുതിയ കാരണം സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർ ഇപ്പോൾ ശ്രമിക്കുകയാണെന്ന്
വാഷിംഗ്ടൺ ഡിസിയിലെ ജഡ്ജി പറഞ്ഞു.
ജഡ്ജിയുടെ ഉത്തരവ് ഉണ്ടായിരുന്നിട്ടും യുഎസ്എയ്ഡ് ഡെപ്യൂട്ടി സെക്രട്ടറി പീറ്റ് മറോക്കോയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വിദേശ സഹായ പേയ്‌മെന്റുകൾ നിർത്തലാക്കുന്നത് തുടരുകയായിരുന്നു. 60 ബില്യൺ ഡോളറിന്റെ സഹായ, വികസന പരിപാടികൾ നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് നോൺ പ്രോഫിറ്റ് ഗ്രൂപ്പുകൾ ഫയൽ ചെയ്ത കേസിലാണ് ജഡ്ജിയുടെ വിധി. എന്നാൽ വിധി വന്നതിന് ശേഷവും യുഎസ്എയ്ഡിന്റെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ പേയ്‌മെന്റുകൾ പുനരാരംഭിച്ചിട്ടില്ല.
ജഡ്ജിയുടെ ഉത്തരവ് ലംഘിക്കാതെ തന്നെ കരാറുകളിലെ പേയ്‌മെന്റുകൾ നിയമപരമായി നിർത്തലാക്കാൻ കഴിയുമെന്നാണ് മറോക്കോയും മറ്റുള്ളവരും വാദിക്കുന്നത്. ട്രംപ് ഭരണകൂടം എല്ലാ വിദേശ സഹായ പദ്ധതികളെയും അവരുടെ മുൻഗണനകളുമായി പൊരുത്തപ്പെടുത്തുന്നതിനായി അവലോകനം ചെയ്യുകയാണ്.
ജീവനക്കാരെ പിരിച്ചുവിട്ടതും വിദേശ സഹായം സ്തംഭിപ്പിച്ചതും സർക്കാർ പങ്കാളികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും സഹായ സംഘടനകളും യുഎസ്എഐഡി ജീവനക്കാരും പറയുന്നു.
Content Summary: judge says the Trump administration is ignoring an order to temporarily lift a ban on foreign aid
Donald trump usaid