July 10, 2026 |
Avatar
Share on

കശ്മീര്‍; പ്രശ്നപരിഹാരത്തിന് സംഘപരിവാറിന്റെ സൈദ്ധാന്തിക കണ്ണാടി പോര

ടീം അഴിമുഖം/എഡിറ്റോറിയല്‍ ഏപ്രില്‍ ഇത്രയും ക്രൂരമായ മാസമാകണോ? കശ്മീര്‍ താഴ്‌വരയില്‍ ഈ ഏപ്രില്‍ മാസം ദുഃസ്വപ്നം പോലെ നീറുന്ന ഓര്‍മ്മകളെ കൊണ്ടുവരികയും നിശ്ചയദാര്‍ഢ്യത്തോടെ ഇടപെടാതെ മാറിനിന്ന ഒരു സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നു. താരതമ്യേന ചെറുതെങ്കിലും നിലനിന്ന ശാന്തതയും തീവ്രവാദ അക്രമങ്ങളില്‍ ഉണ്ടായിരുന്ന കുറവും വിട്ടു ജമ്മു കശ്മീര്‍ സംഘര്‍ഷഭരിതമായ നാളുകളിലേക്ക് മടങ്ങുകയാണ് എന്നതാണ് ഇതിന്റെ ഫലം.  കശ്മീരില്‍ ഒരു രാഷ്ട്രീയ പരിഹാരമാണ് ആവശ്യം എന്നു മിക്ക രാഷ്ട്രീയനിരീക്ഷകരും തിരിച്ചറിയവെയാണ് വര്‍ദ്ധിക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്കും, സര്‍ക്കാരുകളുടെ പിടിപ്പുകേടിനും […]

ടീം അഴിമുഖം/എഡിറ്റോറിയല്‍

ഏപ്രില്‍ ഇത്രയും ക്രൂരമായ മാസമാകണോ?

കശ്മീര്‍ താഴ്‌വരയില്‍ ഈ ഏപ്രില്‍ മാസം ദുഃസ്വപ്നം പോലെ നീറുന്ന ഓര്‍മ്മകളെ കൊണ്ടുവരികയും നിശ്ചയദാര്‍ഢ്യത്തോടെ ഇടപെടാതെ മാറിനിന്ന ഒരു സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നു. താരതമ്യേന ചെറുതെങ്കിലും നിലനിന്ന ശാന്തതയും തീവ്രവാദ അക്രമങ്ങളില്‍ ഉണ്ടായിരുന്ന കുറവും വിട്ടു ജമ്മു കശ്മീര്‍ സംഘര്‍ഷഭരിതമായ നാളുകളിലേക്ക് മടങ്ങുകയാണ് എന്നതാണ് ഇതിന്റെ ഫലം. 

കശ്മീരില്‍ ഒരു രാഷ്ട്രീയ പരിഹാരമാണ് ആവശ്യം എന്നു മിക്ക രാഷ്ട്രീയനിരീക്ഷകരും തിരിച്ചറിയവെയാണ് വര്‍ദ്ധിക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്കും, സര്‍ക്കാരുകളുടെ പിടിപ്പുകേടിനും സൈന്യത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത അടിച്ചമര്‍ത്തലുകള്‍ക്കും നാം സാക്ഷികളാകുന്നത്. 

ഹന്ദ്വാര നഗരത്തില്‍ സുരക്ഷ സൈനികരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ബുധനാഴ്ച്ച നാലായതോടെ വടക്കന്‍ കശ്മീര്‍ കലാപത്തിന്റെ വക്കിലാണ്. താഴ്‌വരയിലാകെ അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പുതിയ അലകള്‍ ഉയരുന്നു. പ്രതിഷേധ സൂചകമായി താഴ്‌വര മുഴുവന്‍ അടഞ്ഞുകിടക്കുകയാണ്. 

നോര്‍ത്തേണ്‍ സേന കമാണ്ടര്‍ ലെഫ്: ജനറല്‍ ഡി.എസ് ഹൂഡയും 15 കോര്‍പ്‌സ് കമാണ്ടര്‍ ലെഫ്: ജനറല്‍ സതീഷ് ദുവയും ബുധനാഴ്ച്ച ഹാന്ദ്വാര സന്ദര്‍ശിക്കുകയും കൊലകള്‍ ‘ഏറെ ഖേദകരമാണെന്ന്’ പറയുകയും ചെയ്തു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. 

ശ്രീനഗറില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഹന്ദ്വാരയില്‍ തന്റെ അടുക്കളതോട്ടത്തില്‍ പണിയെടുത്തിരുന്ന ഒരു സ്ത്രീയടക്കം മൂന്നുപേര്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു. സൈനികന്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണങ്ങളില്‍ നിന്നുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ ഒരു സൈനിക പരിശോധനാ കേന്ദ്രത്തിന് ജനക്കൂട്ടം തീവെച്ചു. 

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ദൃശ്യത്തില്‍ പെണ്‍കുട്ടി പറയുന്നത് സൈനികന്‍ തന്നെ അപമാനിച്ചിട്ടില്ലെന്നും പ്രദേശത്തുള്ള ചില ആണ്‍കുട്ടികള്‍ തന്റെ സഞ്ചി തട്ടിപ്പറിച്ചു എന്നുമാണ്. 

കുപ്‌വാര ജില്ലയിലെ ദ്രഗ്മുള്ളയില്‍ ബുധനാഴ്ച്ച സുരക്ഷാ സൈനികരുമായുണ്ടായ സംഘര്‍ഷത്തിനിടക്ക് കണ്ണീര്‍വാതക ഷെല്‍ തട്ടി ഒരു കാശ്മീരി ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ നേരിടാന്‍ കുപ്‌വാരയില്‍ നിശാനിയമം ഏര്‍പ്പെടുത്തിയ അധികൃതര്‍ ശ്രീനഗറില്‍ നിശാനിയമസമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും കുപ്‌വാര ജില്ലയുടെ പല ഭാഗത്തുനിന്നും അക്രമാസക്തമായ പ്രതിഷേധങ്ങളുടെ വാര്‍ത്തകളാണ് വരുന്നത്. 

‘ജനക്കൂട്ടത്തിന്റെ അക്രമവും ലൈംഗിക പീഡനാരോപണവും അന്വേഷിക്കുന്നതോടൊപ്പം കൊലപാതകങ്ങളില്‍ പോലീസിന്റെയും സൈന്യത്തിന്റെയും പങ്കുണ്ടോ എന്നു പരിശോധിക്കാനുമായി,’ നാല് എഫ് ഐ ആര്‍ ഹന്ദ്വാര പൊലീസ് സ്‌റ്റേഷനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ക്രമസമാധാന സാഹചര്യം കൈകാര്യം ചെയ്തതിലെ പിഴവുകള്‍ക്ക് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റഫീക് അഹമദിനെ സസ്‌പെന്‍ഡ് ചെയ്തു. വെടിവെപ്പില്‍ കൊല്ലപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ബന്ധുക്കള്‍ ഇയാളുടെ പേര് പറഞ്ഞിരുന്നു. 

ഈ സംഘര്‍ഷത്തിനിടയിലാണ് പീഡനത്തിന് ഇരയായി എന്നു പറയപ്പെടുന്ന പെണ്‍കുട്ടിയുടെ ഒരു ദൃശ്യം പൊലീസ് പുറത്തുവിടുന്നത്. ആ പെണ്‍കുട്ടി ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും, ഈ ദൃശ്യം പുറത്തുവിട്ടത് സുരക്ഷ സൈനികര്‍ എത്ര അശ്രദ്ധമായാണ് കാശ്മീരിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതാണു വെളിപ്പെടുത്തുന്നത്.

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമായി ഹന്ദ്വാര പ്രശ്‌നം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രി മെഹബൂബ മുഫ്തി,’സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും’ ആവശ്യപ്പെട്ടു. ‘ഇത്തരം സംഭവങ്ങള്‍ ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുകയും സമാധാനത്തിന്റെ ഗുണഫലങ്ങള്‍ ഉറപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.’

കശ്മീരിലെ ഏക പ്രതിസന്ധി ഇതുമാത്രമല്ല. ശ്രീനഗറിലെ എന്‍ ഐ ടിയില്‍ പ്രശ്‌നങ്ങള്‍ പുകയുകയാണ്. ശ്രീനഗര്‍ എന്‍ ഐ ടി യില്‍ പഠിക്കുന്ന കശ്മീരിന് പുറത്തുനിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ബുധനാഴ്ച്ച രണ്ടു മണിക്കൂറോളം എച്ച് ആര്‍ ഡി മന്ത്രി സ്മൃതി ഇറാനിയുമായി കൂടിക്കാഴ്ച്ച നടത്തി. സ്ഥാപനത്തിലെ തദ്ദേശീയരായ അദ്ധ്യാപകര്‍ വിവേചനം കാണിക്കുമെന്ന വിദ്യാര്‍ത്ഥികളുടെ ആശങ്ക കണക്കിലെടുത്ത് അവസാന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പുറത്തുനിന്നുള്ളവര്‍ പരിശോധിക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പുനല്‍കി.

ഇക്കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചത് കാശ്മീരി വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചു എന്ന ആരോപണമുയര്‍ന്നതിനുശേഷം ഇവിടെ കശ്മീരി വിദ്യാര്‍ത്ഥികളും പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളും തമ്മില്‍ അസാധാരണമായ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ പ്രദേശത്ത് തങ്ങളുടെ ഗുണപരമായ ഇടപെടല്‍-വാജ്‌പേയിയും മന്‍മോഹന്‍ സിങ്ങും കാണിച്ച സംവേദനാത്മകതയോടെ- വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ കശ്മീര്‍ താഴ്‌വര 1990 കളിലെ സംഘര്‍ഷം നിറഞ്ഞ നാളുകളിലേക്ക് അതിവേഗം മടങ്ങാനുള്ള സകല സൂചനകളുമുണ്ട്. അക്രമം രൂക്ഷമാകും. അടുത്തിടെയായി താഴ്‌വരയില്‍ നിന്നും തീവ്രവാദത്തിലേക്ക് തിരിയുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിവരുന്നു. കുറഞ്ഞത് 60 പേരെങ്കിലും ഇങ്ങനെ ചേര്‍ന്നിട്ടുണ്ട്, നിരവധി പേര്‍ കൊല്ലപ്പെട്ടു.

ഹിന്ദുത്വ പരിവാരത്തിന്റെ സൈദ്ധാന്തിക കണ്ണാടി മാറ്റി പ്രശ്‌നങ്ങളെ കാണാന്‍ മോദി സര്‍ക്കാരിന് കഴിയുമോ എന്നാണ് കാണേണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *

×